അടുത്തയിടെ സംഭവിച്ച രണ്ടു കാര്യങ്ങൾ ജാതിമതഭേദമെന്യേ രാജ്യത്തെ സമാധാന കാംക്ഷികളായ ആളുകളെ ഉത്കണ്ഠാകുലരാക്കിയിരിക്കുന്നു. രണ്ടിനും കോടതി നിമിത്തമായെന്നത് ഗൗരവം വർധിപ്പിച്ചിട്ടുമുണ്ട്.
ഒന്ന് വാരാണസിയിലെ ഗ്യാൻവാപി മോസ്ക് സ്ഥിതി ചെയ്യുന്നിടത്ത് മുന്പ് ക്ഷേത്രമായിരുന്നോ എന്നു പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് വാരാണസി സിവിൽ കോടതി ആവശ്യപ്പെട്ടിരിക്കുന്ന വാർത്തയാണ്. ഇതിനോടു ചേർത്തു വായിക്കേണ്ട മറ്റൊരു വാർത്ത അതിനു മുന്പ് സുപ്രീം കോടതിയിൽ ഉണ്ടായി. അത് 1991-ലെ ആരാധനാലയ നിയമ (Places of Worship (Special Provisions) Act, 1991.) ത്തിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ട് കഴിഞ്ഞ മാസം സമർപ്പിക്കപ്പെട്ട ഒരു ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചെന്നു മാത്രമല്ല, കേന്ദ്രത്തിന്റെ അഭിപ്രായം ആരായുകയും ചെയ്തു എന്നതാണ്. രാജ്യത്തെ ആരാധനാലയങ്ങളെല്ലാം 1947 ഓഗസ്റ്റ് 15 ന്ഏതു സ്ഥിതിയിലായിരുന്നോ ആ സ്ഥിതിയിൽ നിലനിർത്തണമെന്നാണ് 1991-ലെ നിയമം നിഷ്കർഷിക്കുന്നത്. ഇതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഡൽഹിയിലെ ബിജെപി നേതാവും പാർട്ടി വക്താവുമായ അശ്വിനി കുമാർ ഉപാധ്യായ ആണ് നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചത് എന്നതും ശ്രദ്ധേയമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കോടതിയിൽ എന്തു മറുപടി നല്കുമെന്നാണ് ഇനി അറിയാനുള്ളത്.
എന്താണു സംഭവിക്കുന്നത്?
1991-ലെ നിയമം സുപ്രീം കോടതി അപ്രതീക്ഷിതമായി പരിഗണിച്ചതിനു പിന്നാലെയാണ് ക്ഷേത്രമുണ്ടായിരുന്നിടത്താണോ മോസ്ക് പണിതിരിക്കുന്നത് എന്നു പരിശോധിക്കാൻ വാരാണസിയിലെ സിവിൽ കോടതി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കോടതി വിധി രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഉത്ക്കണ്ഠയോടെയാണ് കേട്ടതെങ്കിലും, വർഗീയവാദികൾ ഉൾപ്പെടെ ഒരു വിഭാഗം ഈ നീക്കത്തെ ആവേശപൂർവം കൊണ്ടാടുകയുമാണ്.
പതിറ്റാണ്ടുകൾ നീണ്ട ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിന്റെ അസ്വസ്ഥതകൾ ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നു കരുതി രാജ്യം ആശ്വസിച്ചിരുന്നതിന്റെ പ്രധാന കാരണമായിരുന്നു 1991-ൽ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സർക്കാർ കൊണ്ടുവന്ന ആരാധനാലയ നിയമം. അന്ന് ബാബറി-രാമജന്മഭൂമി തർക്കം കോടതിയിലായിരുന്നതിനാൽ അതു മാത്രം 91ലെ നിയമപരിധിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. മറ്റൊരു ആരാധനാലയത്തിന്റെ പേരിലും അവകാശവാദം ഉന്നയിക്കുന്നതിൽനിന്ന് തീവ്രമതവാദികളെ തടഞ്ഞത് മേല്പറഞ്ഞ നിയമമാണ്. കാശിയും മഥുരയുമൊക്കെ അതിൽ ഉൾപ്പെടുന്നു. 91-ലെ നിയമത്തിന്റെ ലക്ഷ്യവും അതായിരുന്നു.
ഇപ്പോഴിതാ ആ നിയമത്തെ ബിജെപി നേതാവ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുകയും കോടതി അതു പരിഗണിക്കുകയും തൊട്ടുപിന്നാലെ ഹന്ദുത്വവാദികൾ ഗ്യാൻവാപി മോസ്കിന്റെ കാര്യത്തിൽ പ്രാദേശിക കോടതിയെ സമീപിക്കുകയും 91ലെ നിയമം നിലനില്ക്കെത്തന്നെ കോടതി അത് അനുവദിക്കുകയും ചെയ്തിരിക്കുന്നു. പരസ്പര ബന്ധിതമെന്നു സാധാരണ പൗരന്മാർപോലും ചിന്തിച്ചേക്കാവുന്ന രീതിയിലാണ് മേല്പറഞ്ഞ കാര്യങ്ങളൊക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവിച്ചിരിക്കുന്നത്. അയോധ്യക്കേസിലെ സുപ്രീംകോടതി വിധിക്കുശേഷം വാരാണസി, മഥുര മോസ്കുകളുടെ കാര്യത്തിൽ അവകാശവാദമുന്നയിക്കില്ലെന്നു പറഞ്ഞ സംഘടനകളും ഇപ്പോൾ മൗനത്തിലാണ്.
ഒൗറംഗസീബിനെ തിരുത്താൻ
ഉത്തർപ്രദേശിലെ വാരാണസി(പഴയ കാശി) യിലാണ് ഗ്യാൻവാപി മോസ്ക്. മുഗൾ ചക്രവർത്തി ഒൗറംഗസീബാണ് 1669 -ൽ ഇതു പണി കഴിപ്പിച്ചത്. അക്ബറുടെ കാലത്ത് രാജാ മാൻസിംഗ് പണിത കാശി വിശ്വനാഥ ക്ഷേത്രം തകർത്താണ് മോസ്ക് പണിതതെന്നും അത് തങ്ങൾക്കു വിട്ടുകിട്ടണമെന്നുമാണ് ഹിന്ദുത്വവാദികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. മുഗൾ ചക്രവർത്തിമാരിൽ മൂന്നാമനായിരുന്ന അക്ബർ തറക്കല്ലിട്ടതും അക്ബറിന്റെ കൊച്ചുമകനും ഒൗറംഗസീബിന്റെ പിതാവുമായ ഷാജഹാൻ പണികഴിപ്പിച്ചതുമാണ് മോസ്ക് എന്ന് മുസ്ലീംകളിൽ ഒരു വിഭാഗവും അവകാശപ്പെടുന്നു.
മേയ് 31ലേക്കു കേസ് വീണ്ടും പരിഗണിക്കാൻ മാറ്റിവച്ചുകൊണ്ട് വാരാണസി സിവിൽ കോടതി ജഡ്ജി അശുതോഷ് തിവാരി പറഞ്ഞത്, ഈ തർക്കവിഷയം നമ്മുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണെന്നും പള്ളിയിൽ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടോ എന്നു പരിശോധിക്കണമെന്നുമാണ്. ഇതിനായുള്ള അഞ്ചംഗസമിതിയിൽ രണ്ടുപേർ മുസ്ലിം സമുദായത്തിൽനിന്നാകാമെന്നും മോസ്കിൽ പ്രാർഥനയ്ക്കു തടസമുണ്ടാകരുതെന്നും അങ്ങനെ വന്നാൽ പകരം സംവിധാനം ചെയ്തുകൊടുക്കണമെന്നും വരെ ജഡ്ജി നിർദേശിച്ചിട്ടുണ്ട്.
അയോധ്യയും കടന്ന്
ആരാധനാലയങ്ങൾ സംബന്ധിച്ച തർക്കങ്ങൾക്ക് അന്ത്യമായെന്നു കരുതിയ അയോധ്യാ വിധി വന്ന് ഒരു വർഷം കഴിഞ്ഞപ്പോഴാണ് കോടതിയിൽനിന്നുതന്നെ ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്. ബാബറി മസ്ജിദ് തകർത്തത് കുറ്റമാണെന്നു പറഞ്ഞ കോടതിയാണ്, 2.77 ഏക്കർ സ്ഥലം ക്ഷേത്രനിർമാണത്തിനു വിട്ടുകൊടുത്തത്. മസ്ജിദ് പണിയാൻ മുസ്ലീംസമുദായത്തിന് മറ്റൊരിടത്ത് അഞ്ചേക്കർ സ്ഥലം അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
സുപ്രീംകോടതിയുടെ ആ സുപ്രധാന വിധിയിൽ അടിവരയിട്ടു പറഞ്ഞ ഒരു കാര്യമുണ്ട്. 1991ലെ ആരാധനാലയ നിയമത്തിന്റെ ഒരേയൊരു ഒഴിവാക്കലാണ് അയോധ്യാവിധി എന്നായിരുന്നു അത്. "ഭൂതകാലത്തേക്കു തിരിച്ചുപോകാതിരിക്കുക എന്നത് നമ്മുടെ മതേതര മൂല്യങ്ങളുടെ സുപ്രധാനഘടകമാണെന്ന' യാഥാർഥ്യത്തെ സംരക്ഷിക്കാനുള്ള നിയമത്തിന്റെ ഇടപെടലായിരുന്നു 1991-ലെ ആരാധനാലയ നിയമം എന്നും സുപ്രീംകോടതി പറഞ്ഞു. 19-ാം നൂറ്റാണ്ടുമുതൽ നിലനിന്നിരുന്ന തർക്കത്തിന് ഇങ്ങനെയെങ്കിലുമൊരു അവസാനമാകട്ടെയെന്നു കോടതിയോടൊപ്പം മുസ്ലീം സമുദായത്തിലെ വലിയൊരു വിഭാഗം ജനങ്ങളും ജനാധിപത്യ-മതേതര സമൂഹവും ആഗ്രഹിച്ചു. അങ്ങനെ ആ വൈകാരികതകൾ ശാന്തമാകുകയായിരുന്നു.
കുഴിതോണ്ടൽ എത്രത്തോളം
അയോധ്യാവിധിയിൽ കലുഷിതമല്ലാത്ത ഭാവിയെക്കുറിച്ചു സൂചിപ്പിച്ച സുപ്രീം കോടതി തന്നെ 1991ലെ ആരാധനാലയ നിയമം ചോദ്യം ചെയ്ത ഹർജി അനുവദിച്ചിരിക്കുന്നു. തൊട്ടുപിന്നാലെ പ്രാദേശിക കോടതി പുതിയൊരു ക്ഷേത്ര- മോസ്ക് തർക്കത്തിനു പ്രോത്സാഹനമാകുന്നവിധം ഭുതകാലത്തിന്റെ കുഴി മാന്താൻ ഉത്തരവിട്ടിരിക്കുന്നു. ഉത്കണ്ഠയുളവാക്കുന്ന കാര്യങ്ങളാണ് സംഭവിക്കുന്നത്. കാരണം ചരിത്രത്തിന്റെ കുഴി മാന്തിയാൽ എത്രത്തോളം താഴേക്കു പോകാനാകുമെന്ന് എല്ലാവരും ചിന്തിക്കേണ്ടതാണ്.
മോസ്ക്കുകളുടെയും ക്ഷേത്രങ്ങളുടെയും ഒക്കെ ചുവടുമാന്താൻ തുടങ്ങിയാൽ എത്രയെണ്ണം മാന്തും? എത്രയേറെ പിന്നിലേക്കു പോകും? ബുദ്ധ-ജൈന-ദ്രാവിഡ വിഭാഗങ്ങൾ ഇത്തരമൊരാവശ്യം ഉന്നയിച്ചു മുന്നോട്ടു വന്നാൽ രാജ്യത്തൊട്ടാകെ എത്ര കെട്ടിടങ്ങളുടെ ചുവടിളകും? ഇപ്പോൾ വാദികളായിരിക്കുന്ന പലരും അപ്പോൾ പ്രതികളായി മാറിക്കൂടെന്നില്ല. അപ്പോഴെന്താകും നിലപാട്? ചരിത്രത്തെ പുനഃസ്ഥാപിക്കുകയല്ല, പാഠം പഠിച്ചും തിരുത്തിയും കൈകോർത്തും പുരോഗമിക്കുകയാണ് ചെയ്യേണ്ടതെന്ന് നാം ഇനിയും പഠിച്ചില്ല.
ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്പോൾ നമുക്ക് മുൻവിധികൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. തങ്ങളുടെ ആരാധനാലയങ്ങൾക്കു പോറലേല്ക്കുന്പോൾ മാത്രം മതേതരത്വത്തെയും ജനാധിപത്യത്തെയും കൂട്ടുപിടിക്കുകയും അതേസമയം മറ്റുള്ളവരുടെ ആരാധനാലായങ്ങൾ ലോകത്തെവിടെയും തങ്ങളുടെ മതത്തിൽപെട്ടവർ കൈയൂക്കുകൊണ്ട് കൈക്കലാക്കുന്പോൾ ലജ്ജയില്ലാതെ ന്യായീകരിക്കുകയും ചെയ്യുന്നവരെ വിട്ടുകളയാം. അവർ ഇപ്പോൾ ഏതു പക്ഷത്താണെന്നു ചിന്തിക്കേണ്ടതില്ല. ഇത് ഇന്ത്യയാണ്. പാക്കിസ്ഥാനിലും തുർക്കിയിലുമൊക്കെ സംഭവിക്കുന്നത് ഇവിടെ സംഭവിക്കാതിരിക്കട്ടെ.
ജോസ് ആൻഡ്രൂസ്
വാരാണസിയിലെ അശാന്തി
12:15 AM Apr 11, 2021 | Deepika.com