പാർലമെന്റിലേക്കോ നിയമസഭയിലേക്കോ ഉള്ള ഒരു തെരഞ്ഞെടുപ്പിലും താനിനി മത്സരിക്കുന്നല്ല എന്നതടക്കം നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ എ.കെ. ആന്റണി നടത്തിയ പ്രഖ്യാപനങ്ങൾ ഭാരതത്തിലെ രാഷ്ട്രീയത്തിൽ ഉണ്ടാകണമെന്ന് ഏറെപ്പേർ ആഗ്രഹിക്കുന്ന ഗുണപരമായ മാറ്റങ്ങളുടെ പ്രതിധ്വനിയായി. എന്നാൽ, സിപിഎം കേന്ദ്രകമ്മിറ്റി അംഗവും പിണറായി മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന ഇ.പി. ജയരാജന്റെ മത്സരങ്ങളിൽ നിന്നുള്ള വിടവാങ്ങൽ പ്രഖ്യാപനം അത്രയും വിശുദ്ധമോ എന്ന സന്ദേഹവും വളരുന്നുണ്ട്.
ആന്റണിയെക്കാൾ 10 വയസ് ഇളപ്പമാണ് 1950 ൽ ജയിച്ച ജയരാജന്. ഡിഫിയുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. 1991, 2011, 2016 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. പിണറായി മന്ത്രിസഭയിൽ രണ്ടാമനായി കരുതപ്പെട്ടു. ബന്ധു നിയമനക്കുരുക്കിൽ പെട്ട് 2017 സെപ്റ്റംബറിൽ രാജിവയ്ക്കേണ്ടി വന്നു. കുപ്രസിദ്ധമായ സ്വർണക്കള്ളക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷുമായി ജയരാജന്റെ മകനു ബന്ധമുള്ളതായി വാർത്തകൾ പടർന്നിരുന്നു. ആയിടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും ജയരാജന്റെ ഭാര്യ ബാങ്കിൽ പോയി ലോക്കർ തുറന്നതിനെക്കുറിച്ച് ആക്ഷേപങ്ങൾ ഉയർന്നു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിനെത്തിയ അവരുടെ മുഖം മാറ്റി സ്വപ്ന സുരേഷിന്റെ മുഖം വച്ച് ശത്രുക്കൾ പ്രചാരണം നടത്തിയിരുന്നു.
തുടർച്ചയായി രണ്ടു തവണ മത്സരിച്ചവർ മത്സരിക്കേണ്ടതില്ല എന്ന തത്ത്വത്തിന്റെ പേരിൽ ജയരാജനു മത്സരത്തിൽ നിന്നു മാറി നിൽക്കേണ്ടി വന്നു. അതിൽ അദ്ദേഹത്തിനുള്ള അമർഷംകൊണ്ടു കൂടിയാണ് ഈ പ്രഖ്യാപനമെന്നു ചിത്രീകരിക്കപ്പെടുന്നുണ്ട്. കണ്ണൂരിലെ ജയരാജന്മാർക്കെല്ലാം എന്തോ ബുദ്ധിമുട്ട് പാർട്ടിയുമായി ഉള്ളതു പോലാണ് ഇപ്പോൾ കാര്യങ്ങൾ. ഇത്തരം വ്യാഖ്യാനങ്ങളൊന്നും ആന്റണിയുടെ വിടവാങ്ങൽ പ്രഖ്യാപനത്തിൽ ഇല്ല. നേതാക്കൾ മാറാത്തതുകൊണ്ട് തങ്ങൾക്ക് അവസരം കിട്ടാതെ മരിക്കേണ്ടിവരും എന്നു കരുതുന്നവർക്കു സന്തോഷം പകരുന്ന പ്രഖ്യാപനം കൂടിയായി അത്.
നല്ല പ്രഖ്യാപനം
1940 ഡിസംബർ 28നു ജനിച്ച ആന്റണിയുടെ വിരമിക്കൽ പ്രഖ്യാപനം നേരത്തെ ആയി എന്ന് ആരും കരുതാനിടയില്ലെങ്കിലും 80 കളിൽ എത്തിയ അദ്ദേഹത്തിന് ഇനിയും പിടിച്ചുനിൽക്കാനാവുമായിരുന്നു എന്ന യാഥാർഥ്യമുള്ളപ്പോഴും അദ്ദേഹം വിരമിക്കൽ സ്വയം പ്രഖ്യാപിക്കുന്നു എന്നതാണ് ഈ വിരമിക്കൽ പ്രഖ്യാപനത്തിലെ നല്ല വശം. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു കേരളത്തിലുണ്ടായ ദയനീയമായ തോൽവിയെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആന്റണി ഇനി കേരള നിയമസഭയിലേക്കു മത്സരിക്കില്ലെന്ന് അന്നേ പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം ലംഘിക്കപ്പെടുമെന്നു നീരിക്ഷകർ കരുതിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹം ഉറച്ചുനിന്നു. ഈ പ്രഖ്യാപനത്തിലും അദ്ദേഹം ഉറച്ചുനിൽക്കുകയും കോണ്‍ഗ്രസിൽ തന്നെ തുടർന്ന് പുതിയ തലമുറയക്ക് ഉപദേശങ്ങളും നിർദേശങ്ങളും കൊടുക്കുകയും ചെയ്താൽ കോണ്‍ഗ്രസിന് അതു വളരെ നല്ല കാര്യമാവും.
പ്രണബ് മുഖർജി രാഷ്ട്രപതിയായി ഉയർത്തപ്പെട്ടതോടെ കോൺഗ്രസിലെ രണ്ടാമനും മുഖ്യ തന്ത്രശാലിയും ആയി ആന്റണി മാറി. കോണ്‍ഗ്രസിനു കനത്ത തിരിച്ചടികളുണ്ടായി. 2014ലും 2019 ലും നടന്ന പൊതു തെരഞ്ഞെടുപ്പുകളിൽ തോറ്റു. മിക്കവാറും സംസ്ഥാനങ്ങളിൽ മുന്നണികളിൽ പോലും അവഗണിക്കപ്പെടുന്ന പാർട്ടിയായി കോണ്‍ഗ്രസ്. ബിഹാറിൽ ലാലുവിന്റെ മക്കൾ കൊടുക്കുന്ന സീറ്റിൽ തൃപ്തിപ്പെടേണ്ടി വരുന്നു. തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയിലെ വളരെ ചെറിയ കൂട്ടുകാരിൽ ഒരാളായി.
ആന്റണിയുടെ ഉപദേശങ്ങൾ
നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയ ആന്റണി നൽകുന്ന ഉപദേശങ്ങൾ കോൺഗ്രസ് അടക്കം എല്ലാ പാർട്ടിക്കാരും ശ്രദ്ധിക്കുന്നത് അവർക്കു നല്ലതാകും. താൻ വിശ്വാസിയും അല്ല അവിശ്വാസിയും അല്ല എന്ന് ഒരിക്കൽക്കൂടി ഏറ്റുപറഞ്ഞ അദ്ദേഹം താൻ രണ്ടു കൂട്ടരുടെയും അവകാശങ്ങൾക്കു വേണ്ടി നിൽക്കുന്നു എന്നാണു വ്യക്തമാക്കുന്നത്.
പിണറായിയുടെ തുടർഭരണം ഉണ്ടാകുന്നത് അദ്ദേഹത്തിനും പാർട്ടിക്കും ഇടതു മുന്നണിക്കും അപകടമാവും എന്നാണ് ആന്റണി പറയുന്നത്. ഭരണമാറ്റം ഉണ്ടായില്ലെങ്കിൽ ഇടതുമുന്നണി നശിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വിലാപം. കോണ്‍ഗ്രസിന്റെ അനുഭവങ്ങളാവും അദ്ദേഹത്തെക്കൊണ്ട് അതു പറയിപ്പിക്കുന്നത്. യുപിഎ ഒന്നാം സർക്കാരിനുശേഷം രണ്ടാം സർക്കാർ ഉണ്ടാകാതിരുന്നെങ്കിൽ കോണ്‍ഗ്രസ് ഇന്നത്തെ നിലയിൽ നിപതിക്കില്ലായിരുന്നു എന്നതാകണം അദ്ദേഹത്തിന്റെ അനുഭവ പാഠം. പക്ഷേ തടുർഭരണം കിട്ടുന്ന ബിജെപി ഒന്നിനൊന്ന് ശക്തമാകുന്ന മട്ടാണ് കാണുന്നത് എന്ന തടസവാദവും ഉണ്ട്. ഇങ്ങനെ പോയാൽ സ്വയം നശിച്ചുകൊള്ളും എന്നാവും ആന്റണി കരുതുന്നത്. പക്ഷേ ഭാഗ്യാന്വേഷികൾ ഓടിക്കയറിയിരിക്കും.
പിണറായി വിജയൻ എന്ന ഒരു വ്യക്തിക്കു ചുറ്റും സിപിഎമ്മും ഇടതു മുന്നണിയും ചുറ്റുന്നത് പിണറായിക്കും സിപിഎമ്മിനും ആപത്താണ് എന്ന് ആന്റണി പറയുന്നു. 1976ൽ ഇന്ദിരയെക്കുറിച്ച് ആന്റണി ഉന്നയിച്ച ആക്ഷേപം ആയിരുന്നു ഇത്. അദ്ദേഹത്തിന്റെ കൂടെ ബംഗാളിലെ പ്രിയരഞ്ജൻ ദാസ് മുൻഷിയെപ്പോലെ ചിലരും ഉണ്ടായിരുന്നു. അവരെല്ലാം അവസാനം ഇന്ദിരയുടെ കൂടാരത്തിൽ എത്തിയാണ് രക്ഷപ്പെട്ടത്. ഇന്നും കോണ്‍ഗ്രസിന്റെ നില എന്താണ്? 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് രാഹുൽഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദം രാജിവച്ചതാണ്. പകരം പദവി വീണ്ടും അമ്മ സോണിയയ്ക്കു കൊടുത്തു. ഇവർ രണ്ടുമല്ലാതെ കോണ്‍ഗ്രസിനു നേതാവില്ലാതായി.
പണ്ടു നെഹ്റുവിനു പകരമായി നേതാജി മുതൽ എത്രയോ സമശീർഷരായ നേതാക്കൾ ഉണ്ടായിരുന്നു. ഇന്ദിരയെ പ്രധാനമന്ത്രി ആക്കിയ കോണ്‍ഗ്രസ് അധ്യക്ഷൻ കാമരാജ് നാടാരായിരുന്നു. ജഗജീവൻ റാമും നിജലിംഗപ്പയും ബ്രഹ്മാനന്ദ റെഡ്ഡിയും എല്ലാം കോണ്‍ഗ്രസിനെ നയിച്ചവരാണ്. ഇന്നു കോണ്‍ഗ്രസിന് അതിനൊന്നും കഴിയാതെ വരുന്നു. അതു കണ്ടുകൊണ്ടാണ് ആന്റണി ഉപദേശിക്കുന്നത് വ്യക്തികൾക്കു ചുറ്റും കറങ്ങരുതെന്ന്.
വിമർശനങ്ങൾ അനിവാര്യം
പാർട്ടി നേതാവിനെ വിമർശിക്കാനാവണം എന്നതും ആന്റണി തരുന്ന നല്ല ഉപദേശമാണ്. കോണ്‍ഗ്രസിന് ശക്തമായ നേതൃത്വം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ട് അടുത്തകാലത്ത് സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളെ വർക്കിംഗ് കമ്മിറ്റിയിൽ ചതിയന്മാർ എന്നു ചിലർ വിളിച്ചത് ആന്റണി ഓർത്തിരിക്കണം. വളരെ അത്യാവശ്യമെങ്കിൽ മാത്രം വാ തുറക്കാറുള്ളതു കൊണ്ട് അദ്ദേഹം അങ്ങനെ ഒന്നും പറയില്ല. അരുതെന്നും പറഞ്ഞിരിക്കില്ല. ഞങ്ങളെ അങ്ങനെ വിളിച്ചിട്ട് ആരും പ്രതിഷേധിച്ചില്ല എന്നു കപിൽ സിബലാണു പരാതിപ്പെട്ടത്.
മക്കൾ രാഷ്ട്രീയത്തിനെതിരെ 1976ൽ അടിയന്തരാവസ്ഥയെപോലും ഭയപ്പെടാതെ ശക്തമായി മുന്നോട്ടുവന്ന ആന്റണി ഇപ്പോൾ മക്കൾ രാഷ്ട്രീയത്തിൽ നേരിയ മഹത്വം കാണുന്നുണ്ട്. നേമത്ത് കരുണാകരന്റെ മകൻ അക്കാരണം കൊണ്ടു കൂടുതൽ വോട്ടു പിടിക്കും എന്നു പറഞ്ഞതിലൂടെ പഴയ ആന്റണിയല്ല താനെന്നുകാണിച്ചുതരികയായിരുന്നു. കരുണാകരന്റെ രണ്ടു മക്കളെയും കോണ്‍ഗ്രസ് ഇക്കുറി കളത്തിൽ ഇറക്കിയിട്ടുണ്ട്.
ലൗ ജിഹാദിന്റെ തനിനിറം
മുസ്ലിം വോട്ടു ബാങ്കിനോട് ഇടതു- വലതു മുന്നണികൾക്കുള്ള ഭീതി ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതായിരുന്നു ലൗ ജിഹാദ് സംബന്ധിച്ചു ചില സമുദായങ്ങൾക്കുള്ള ആശങ്കകൾ ദൂരീകരിക്കേണ്ടതുണ്ട് എന്ന് ജോസ് കെ. മാണിയിൽ നിന്നുണ്ടായ പ്രതികരണത്തോടുള്ള പ്രതികരണം. ജോസ് കെ. മാണിയുടെ പാർട്ടിക്കും ഇടതുമുന്നണിക്കും കിട്ടിയേക്കാവുന്ന ഒരു മുസ്ലിം വോട്ടെങ്കിലും അതിലൂടെ നഷ്ടപ്പെടുത്താം എന്ന കൃത്യമായ ഉദ്ദേശ്യത്തോടെ ഒരു മാധ്യമപ്രവർത്തകൻ ഇട്ട ചൂണ്ടയിൽ ജോസ് കൊത്തി. മനസിലുള്ളതു തുറന്നുപറഞ്ഞു. ജോസിനെതിരേ പ്രഖ്യാപിത മതേതര പാർട്ടിയായ മുസ്ലിം ലീഗ് തന്നെ പറന്നെത്തി. ഇടതു നേതാക്കൾ സംഭ്രമിച്ചു. ജോസിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ പറയാനാവാത്ത നിലയിലായി ബിജെപി ഒഴികെയുള്ള മറ്റു കക്ഷികൾ.
ക്രൈസ്തവർക്കിടയിൽ ലൗ ജിഹാദിനെതിരായ വികാരം ശക്തമാണെന്ന് അവർക്കറിയാം. സഭ ആരുടെയും കൂടെ നിൽക്കില്ല എന്നൊക്കെ പറഞ്ഞ് വിശ്വാസികളേ, എനിക്കു വോട്ടു തരണേ എന്നു പറയുന്നവരെല്ലാം ഇക്കാര്യത്തിൽ സ്വന്തം നിലപാട് എന്ത് എന്നു പറയാതെ പലതും പറഞ്ഞു. ലൗ ജിഹാദിൽ രണ്ടു പെണ്‍കുട്ടികളെ തീവ്രവാദികളാക്കി അഫ്ഗാനിസ്ഥാനിൽ എത്തിച്ച ചാവേറായ അബ്ദുള്ളയുടെ നാടാണു പാലാ എന്ന് ഓർക്കണം. അവിടെ നിന്നുതന്നെ ഇക്കാര്യത്തിൽ ക്രൈസ്തവർക്കുള്ള ആശങ്ക ദൂരികരിക്കണം എന്ന ആവശ്യം ഉയർന്നതു പ്രസക്തമാണ്.
നാട്ടിലുള്ള ഏതെങ്കിലും ഒരു പ്രവണതയുടെ പേരിൽ ഏതെങ്കിലും സമൂഹത്തിന് ആശങ്ക ഉണ്ടെങ്കിൽ അതു ദൂരീകരിക്കപ്പെടണം എന്നു പറയുന്നതു മതേതരത്വമായി കാണാൻ പോലും ലീഗിനടക്കമുള്ള മതേതര ശക്തികൾക്കു സാധിക്കുന്നില്ല എന്ന സത്യമുണ്ട്. അതിനർഥം, ഝാൻസിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടില്ല എന്നു പറയുന്നവർ കേരളത്തിൽ ലൗ ജിഹാദുണ്ട് എന്നു പറയുന്നതു ക്രൈസ്തവരോടുള്ള സ്നേഹം കൊണ്ടാണെന്നും ആരും കരുതില്ല. പെണ്‍കുട്ടികളെ പ്രണയം നടിച്ചു തീവ്രവാദികളാക്കുന്നതിനെയാണ് മക്കൾ നഷ്ടപ്പെടുന്ന മാതാപിതാക്കൾ ലൗ ജിഹാദായി മനസിലാക്കുന്നത്. മതം മാറിയുള്ള വിവാഹം ഇഷ്ടമില്ലെങ്കിലും അംഗീകരിക്കാൻ തയാറുള്ളവരും ജിഹാദിനെ എതിർക്കുന്നത് അതുകൊണ്ടാണ്.
നിയമം കൊണ്ടു മാത്രം തടയാവുന്ന ഒന്നല്ല ഈ കെണി. സമുദായങ്ങൾ കൂടുതൽ ജാഗ്രത പുലർത്തിയാൽ സാധിക്കും. തീവ്രവാദികൾക്കു പിന്തുണ കൊടുക്കാതിരിക്കുക. എന്നാൽ, ഇത്തരം കേസുകളിൽ സുപ്രീംകോടതിയിൽ വരെ കേസു നടത്താനും പെണ്‍കുട്ടിയെ വീട്ടിൽ നിന്നു ബലമായി വലിച്ചിറക്കി കൊണ്ടുപോരാനുമൊക്കെ കൂട്ടുപോകുന്നവർ എന്താണു സാക്ഷ്യപ്പെടുത്തുന്നത് എന്നതാണു വിഷയം.
ലീഗ് വഴി വലതുമുന്നണിയിലും കെ.ടി. ജലീലിനെ പോലുള്ളവർ വഴി ഇടതു മുന്നണിയിലും ശക്തമായ സ്വാധീനം ചെലുത്തുന്ന ഈ തന്ത്രജ്ഞർ ഇടതു- വലതു പാർട്ടികളിൽ ആരെങ്കിലും എപ്പോഴെങ്കിലും തങ്ങൾക്കെതിരായാൽ എങ്ങനെയാവും പെരുമാറുക എന്നതിനു പൂഞ്ഞാറിന്റെ അനുഭവമാണു സാക്ഷി. ചരിത്രം അറിയുന്നവർക്കും സംഭവവികാസങ്ങൾ കൗതുകത്തോടെ വീക്ഷിക്കുന്നവർക്കും ബിഹാറിലും ബംഗാളിലും ആസാമിലുമെല്ലാം സാക്ഷ്യങ്ങളുണ്ട്.
അനന്തപുരി/ദ്വിജൻ
ആന്റണിയുടെ പ്രഖ്യാപനങ്ങൾ
12:08 AM Apr 04, 2021 | Deepika.com