ഭരണഘടനാ ശില്പിയും ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രിയുമായ ഡോ. ബി.ആർ. അംബേദ്കറുടെ 130-ാം ജന്മദിനമാണ് ഇന്ന്. ഒരു വ്യക്തിക്കു മനുഷ്യോചിതമായി ജീവിക്കാൻ ഒരു തൊഴിലും ഒപ്പം സാമൂഹികനീതിയും സമത്വവും ലഭിക്കുന്പോൾ മാത്രമേ സ്വാതന്ത്ര്യവും അന്തസും അനുഭവവേദ്യമാകുകയുള്ളു. ഇന്ത്യയിലെ അടിസ്ഥാന വർഗമായ ദളിത്- പിന്നാക്ക ജനതയുടെ സമഗ്രവും സന്പൂർണവുമായ വിമോചനം സ്വപ്നംകണ്ടു വീറുറ്റ പോരാട്ടം നടത്തിയ ചരിത്ര ഇതിഹാസമായിരുന്നു മഹാനായ ഭീം റാവു അംബാവഡേക്കർ എന്ന ബി.ആർ. അംബേദ്കർ.
അഞ്ച് ഇന്ത്യൻ നിവാസികളിൽ ഒരാൾ ദളിതനാണ് എന്നു നിരീക്ഷിച്ച അദ്ദേഹം തന്റെ സുഹൃത്തായ ഫ്രാങ്ക് മോറെസിനോട് ഒരിക്കൽ തമാശരൂപേണ പറഞ്ഞു, ഇന്ത്യക്കു ശ്രേഷ്ഠങ്ങളായ മൂന്നു ഗ്രന്ഥങ്ങൾ നൽകിയത് അധകൃതരാണ് എന്ന്. രാമായണം രചിച്ച കാട്ടാളനായ വാല്മീകിയും മഹാഭാരത കർത്താവായ വ്യാസൻ എന്ന മുക്കുവനും ഭരണഘടന രൂപപ്പെടുത്തിയ ചാമർ വിഭാഗങ്ങളിൽപ്പെട്ട ഡോ. അംബേദ്കറും.
എന്റെ വർഗത്തെ അടിമവർഗമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അവർ ഭരണവർഗമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ അംബേദ്കർ സംവരണത്തേക്കാൾ സ്വയംഭരണമാണ് ആവശ്യം എന്ന കാഴ്ചപ്പാടിൽ വിദ്യാഭ്യാസം ചെയ്യുക, സംഘടിക്കുക, സമരം ചെയ്യുക എന്നു ദളിത് ജനതയോട് ആഹ്വാനം ചെയ്തു. അധികാര വർഗങ്ങളെ കിടിലംകൊള്ളിക്കുന്ന ഉഗ്രശേഷിയുള്ള ബോംബുപോലെ ശക്തമായ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളുമായിരുന്നു ദളിത് ജനതയ്ക്കുവേണ്ടി പ്രത്യേകിച്ച് അദ്ദേഹം നടത്തിയത്. മതത്തിന്റെ വേലിക്കെട്ടുകളോ ജാതി- ഉപജാതി വിഭാഗീയതകളോ ഇല്ലാതെ ദളിത് ജനതയെ ഒന്നായിക്കണ്ട യുഗപ്രഭാവനായിരുന്നു ഡോ. അംബേദ്കർ.
ദളിതർ ഒരു വർഗമാകണമെന്ന ഡോ. അംബേദ്കറുടെ ആഗ്രഹത്തെ തകർത്തുകളയുന്നത് ദളിതർതന്നെയാണ്. സങ്കീർണമായ സാമൂഹികഘടനയിൽനിന്നു സ്വന്തം സ്വത്വം തിരിച്ചറിയാത്തതാണിതിനു കാരണം. ദളിതർക്ക് അവരുടെ ലക്ഷ്യം നേടണമെങ്കിൽ മത - രാഷ്ട്രീയ പരിഗണനയ്ക്ക് അതീതമായി അവർ ഒന്നിക്കേണ്ടിയിരിക്കുന്നു. നിലവിലുള്ള ദളിത് സാമൂഹിക- രാഷ്ട്രീയ സംഘടനകൾ ഒരു പുനരാലോചനയ്ക്കു തയാറാകണം. വ്യവസ്ഥാപിത മത- രാഷ്ട്രീയ കക്ഷികൾക്കു വിധേയപ്പെട്ടു നിന്നുകൊണ്ടു നടത്തുന്ന ദളിത് ധ്രുവീകരണ പ്രക്രിയകൾ സ്വദേശപരമായിരിക്കും. അവർ ഉൾക്കൊള്ളുന്ന പ്രസ്ഥാനങ്ങളുടെ നയങ്ങളേ ഇവിടെ നടപ്പാകുകയുള്ളു.
ദളിത് ജനത രാഷ്ട്രീയ കക്ഷികൾക്കു വിധേയപ്പെടാതെ സ്വന്തം നിലയിൽ നിയമനിർമാണ സഭയിൽ കടന്നുവരാനുള്ള ശേഷി സംഭരിക്കണം. ദളിതർ പരസ്പരം വിഴുപ്പലക്കുകയും സ്തുതിപാഠകരാകുകയും ചെയ്യുന്ന അവസ്ഥ വിട്ട് വിവേചനവും വിഭാഗീയതയുമില്ലാതെ ഐക്യത്തിന്റെ, ഒരുമയുടെ പാതയിലേക്കു വരാനുള്ള മാനസികമാറ്റം ഉണ്ടായേ തീരൂ. ആധുനിക മാറ്റങ്ങൾ ഉൾക്കൊണ്ട് പുരോഗമനചിന്തയോടെ കാലികമാറ്റത്തിനു വിധേയരാകണം. അതായിരുന്നു ഡോ. അംബേദ്കറുടെ കാഴ്ചപ്പാട്.
ഭാരതത്തിനുവേണ്ടി പൊതുവേയും ദളിത്- പിന്നാക്ക ജനതയ്ക്കുവേണ്ടി പ്രത്യേകിച്ചും ഡോ. അംബേദ്കർ നടത്തിയ നിർണായക പോരാട്ടങ്ങൾ അവിസ്മരണീയങ്ങളാണ്. ദളിതർക്ക് ഭരണഘടനാപരമായി മൗലികാവകാശമായി നേടിത്തന്ന സംവരണം എന്ന രക്ഷാകവചംകൊണ്ട് ഭരണഘടന വിഭാവനംചെയ്യുന്നത് സാമുദായിക പിന്നാക്കാവസ്ഥ മാറ്റിയെടുക്കലും തുല്യനീതിയും സമത്വവും ലഭ്യമാക്കലും ഭരണപങ്കാളിത്തം ഉറപ്പാക്കലുമാണ്. പക്ഷേ, ഇതൊക്കെ ഇന്നും മരീചികയായി തുടരുന്നു എന്നുള്ളതാണു യാഥാർഥ്യം.
സാമൂഹിക നിരാകരണത്തിന്റെ രീതിവത്കരണത്തിലൂടെ ദളിതരിൽ നീച ജാതിപദവിക്കും തൊട്ടുകൂടായ്മക്കുമെതിരായി പോരാട്ടം തുടരുന്നുണ്ടെങ്കിലും കാലങ്ങളായി വേട്ടയാടപ്പെടുന്ന ദളിത് ജനതയ്ക്കുമേൽ മനുഷ്യത്വരഹിതമായ വിവേചനവും പീഡനങ്ങളും ആക്രമണങ്ങളും ഇന്നും അനുസ്യൂതം തുടരുകയാണ്. ഓരോ 18 മിനിറ്റിലും ഒരു ദളിതൻ പീഡിപ്പിക്കപ്പെടുന്പോൾ പ്രതികൾ ശിക്ഷിക്കപ്പെടുന്നത് 5.3 ശതമാനം കേസുകളിൽ മാത്രമാണ്.
മാതൃരാജ്യത്തിന്റെ നിലനില്പിനു ദോഷം വരരുതെന്നും ഐക്യത്തിനും അഖണ്ഡതയ്ക്കും പോറലേൽക്കരുതെന്നുമുള്ള ദൃഢനിശ്ചയത്തോടെ അക്രമരഹിതമാർഗം അവലംബിച്ച ഡോ. അംബേദ്കർ അധസ്ഥിത ജനതയ്ക്കു തുല്യനീതിയും സമത്വവും അധികാരപങ്കാളിത്തവും നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിൽ ജ്വലിക്കുന്ന അഗ്നി നക്ഷത്രമായി പ്രശോഭിച്ചു.
ചരിത്രപരമായ കാരണങ്ങളുടെ പേരിൽ ജനതയെ ഭിന്നിപ്പിക്കാൻ നടത്തുന്ന കുത്സിത മാർഗങ്ങൾ അരങ്ങേറിയിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നീതിക്കുവേണ്ടി ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭാരതരത്നമായ ഡോ. അംബേദ്കറുടെ ലക്ഷ്യങ്ങളും വീക്ഷണങ്ങളും സന്ദേശങ്ങളും നമ്മെ നേർവഴിക്കു നയിക്കട്ടെ.
ജോൺ തറപ്പേൽ
ഡോ. അംബേദ്കർ: ക്രാന്തദർശിയായ മുന്നണിപ്പോരാളി
11:11 PM Apr 13, 2021 | Deepika.com