ഔട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്
വള്ളത്തിൽ കയറുമെന്നും വല വലിക്കുമെന്നുമൊക്കെ പ്രതീക്ഷിച്ചു പക്ഷേ, വെള്ളത്തിൽ ചാടുമെന്നു തീരെ കരുതിയില്ല, അതും ആഴക്കടലിൽ. കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആഴക്കടലിൽ നീന്തിത്തുടിക്കുന്നതു കണ്ടു മത്സ്യത്തൊഴിലാളികൾ കൈയടിച്ചപ്പോൾ നെഞ്ചിടിച്ചതു എതിരാളികൾക്കാണ്. വെള്ളത്തിൽ ചാടിയതു രാഹുലാണെങ്കിലും വെള്ളം കുടിച്ചത് മറ്റു ചിലരാണെന്നാണ് പ്രതികരണങ്ങൾ കണ്ടപ്പോൾ തോന്നിയത്. ആഴക്കടലിൽ ചാടിയ രാഹുലിന്റെ വലയിൽ തീരദേശത്തെ വോട്ടു കുരുങ്ങുമോയെന്ന പേടിയാണ് അവരെ വെള്ളം കുടിപ്പിച്ചത്.
ഈ ആഴക്കടൽ ചാട്ടത്തിന് ഒരു ബദൽ അവതരിപ്പിക്കുന്നതിനെക്കുറിച്ചു പലരും ആലോചിച്ചിരുന്നു. അതാണല്ലോ കേരളത്തിലെ രാഷ്ട്രീയക്കാർ തുടർന്നു വരുന്ന ഒരു ആചാരം. ഒരു കൂട്ടർ കേരള യാത്രയ്ക്ക് ഇറങ്ങിയാൽ ഉടൻ ബാക്കിയുള്ളവരും ചാടിപ്പുറപ്പെടും. കേരള യാത്ര നടത്താൻ പാങ്ങില്ലാത്തവർ എങ്ങോട്ടെങ്കിലും ഒരു യാത്ര നടത്തി സംതൃപ്തിയടയും. എന്നാൽ, അതുപോലെ എടുത്തു ചാടാവുന്നതാണോ ആഴക്കടൽ.. കുഴിയിൽ ചാടാനും ചാടിക്കാനും ഇഷ്ടം പോലെ ആളുകൾ കേരള രാഷ്ട്രീയത്തിൽ ഉണ്ടെങ്കിലും ആഴക്കടലിൽ ചാടാൻ പറ്റിയവർ അത്രയില്ല.
തെരഞ്ഞെടുപ്പു കാലമല്ലേ കട്ടയ്ക്കു കട്ടയ്ക്കു നിന്നില്ലെങ്കിൽ കളം കൈവിട്ടുപോകും. ആഴക്കടൽചാട്ടം കൊണ്ടു തീരത്തു വേലിയേറ്റം ഉണ്ടാകാതിരിക്കാൻ എതിരാളികൾ ട്രോളുകൊണ്ടു കടൽഭിത്തി തീർക്കുന്ന തിരക്കിനിടയിലാണ് മറ്റൊരു സുനാമിയുടെ സൂചന ആസാമിൽനിന്നു വരുന്നത്. ആഴക്കടലിൽ ചാടിയ പുള്ളിക്കാരന്റെ അനുജത്തി ആസാമിലെ തേയിലത്തോട്ടത്തിൽ ഇറങ്ങി കൊളുന്തു നുള്ളിയത്രേ. അടുത്ത വോട്ടുനുള്ളൽ കേരളത്തിലാണെന്നും കേൾക്കുന്നു.
ആസാമിൽ കൊളുന്തു നുള്ളിയെങ്കിൽ കേരളത്തിൽ വന്ന് ഓലമെടയാനും വള്ളം തുഴയാനും മടിക്കില്ലെന്ന് ഉറപ്പ്. അതുകൊണ്ടു നമ്മുടെ വനിതാവിംഗിനെ ഒന്നുകൂടി ശക്തിപ്പെടുത്തി നിർത്തണം. പുള്ളിക്കാരി ഓലമെടഞ്ഞാൽ നമ്മുടെ ആളുകൾ തെങ്ങിൽ കയറണം, വള്ളം തുഴഞ്ഞാൽ വെള്ളത്തിലിറങ്ങണം, ട്രാക്ടറിൽ കയറിയാൽ ടിപ്പറിൽ കയറണം.. സഖാവേ കടുകിട വിട്ടുകൊടുക്കരുതെന്നു ചുരുക്കം.
തെരഞ്ഞെടുപ്പു കാലമായതോടെ ഇത്തരം കാഴ്ചകൾ ഇഷ്ടംപോലെ ഇനി നാട്ടുകാർക്കു ഫ്രീയായി കാണാം. ബംഗാളിലെ തീപ്പൊരി മുഖ്യമന്ത്രി ഇലക്ട്രിക് സ്കൂട്ടറിനോടു മമത കാട്ടി മറിയാനൊരുങ്ങിയത് ഒരു വാർത്തയായിരുന്നല്ലോ. മന്ത്രിസഭ മറിയുന്നതു സ്വപ്നം കണ്ടുനടക്കുന്ന ബിജെപിയെ ഞെട്ടിക്കാനായിരുന്നത്രേ ഈ സ്കൂട്ടർ യാത്ര.
ഇത്തരം സീനുകളുണ്ടാക്കാൻ പ്രമുഖരെ കിട്ടാതെ വിഷമിച്ചുനിന്ന കേരള ബിജെപിക്ക് ഇപ്പോൾ അല്പം ആശ്വാസമായിട്ടുണ്ട്. ഇ.ശ്രീധരൻജിയാണ് ഈ കുറവുനികത്തി രംഗത്തുവന്നിരിക്കുന്നത്. പാലാരിവട്ടം പാലം തീർന്നതിനു പിന്നാലെ മറ്റൊരു മേൽപ്പാലത്തിന്റെ പ്ലാനുമായിട്ടാണ് പുള്ളിക്കാരൻ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ക്ലിഫ്ഹൗസിലേക്കുള്ള മേൽപ്പാലത്തിന്റെ പ്ലാൻ ആണ് കൈവെള്ളയിൽ വരച്ചിരിക്കുന്നത്. കേരളത്തിലെ ഏതു മണ്ഡലത്തിൽനിന്നും ക്ലിഫ്ഹൗസിലേക്കു പാലം പണിയാനുള്ള പ്ലാനും എസ്റ്റിമേറ്റും തന്റെ കൈവശമുണ്ടെന്നാണ് ശ്രീധരൻജിയുടെ പ്രഖ്യാപനം. രാഷ്ട്രീയത്തിലിറങ്ങാനുള്ള പ്രായം കഴിഞ്ഞില്ലേയെന്നു ചോദിച്ചവരോടു പാലം കുലുങ്ങിയാലും തന്റെ പ്രായം കുലുങ്ങില്ലെന്നായിരുന്നു എൻജിനിയറുടെ മറുപടി.
അതേസമയം, വോട്ടു പിടിക്കാനെത്തുന്പോൾ പതിവ് സീനുണ്ടാക്കാൻ വോട്ടില്ലാത്ത കൊച്ചിനെ പൊക്കിയെടുക്കുന്നതും ഉമ്മ കൊടുക്കുന്നതുമൊന്നും ഈ തെരഞ്ഞെടുപ്പിൽ നടക്കുമെന്നു തോന്നുന്നില്ല. കാരണം ആഴക്കടൽ ചാട്ടത്തേക്കാൾ റിസ്ക് ആണ് കോവിഡ്കാല ചട്ടം!
മിസ്ഡ് കോൾ
=ലോകത്തിൽ ഏറ്റവും കൂടിയ പെട്രോൾ, ഡീസൽ നികുതികൾ ഇന്ത്യയിൽ.
- വാർത്ത
=അഭിമാനപൂരിതമാകണം കീശകൾ!
പാലം കുലുങ്ങിയാലും പ്രായം കുലുങ്ങില്ല!
11:48 PM Mar 04, 2021 | Deepika.com