മൂ ന്നു മുന്നണികളുടെയും സ്ഥാനാർഥിപ്പട്ടിക വന്നു. വ്യത്യസ്തതകൾ പലതുണ്ടെങ്കിലും ഒരു കാര്യത്തിൽ മാത്രം എല്ലാവരും ഒറ്റ ടീം ആണ് ദാസാ! അത് സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തിലാണ്. 140 മണ്ഡലങ്ങളുള്ള കേരളത്തിൽ, അന്പതു ശതമാനത്തിലേറെ സ്ത്രീവോട്ടർമാരുള്ള കേരളത്തിൽ, ഇരുപത് ശതമാനം സ്ത്രീ പ്രാതിനിധ്യം സ്ഥാനാർഥിപ്പട്ടികയിൽ പോലും ഇല്ല. 2021 ലെ നിയമസഭയിൽ പോലും സ്ത്രീ പ്രാതിനിധ്യം 1957 ലെ സഭയിലേതിനേക്കാൾ കൂടുതൽ ആകില്ല എന്നും പത്തു ശതമാനം കടക്കില്ല എന്നും ഇപ്പോഴേ ഉറപ്പിക്കാം! തെരഞ്ഞെടുക്കപ്പെടുന്ന പാർലിമെന്റ് ഉള്ള ലോകരാജ്യങ്ങളിൽ 150 എണ്ണത്തിലും പത്തു ശതമാനത്തിൽ കൂടുതൽ സ്ത്രീകളുണ്ട്. ആറ് പതിറ്റാണ്ടായിട്ടും നമ്മുടെ നിയമസഭയിൽ സ്ത്രീ പ്രാതിനിധ്യം പത്തു ശതമാനം കടന്നിട്ടില്ല. ഇത്തവണയും കടക്കുന്ന മട്ടില്ല. എന്തൊരു കഷ്ടമാണിത്.
2015ൽ കാനഡയുടെ കാബിനറ്റിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും എണ്ണം തുല്യമായിരുന്നു. ഇക്കാര്യത്തെപ്പറ്റി ചോദിച്ച പത്രലേഖകരോട് പ്രധാനമന്ത്രി ഇത്രയേ പറഞ്ഞുള്ളൂ: ""ഇത് 2015 ആണ്.'' കാനഡ മാത്രമല്ല മറ്റനവധി രാജ്യങ്ങളിൽ അവരുടെ പാർലമെന്റിലും മന്ത്രിസഭയിലും സ്ത്രീ പ്രാതിനിധ്യം കൂടിവരുന്നുണ്ട്. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ പാർലമെന്റിൽ 60 ശതമാനത്തിലേറെ സ്ത്രീകളാണ്. ക്യൂബയിൽ, നോർഡിക് രാജ്യങ്ങളിൽ 40 ശതമാനത്തിനു മുകളിലാണ് സ്ത്രീ പ്രാതിനിധ്യം. അതാണ് ലോകം; അതാകണം ലോകം.
എന്തുകൊണ്ടാണ് കൂടുതൽ സ്ത്രീകൾ നേതൃസ്ഥാനത്തേക്കു വരേണ്ടത്? ലോകത്ത് ശരാശരി സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം തുല്യമായതു കൊണ്ടാണോ? അല്ല, മറിച്ച് നേതൃത്വഗുണം ഉള്ളവർ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെയുണ്ട്. അപ്പോൾ 90 ശതമാനം നേതൃത്വവും 50 ശതമാനം ആണുങ്ങളിൽനിന്നു മാത്രം തെരഞ്ഞെടുക്കുന്പോൾ സമൂഹത്തിനു ലഭ്യമായ ടാലന്റ്പൂളിന്റെ 40 ശതമാനം നാം ഉപയോഗിക്കാതിരിക്കുകയാണ്. അപ്പോൾ ലഭ്യമായതിൽ ഏറ്റവും കഴിവുള്ളവരല്ല എംഎൽഎമാരും മന്ത്രിമാരുമായി നമ്മെ നയിക്കുന്നത്. അത്തരത്തിൽ ഏറ്റവും നല്ല നേതൃത്വം സമൂഹത്തെ നയിക്കാതിരുന്നാൽ നഷ്ടം നേതൃസ്ഥാനങ്ങൾ കിട്ടാത്ത സ്ത്രീകൾക്കു മാത്രമല്ല, സമൂഹത്തിനു മൊത്തമാണ്. ഇതാണ് നാം ആദ്യം മനസിലാക്കേണ്ടത്.
ഇതു രാഷ്ട്രീയത്തിന്റെ കാര്യത്തിൽ മാത്രമല്ല എങ്കിലും തത്കാലം അതാണല്ലോ വിഷയം. എന്തുകൊണ്ടാണ് നമ്മുടെ സ്ഥാനാർഥിപ്പട്ടികയി ൽ പത്തു ശതമാനം പോലും സ്ത്രീകൾ ഇല്ലാത്തത്?
രാഷ്ട്രീയരംഗത്ത് ആവശ്യത്തിനു സ്ത്രീകൾ ഇല്ലാത്തതുകൊണ്ടാണോ? അല്ലേയല്ല. കേരളത്തിൽ ത്രിതല പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട് പഞ്ചായത്ത് അംഗങ്ങൾ മുതൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വരെ ആയി പ്രവർത്തിച്ചവർ ആയിരക്കണക്കിനുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ തിളങ്ങുന്നവർ, സിവിൽ സർവീസ് മുതൽ വൈസ് ചാൻസലർമാർ വരെ ഉള്ള പദവികളിൽ ജോലി ചെയ്തവർ എത്രയോ ഉണ്ട്. അപ്പോൾ പൊതുരംഗത്തുള്ളവരും പരിചയമു ള്ളവരും ഇല്ലാത്തതല്ല പ്രശ്നം. കഴിവ് കുറവുള്ളതാണോ പ്രശ്നം? ഒട്ടുമല്ല. മുൻപ് പറഞ്ഞ ഓരോ രംഗത്തും കഴിവു തെളിയിച്ചവർ എത്രയോ ഉണ്ട്. പോരാത്തതിന് ഇപ്പോൾ സ്ഥാനാർഥിപ്പട്ടികയിൽ ഉള്ള പുതുമുഖങ്ങൾ ഉൾപ്പെടെ അനവധി പേർ പ്രത്യേകിച്ച് കഴിവ് തെളിയിച്ചവർ ഒന്നുമല്ല. കഴിവുണ്ടാകാം; പക്ഷേ സ്ത്രീകളെ അപേക്ഷിച്ച് പ്രത്യേകിച്ച് പൊതു രംഗത്തു തിളങ്ങിയവരോ പ്രവർത്തന പരിചയമുള്ളവരോ ഒന്നുമല്ല.
പിന്നെന്താണ് നമ്മുടെ സ്ഥാനാർഥിപ്പട്ടികയിൽ 50 ശതമാനം സ്ത്രീകൾ ഇല്ലാത്തത്? ഉത്തരം ലളിതം. രാഷ്ട്രീയം ഉൾപ്പെടെ ഏതൊരു രംഗത്തും മുന്നോട്ടു നീങ്ങണമെങ്കിൽ രണ്ടു കാര്യങ്ങളാണു വേണ്ടത് ഒന്ന് - ഒരു മെന്റർ, തലതൊട്ടപ്പൻ എന്നൊക്കെ രാഷ്ട്രീയത്തിൽ പറയും. നമ്മുടെ കഴിവ് അല്ലെങ്കിൽ പൊട്ടൻഷ്യൽ മനസിലാക്കുന്ന, നമ്മെ പിടിച്ചുയർത്താൻ താത്പര്യവും കഴിവുമുള്ള ഒരാൾ മുകളിൽ വേണം. കേരളത്തിലെ സാഹചര്യത്തിൽ പുരുഷന്മാരെ മെന്റർമാരായി എടുക്കാൻ സ്ത്രീകൾക്കും സ്ത്രീകളെ മെന്റർമാരായി എടുക്കാൻ പുരുഷന്മാർക്കും പരിമിതികളുണ്ട്. തെരഞ്ഞെടുപ്പു പോലെ അവസാന ‘ലിസ്റ്റ്’ വരുന്പോൾ ഈ തലതൊട്ടപ്പന്റെ അഭാവം ഏറ്റവും പ്രകടമാകുന്നു.
രണ്ട്- നെറ്റ്വർക്ക്. ഏതൊരു വലിയ പ്രസ്ഥാനത്തിലും നമുക്കു വേണ്ടത്ര രീതിയിൽ സമ്മർദം ചെലുത്തി മുന്നോട്ടു പോകണമെങ്കിൽ ഒരു പരസ്പരസഹായ സഹകരണസംഘം വേണം. പുരുഷന്മാർക്ക് കാലാകാലമായി ഉണ്ടാക്കിയ നെറ്റ്വർക്ക് ഉണ്ട്. സ്ത്രീകൾക്ക് അത് ഇപ്പോഴും ആയിട്ടില്ല.
ഇതിനൊരു രാഷ്ട്രീയകാരണംകൂടിയുണ്ട്. കേരളത്തിൽ സ്ത്രീകളെ നേതൃസ്ഥാനത്തേക്ക് എത്തിച്ചില്ലെങ്കിലും, എംഎൽഎയോ എംപിയോ ആക്കിയില്ലെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കു യാതൊരു പ്രത്യാഘാതവും ഇല്ല. 51 ശതമാനം സ്ത്രീകളിൽ ബഹുഭൂരിപക്ഷവും പതിറ്റാണ്ടുകളായി പുരുഷന്മാർക്കു തന്നെ വോട്ട് ചെയ്യുന്നു. ഒരിക്കൽ പോലും സ്ത്രീകളോ പുരുഷന്മാരോ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഇല്ലെങ്കിൽ വോട്ട് ചെയ്യില്ല എന്നു പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്നില്ല. ജനാധിപത്യത്തിൽ പ്രതികരിക്കാൻ ധാരാളം മാർഗങ്ങളുണ്ട്, അതിൽ ഏറ്റവും പ്രധാനം വോട്ട് ആണ്. അത് സമൂഹം വേണ്ടപോലെ ഉപയോഗിക്കുന്നില്ല.
ഇതുകൊണ്ടാണ് ഇപ്പോഴും ഒരു സീറ്റ് കിട്ടാനായി പൊതുരംഗത്ത് നാലു പതിറ്റാണ്ടു പ്രവർത്തിച്ച, അധികാരസ്ഥാനങ്ങളിൽ ഇരുന്ന് കഴിവു തെളിയിച്ച ഒരു വനിതയ്ക്ക് തല മൊട്ടയടിച്ചു പ്രതിഷേധിക്കേണ്ടിവരുന്നത്. ഇതുകൊണ്ടാണു സ്ത്രീകൾക്കു ജില്ലാ പഞ്ചായത്ത് വരെ മതി എന്നൊരു സ്ഫടികമച്ചുണ്ടാക്കി അതിനു മുകളിൽ കയറിയിരുന്ന് ആണുങ്ങൾ വീതം വയ്ക്കുന്നത്. ഇതു മാറണം. കേരള നിയമസഭയിലും മന്ത്രിസഭയിലും 50 ശതമാനം സ്ത്രീകൾ ഉണ്ടാകണം. അതുണ്ടാകും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് നമ്മുടെ നാട്ടിലും എത്തും. അതിനിനി എത്ര തെരഞ്ഞെടുപ്പുകൂടി കഴിയണം?
മുരളി തുമ്മാരുകുടി
വനിതകൾക്കു മനപ്പായസം മാത്രം
12:16 AM Mar 23, 2021 | Deepika.com