അനന്തപുരി / ദ്വിജൻ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ഇടതു- വലതു മുന്നണികൾ നടത്തുന്ന ചർച്ചകൾ ഏതാണ്ടു പൂർത്തിയാവുകയാണ്. ഇരുമുന്നണികളും സീറ്റ് വിഭജനം എന്ന കടന്പ ഏറെ ക്ലേശിച്ച് കടക്കുന്നു. അധികാരത്തിലെത്താൻ മുന്നണി കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നു വലതുചേരിക്കും ഇടതുചേരിക്കും വ്യക്തമായിട്ടുണ്ട് എന്നതു വ്യക്തം. ഇതിനനുസരിച്ചുള്ള നടപടികൾ ഇടതുമുന്നണി നേരത്തെ തുടങ്ങിയതിന്റെ ഫലങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ അവർക്കു കൊയ്തെടുക്കാനുമായി.
അഞ്ചുവർഷം കൂടുമ്പോൾ ഭരണമാറ്റം എന്ന കേരളമനസിന്റെ തനിയാവർത്തനത്തിനു തങ്ങളുടെ കളികൾ തന്നെ അപകടമാക്കി എന്നു തിരിച്ചറിഞ്ഞ ജനാധിപത്യമുന്നണി സടകുടഞ്ഞ് ഉണർന്ന് പരിഹാരക്രിയകൾ ആരംഭിച്ചു. ജോസ് കെ. മാണിയുടെ കൂടെ പോയ കേരള കോണ്‍ഗ്രസുകാരെ തിരിച്ചുപിടിക്കാൻ എന്തും ചെയ്യണമെന്ന തിരിച്ചറിവ് അവരുടെ പ്രവൃത്തികളിൽ പ്രകടമാകുന്നുണ്ട്. എങ്കിലും അതിനു കേരള കോണ്‍ഗ്രസുകാരുടെ സീറ്റുകളിൽ കോണ്‍ഗ്രസുകാർ മത്സരിച്ചാൽ മതിയാവില്ല എന്ന പി.ജെ. ജോസഫിന്റെ വാദം, ജോസ് കെ. മാണിയെ പുറത്താക്കാൻ ചരടുവലിച്ച കോണ്ഗ്രസുകാരെക്കൊണ്ടു സമ്മതിപ്പിക്കാൻ ഇപ്പോഴും അവർ ബുദ്ധിമുട്ടുകയാണ്.
അതുതന്നെയാണ് ഇടതുമുന്നണിയിലെയും സ്ഥിതി. ജോസ് കെ. മാണി വന്നതുകൊണ്ടു കേരള കോണ്‍ഗ്രസ് മേഖലകളിൽ ലഭിച്ച മേൽക്കൈ നിലനിർത്തണമെങ്കിൽ അവരുടെ വികാരമായ സീറ്റുകളെങ്കിലും വിട്ടുകൊടുക്കേണ്ടതുണ്ട് എന്ന് ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐക്കാരെക്കൊണ്ടു സമ്മതിപ്പിക്കാൻ അവരും പെടാപ്പാടാണു പെടുന്നത്. കേരള കോണ്‍ഗ്രസുകാരെ കണ്ണടച്ചു വിശ്വസിക്കാൻ ഇരുകൂട്ടർക്കും പേടിയുണ്ട്. 1970 ൽ ഒതുക്കാൻ നോക്കിയവരെ വെല്ലുവിളിച്ച് മുന്നണിവിട്ട് ഏതാണ്ട് ഒറ്റയ്ക്കു മത്സരിച്ച് 14 സീറ്റ് നേടിയ ചരിത്രമുള്ള പാർട്ടിയാണത്. പക്ഷേ അക്കാലമല്ല ഇന്ന്. പാർട്ടിയെ നയിക്കുന്നതും വേറെ നേതാക്കളാണ്. അതുകൊണ്ടു സമീപനങ്ങളും വ്യത്യസ്തമാവും. ഇതൊക്കെ അറിയാമെങ്കിലും മറ്റുള്ളവരുടെ ചെലവിൽ രണ്ടു സീറ്റ് പിടിക്കാനുള്ള കുത്സിത നീക്കങ്ങൾ ഇടതു- വലതു മുന്നണികളിലെ നീക്കങ്ങളിൽ ഇതുവരെ കാണാനായി.
ഇരുമുന്നണിയിലും ധാരാളം അസംതൃപ്തരെ സൃഷ്ടിച്ചുകൊണ്ടാണ് സീറ്റ് വിഭജനം പൂർത്തിയാകുന്നത്. ഇപ്പോഴും ഒരു മുന്നണിക്കും വള്ളപ്പാട് വിജയം ആരും പ്രവചിച്ചിട്ടില്ലാത്ത കേരളത്തിൽ തെരഞ്ഞെടുപ്പു ഫലത്തെ കാര്യമായി സ്വാധീനിക്കാൻ ഈ അസംതൃപ്തർക്കും സാധിക്കും.
ഒറ്റയ്ക്കു നിന്നാൽ ഭൂരിപക്ഷം കിട്ടില്ലെന്നു തീർച്ചയുള്ളതുകൊണ്ട് ഉണ്ടാക്കിയ മുന്നണികൾ വഴി ജനാധിപത്യമുന്നണിയിൽ കോണ്‍ഗ്രസും ഇടതുമുന്നണിയിൽ സിപിഎമ്മും ഏതാണ്ട് ഏകകക്ഷി ഭരണം നേടാനാവുന്ന നിലയിലായി.140 അംഗ നിയമസഭയിലേക്കുള്ള മത്സരത്തിൽ ഇക്കുറി കോണ്‍ഗ്രസും സിപിഎമ്മും 90 നോട് അടുത്ത് സീറ്റിൽ മത്സരിക്കും. എന്നാലും കോണ്‍ഗ്രസിൽ മുറുമുറുപ്പാവും ബാക്കി. ഇരുമുന്നണികളിലെയും ബാക്കി കക്ഷികൾക്കെല്ലാം ചേർന്നു കിട്ടുന്നത് വളരെ തുച്ഛമായ സീറ്റുകൾ മാത്രം. അതിലേക്കു നയിക്കുന്നത് ഇന്നത്തെ മുന്നണി സംവിധാനം തന്നെയാണ്.
ക്ലീൻ സ്ലേറ്റിലെ പങ്കിടൽ
1979 ൽ കേരളം ഇടതു- വലതു മുന്നണികളായി തിരിയുന്ന കാലത്തിനുശേഷം ഒരിക്കലും ഒരു മുന്നണിയും ഘടകകക്ഷികളുടെ ജനപിന്തുണ കണക്കിലെടുത്ത് സീറ്റ് വിഭജനം നടത്തിയിട്ടില്ല. മുന്നണിയിൽനിന്ന് ഏതെങ്കിലും കക്ഷി വിട്ടുപോയാൽ അവർക്കുണ്ടായിരുന്ന മിക്കവാറും സീറ്റ് പ്രധാന പാർട്ടി സ്വന്തമാക്കുന്നു. ചെറിയ പാർട്ടികളിൽ രണ്ടാം കക്ഷിക്ക് ഒരു സീറ്റൊക്കെ കൊടുത്തെങ്കിലായി. 1979 ൽ രൂപംകൊണ്ട ജനാധിപത്യമുന്നണിയിൽ കോണ്‍ഗ്രസിന് 51 ഉം ലീഗിന് 20 ഉം കേരള കോണ്‍ഗ്രസ് ജോസഫിന് 15 ഉം എൻഡിപിക്കു11 ഉം എസ്ആർപിക്ക് ആറും പിഎസ്പിക്കു നാലും ജനതാപാർട്ടിക്ക് അഞ്ചു സീറ്റാണ് ഉണ്ടായിരുന്നത്.
ജനാധിപത്യമുന്നണി ഇന്നത്തെ രൂപം സ്വീകരിച്ചത് 1982 ലാണ്. 1979 ലെ മുന്നണിക്കു ശക്തി പോരെന്നു മനസിലായ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ആന്റണിയുടെ കോണ്‍ഗ്രസിനെയും മാണിയുടെ കേരള കോണ്‍ഗ്രസിനെയും കൂടി ജനാധിപത്യമുന്നണിയിലെത്തിച്ചപ്പോൾ കോണ്‍ഗ്രസിന് കരുണാകരനും ആന്റണിക്കും കൂടി ആകെ 63 സീറ്റായി. കേരള കോണ്‍ഗസ് മാണിക്കു17 ഉം ജോസഫിന് 12 ഉം കൂടി 29 സീറ്റായി.
മുസ്ലിം ലീഗിന് 18 ഉം ജനതാ പാർട്ടിക്ക് എട്ടും എൻഡിപിക്ക് എട്ടും എസ്ആർപിക്ക് ആറും ആർഎസ്പി ശ്രീകണ്ഠൻ വിഭാഗത്തിന് നാലും എൻആർ എസിപിക്ക് ഒന്നും സീറ്റുകളായിരുന്നു. 1987 ൽ മാണിയും ജോസഫും തമ്മിൽ പിളർന്നതോടെ കരുണാകരൻ ശരിക്കും കളിച്ചു. ജോസഫിന് 13, മാണിക്ക് 10 സീറ്റുകളാക്കി കുറച്ചു.
ജോസഫ് 1990 ൽ ജനാധിപത്യമുന്നണി വിട്ടെങ്കിലും 1991 ൽ മാണിയുടെ കേരള കോണ്‍ഗ്രസിന് ആകെ കിട്ടിയത് 15 സീറ്റാണ്. 1987 ൽ കേരള കോണ്‍ഗ്രസിനുണ്ടായിരുന്ന 23 ൽ എട്ടു സീറ്റ് കോണ്‍ഗ്രസ് എടുത്തു. മാണിയും ജോസഫു തമ്മിൽ നടന്ന പോരാട്ടത്തിൽ ജോസഫിനെ പുറത്തുനിർത്താൻ മാണി ആ കീഴടങ്ങലിനു തയാറായി. 2010 ൽ ജോസഫ് മാണി ഗ്രൂപ്പ് വഴി തിരിച്ചുവരികയും ജനാധിപത്യമുന്നണിയിൽ ചേരുകയും ചെയ്തെങ്കിലും 15 സീറ്റിൽ ഒരു സീറ്റു പോലും കോണ്‍ഗ്രസ് കൂടുതൽ കൊടുത്തില്ല. ജോസഫിനെ കൊണ്ടുവന്നതിന്റെ ഗുണവും ദോഷവും മാണി തന്നെ അനുഭവിച്ചു. അന്നത്തെ കണക്കാണ് ഇപ്പോഴും അളവുകോൽ.
ഇടതുമുന്നണിയുടെ തുടക്കകാലം
1980 ൽ ആന്റണിയും മാണിയും അടങ്ങിയ ഇടതുമുന്നണിയിൽ സിപിഎം മത്സരിച്ചത് 50 സീറ്റിലാണ്. ആന്റണിക്ക് 30, സിപിഐക്ക് 22, മാണിക്ക് 17 എന്നിങ്ങനെയായിരുന്നു സീറ്റ്. 1981 ൽ മാണിയും ആന്റണിയും ഇടതു കൂടാരം വിട്ടു. 1982 ലെ തെരഞ്ഞെടുപ്പിൽ ഒന്‍പത് സ്വതന്ത്രരടക്കം 60 സീറ്റുകൾ സിപിഎം മത്സരിച്ചു. പിന്നീട് 12 സീറ്റുണ്ടായിരുന്ന അഖിലേന്ത്യ ലീഗും എട്ടു സീറ്റുണ്ടായിരുന്ന ആർഎസ്പിയും 12 സീറ്റ് ഉണ്ടായിരുന്ന ജനതാദളും മുന്നണി വിട്ടു. ജനതാദൾ പിളർന്നു നിന്നവരുടെ സീറ്റുകൾ നാലായി. ആർഎസ്പി യുടെ ബാക്കിക്ക് ഒരു സീറ്റും കൊടുത്തു. നന്പാടന്റെ കേരള കോണ്‍ഗ്രസ് സിപിഎമ്മിൽ ലയിച്ചു. 18 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസ്- എസ്, എൻസിപിയും കോണ്‍ഗ്രസ്- എസും എല്ലാമായി മാറി. സീറ്റുകളുടെ എണ്ണം നാലും ഒന്നുമായി കുറഞ്ഞു.
2016 ൽ സിപിഎമ്മിന് 84 സീറ്റ് സ്വന്തം പേരിലും എട്ടു സീറ്റ് സ്വതന്ത്രരുടെ പേരിലുമായി. സിപിഐക്ക് 27 സീറ്റായി. ജനതാദളിന് അഞ്ചും കേരള കോണ്‍ഗ്രസ് പിളർന്നുവന്ന ജനാധിപത്യകേരള കോണ്‍ഗ്രസിനു നാലും സീറ്റായി. ജനാധിപത്യമുന്നണിയിൽ കോണ്‍ഗ്രസ് 87 സീറ്റിലും ലീഗ് 24 സീറ്റിലും മാണി 15 സീറ്റിലും ആർഎസ്പി അഞ്ചു സീറ്റിലും ജനതാദൾ ഏഴു സീറ്റിലും മത്സരിച്ചു.
2016 ൽ ഇടതു മുന്നണി അധികാരത്തിലെത്തുന്പോൾ സിപിഎമ്മിനു നിയമസഭയിൽ 63 അംഗങ്ങളുടെ പിന്തുണയുണ്ട്. ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാൻ ഏഴു സീറ്റു കൂടി മതി. സിപിഎമ്മിനും സിപിഐയ്ക്കും കൂടി ഭൂരിപക്ഷമായി. ജനാധിപത്യ മുന്നണിയിൽ 1991 ൽ 90 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസ് 55 സീറ്റ് നേടി. 2001 ൽ ആന്റണി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കോണ്‍ഗ്രസിന് നിയമസഭയിൽ 62 എംഎൽഎ മാർ ഉണ്ടായിരുന്നു. 2016 ൽ പക്ഷേ അത് 21 ആയി.
മുതലെടുക്കുന്ന രണ്ടാം കക്ഷികൾ
ഇരുമുന്നണികളിലെയും രണ്ടാംകക്ഷികളായ സിപിഐയും ലീഗും വളരെ ബുദ്ധിപൂർവം ഓരോ അവസരവും മുതലാക്കാറുണ്ട്. ഇടതു മുന്നണി രൂപം കൊണ്ടപ്പോൾ 22 സീറ്റു മാത്രം ഉണ്ടായിരുന്ന സിപിഐക്ക് 2016ൽ 27 സീറ്റായി. ഇടതുമുന്നണിയുടെ വിജയത്തെക്കാൾ തങ്ങളുടെ പാർട്ടിയുടെ നേട്ടമാണ് എന്നും സിപിഐക്കാർ നോക്കുക. അതുകൊണ്ടു തന്നെ ഇടതുമുന്നണി ശക്തിപ്പെടുത്തുന്നത് അവർ വലിയ ആശങ്കയോടെ കാണുന്നു. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി സീറ്റ് സ്വതന്ത്രനെ നിർത്തി പിടിച്ചെടുക്കാൻ പിണറായി നടത്തിയ നീക്കത്തെച്ചൊല്ലി സിപിഐയുടെ വെളിയം ഭാർഗവൻ ഉണ്ടാക്കിയ കലാപം എത്ര ഭീകരമായിരുന്നു! പിണറായി നിശ്ചയിച്ചതുപോലെ നടത്തി എങ്കിലും ഇടതുമുന്നണിയുടെ ഇമേജിനു വലിയ പരിക്കുണ്ടായി. തെരഞ്ഞെടുപ്പിൽ മുന്നണി ജയിച്ചതും ഇല്ല.
ആന്റണി മന്ത്രിസഭയുടെ കാലത്ത് 2005 ൽ കോണ്‍ഗ്രസ് പിളർത്തി കരുണാകരൻ ഉണ്ടാക്കിയ ജനാധിപത്യ ഇന്ദിരാ കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം തടഞ്ഞത് സിപിഐയാണ്. അന്നു കരുണാകരന്റെ പാർട്ടിയുമായി ഇടതുമുന്നണി സഖ്യം ഉണ്ടാക്കിയിരുന്നെങ്കിൽ ഇന്നു കേരളത്തിലെ കോണ്‍ഗ്രസിന്റെ നില പരമദരിദ്രമാകുമായിരുന്നു. ആ രാഷ്ട്രീയ മാറ്റത്തെ തടഞ്ഞത് സിപിഐ യാണ്. എന്നാൽ, പി.കെ. വാസുദേവൻ നായരുടെ മരണത്തെ തുടർന്നു തിരുവനന്തപുരത്ത് നടന്ന ലോക് സഭാ ഉപതെരഞ്ഞെടുപ്പിൽ കരുണാകരന്റെ പിന്തുണ തേടാൻ സിപിഐക്ക് ഒരു തടസവും ഉണ്ടായിരുന്നില്ല.
ഇക്കുറി ജനാധിപത്യമുന്നണി വിട്ടുവന്ന കേരള കോണ്‍ഗ്രസിന്റെ കാര്യത്തിലും സിപിഐ അതേ നിലപാട് എടുത്തു. ആദ്യം അവരെ വേണ്ടെന്നായി സിപിഐ. തുടർഭരണം സ്വപ്നം കാണുന്ന സിപിഎമ്മിനു കേരള കോണ്‍ഗ്രസിന്റെ പ്രസക്തി കൂടുതലറിയാം. അതുകൊണ്ടാണല്ലോ സിപിഎം അവരെ സ്വാഗതം ചെയ്തത്. കേരള കേണ്‍ഗ്രസിനെ എതിർത്ത സിപിഐ പക്ഷേ അവരെ ഉപയോഗിച്ച് ജില്ലാ പഞ്ചായത്തിൽ നല്ല നേട്ടം കൊയ്തു. കേരള കോണ്‍ഗ്രസ് മാത്രം ജയിച്ചിട്ടുള്ള കങ്ങഴ ജില്ലാ പഞ്ചായത്ത് വാർഡുപോലുള്ള ഇടങ്ങളിൽ സിപിഐ സ്ഥാനാർഥി ജയിച്ചു. ജോസ് വന്നതുകൊണ്ടു പ്രയോജനം ഉണ്ടായി എന്നു കാനം സമ്മതിച്ചു.
എന്നാൽ സിപിഐ ഉള്ളതുകൊണ്ട് തങ്ങൾക്കു പ്രയോജനമായി എന്നു പറയാൻ ജോസിന് ഇതുവരെ ഇടവന്നില്ല. ജയം കഴിഞ്ഞതോടെ അടവു മാറി. പിന്നീടു കേരള കോണ്‍ഗ്രസ് മാണിക്കാർക്കു വൈകാരിക ബന്ധമുള്ള കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങൾക്കു വേണ്ടിയായി തർക്കം. തർക്കത്തിന്റെ ആഴവും സ്വഭാവവും വ്യക്തമല്ലെങ്കിലും മുന്നണിയിൽ ഐക്യമില്ല എന്ന ചിന്ത പുറത്തു പടർത്താൻ അവർക്കായി.
ലീഗിന്റെ നേട്ടങ്ങൾ വ്യത്യസ്തങ്ങളാണ്. 1982 ൽ ആന്റണിയും മാണിയും ചേർന്ന ഇന്നത്തെ ജനാധിപത്യമുന്നണി ഉണ്ടാകുന്പോൾ ലീഗിനുണ്ടായിരുന്ന 18 സീറ്റ് ഇപ്പോൾ 27 ആകുന്നു. യുഡിഎഫ് മന്ത്രിസഭയിൽ ലീഗ് മന്ത്രിമാരുടെ എണ്ണം അഞ്ചാവുകയും ചെയ്തു. മുസ്ലിം സമുദായത്തിനു വേണ്ടി നേരിട്ടും പരോക്ഷമായും ലീഗ് കൈവരിച്ച നേട്ടങ്ങളും ചില്ലറയല്ല. ജനാധിപത്യമുന്നണി അധികാരത്തിൽ വരുന്പോൾ കുഞ്ഞാലിക്കുട്ടിയോ ലീഗോ ചെയ്യുന്നവ ഒന്നും ആരും അന്വേഷിക്കാറില്ല. അവർ നിയന്ത്രണങ്ങളില്ലാതെ സമുദായ താത്പര്യം സംരക്ഷിക്കുന്നു. മുസ്ലിം സമുദായത്തിന്റെ കുത്തക അങ്ങനെ ലീഗിനു മാത്രമായി വിട്ടുകൊടുക്കാതെ മുസ്ലിം പ്രീണനത്തിലൂടെ തങ്ങൾക്കൊപ്പമാക്കാൻ ഇടതു സർക്കാരും ശ്രമിക്കുന്നു. അതാണ് ലീഗ് ചെയ്യുന്ന പരോക്ഷമായ സമുദായ സേവനം.
വല്ലാത്ത അവകാശവാദം
2021ലെ തെരഞ്ഞെടുപ്പിൽ മുന്നണികളുടെ ചിത്രമാണിത്. ഒരു തെരഞ്ഞെടുപ്പിൽ തങ്ങൾക്കു മത്സരിക്കാൻ കിട്ടിയ സീറ്റ് ജയിച്ചാലും തോറ്റാലും തങ്ങളുടെതാവും എന്ന ശാഠ്യം ചെറിയ പാർട്ടികളും എടുക്കാറുണ്ട്. ആ സീറ്റിനു വേണ്ടിയുള്ള പിടിവാശി വലിയ മാനത്തിൽ എത്തിക്കാറുമുണ്ട്. മാണി സി. കാപ്പൻ വലിയ വിവാദം ഉണ്ടാക്കിയ പാലാ അത്തരത്തിലൊരു സീറ്റാണ്. എൻസിപിക്കു പാലായിൽ എത്ര വോട്ടുണ്ട്? ഇനി കാപ്പൻ ജയിച്ചാലും അതിലെ പ്രധാന സംഭാവന കോണ്‍ഗ്രസിന്റേതാവും. എൻസിപിയുടെ ജനപിന്തുണ കൊണ്ട് കിട്ടിയ സീറ്റല്ല പാലാ. അങ്ങനെ അവർക്ക് കേരളത്തിൽ ഒരു സീറ്റെങ്കിലും കിട്ടാനുണ്ടാകുമോ?
എന്നാൽ, 2019 ലെ ഉപതെരഞ്ഞെടുപ്പിൽ കാപ്പൻ അവിടെ അട്ടിമറി ജയം നേടി. അത് എൻസിപിയുടെയോ ഇടതുമുന്നണിയുടെയോ വിജയമല്ല. കെ.എം. മാണിയുടെ ശത്രുക്കളെല്ലാം കാപ്പന് വോട്ടു ചെയ്തതുകൊണ്ടു കിട്ടിയ ഭാഗ്യക്കുറിയാണ്. ഇടതുമുന്നണിയുടെ വോട്ടിനൊപ്പം കെ.എം. മാണിയോട് വൈരാഗ്യമുണ്ടായിരുന്നവരെല്ലാം കാപ്പന് വോട്ടു ചെയ്തു. കാപ്പൻ പാലാ പിടിച്ചു. മാണിക്കാർ പറയുന്ന ന്യായങ്ങൾ കണ്ണടച്ച് അംഗീകരിക്കാത്തവരും കാപ്പനു സ്വന്തമായി പാലായിൽ ഏറെ ജനപിന്തുണ ഉണ്ടെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ വ്യക്തിബന്ധങ്ങൾ നന്നായി വളർത്തി കാപ്പൻ.
പണ്ട് കോണ്‍ഗ്രസ് നേതാക്കളുമായി ഉണ്ടായിരുന്നതുപോലെ ഇക്കുറി ഇടതു നേതാക്കളുമായി ബന്ധം ഉണ്ടാവുകയും അതിലൂടെ ഇടതു വോട്ടുകൾ മറിക്കുകയും ചെയ്താൽ കാപ്പൻ അട്ടിമറി വിജയം നേടും. ഇടതുപക്ഷത്തുനിന്നും അത്തരം ചതി ഉണ്ടാവില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത് എന്നതാണ് ജോസ് കെ. മാണിക്ക് ആശ്വാസം.
ഒതുക്കാൻ നോക്കിയാൽ ഒതുങ്ങും
തെരഞ്ഞെടുപ്പു യുദ്ധത്തിൽ ഇടതുമുന്നണിക്കു തുടർഭരണം കിട്ടുമെന്ന സർവേകൾ പലതു വന്നെങ്കിലും ഒപ്പത്തിനൊപ്പം എന്ന വിലയിരുത്തലാണ് ആ സർവേകളിലൂടെ വായിച്ചെടുക്കാനാവുന്നത്. അതുകൊണ്ടു തന്നെ ഇരു മുന്നണിയും ശക്തമായി ഒന്നിച്ചു നിന്നില്ലെങ്കിൽ വലിയ തിരിച്ചടികൾ ഉണ്ടാകാനാണിട. ജനാധിപത്യമുന്നണിക്കു ലഭിക്കേണ്ടിയിരുന്ന അനായാസ ജയം കേരള കോണ്‍ഗ്രസ് എമ്മിനെ പുറത്താക്കിക്കൊണ്ട് അവർ തന്നെയാണ് ഇന്നത്തെ നിലയിലാക്കിയത്. ജോസ് കെ. മാണിയെ പറഞ്ഞുവിട്ടാൽ തങ്ങൾക്കു സ്വന്തമാക്കാം എന്ന് കരുതിയ മിക്കവാറും കേരള കോണ്‍ഗ്രസ് സീറ്റുകളും കോണ്‍ഗ്രസിന് കിട്ടിയതുമില്ല.
ഇടതുമുന്നണിക്കും അനായാസ വിജയം ആരും പ്രതീക്ഷിക്കുന്നില്ല. രണ്ടു തവണയിലധികം തുടർച്ചയായി മത്സരിച്ചവരെ മാറ്റി പുതുമുഖങ്ങളെ ഇറക്കാനുള്ള നീക്കം നല്ലതാണെങ്കിലും തെരഞ്ഞെടുപ്പു ഫലത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം ഇപ്പോൾ പറയാനാവില്ല. പല മണ്ഡലങ്ങളും പാർട്ടിയെക്കാൾ വ്യക്തിയുടെ നേട്ടമാണ്. ഇടതു മുന്നണിയിലേക്കു പുതിയ രണ്ടു കക്ഷികൾ വന്ന സാഹചര്യത്തിൽ പോലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിച്ചു തോറ്റ സീറ്റുവരെ വിട്ടു കൊടുക്കില്ലെന്ന് ശാഠ്യംപിടിച്ചു സിപിഐ. അതുണ്ടാക്കുന്ന പൊല്ലാപ്പുകൾ കണ്ടറിയണം.
ഒതുക്കാൻ നോക്കരുത്, ഒതുങ്ങും
12:00 AM Mar 07, 2021 | Deepika.com