ഇന്ത്യൻ സിനിമയിലെ സ്റ്റൈൽ മന്നൻ രജനീകാന്തിനെ തേടി രാജ്യത്തെ പരമോന്നത പുരസ്കാരം എത്തിയിരിക്കുന്നു. നാലു പതിറ്റാണ്ടിലേറെയായി സിനിമയുടെ വെള്ളിവെളിച്ചത്തിലുള്ള തമിഴകത്തിന്റെ സ്വന്തം തലൈവരാണ് രജനി. ചലച്ചിത്രനടൻ എന്നതിൽ കവിഞ്ഞ് ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാ വീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും രജനീകാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിൽ ജനിച്ച ശിവാജിറാവു ഗെയ്ക്ക്വാദിൽനിന്ന് രജനീകാന്തിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച ഒരു ത്രില്ലർ സിനിമാക്കഥ പോലെയാണ്.
സിനിമാക്കന്പം
ബംഗളൂരുവിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രജനി തന്നെപ്പോലെതന്നെ പോലീസിൽ ചേരണമെന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ ആഗ്രഹിച്ചത്. അദ്ദേഹം അക്കാര്യം രജനിയോടു പറയുകയും കോളജിൽ ചേർന്നു പഠിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, രജനി സിനിമാകന്പവുമായി 1966ൽ മദ്രാസിലേക്കു പോവുകയാണുണ്ടായത്.
എങ്ങനെയെങ്കിലും വെള്ളിത്തിരയിൽ മുഖം കാണിക്കുക എന്ന കലശലായ ആഗ്രഹത്തോടെ അദ്ദേഹം അന്നത്തെ ചലച്ചിത്രക്കാരന്മരുടെ പിന്നാലെ നടന്നെങ്കിലും നടനാവുകയെന്ന മോഹം പൂവണിഞ്ഞില്ല. ഒടുവിൽ ജീവിതച്ചെലവ് കണ്ടെത്തനായി ചെറിയ നിരവധി ജോലികൾ ചെയ്യേണ്ടിവന്നു. എന്നാൽ അതുകൊണ്ടൊന്നും മദ്രാസിൽ ജീവിക്കാൻ സാധിക്കാതെ വന്നതോടെ അദ്ദേഹം ബംഗളൂരുവിലേക്കു മടങ്ങി.
ബസ് കണ്ടക്ടർ
രജനിയുടെ മൂത്ത സഹോദരൻ സത്യനാരായണ റാവുവാണ് അദ്ദേഹത്തിന് കർണാടക ട്രാൻസ്പോർട്ട് കമ്മീഷനിൽ കണ്ടക്ടറുടെ ജോലി വാങ്ങിനൽകിയത്. കുടുംബാംഗങ്ങളുടെ നിർബന്ധത്തിനു വഴങ്ങി കണ്ടക്ടറുടെ ജോലി സ്വീകരിക്കാൻ അദ്ദേഹം തയാറായി. എങ്കിലും, അഭിനയത്തോടുള്ള കന്പം ഒഴിവാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ജോലിക്കിടയിൽ നാടകങ്ങളിൽ അഭിനയിക്കാനുള്ള സമയവും അദ്ദേഹം കണ്ടെത്തിയിരുന്നു. പിന്നീട് 1973ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയപഠനത്തിനായി എത്തിച്ചേർന്നു.
വെള്ളിത്തിരയിലേക്ക്
മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കിയ വർഷംതന്നെ അദ്ദേഹത്തിന് സിനിമയിൽ അരങ്ങേറാനുള്ള വലിയ ഭാഗ്യവും സിദ്ധിച്ചു. പുട്ടണ്ണ കനഗൽ സംവിധാനം ചെയ്ത കന്നഡചിത്രമായ കഥസംഗമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തുന്നത്. 1975ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവരാഗങ്ങൾ എന്ന ചിത്രത്തിലൂടെ അദ്ദേഹം തമിഴ് സിനിമയിൽ അരങ്ങേറി. ശ്രീവിദ്യയും കമൽഹാസനുമായിരുന്നു ചിത്രത്തിലെ നായികാ നായകൻമാർ.
ഏറെ നിരൂപക ശ്രദ്ധനേടിയ ഈ ചിത്രം ബോക്സോഫീസിലും വൻ വിജയമായിരുന്നു. ബാലചന്ദറാണ് ശിവാജി റാവു ഗെയ്ക്വാദെന്ന പേര് മാറ്റി രജനീകാന്ത് എന്ന പേരു നൽകിയത്. കെ. ബാലചന്ദറിനെയാണ് രജനി തന്റെ ഗോഡ്ഫാദറായി കരുതുന്നത്. എന്നാൽ, രജനിയെ സിനിമയിൽ പ്രശസ്തനാക്കിയത് എസ്. പി. മുത്തുരാമനാണ്. ഭുവന ഒരു കേൾവിക്കുറി(1977), ആറിലിരുന്ത് അറുപതുവരെ(1977) എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം രജനിയെ താരപദവിയിലേക്ക് ഉയർത്തി. മുത്തുരാമൻ സംവിധാനം ചെയ്ത 25 ചിത്രങ്ങളിൽ രജനികാന്ത് അഭിനയിച്ചിട്ടുണ്ട്. ജെ. മഹേന്ദ്രൻ സംവിധാനം ചെയ്ത മുള്ളും മലരും എന്ന ചിത്രം പുറത്തുവന്നതോടെ രജനി താരരാജാവായി. മഹേന്ദ്രന്റെ ആദ്യചിത്രം കൂടിയായിരുന്നു ഇത്.
താരപദവിയിലേക്ക്
1980 കളിൽ രജനിയുടെ ചിത്രങ്ങൾ ബോക്സോഫീസിൽ തരംഗം തീർത്തു. ഒന്നിനു പുറകേ ഒന്നായി സൂപ്പർ ഹിറ്റ് ചിത്രങ്ങളുമായി രജനി തമിഴ്സിനിമ അടക്കിവാണു എന്നു പറയാം. ബില്ല, മുരട്ടുകാളൈ, പൊല്ലാതവൻ, പോക്കിരി രാജ, തനിക്കാട്ടു രാജ, പായും പുലി, രംഗ, പണക്കാരൻ... തൊട്ടതെല്ലാം സൂപ്പർഹിറ്റാക്കി അദ്ദേഹം നിറഞ്ഞാടിയ ചിത്രങ്ങൾ നിരവധി. തൊണ്ണൂറുകളിലേക്കെത്തിയപ്പേൾ മന്നന്, മുത്തു, ബാഷ, പടയപ്പ, അരുണാചലം തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകർ കൊണ്ടാടുകയായിരുന്നു. 1993-ല്‍ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താന്‍ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു.
രജനി അഭിനയം നിർത്തിയാൽ ആത്മാഹൂതി ചെയ്യുമെന്ന് പ്രഖ്യാപിച്ച് നിരവധി ആരാധകർ രംഗത്തെത്തിയതോടെ അദ്ദേഹം ആ തീരുമാനത്തിൽനിന്നു പിൻമാറി. 1995-ല്‍ പുറത്തിറങ്ങിയ രജനീ ചിത്രമായ മുത്തു അദ്ദേഹത്തിന്റെ പ്രശസ്തി ഇന്ത്യയുടെ അതിർത്തികൾക്കപ്പുറമെത്തിച്ചു. ഇന്ത്യക്കു പുറത്ത് ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്തെത്തിയ ആദ്യ ഇന്ത്യൻ ചിത്രമായി മുത്തുമാറി. പിന്നീട് ശിവാജി എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും റിലീസ് ചെയ്യുകയുണ്ടായി. മലയാളത്തിൽ വലിയ വിജയം നേടിയ മണിച്ചിത്രത്താഴ്, കഥപറയുന്പോൾ എന്നീ ചിത്രങ്ങളുടെ തമിഴ് റീ മേക്കായ ചന്ദ്രമുഖി, കുസേലൻ എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. കബാലി(2016), യന്തിരൻ 2.0 (2018), കാല(2018) തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ താരരാജപട്ടം നിലനിർത്തി.
ജീവിതത്തിൽ സാധാരണ മനുഷ്യൻ
സിനിമയിൽ സ്റ്റൈൽമന്നൻ ആയിരിക്കുന്പോഴും ജീവിതത്തിൽ ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹം. അതിനെക്കുറിച്ച് അദ്ദേഹം ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്, തിയറ്ററിൽ ജനങ്ങൾ കാശുമുടക്കി കയറുന്നത് എന്നെ കാണാനല്ല. ഹീറോയെ കാണാനാണ്. അതിനനുസരിച്ചാണ് ഞാൻ അഭിനയിക്കുന്നത്. പക്ഷേ, പുറത്ത്, ജീവിതത്തിൽ ഞാൻ അങ്ങനെയല്ല. അവിടെ മേയ്ക്കപ്പിന്റെയും കോസ്റ്റ്യൂംസിന്റെയും ആവശ്യമില്ല. യാഥാർഥ്യബോധത്തോടെ നിൽക്കണം. അഭിനയിക്കരുത്. അതാണ് ഞാൻ ചെയ്യുന്നതും.
രാഷ്ട്രീയത്തിൽ പരാജയം
രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാത്ത ഒരു ആരാധകനും അടുത്തനാൾവരെ അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം അവസാനം തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനി ഏതാനും ദിവസങ്ങൾക്കുശേഷം ആരോഗ്യകാരണങ്ങൾ പറഞ്ഞു പിന്മാറുകയായിരുന്നു. നിലവിൽ ബിജെപിയോടാണ് അദ്ദേഹം അടുപ്പം കാട്ടുന്നത്. എന്നാൽ, പരസ്യമായ പിന്തുണയ്ക്ക് തയാറല്ലതാനും. രാഷ്ട്രീയം തനിക്കു ചേരില്ലെന്ന തിരിച്ചറിവ് വൈകിയാണ് അദ്ദേഹത്തിനുദിച്ചത്.
ഇപ്പോഴത്തെ പുരസ്കാര നേട്ടത്തിൽ ആദ്യം നന്ദിപറയുന്നത് ദൈവത്തിനാണെന്നാണ് രജനീകാന്ത് പ്രതികരിച്ചത്. ഈ നേട്ടം ലോകമെന്പാടുമുള്ള തന്റെ ആരാധകർക്കു സമർപ്പിക്കുന്നു എന്നും താരം പ്രസ്താവനയിൽ വ്യക്തമാക്കി. തന്റെ ഗുരുവും സംവിധായകനുമായ കെ. ബാലചന്ദറിനും തമിഴ്നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രി, നടൻ കമൽഹാസൻ, ഡിഎംകെ നേതാവ് സ്റ്റാലിൻ തുടങ്ങിയവർക്കും അദ്ദേഹം നന്ദിപറഞ്ഞു. തന്റെ സുഹൃത്ത് രാജ് ബഹദൂറിന് പ്രത്യേകം നന്ദിപറയാനും രജനീകാന്ത് മറന്നില്ല.
സന്ദീപ് സലിം
പുരസ്കാരനിറവിൽ സ്റ്റൈൽ മന്നൻ
10:14 PM Apr 01, 2021 | Deepika.com