ജില്ലാ സഫാരി / എസ്.ആർ. സുധീർകുമാർ
കൊല്ലത്തെ 11 സീറ്റുകളും ഉള്ളം കൈയിലുള്ളതിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ഒന്നുപോലും ആർക്കും വിട്ടുകൊടുക്കില്ല എന്ന വാശിയിലാണ് അവരുടെ പ്രചാരണ പ്രവർത്തനങ്ങളും. 2006ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ഒരു സീറ്റായിരുന്നു. 2011ൽ രണ്ട് സീറ്റിൽ വിജയിച്ചു. 2016ൽ ഒന്നും കിട്ടിയില്ല. സംസ്ഥാന ഭരണം പിടിച്ചെടുക്കാൻ പടവെട്ടുന്ന യുഡിഎഫിന് കൊല്ലത്തുനിന്നും കിട്ടണം സീറ്റുകൾ. അതിനാണ് പോരാട്ടം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും കിട്ടിയ മേൽക്കൈയാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ചവറ ഒഴികെ എല്ലായിടത്തും മുൻതൂക്കം എൽഡിഎഫിനായിരുന്നു. ഒരു സീറ്റിൽ വിജയസാധ്യതയുണ്ടെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനുദിനം ശക്തിപ്രാപിച്ചു വരികയാണ്. അഞ്ച് തീരദേശ മണ്ഡലങ്ങളുള്ള ജില്ലയിൽ വിവാദം കൊടുങ്കാറ്റായി ആഞ്ഞുവീശിയാൽ എൽഡിഎഫ് കടപുഴകും. ഒരുലക്ഷത്തിലധികം കന്നി വോട്ടർമാർ ഇത്തവണ ജില്ലയിൽ ഉണ്ട്. അവരുടെ മനസറിയുക ദുഷ്കരമാണ്.
ചാത്തന്നൂർ
വാശിയേറിയ ത്രികോണ പോരാട്ടത്തിന് വേദിയായിക്കഴിഞ്ഞു മണ്ഡലം. കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥി ബി.ബി. ഗോപകുമാർ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ചാത്തന്നൂരിനെ ശ്രദ്ധേയമാക്കുന്നത്. ഇക്കുറി ഒന്നാമതെത്തി ജില്ലയിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അവർ. ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ ബി.ബി.ഗോപകുമാർ തന്നെയാണ് സ്ഥാനാർഥി.
സിറ്റിംഗ് എംഎൽഎ സിപിഐയിലെ ജി.എസ്. ജയലാൽ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തവണ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം ജയലാലിന് ആയിരുന്നു34,407. യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ നേടിയ വോട്ടിനെക്കാൾ കൂടുതൽ വോട്ടുകൾ നേടാനും അന്ന് ജയലാലിന് സാധിച്ചു.
കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത് കെപിസിസി നിർവാഹക സമിതി അംഗവും മുൻ എംപിയുമായ എൻ. പീതാംബരക്കുറുപ്പാണ്. എതിരാളികളെ പോലും വാക്കിലും പ്രവൃത്തിയിലും ഒപ്പം നിർത്താൻ കഴിവുള്ള കുറുപ്പ് യുഡിഎഫിന് കിട്ടിയ തുറുപ്പ് ചീട്ടായാണ് യുഡിഎഫ് പ്രവർത്തകർ കരുതുന്നത്.
കുണ്ടറ
ആഴക്കടൽ മത്സ്യബന്ധന വിവാദം യുഡിഎഫ് പ്രചാരണ വിഷയമാക്കിയതോടെ കുണ്ടറയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ മത്സരവും സംസ്ഥാനതലത്തിൽ ശ്രദ്ധേയമായി. ഈസി വാക്കോവർ പ്രതീക്ഷിച്ച എൽഡിഎഫിന് ഇപ്പോൾ ഏറെ വിയർപ്പൊഴുക്കേണ്ട അവസ്ഥയാണ്.
എഐസിസി അംഗം പി.സി. വിഷ്ണുനാഥിന്റെ സ്ഥാനാർഥിത്വം താമസിച്ചാണ് പ്രഖ്യാപിച്ചതെങ്കിലും അദ്ദേഹം ഇപ്പോൾ ഇടതുപക്ഷത്തിന് കനത്ത വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. 2006മുതൽ ഇവിടെ സിപിഎം ആണ് വിജയിച്ചുവരുന്നത്. വിഷ്ണുനാഥിലൂടെ അതിനു തടയിടാൻ സാധിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ബിഡിജെഎസിലെ വനജാ വിദ്യാധരനാണ് എൻഡിഎയുടെ സ്ഥാനാർഥി.
കരുനാഗപ്പള്ളി
ജില്ലയിൽ യുഡിഎഫ് ഏറ്റവും കൂടുതൽ വിജയപ്രതീക്ഷ വച്ചുപുലർത്തുന്ന സീറ്റാണിത്. കെപിസിസി ജനറൽ സെക്രട്ടറി സി.ആർ. മഹേഷിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ തവണയും മഹേഷ് തന്നെയാണ് ജനവിധി തേടിയത്. സിറ്റിംഗ് എംഎൽഎ സിപിഐയിലെ ആർ. രാമചന്ദ്രൻ തന്നെയാണ് രണ്ടാം മത്സരത്തിന് ഇറങ്ങിയിട്ടുള്ളത്. തീരദേശ മണ്ഡലം കൂടിയായ ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് കേവലം 1,759 വോട്ടുകൾക്കാണ്. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ബിറ്റി സുധീറും പ്രചാരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പമുണ്ട്.
കൊല്ലം
സിനിമാതാരവും സിറ്റിംഗ് എംഎൽഎയുമായ സിപിഎമ്മിലെ എം. മുകേഷിനെ ഇക്കുറി നേരിടുന്നത് ഡിസിസി പ്രസിഡന്റുകൂടിയായ അഡ്വ. ബിന്ദു കൃഷ്ണയാണ്. മുകേഷിനെ വീണ്ടും സ്ഥാനാർഥിയാക്കുന്നതിൽ തുടക്കത്തിൽ പാർട്ടിയിൽ ചില മുറുമുറുപ്പുകൾ ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ അസ്ഥാനത്തായി. ഇക്കുറിയും മുകേഷിന്റെ താരപ്പൊലിമ മുതൽക്കൂട്ടാകുമെന്നാണ് എൽഡിഎഫ് കരുതുന്നത്.
ബിന്ദുകൃഷ്ണയുടെ സ്ഥാനാർഥിത്വത്തിലും അനിശ്ചിതത്വത്തിന് അപ്പുറം നാടകീയതകളും അരങ്ങേറി. ഒടുവിൽ അവർക്ക് കണ്ണീരൊഴുക്കേണ്ടി വരികയും ചെയ്തു. കശുവണ്ടി വ്യവസായത്തിലെയും മത്സ്യമേഖലയിലെയും നീറുന്ന പ്രശ്നങ്ങൾ വലിയ ചർച്ചയാക്കാൻ ബിന്ദുവിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ബിന്ദുവിലൂടെ കൊല്ലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും കോൺഗ്രസ് നേതൃത്വം വച്ചുപുലർത്തുന്നു.
ബിജെപി സംസ്ഥാന സമിതി അംഗവും മുൻ ജില്ലാ പ്രസിഡന്റുമായ എം.സുനിലാണ് എൻഡിഎയുടെ സാരഥി. കൊല്ലം കോർപ്പറേഷനിൽ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്.
ചവറ
ആർഎസ്പിയുടെ ആസ്ഥാന മണ്ഡലത്തിലും കനത്ത പോരാട്ടമാണ്. പ്രചാരണത്തിൽ ആർഎസ്പിയിലെ മുൻമന്ത്രി ഷിബു ബേബിജോൺ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ തവണ കൈവിട്ടുപോയ മണ്ഡലം റിക്കാർഡ് ഭൂരിപക്ഷത്തിൽ തിരിച്ചു പിടിക്കണമെന്ന വാശിയാണ് ആർഎസ്പിയെയും യുഡിഎഫിനെയും നയിക്കുന്നത്.
സിറ്റിംഗ് എംഎൽഎ ആയിരുന്ന അന്തരിച്ച വിജയൻപിള്ളയുടെ മകൻ ഡോ. സുജിത് വിജയനാണ് സിപിഎം സ്വതന്ത്രനായി മത്സരിക്കുന്നത്. വിജയൻപിള്ളയ്ക്ക് മണ്ഡലത്തിൽ ഉണ്ടായിരുന്ന സ്വീകാര്യത മകനും ലഭിക്കുകയാണെങ്കിൽ പോരാട്ടം ഇഞ്ചോടിഞ്ച് ആയി മാറും. യുഡിഎഫും ആർഎസ്പിയും ഷുവർ സീറ്റുകളുടെ ഗണത്തിലാണ് ചവറയെ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ 6,189 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയൻപിള്ള വിജയിച്ചത്. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 27,568 ആയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് 4,175 വോട്ടുകളുടെ മേൽക്കൈയുണ്ട്. സീരിയൽ നടൻ വിവേക് ഗോപനാണ് ബിജെപിയുടെ സ്ഥാനാർഥി. മിനി സ്ക്രീനിലെ ആരാധകരുടെ വോട്ടുകൾ കൂടി അദ്ദേഹം പ്രതീക്ഷിക്കുന്നു.
ഇരവിപുരം
രണ്ടാമൂഴത്തിൽ അരയും തലയും മുറുക്കിയിറങ്ങിയ സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎ എം.നൗഷാദ് ജനവിധി വീണ്ടും അനുകൂലമാകുമെന്ന ശുഭപ്രതീക്ഷയിലാണ്. ഇടതുപക്ഷത്തുനിന്ന് ആർഎസ്പി മത്സരിച്ച് ജയിച്ചു വന്നിരുന്ന സീറ്റാണിത്. അവർ മുന്നണി മാറിയതോടെയാണ് കഴിഞ്ഞ തവണ ഇവിടെ സിപിഎം നൗഷാദിനെ ഗോദയിലറിക്കി മണ്ഡലം എൽഡിഎഫിന്റെ അക്കൗണ്ടിൽ നിലനിർത്തിയത്.
യുഡിഎഫിൽ മുസ്ലിംലീഗ് മത്സരിച്ചുവന്നിരുന്ന ഇവിടെ ഇത്തവണ ആർഎസ്പിയെയാണ് പരീക്ഷിക്കുന്നത്. മുൻ മന്ത്രി ബാബു ദിവാകരനാണ് യുഡിഎഫിന്റെ അമരക്കാരൻ. സൗമ്യത മുഖമുദ്രയാക്കിയ ബാബുദിവാകരനിലൂടെ തട്ടകം നിലനിർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ആർഎസ്പി. ബിഡിജെഎസ് ജില്ലാ ട്രഷറർ രഞ്ജിത്ത് രവീന്ദ്രനെയാണ് എൻഡിഎ ബലപരീക്ഷണത്തിന് ഇറക്കിയിട്ടുള്ളത്.
പുനലൂർ
സിപിഐയിലെ കെ. രാജു കഴിഞ്ഞ മൂന്നുതവണയായി വിജയിച്ചുവന്ന മണ്ഡലമാണ് പുനലൂർ. പാർട്ടി നിബന്ധന കാരണം മന്ത്രികൂടിയായ കെ. രാജുവിന് ഇത്തവണ സീറ്റ് ലഭിച്ചില്ല. പകരം മത്സരിക്കുന്നത് മുൻ എംഎൽഎയും സിപിഐ സംസ്ഥാന സമിതി അംഗവുമായ പി.എസ്. സുപാലാണ്. മണ്ഡലത്തിൽ ഏറെ സുപരിചിതനാണ് എന്നത് അദ്ദേഹത്തിന് അനുകൂലമാണ്. യുഡിഎഫിനുവേണ്ടി മുസ്ലിം ലീഗിലെ അബ്ദുൾ റഹ്മാൻ രണ്ടത്താണികൂടി എത്തിയപ്പോൾ തൂക്കുപാലത്തിന്റെ നാട്ടിൽ പോരാട്ടച്ചൂട് ഉച്ചസ്ഥായിയിൽ എത്തിനിൽക്കുന്നു. മലപ്പുറത്തുനിന്ന് എത്തിയ രണ്ടത്താണി രണ്ടും കൽപ്പിച്ചുള്ള പ്രചാരണമാണ് കാഴ്ച വയ്ക്കുന്നത്. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ആയൂർ മുരളിയാണ് എൻഡിഎ സ്ഥാനാർഥി.
ചടയമംഗലം
കമ്യൂണിസ്റ്റ് പാർട്ടിക്കാർ അവരുടെ മോസ്കോ എന്ന് വിശേഷിപ്പിക്കുന്ന നാടാണ് ചടയമംഗലം. സിപിഐ ദേശീയ സമിതി അംഗം ജെ. ചിഞ്ചുറാണിയാണ് എൽഡിഎഫ് സ്ഥാനാർഥി. മണ്ഡലം കമ്മിറ്റി അംഗീകരിച്ച പട്ടികയിൽ ഇവരുടെ പേര് ഉണ്ടായിരുന്നില്ല. ഒടുവിൽ സംസ്ഥാന നേതൃത്വം ഇടപെട്ട് വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയാണ് ഇവരെ മത്സരാർഥിയാക്കിയത്. ആദ്യം ചില്ലറ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം പരിഹരിച്ച് ഇവർ പ്രചാരണത്തിൽ മുന്നിൽ എത്തിക്കഴിഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി എംഎം. നസീറിനാണ് ഇടതുകോട്ട പിടിച്ചെടുക്കാനുള്ള നിയോഗം. ചടയമംഗലത്തുകാർക്ക് സുപരിചിതനായ നസീറും കളം നിറഞ്ഞുള്ള പ്രചാരണത്തിലാണ്. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനമാണ് എൻഡിഎയുടെ സാരഥി. ബിജെപിക്കും പോഷക സംഘടനകൾക്കും ഏറെ അടിത്തറയുള്ള മണ്ഡലമാണ് ചടയമംഗലം.
കൊട്ടാരക്കര
എൽഡിഎഫ് കളത്തിൽ ഇറക്കിയിരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ എംപിയുമായ കെ.എൻ. ബാലഗോപാലിനെയാണ്. കഴിഞ്ഞ മൂന്നുതവണയും സിപിഎംലെ പി. ഐഷാപോറ്റിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ബാലഗോപാൽ വിജയിക്കുകയും സംസ്ഥാനത്ത് എൽഡിഎഫിനു ഭരണത്തുടർച്ചയും ഉണ്ടായാൽ ഇവിടെനിന്ന് മന്ത്രി ഉറപ്പാണെന്ന് ഇടതു നേതൃത്വം ഇപ്പോഴേ പ്രവചിക്കുന്നു.
ജില്ലാ പഞ്ചായത്തംഗമായ കോൺഗ്രസിലെ ആർ. രശ്മിയാണ് യുഡിഎഫ് സ്ഥാനാർഥി. അട്ടിമറികൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വയ്ക്കാൻ ഇതിനകം അവർക്ക് സാധിക്കുന്നുണ്ട്. ബിജെപിക്കുവേണ്ടി മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമനാണ് രംഗത്തുള്ളത്.
പത്തനാപുരം
മണ്ഡലം കുത്തകയാക്കി വച്ചിരിക്കുന്ന കേരള കോൺഗ്രസ് ബിയിലെ കെ.ബി.ഗണേഷ്കുമാർ തന്നെ ഇടതുമുന്നണിയുടെ സ്ഥാനാർഥി. കഴിഞ്ഞ തവണ മൂന്നു മുന്നണി സ്ഥാനാർഥികളായിരുന്നെങ്കിൽ ഇത്തവണ ചിത്രം മാറി. ഇക്കുറി രാഷ്ട്രീയ പോരാട്ടം തന്നെയാണ്. കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയെയാണ് ഗണേഷ്കുമാറിനെ തളയ്ക്കാൻ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. വികസന നേട്ടങ്ങളും വിവാദങ്ങളും തമ്മിലുള്ള നേർക്കുനേർ ചർച്ച ഇതിനകം മണ്ഡലത്തിലെങ്ങും മുഴങ്ങിക്കഴിഞ്ഞു. ചാനൽ ചർച്ചകളിലെ പരിചിതമുഖമാണ് ചാമക്കാല എന്നത് അദ്ദേഹത്തിന് അനുകൂല ഘടകമാണ്.
ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്തി എൻഡിഎയുടെ ബാനറിൽ മത്സരിക്കുന്നത് ബിജെപി ജില്ലാ സെക്രട്ടറി ജിതിൻദേവാണ്. കന്നി വോട്ടർമാരിൽ നല്ലൊരു പങ്കും തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
കുന്നത്തൂർ
ആർഎസ്പി പോരാട്ടം, ബന്ധുക്കളുടെ ഏറ്റുമുട്ടൽ. ഇതെല്ലാമാണ് സംവരണ മണ്ഡലമായ കുന്നത്തൂരിൽ നടക്കുന്നത്. എൽഡിഎഫിൽ ആർഎസ്പി ലെനിനിസ്റ്റിലെ സിറ്റിംഗ് എംഎൽഎ കോവൂർ കുഞ്ഞുമോൻ ആണ് മത്സരിക്കുന്നത്. ആർഎസ്പിയിലെ ഉല്ലാസ് കോവൂരാണ് എതിരാളി. ഇരുവരും അടുത്ത ബന്ധുക്കളുമാണ്. കഴിഞ്ഞ തവണയും ഇവർ തമ്മിലായിരുന്നു പ്രധാന മത്സരം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ 1051 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ എൽഡിഎഫിന് നേടാനായുള്ളൂ. ആർഎസ്പി ലെനിനിസ്റ്റിലെ പടലപ്പിണക്കങ്ങളും തൊഴുത്തിൽ കുത്തും കുഞ്ഞുമോനെ പ്രതികൂലമായി ബാധിക്കുന്ന ഘടങ്ങളാണ്. കെപിഎംഎസിന്റെ രാഷ്ട്രീയ നിലപാടുകളും കൂടിയാകുന്പോൾ ഇത്തവണ വിജയം അനായാസാമാണെന്നാണ് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്. എന്നാൽ കുഞ്ഞുമോന്റെ മണ്ഡലത്തിലെ സ്വീകാര്യതയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് എൽഡിഎഫും അവകാശപ്പെടുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദാണ് എൻഡിഎയ്ക്കുവേണ്ടി മത്സരരംഗത്തുള്ളത്.
ദേശിംഗനാട്ടിലേത് അഭിമാന പോരാട്ടം
12:03 AM Mar 29, 2021 | Deepika.com