വിദ്യാഭ്യാസ സാക്ഷരതയുടെ രംഗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് താഴേക്കു പോയത് എന്തുകൊണ്ട്? ഏവരും ചോദിക്കുന്ന ചോദ്യമാണിത്. ഇതിനുത്തരം തേടിപ്പോയാൽ ഉന്നതവിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയ കക്ഷികളുടെ അമിതമായ ഇടപെടലുകളാണു കാരണം എന്നു കണ്ടെത്താനാകും. ഇതരസംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരാനുള്ള അനുകൂല സാഹചര്യം ഭരണകർത്താക്കളും ഭരണകൂടവും നൽകുന്പോൾ കേരളത്തിലെ സ്വാശ്രയ മേഖലയിൽ വിദ്യാഭ്യാസ വളർച്ചയ്ക്കു തടയിടാൻ ശ്രമിച്ചതാണ് കേരളം ഉന്നതവിദ്യാഭ്യാസരംഗത്ത് പുറകിൽ പോകാനുള്ള കാരണം.
കേരള ചരിത്രം പരിശോധിച്ചാൽ 2002ൽ ആന്റണി സർക്കാർ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ ബിൽ കേരളത്തിന്റെ ഉന്നത വിദ്യഭ്യാസരംഗത്തെ കുതിച്ചുചാട്ടമായിരുന്നു. പക്ഷേ, ഒളിഞ്ഞും തെളിഞ്ഞും ആ വളർച്ചയെ മുരടിപ്പിക്കാൻ ഇടത്-വലത് രാഷ്ട്രീയ കക്ഷികൾ മുന്നിട്ടിറങ്ങി. ഇന്ന് ഭാരതത്തിൽ ഏകദേശം 370 പ്രൈവറ്റ് യൂണിവേഴ്സിറ്റികളും 125 ഡീംഡ് യൂണിവേഴ്സിറ്റികളും മറ്റും ഉള്ളപ്പോൾ ഇവയ്ക്കൊന്നിനും അവസരം നൽകാതെ ഏതാനും സ്റ്റേറ്റ് യൂണിവേഴ്സിറ്റികൾ മാത്രമായി കേരള ഉന്നത വിദ്യാഭ്യാസ രംഗം മാറ്റിയിരിക്കുകയാണ്. പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി എന്നത് ഇത്തരുണത്തിൽ നമ്മുടെ കണ്ണു തുറപ്പിക്കണം. ഇത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടുന്നു.
ഉന്നത വിദ്യാഭ്യാസത്തിനു പലപ്പോഴും കേരളത്തിനു പുറത്തേക്കു പോകേണ്ട അവസ്ഥയാണ്. ഇതിന്റെ പ്രധാനകാരണം മാറി മാറി വരുന്ന സർക്കാരുകളുടെ തെറ്റായ നയങ്ങളാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചയെ മുരടിപ്പിക്കാൻ കച്ചകെട്ടിയിറങ്ങി വീണ്ടും കേരള സർക്കാർ ഒാർഡിനൻസ് ഇറക്കിയിരിക്കുകയാണ്. ഇലക്ഷൻ പ്രഖ്യാപനം വരുന്നതിനു തൊട്ടുമുൻപ് (ഫെബ്രുവരി 20) കേരളത്തിന്റെ സ്വാശ്രയ കോളജുകളെ പിഴുതെറിയാനുള്ള ഓർഡിനൻസ് പാസാക്കി തനിനിറം കാണിച്ചിരിക്കുകയാണ് സർക്കാർ.
വിദ്യാഭ്യാസ മേഖലയിൽ കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങൾ ഉന്നത പുരോഗതി കൈവരിക്കുന്പോൾ ഇവിടുത്തെ സ്വാശ്രയ മേഖലയെ തകർക്കുന്ന ഓർഡിനൻസിന്റെ ഉദ്ദേശ്യശുദ്ധി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഫലമായി കലാലയങ്ങളിൽ പഴയപോലെ രാഷ്ട്രീയം കൊടികുത്തി വാഴും. റെഗുലേറ്ററി ബോഡി പറയുന്ന ശന്പളവും കോളജ് നടത്തിപ്പിനുള്ള മറ്റു ചെലവുകളും കൂട്ടി നോക്കുന്പോൾ കുട്ടികൾക്ക് ഉയർന്നഫീസ് കൊടുത്ത് പഠിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാവുകയാണ്. തത്ഫലമായി നടത്തിക്കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന കോളജുകൾ പലതും പൂട്ടിപ്പോകുകയും അത് ഇതരസംസ്ഥാന ലോബികളെ വളർത്തുകയും ചെയ്യും. ഓർഡിനൻസിന്റെ വിശദാംശങ്ങളിലേക്കു കടന്നാൽ രണ്ടാവർത്തി ശ്രദ്ധിക്കേണ്ടതും
ചിന്തിക്കേണ്ടതുമായ പത്തു കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
1. ആരോടും ചർച്ചചെയ്യാതെ, നിയമസഭയിൽ വയ്ക്കാതെ, ധൃതിവച്ച് ഒരു ഓർഡിനൻസ് പാസാക്കുന്നു. അതും ഇലക്ഷൻ പ്രഖ്യാപനം വരുന്നതിനു തൊട്ടുമുൻപ് സ്പെഷൽ ഓർഡിനൻസായി ഇറക്കുന്നു.
2. കേരളത്തിലെ മെഡിക്കൽ രംഗമൊഴിച്ച് ബാക്കി എല്ലാ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരുടെയും അനധ്യാപകരുടെയും സേവന വ്യവസ്ഥകളെ ഏകീകരിക്കുന്നു എന്ന ലേബലിൽ എല്ലാം സർക്കാർ മേഖല പോലെയാക്കുന്നു. ഓർഡിനൻസ് നന്പർ 7.4 പ്രകാരം അധ്യാപക-അനധ്യാപകരുടെ കടമകളും കർത്തവ്യങ്ങളും സർവകലാശാല നിശ്ചയിക്കുന്ന പ്രകാരമാണ്. ഇക്കാര്യത്തിൽ സർവകലാശാലയുടെ ഏതൊരു തീരുമാനവും വിദ്യാഭ്യാസ ഏജൻസി നടപ്പിലാക്കണം. ഇതുപ്രകാരം യൂണിവേഴ്സിറ്റിയുടെ തീരുമാനങ്ങൾ (പലതും രാഷ്ട്രീയ പ്രേരിതമാകാം) അനുസരിക്കുക മാത്രമാണ് സ്വാശ്രയ കോളജുകൾ ചെയ്യേണ്ടിവരിക. ഓർഡിനൻസ് നന്പർ 2(ജി) പ്രകാരം റെഗുലേറ്ററി ബോഡിയായ യൂണിവേഴ്സിറ്റിക്ക് സേവന വ്യവസ്ഥകളെ സംബന്ധിച്ച് ഇനിയും നിയമങ്ങൾ ഉണ്ടാക്കാനുള്ള അധികാരം ഒളിഞ്ഞു കിടക്കുന്നു. പിരിച്ചുവിടലിലും സേവനങ്ങളുടെ കാര്യത്തിലും യൂണിവേഴ്സിറ്റിയും രാഷ്ട്രീയപ്രേരിത സിൻഡിക്കറ്റും ആണ് അവസാന വാക്ക്. സ്വാശ്രയ മാനേജ്മെന്റിന്റെ ജോലി ഗവണ്മെന്റ് പറയുന്ന ശന്പളവും സൗകര്യങ്ങളും കണ്ടെത്തുക എന്നതു മാത്രമാകും. അതുമാത്രമല്ല കലാലയങ്ങളിൽ കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലുള്ള അധ്യാപക-വിദ്യാർഥി സംഘടനകൾ സജീവമാവുകയും കേരളം 2002നു മുൻപുള്ള അവസ്ഥയിലേക്കു തള്ളിമാറ്റപ്പെടുകയും ചെയ്യും.
3. അധ്യാപക-അനധ്യാപക ശിക്ഷണ നടപടികളുടെ അവസാന വാക്ക് സിൻഡിക്കറ്റാണ്. (ഓർഡിനൻസ് നന്പർ 11). ഇത് ഒരുപാട് കാലവിളംബം വിളിച്ചു വരുത്തും. മാത്രമല്ല രാഷ്ട്രീയ സ്വാധീനങ്ങളുടെ പിന്നാന്പുറങ്ങളിൽ വളർച്ചയ്ക്കു പകരം സ്വാശ്രയ മേഖലയെ നാശത്തിലേക്കു കൊണ്ടുപോകും. അധ്യാപക-അനധ്യാപക രജിസ്ട്രേഷൻ പ്രകിയ (ഓർഡിനൻസ് നന്പർ 7,1) നിർബന്ധിതമാക്കുന്നതിലൂടെ രാഷ്ട്രീയ സംഘടനാ ശക്തീകരണവും ലക്ഷ്യം വയ്ക്കുന്നുണ്ട് എന്നു സംശയിച്ചാൽ കുറ്റം പറയാനാവില്ല.
4. എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് സിൻഡിക്കറ്റാണ് എന്നത് ഗൂഢമായ രാഷ്ട്രീയ ഏകാധിപത്യത്തിലേക്കു സ്വാശ്രയ മേഖലയെ നയിക്കും. ഓർഡിനൻസ് നന്പർ 2 (ജി) പ്രകാരം റെഗുലേറ്ററി ബോഡി എന്നതിന്റെ നിർവചനത്തിൽ യൂണിവേഴ്സിറ്റിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് യൂണിവേഴ്സിറ്റിക്കും യൂണിവേഴ്സിറ്റി നിയന്ത്രിക്കുന്ന സിൻഡിക്കറ്റിനും ഒരുപാട് അധികാരങ്ങൾ നൽകുന്ന വസ്തുതയാണ്.
5. ശിക്ഷണ നടപടികളുമായി ബന്ധപ്പെട്ട പരാതികൾക്ക് സിൻഡിക്കറ്റ് തീർപ്പു കൽപ്പിക്കുന്നതുവരെ സിവിൽ കോടതിയെ സമീപിച്ച് തീരുമാനിക്കാനാവില്ല എന്ന 11-ാം ഖണ്ഡം ഭരണഘടനാവിരുദ്ധമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ഇത് പൗരന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. പരാതികളിൽ മനഃപൂർവമായ കാലതാമസം വിളിച്ചുവരുത്തുകയും പലപ്പോഴും നീതി നിഷേധിക്കപ്പെടുകയും ചെയ്യും.
6. നിയമം ബാധകമാകുന്നത് സ്വാശ്രയ കോളജുകൾക്കാണെങ്കിലും എയ്ഡഡ്/ ഗവണ്മെന്റ്
കോളജുകളിലെ സ്വാശ്രയ കോഴ്സുകളെക്കുറിച്ചോ അവയുടെ നടത്തിപ്പിനെക്കുറിച്ചോ പരാമർശമില്ല. സർക്കാർ ഡയറക്ട് പെയ്മെന്റ് എഗ്രിമെന്റിൽ ഉള്ള കോളജുകളെ ഒഴിവാക്കി (ഓർഡിനൻസ് 2 (ഐ) കുട്ടികളും മാനേജ്മെന്റും പണം കൊടുത്തു നടത്തുന്ന കോളജുകളെ മാത്രം ഫോക്കസ് ചെയ്തിറക്കുന്നതിന്റെ നീതിനിഷേധം ശ്രദ്ധിക്കാതിരിക്കരുത്. സ്വാശ്രയമേഖലയെ തളർത്തി എയ്ഡഡ്/ഗവണ്മെന്റ് കോളജുകളിൽ നിലവിലുള സൗകര്യങ്ങൾ ഉപയോഗിച്ച് കൂടുതൽ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാനുള്ള അജണ്ടയാണിത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ സ്വാശ്രയ മേഖലയിലെ കോഴ്സുകൾക്ക് തുല്യനീതി നിഷേധിക്കുന്നു.
7. റെഗുലേറ്ററി അഥോറിറ്റി പറയുന്ന ശബളം സ്വാശ്രയ മേഖലയിലും കൊടുക്കേണ്ടി വരുമെന്നതിനാൽ കുട്ടികളുടെ ഫീസ് കുത്തനെ ഉയരുകയും ഇത് 2002 നു മുൻപത്തെ പോലെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് ത്വരിതപ്പെടുത്തുകയും ചെയ്യും. ശന്പളത്തിനു പുറമെ വലിയ തുക നികുതിയായും സർവകലാശാലയ്ക്കുള്ള അഫിലിയേഷൻ തുകയായും വൈദ്യുതി തുടങ്ങിയവയുടെ ചാർജായും സ്വാശ്രയ മാനേജ്മെന്റ് അടയ്ക്കേണ്ടി വരുന്നു. കേരളത്തിലെ എൻജിനിയറിംഗ് സ്വാശ്രയ മേഖലയിലെ ഒരു കോളജിന് യൂണിവേഴ്സിറ്റി അഫിലിയേഷൻ ഫീസ് ആയി ഒരു വർഷം 15 ലക്ഷത്തിൽ കൂടുതൽ രൂപ അടയ്ക്കേണ്ടിവരുന്നു.
8. അധ്യാപക-അനധ്യാപക-രക്ഷാകർതൃ-കോളജ് യൂണിയൻ തുടങ്ങിയ സംഘടനാ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി സജീവമാക്കാനുള്ള വലിയ ആലോചന ഈ ഓർഡിനൻസിൽ ഉണ്ട് . അതിന്റെ നിയമങ്ങളും ചട്ടങ്ങളും വരാൻ ഇരിക്കുന്നു എന്ന ഓർഡിനൻസിലെ പരാമർശം ശ്രദ്ധേയം.
9. പുതിയ നാഷണൽ എഡ്യുക്കേഷൻ പോളിസി വിഭാവനം ചെയ്യുന്ന വളർച്ചയ്ക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകുന്നതിനു പകരം സ്വാശ്രയ മേഖലയെ കൂച്ചുവിലങ്ങിട്ട് കൊല്ലാക്കൊല ചെയ്യാൻ മാത്രമെ ഓർഡിനൻസ് ഉപകരിക്കൂ.
10. ശന്പളവും സൗകര്യങ്ങളും ഒരുക്കാൻ വേണ്ടി മാത്രം സ്വാശ്രയ മാനേജ്മെന്റിനെ ഒതുക്കാതെ അതുംകൂടെ ഗവണ്മെന്റ് ഏറ്റെടുത്തു നടത്തുന്നതാണ് അഭികാമ്യം എന്ന് ജനങ്ങൾ പറയേണ്ടി വരുന്ന ഓർഡിനൻസായി ചരിത്രം ഇതിനെ രേഖപ്പെടുത്തും.
ഫാ. റോയ് വടക്കൻ
(തൃശൂർ, ചെറുതുരുത്തി ജ്യോതി എൻജിനിയിറിംഗ് കോളജ് ഡയറക്ടറാണ് ലേഖകൻ)
സ്വാശ്രയ മേഖലയെ തകർക്കുന്ന ഓർഡിനൻസ്
11:57 PM Mar 06, 2021 | Deepika.com