അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തു നടന്ന സ്പെക്ട്രം ലേലത്തിൽ ലഭിച്ചത് 77,815 കോടി രൂപ. കേന്ദ്ര ടെലികോം സെക്രട്ടറി അൻസു പ്രകാശ് അറിയിച്ച കണക്കാണിത്. ഈ സ്പെക്ട്രം ലേലക്കണക്കിൽ എന്തെങ്കിലും അപാകതയുള്ളതായി മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിട്ടില്ല.
ഡിഎംകെ നേതാക്കളായ മുൻ കേന്ദ്ര ടെലികോം മന്ത്രി എ. രാജയും കനിമൊഴി എംപിയും ഈ ലേലത്തുക കേൾക്കുന്പോൾ പണ്ടൊരു സ്പെക്ട്രം ലേലത്തിന്റെ കഥയാവും ഒാർക്കുക. അന്നത്തെ സ്പെക്ട്രം ലേലത്തിൽ തുക കുറഞ്ഞുപോയതിന്റെ പേരിലാണല്ലോ ഇരുവർക്കും ജയിലിൽ കിടക്കേണ്ടിവന്നത്. യുപിഎ സർക്കാരിനെ പിടിച്ചുലച്ച 2ജി സ്പെക്ട്രം കുംഭകോണത്തിന്റെ കാര്യം ഇപ്പോൾ എത്രപേർ ഒാർക്കുന്നുണ്ടാവും?
ലോകത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നായാണ് 2ജി സ്പെക്ട്രം കുംഭകോണം ഇന്ത്യയിലെ മാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെട്ടത്. 2008ൽ എ. രാജ ടെലികോം മന്ത്രിയായിരിക്കെ നടന്ന 2ജി സ്പെക്ട്രം ലേലത്തിൽ വലിയ അഴിമതി നടന്നെന്നും ഇതുമൂലം സർക്കാരിനു ഭീമമായ നഷ്ടമുണ്ടായെന്നുമായിരുന്നു ആരോപണം. സിബിഐ കേസ് രജിസ്റ്റർ ചെയ്യുകയും ഡിഎംകെ നേതാക്കളായ എ.രാജയും കനിമൊഴിയും ചില ഉദ്യോഗസ്ഥർക്കൊപ്പം ജയിലിലാവുകയും ചെയ്തു.
28,000 കോടി രൂപ ലക്ഷ്യമിട്ട 2ജി സ്പെക്ട്രം ലേലത്തിൽനിന്ന് അന്നു ലഭിച്ചത് 9,407 കോടി രൂപയാണ്. ഇതുമൂലം സർക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി അന്നത്തെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വിനോദ് റായി കണക്കുകൂട്ടി. യുപിഎ സർക്കാർ 1.76 ലക്ഷം കോടി രൂപ രാജ്യത്തിനു നഷ്ടമുണ്ടാക്കി എന്ന ആരോപണം പിന്നീടു നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധങ്ങളിലൊന്നായിരുന്നു.
ആ കുംഭകോണം നടന്ന് ഒരു വ്യാഴവട്ടത്തിനു ശേഷം ബിജെപി ഭരണത്തിൽ നടന്ന സ്പെക്ട്രം ലേലത്തിൽ സർക്കാരിനു ലഭിച്ചിരിക്കുന്നത് 77,815 കോടി രൂപ. 2,251.25 മെഗാ ഹെർട്സ് റേഡിയോ തരംഗങ്ങൾ ലേലത്തിനു വച്ചത് 3.92 ലക്ഷം കോടി രൂപയ്ക്കായിരുന്നു. എന്നിട്ടെന്തേ കിട്ടിയ തുക കുറഞ്ഞുപോയി? പ്രതീക്ഷിച്ചതും കിട്ടിയതും തമ്മിലുള്ള വ്യത്യാസം 3.14 ലക്ഷം കോടി രൂപയാണ്.
റിലയൻസ് ജിയോ ആണ് ഇത്തവണ ഏറ്റവും കൂടുതൽ സ്പെക്ട്രം സ്വന്തമാക്കിയത്- 57,112 കോടി രൂപയ്ക്ക്. ഭാരതി എയർടെൽ 18.699 കോടി രൂപയുടെയും വോഡാഫോൺ ഐഡിയ 1993 കോടിയുടെയും റേഡിയോ തരംഗങ്ങൾ വാങ്ങി. ഈ ലേലത്തുക യാഥാർഥ്യാധിഷ്ഠിതമാണെങ്കിൽ 2008ൽ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നു സിഎജി കണക്കുകൂട്ടിയത് ഊതിപ്പെരുപ്പിച്ചായിരുന്നില്ലേ? രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ കോടതിയും ഇതേ സംശയം ഉന്നയിച്ചിരുന്നു. ബിജെപി സർക്കാരിന്റെ കാലത്തു റിലയൻസ് പങ്കെടുക്കുന്ന ലേലത്തിൽ തുക കുറഞ്ഞുപോയാൽ ആരും സംശയിക്കില്ല.
ഇന്ത്യയിൽ മൊബൈൽ ഫോൺ സേവനം വ്യാപിച്ചുവന്ന കാലത്ത് രാജ്യത്തെ 22 ടെലി കമ്യൂണിക്കേഷൻസ് സോണുകളായി തിരിച്ചാണ് 2ജി സ്പെക്ട്രം ലൈസൻസിനായി 2008ൽ ലേലം നടത്തിയത്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലായിരുന്നു ലൈസൻസ് വിതരണം. പുതുതായി 112 ലൈസൻസുകൾ നൽകി. ഇതിൽ പ്രകടമായ അഴിമതിയും സ്വജനപക്ഷപാതവും നടന്നുവെന്നും അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിർദേശങ്ങളെപ്പോലും ടെലികോം മന്ത്രി എ.രാജ അവഗണിച്ചുവെന്നും ആരോപണമുയർന്നു. അതൊരു വലിയ രാഷ്ട്രീയ വിവാദമായി വളർന്നപ്പോൾ സർക്കാർ മന്ത്രി രാജയെ കൈവിടുകയും കേസ് സിബിഐക്കു വിടുകയും ബന്ധപ്പെട്ടവർ അറസ്റ്റിലാകുകയും ചെയ്തു.
പുതുതായി നൽകിയ 112 ലൈസൻസുകളും 2012 ഫെബ്രുവരിയിൽ സുപ്രീം കോടതി റദ്ദാക്കി. പുനർ ലേലത്തിന് ഉത്തരവിടുകയും ചെയ്തു. പ്രമുഖ കന്പനികൾ വിട്ടുനിന്നതിനാൽ 2012ലും 2013ലും നടത്തിയ ലേലങ്ങൾ പരാജയപ്പെട്ടു. 2014 ഫെബ്രുവരിയിൽ നടത്തിയ ലേലത്തിൽ 61,162 കോടി രൂപ ലഭിച്ചു. രാജയുടെ കാലത്തേക്കാൾ വളരെ ഉയർന്ന തുകയാണിത്. എന്നാൽ, ഇപ്പോൾ എട്ടു വർഷത്തിനുശേഷം ബിജെപി ഭരണത്തിലെ ലേലത്തിൽ ലഭിച്ചിരിക്കുന്ന ലേലത്തുക 77,815 കോടി രൂപയാണെന്നതും കാണണം.
അപ്പോൾ 2008- ലെ ലേലത്തിൽ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നു സിഎജി പറഞ്ഞത് എന്തു കണക്കിന്റെ അടിസ്ഥാനത്തിലാണ്? കണക്കുകൾ ഊതിപ്പെരുപ്പിച്ചുവെന്നു വ്യക്തം. സിഎജിയും രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണമുയരുന്നത് അതിനുശേഷമാണ്. പിന്നീടു പലവിഷയങ്ങളിലും വന്ന പല സിഎജി റിപ്പോർട്ടുകളും വിവാദത്തിലാവുകയും ചെയ്തു.
സജി സിറിയക്
പുതിയ സ്പെക്ട്രം ലേലവും പഴയൊരു കുംഭകോണവും
12:44 AM Mar 04, 2021 | Deepika.com