എല്ലാ ആശങ്കകൾക്കും മീതെ മുഖാവരണങ്ങളണിഞ്ഞും ആളകലം പാലിച്ചും കഴിഞ്ഞു പോരുന്ന കോവിഡ് മഹാഭീതിയുടെ നിഴലിൽനിന്നു ലോക ജനതയ്ക്ക് ഇനിയും മോചനമായിട്ടില്ല. ഒരു വർഷം മുൻപ് ഇതേ ദിവസമാണ് കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയിൽ സന്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജനത കർഫ്യൂവിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 21 ദിവസത്തെ സന്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജീവിതത്തിൽ അന്നോളം ഇതുപോലൊരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു ജനത അക്ഷരാർഥത്തിൽ വെട്ടിലായിപ്പോയി എന്നു തന്നെ പറയാം. ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകളും ട്രെയിൻ, റോഡ് ഗതാഗതവും ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളെല്ലാംതന്നെ നിലച്ചതോടെ ജനജീവിതം പൂർണമായി സ്തംഭിച്ചു.വേണ്ടത്ര സമയം നൽകാതെയും മുന്നറിയിപ്പില്ലാതെയും പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് ഇന്ത്യൻ ജനത അനുഭവിച്ചത് അതിനു മുൻപൊരിക്കലും നേരിട്ടിട്ടില്ലാത്തതും സമാനതകളില്ലാത്തതുമായ ദുരിതങ്ങളായിരുന്നു. ഇപ്പോൾ ഒരു വർഷമായപ്പോഴേക്കും വാക്സിൻ ലഭ്യമായെങ്കിലും രോഗഭീതി അകന്നിട്ടില്ലെന്നു മാത്രമല്ല രോഗവ്യാപനം ഭീതിജനകമാം വിധം കൂടിനിൽക്കുകയുമാണ്.
ചൈനയിലും യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് - 19 എന്ന മാരക വൈറസ് പടർന്നുപിടിച്ചപ്പോഴാണ് ആളകലം പാലിക്കുക എന്നതു മാത്രമാണ് തത്കാലം വൈറസിൽനിന്നു രക്ഷ നേടുവാനുള്ള ഏക മാർഗം എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മാർച്ച് 24 അർധരാത്രിയാണ് ലോക്ക് ഡൗണ്‍ നിലവിൽ വരുന്നത്. മറ്റു രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയിലും പ്രതിദിന കോവിഡ് കേസുകൾ ഇരട്ടിച്ചുകൊണ്ടിരുന്നു. ഇന്ത്യയിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്പോൾ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അൻപതായിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവർ 1.62 ലക്ഷം കഴിഞ്ഞിരിക്കുന്നു.
ഹിറ്റായ ലോക്ക് ഡൗണ്‍ പ്രഖ്യാപനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം തത്സമയം ടെലിവിഷനിലൂടെ 19.7 കോടി ജനങ്ങൾ വീക്ഷിച്ചു എന്നാണ് കണക്ക്. ബാർക്ക് ഇന്ത്യ പുറത്തുവിട്ട കണക്കിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കണ്ടിരുന്നത് പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം ആയിരുന്നു എന്ന് വ്യക്തമാക്കിയത്. പിന്നീട് പ്രസാർ ഭാരതി മേധാവി ശശി ശേഖറും ഇക്കാര്യം ട്വിറ്ററിൽ കുറിച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ പ്രീമിയർ ലീഗ് വീക്ഷിച്ചതിലും അധികം ആളുകളാണ് മോദിയുടെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം ടിവിയിൽ കണ്ടിരുന്നത്. ഇരുനൂറിലേറെ വാർത്താ ചാനലുകളിലൂടെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം സംപ്രേഷണം ചെയ്തത്. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് മുൻപായി മോദി നടത്തിയ ജനത കർഫ്യൂ പ്രഖ്യാപനം 191 ചാനലുകളിലൂടെ 8.3 കോടി ആളുകളാണ് കണ്ടത്.
കുടിയേറ്റക്കാരുടെ പലായനം
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തലസ്ഥാന നഗരമായ ഡൽഹിയിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ അകപ്പെട്ടു പോയ കുടിയേറ്റ തൊഴിലാളികളുടെ ജീവിതമാണ് കടുത്ത പ്രതിസന്ധിയിലായത്. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് കാൽനടയായും സൈക്കിളിലും മറ്റുമായി തങ്ങളുടെ സ്വന്തം നാടുകളിലേക്ക് ലോക്ക് ഡൗണ്‍ കാലത്തു പലായനം ചെയ്തത്. ദുരിത പലായനത്തിനിടെ സ്വന്തം വീട്ടിലേക്കുള്ള യാത്രാമധ്യേ പലരും കുഴഞ്ഞു വീണും റോഡപകടങ്ങളിൽ പെട്ടും മരിച്ചു.
ബിഹാറിലേക്കുള്ള മടക്കയാത്രയിൽ മുസാഫർപുർ സ്റ്റേഷനിൽ മരിച്ചു കിടക്കുന്ന അമ്മയുടെ സാരിയിൽ പിടിച്ചു വലിച്ച് ഉണർത്താൻ ശ്രമിക്കുന്ന പിഞ്ചു പൈതലിന്റെ ദൃശ്യം കുടിയേറ്റ തൊഴിലാളികൾ നേരിട്ട കടുത്ത ദുരിതത്തിന്റെ കണ്ണീർ കാഴ്ചയായി മാറി.
അടിമുടി മാറിയ ജീവിതം
ലോക്ക് ഡൗണ്‍ കാലത്ത് അടച്ചുപൂട്ടിയിരിപ്പു ജീവിതം ഇന്ത്യൻ ജനതയുടെ അതുവരെയുള്ള ശീലങ്ങളെ അപ്പാടെ പിഴുതെറിഞ്ഞു കളയുകയായിരുന്നു. പഠനവും മീറ്റിംഗുകളുമെല്ലാം ഒാൺലൈനായി ജോലിവീട്ടിലിരുന്നായി.
24 മണിക്കൂറും ആളുകൾ വീടുകൾക്കുള്ളിൽതന്നെ കഴിയേണ്ട സ്ഥിതി വന്നതോടെ ജീവിതം കൂടുതൽ ഡിജിറ്റലായി മാറുകയായിരുന്നു. ആമസോണ്‍ പ്രൈം, നെറ്റ് ഫ്ളിക്സ്, മുബി മൂവീസ് എന്നിവ ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ് ഫോമുകൾ വീടുകൾക്കുള്ളിൽ തിയറ്ററുകളായി മാറി. അടുക്കളയിൽ നിന്ന് വനിതകളെ വിശ്രമങ്ങളുടെ അരങ്ങത്തേക്കു മാറ്റി നിർത്തി പുരുഷൻമാരിൽ പലരും പാചക വൈദഗ്ധ്യം പ്രകടിപ്പിക്കുകയും ചിത്രങ്ങളും ദൃശ്യങ്ങളും സഹിതം പല പരീക്ഷണങ്ങളും സോഷ്യൽ മീഡിയകളിൽ ഹിറ്റാവുകയും ചെയ്തു.
പ്രതീക്ഷ വാക്സിനിൽ
ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന്റെ ഒരു വർഷം പൂർത്തിയാകുന്പോഴും ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ രണ്ടാം വരവിന്റെ ഭീതിയിൽ ആണെങ്കിലും ഇന്ത്യയിൽ സ്ഥിതി ആകെ മാറിയിട്ടുണ്ട്. കോവിഡ് പരിശോധനകൾക്കായി രാജ്യത്താകമാനം 2,400ൽ ഏറെ ലബോറട്ടറികൾ സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ അനുസരിച്ച് 2425 ലാബുകളും 545 സർക്കാർ സംവിധാനങ്ങളും ആർടി-പിസിആർ ടെസ്റ്റുകൾ നടത്തുന്നുണ്ട്. 637 സ്ഥലങ്ങളിൽ ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നുണ്ട്.
കഴിഞ്ഞ വർഷം മാർച്ചിൽ പ്രതിദിന കോവിഡ് പരിശോധനാ നിരക്ക് 9,100 സാന്പിളുകൾ എന്നതിൽനിന്ന് ഇന്ന് കോടിക്കണക്കിനായി മാറിയിട്ടുണ്ട്. ഈ മാർച്ച് 21വരെ 3,44,45,774 സാന്പിളുകളാണ് കോവിഡ് പരിശോധന നടത്തിയത്. ഇന്ന് ഇന്ത്യയിൽ കോവിഡിനെ പ്രതിരോധിക്കാൻ രണ്ടു വാക്സിനുകൾ ഉണ്ട്. ഓക്സ്ഫോർഡുമായി സഹകരിച്ചു സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡും ഭാരത് ബയോടെകിന്റെ കോവാക്സിനും. പ്രാഥമിക ഘട്ടങ്ങളിലായി മാർച്ച് 21 വരെ ഇന്ത്യയിൽ 4,50,65,998 പേർക്കാണ് വാക്സിൻ നൽകിയിരിക്കുന്നത്.
സെബി മാത്യു
ഓർമയിൽ ഒരു ലോക്ക് ഡൗണ്‍ കാലം
11:52 PM Mar 23, 2021 | Deepika.com