അനന്തപുരി / ദ്വിജൻ
അവസാനം ബിജെപിയുടെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പ്രസിദ്ധീകരിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് 24 നു പത്രിക പ്രസിദ്ധീകരിച്ചത്. അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്നു പറഞ്ഞു പാർട്ടി മുന്നോട്ടുവയ്ക്കുന്നതു വലിയ വാഗ്ദനങ്ങളാണ്. വാഗ്ദാനങ്ങൾ വാരി വിതറുന്നതിൽ ഒരിക്കലും മടിയില്ലാത്തവരാണു ബിജെപി. തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ മറക്കാനുള്ളതാണു പ്രകടനപത്രിക എന്ന സന്ദേശമാണ് ഇതുവരെ ബിജെപി തന്നിട്ടുള്ളത്.
കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കും എന്ന് ഏഴു വർഷം മുന്പു നടത്തിയ പ്രഖ്യാപനത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഏത് ഉൗളയാണ് അതു വിശ്വസിച്ചത് എന്നായിരുന്നല്ലോ ചില പ്രമുഖനേതാക്കളുടെ മറുചോദ്യം. രാഷ്ട്രീയ ഓർമകൾ ഹ്രസ്വായുസുക്കളാണ് എന്ന ചിന്ത കൊണ്ടാവും കൗതുകകരമായ ധാരാളം പ്രഖ്യാപനങ്ങൾ ഈ പ്രകടനപത്രികയിലും ഉണ്ട്.
ഇന്ധന വില
കേരളത്തിലെ ഇന്ധനവില 60 രൂപയ്ക്കും 65 രൂപയ്ക്കും ഇടയിലാക്കുമെന്നതാണ് ഏറെ രസിപ്പിക്കുന്ന ഒരു പ്രഖ്യാപനം. ഈ ഒരു വാഗ്ദാനമെങ്കിലും നാട്ടിലെ സാധാരണക്കാരെ വല്ലാതെ പരിഹസിക്കുന്നതാണ്. മോദി സർക്കാർ അധികാരത്തിൽ വരുന്പോൾ ബാരലിന് 111.59 ഡോളറായിരുന്ന ക്രൂഡോയിലിന്റെ അന്താരാഷ്ട്ര വില ബാരലിന് 47 ഡോളറായിട്ടും രാജ്യത്തെ പെട്രോൾ വില കുറച്ചില്ല. എന്നുമാത്രമല്ല എക്സ്സൈസ് തീരുവ 12 മടങ്ങ് കൂട്ടി ഒരു ലിറ്റർ പെട്രോളിൽനിന്നു 33 രൂപയും ഡീസലിൽ നിന്നു 32 രൂപയും തട്ടിയെടുക്കുന്ന നിലയുമായി.
ഇപ്പോൾ അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിലിന് ബാരലിന് 60.46 അമേരിക്കൻ ഡോളർ വിലയുള്ളപ്പോൾ ഇന്ത്യയിൽ പെട്രോൾ ലിറ്ററിന് 94 രൂപയ്ക്കും ഡീസൽ 81 രൂപയ്ക്കുമാണു വിൽക്കുന്നത്. ഇനി പെട്രോളിന്റെ വലിയ വിലമൂലം ജനങ്ങളുടെ ബുദ്ധിമുട്ട് ശരിക്കും കണക്കിലെടുത്താണു ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനമെങ്കിൽ മോദി സർക്കാരിനോട് പറഞ്ഞ് എക്സൈസ് തീരുവ ഒന്നു കുറയ്ക്കരുതോ? അതിനു തയാറാകാതെ കേരളത്തിൽ അധികാരത്തിൽ വന്നാൽ വില കുറയ്ക്കും എന്നു പറയുന്നത് ആർക്കാണു വിശ്വസിക്കാനാവുക?
ശബരിമലയ്ക്കു നിയമം
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനു നിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനവും ഇതുപോലായി. ഇപ്പോൾ കേന്ദ്രം എന്നുപറഞ്ഞാൽ ബിജെപിയാണ്. സുപ്രീം കോടതി ശബരിമലയിൽ ആചാര ലംഘനത്തിന് അനുമതി കൊടുത്തപ്പോൾ കേന്ദ്ര സർക്കാരിന് എന്തുകൊണ്ട് അതു തടയാൻ നിയമം ഉണ്ടാക്കാനായില്ല? സുപ്രിം കോടതി വിധിക്കെതിരേ നിയമനിർമാണം നടത്താൻ കഴിയില്ല എന്ന നിലപാടിലായിരുന്നു കേന്ദ്രം. പിന്നെങ്ങനെ കേരളത്തിൽ ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവരുമെന്ന് അവർ വിശദീകരിച്ചിട്ടുമില്ല. എന്തുകൊണ്ട് കേന്ദ്രം ഇത്തരം ഒരു നിയമം കൊണ്ടുവരുന്നില്ല എന്നും പറയുന്നില്ല.
ക്ഷേമ പെൻഷൻ മാസം 3500 രൂപ
ഇടതുമുന്നണിയെ തുടർന്നു ജനാധിപത്യമുന്നണിയും ബിജെപി മുന്നണിയും ക്ഷേമ പെൻഷൻ സംബന്ധിച്ചു വലിയ വാഗ്ദാനം നല്കുന്നുണ്ട്. പ്രതിമാസ പെൻഷൻ 2500 രൂപ ആക്കുമെന്നായിരുന്നു ഇടതുമുന്നണി പറഞ്ഞത്. അത് 3000 രൂപ ആക്കുമെന്നായി ജനാധിപത്യമുന്നണി. 2011 ലെ അവരുടെ സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്ന പെൻഷൻ ആണ് ഇപ്പോൾ 1600 രൂപയിലെത്തിയിരിക്കുന്നത്. എന്നാൽ, ബിജെപി മുന്നണി പറയുന്നത് 3500 രൂപ കൊടുക്കാമെന്നാണ്. പക്ഷേ ബിജെപി ഭരിക്കുന്ന വേറെ ഒരു സംസ്ഥാനത്തും ഇങ്ങനെ കൊടുക്കുന്നതായി കേട്ടിട്ടില്ലാത്തതുകൊണ്ട് ഈ വാഗ്ദാനവും എങ്ങനെയാവും എന്നു സംശയിക്കുന്നവരുണ്ട്.
കിഫ്ബി
കേരള സർക്കാരിനെ കിഫ്ബിയുടെ പേരിൽ പ്രതിക്കൂട്ടിലാക്കുന്ന, കിഫ്ബിക്കെതിരേ ഇഡി അടക്കമുള്ള ഏജൻസികളെകൊണ്ട് അന്വേഷിപ്പിക്കുന്ന ബിജെപി പക്ഷേ അധികാരത്തിൽ വന്നാൽ കിഫ്ബി ഇല്ലാതാക്കും എന്നല്ല പറയുന്നത്, സിഎജിയുടെ ഓഡിറ്റിനു വിധേയമാക്കും എന്നാണ്. അതായത് കിഫ്ബിയുടെ പ്രാധാന്യം അംഗീകരിക്കുന്നു എന്ന്. കിഫ്ബിയെ കേരളത്തിൽ വന്നപ്പോൾ വല്ലാതെ വിമർശിച്ച കേന്ദ്ര ധനമന്ത്രി ദേശീയ തലത്തിലും കിഫ്ബി പോലെ ഒരു സംവിധാനം ഉണ്ടാക്കാൻ പോകുന്നു എന്ന വാർത്തയുമുണ്ട്. ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയ നീരവ് മോദിയും വിജയ് മല്യയുമൊക്കെ നാടുവിടുന്നതു തടയാനാവാതെ പോയ സർക്കാരാണു കിഫ്ബിയെ ശ്വാസം മുട്ടിക്കാൻ നോക്കുന്നത്.
ലൗ ജിഹാദ് നിയമം
ലൗ ജിഹാദ് തടയാൻ നിയമം കൊണ്ടുവരും എന്ന വാഗ്ദാനം കേരളത്തിലെ ലൗ ജിഹാദിനെതിരേ ശബ്ദമുയർത്തുന്നവരെ എല്ലാം ഒപ്പംകൂട്ടാനുള്ള കെണി മാത്രമല്ല ഇതരസംസ്ഥാനങ്ങളിൽ ഇത്തരം നിയമങ്ങളുടെ മറയിൽ കാട്ടിക്കൂട്ടുന്ന വർഗീയ അഴിഞ്ഞാട്ടങ്ങൾക്കു വെള്ളപൂശാനുള്ള തന്ത്രം കൂടിയായി കണക്കാക്കേണ്ടിവരും. 19ന് ഝാൻസിയിൽ നടന്ന ഭീകര പ്രവർത്തനം തന്നെ ഉദാഹരണം. നിർബന്ധിത മതംമാറ്റ നിരോധന നിയമം ഉള്ള ഉത്തർപ്രദേശിലൂടെ ക്രൈസ്തവ സന്യാസിനികൾക്കു സന്യാസ വസ്ത്രം ധരിച്ചു യാത്ര ചെയ്യാനാവാത്ത മതസ്വാതന്ത്ര്യമാണ് ആ നിയമത്തിലൂടെ അവിടെ അരങ്ങേറിയത്. കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന സന്യാസാർഥിനികളെ നിർബന്ധിത മതപരിവർത്തനത്തിനു കൊണ്ടുപോകുന്നവർ എന്ന് ആക്ഷേപിച്ചായിരുന്നു തീവ്രവാദികളുടെ അഴിഞ്ഞാട്ടം. ആധാർകാർഡ് അടക്കമുള്ള രേഖകൾ കാണിച്ചിട്ടും സമ്മതിക്കാതെ അവരെ പിടിച്ചിറക്കുകയും യാത്ര തടയുകയുമാണ് ചെയ്തത്.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസരമായിരുന്നതുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു പെട്ടെന്നു പ്രതികരിക്കേണ്ടിവന്നു. അക്രമികൾക്കുനേരേ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് കേരളത്തിൽ വച്ച് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ജനം കാത്തിരിക്കുകയാണ് സർക്കാർ സ്വീകരിക്കുന്ന നടപടികൾ കാണാൻ. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്, അമിത്ഷാ പറയുന്നത് അനുസരിക്കുമോ എന്നതും വിഷയമാണ്.
മതം മാറിയുള്ള വിവാഹത്തെയല്ല ലൗ ജിഹാദ് എന്നു വിളിക്കുന്നത്. പ്രണയം നടിച്ചു പെണ്കുട്ടികളെ വലയിലാക്കി തീവ്രവാദികളാക്കുന്ന ഹീന നീക്കമാണത്. വെളിച്ചത്തുവന്ന അത്തരം സംഭവങ്ങളുടെ എണ്ണം കുറവായതുകൊണ്ട് അങ്ങനെ ഒന്നുമില്ലെന്നു പറയുന്ന മതേതരക്കാരാണ് ലൗ ജിഹാദ് ഉണ്ടെന്ന് അനുഭവിച്ചറിയുന്നവരിൽ ഇത്തരം ഒരു നിയമത്തോട് താത്പര്യം ഉണ്ടാക്കുന്നത്.
തുറന്ന പോരാട്ടം
ബിജെപിയുടേതല്ലാത്ത സംസ്ഥാന സർക്കാരുകളെ ജീവിക്കാൻ അനുവദിക്കില്ലെന്ന മട്ടിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുന്നു എന്നു കരുതിപ്പോകുന്ന മാനം കൈവരിക്കുകയാണു കേന്ദ്ര ഏജൻസികളായ കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എൻഐഎയും കേരളത്തിൽ നടത്തുന്ന അന്വേഷണങ്ങൾ. അതുകൊണ്ടു തുടക്കത്തിൽ അന്വേഷണവുമായി സഹകരിച്ച സംസ്ഥാന സർക്കാർ നിയമപരമായ പഴുതുകൾ നോക്കി അതേ നാണയത്തിൽ തിരിച്ചടിക്കാൻ തയാറാവുകയാണ്. ഒരു വർഷത്തോളമായി നടത്തുന്ന അന്വേഷണങ്ങളിലൂടെ കേന്ദ്ര ഏജൻസികൾക്കു സംശയത്തിന്റെ പുകമറകൾ ഉയർത്താനല്ലാതെ ഇതുവരെ വസ്തുനിഷ്ഠമായ ഒരു നടപടിയും എടുക്കാനായില്ലെന്നതു സംശയം ബലപ്പെടുത്തുന്നു.
ഗോൾ മുഖത്തേക്കു പാഞ്ഞടുക്കുന്ന തോന്നലുണ്ടാക്കിയ കേന്ദ്ര ഏജൻസികൾ അവസാനം ഗോളടിക്കാൻ മറക്കുകയാണോ എന്ന സംശയം ആദ്യമാദ്യം ശക്തമായെങ്കിലും തെരഞ്ഞെടുപ്പു കാലമായപ്പോൾ വെറും രാഷ്ട്രീയക്കളികളാണ് എല്ലാം എന്ന തോന്നലാണ് ശക്തമാകുന്നത്. ഗോളടിക്കുവാൻ പന്തുമായല്ല അവരുടെ മുന്നേറ്റം എന്ന സംശയമാണ് ശക്തമാകുന്നത്.
കോടതിയിൽ കൊടുത്ത രഹസ്യമൊഴി ചോർത്തി നല്കി എന്ന ആരോപണത്തിൽ കസ്റ്റംസിനെതിരേ കോടതി അലക്ഷ്യക്കേസിനും നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് അവകാശ ലംഘനക്കേസിനും മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ പ്രതികളെ പ്രേരിപ്പിച്ചു എന്ന പരാതിയിൽ ക്രിമിനൽ കേസിനും തുടക്കം കുറിച്ച കേരള സർക്കാർ ഏറ്റവും ഒടുവിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് തിരിച്ചടിക്കുന്നത്.
ഇരട്ട വോട്ടുകൾ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകടിപ്പിക്കുന്ന ജാഗ്രതയുടെ ഒന്നാന്തരം ഉദാഹരണമാണ് ഇരട്ട വോട്ടുകൾ സംബന്ധിച്ച കണ്ടെത്തലുകൾ. കേരളത്തിലെ 140 മണ്ഡലത്തിലുമായി രണ്ടു ലക്ഷത്തോളം ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പരാതിയിൽ കഴന്പുണ്ടെന്ന് ഇലക്ഷൻ കമ്മീഷനും സമ്മതിച്ചു. ഒരു ലക്ഷം വോട്ടിന്റെ ചാഞ്ചാട്ടം തെരഞ്ഞെടുപ്പു ഫലത്തെ വരെ അട്ടിമറിക്കാവുന്നതാണ്.
രമേശ് ആദ്യം ചൂണ്ടിക്കാണിച്ച ഇരട്ട വോട്ടിന്റെ ഉദാഹരണം ഒരു കോണ്ഗ്രസുകാരിയുടെതായിരുന്നു. ജാഗ്രതയോടെയുള്ള ആക്രമണങ്ങൾക്കും തിരിച്ചടി വരുന്നത് സൂക്ഷിക്കണം. അതുപോലെ അപകടകരമാണ് കിറ്റിനെതിരായ പരാതിയും. വിഷുവും ഈസ്റ്ററും പ്രമാണിച്ച് ഏപ്രിലിലെ സൗജന്യ കിറ്റും ക്ഷേമ പെൻഷനും നേരത്തേ വിതരണം ചെയ്യുന്നത് സർക്കാരിനു പിന്തുണ ഉണ്ടാക്കുന്ന നീക്കം തന്നെയാണ്. എന്നാൽ പരാതി കൊടുത്ത് അതു തടഞ്ഞാലും ജനം വൈരാഗ്യത്തോടെ നേരിടുക പ്രതിപക്ഷത്തെ ആയിരിക്കും.
അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങൾ
12:51 AM Mar 28, 2021 | Deepika.com