സീറ്റ് വിഭജനത്തിന്റെയും സ്ഥാനാർഥിനിർണയത്തിന്റെയും തിരക്കുകളിലാണു മുന്നണികൾ. അതിന്റെ ഭാഗമായ പൊട്ടിത്തെറികളും സമ്മർദങ്ങളും പല ഭാഗങ്ങളിൽനിന്നും ഉയർന്നുകൊണ്ടിരിക്കുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു മൂന്നു മുന്നണികളും കളത്തിലിറങ്ങുന്നതോടെ തീപാറുന്ന പോരാട്ടത്തിനാകും കേരളം സാക്ഷ്യം വഹിക്കുക.
എതിരാളികളെ അന്പരപ്പിക്കുന്ന സ്ഥാനാർഥികൾ വന്നേക്കാം. മെട്രോമാൻ ഇ. ശ്രീധരൻ ബിജെപിയിൽ ചേരുന്നു എന്ന പ്രഖ്യാപനംതന്നെ കേരള രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കി. അപ്രതീക്ഷിത സ്ഥാനാർഥികൾ ഇനിയുമുണ്ടാകും; അദ്ഭുതപ്പെടേണ്ടതില്ല.
തുടർഭരണത്തിനായി ഏതറ്റം വരെയും പോകാൻ തയാറെടുക്കുന്ന എൽഡിഎഫും, എങ്ങനെയും ഭരണം പിടിക്കാൻ തീവ്രശ്രമം നടത്തുന്ന യുഡിഎഫും, കേരളത്തിൽ നിർണായക ശക്തിയാകാൻ കിണഞ്ഞുശ്രമിക്കുന്ന ബിജെപിയും ചേരുന്പോൾ തെരഞ്ഞെടുപ്പുരംഗത്ത് എന്തും സംഭവിക്കാം. അണികളിൽ ആവേശം പടർത്താനുള്ള തെരഞ്ഞെടുപ്പുയാത്രകൾ എൽഡിഎഫും യുഡിഎഫും പൂർത്തിയാക്കി. ബിജെപി യുടെ യാത്ര അവസാനഘട്ടത്തിലാണ്. യാത്രകളിലൂടെ മുന്നണികൾ പ്രചാരണവിഷയങ്ങൾ മുന്നോട്ടുവച്ചെങ്കിലും വരുംദിനങ്ങളിലാകും വോട്ടർമാരെ സ്വാധീനിക്കുന്ന വിഷയങ്ങൾ ഏതെന്നു തിരിച്ചറിയുക.
ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി എൽഡിഎഫ്
ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫിന്റെ പ്രചാരണം മുന്നോട്ടുനീങ്ങുന്നത്. ഭക്ഷ്യകിറ്റും കൃത്യമായി വിതരണം ചെയ്യുന്ന ക്ഷേമ പെൻഷനുകളും കിഫ്ബിയും തന്നെ അവരുടെ പ്രധാന ആയുധങ്ങൾ. തുടർഭരണം ഉറപ്പെന്ന പ്രതീതി ജനങ്ങൾക്കിടയിൽ ഉറപ്പിക്കുന്ന ശൈലിയിലാണ് അവർ പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നത്. അവസാനനാളുകളിൽ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന ആക്ഷേപങ്ങളോടുള്ള സർക്കാരിന്റെ പ്രതികരണവും മുഖ്യമന്ത്രി പിണറായി വിജയന്റെ പതിവുരീതികളിൽനിന്നു വ്യത്യസ്തമായിരുന്നു. ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ചു പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോൾ തന്നെ കരാറുകൾ റദ്ദാക്കി.
പിഎസ്സി റാങ്ക്ലിസ്റ്റിൽ നിന്നുള്ള നിയമനവും പിൻവാതിൽ നിയമനവും ഉയർത്തി സമരം തുടങ്ങിയപ്പോഴും ഭരണനടപടികളിലൂടെ പ്രതിഷേധം ശമിപ്പിക്കാനുള്ള മാർഗങ്ങളാണു സർക്കാർ തേടിയത്. ഒന്നിലും പിടിവാശി ഇല്ലെന്നു ചുരുക്കം. കാലങ്ങളായി പരിഹാരമില്ലാതെ കിടന്ന പല പ്രശ്നങ്ങളിലും അവസാനനാളുകളിൽ തീരുമാനമുണ്ടാക്കി പല വിഭാഗങ്ങളുടെയും കൈയടി വാങ്ങിയെടുക്കുന്നതിലും പിണറായി വിജയൻ എന്ന മുഖ്യമന്ത്രി മിടുക്കു കാട്ടി. സ്വർണക്കടത്തും ലൈഫ് മിഷൻ ആരോപണവുമൊന്നും ചർച്ചയേ അല്ലാതായി. വിവാദങ്ങളിൽ പെടുന്പോൾ ഉദ്യോഗസ്ഥരിൽ പഴിചാരി സർക്കാരും രാഷ്ട്രീയ നേതൃത്വവും കൈകഴുകി മാറുന്നതിലും സർക്കാർ വിരുതു പ്രകടിപ്പിച്ചു.
ആരോപണങ്ങളിലൂന്നി യുഡിഎഫ്
ഐശ്വര്യകേരള യാത്രയുടെ അവസാനലാപ്പിലാണ് ആഴക്കടൽ മത്സ്യബന്ധന വിഷയത്തിൽ സർക്കാരിനെ വെട്ടിലാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. ആരോപണത്തിനു സർക്കാർ മറുപടി നൽകുന്നതിനു തൊട്ടുപിന്നാലെ പുതിയ തെളിവുകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല മിന്നിത്തിളങ്ങി. പിൻവാതിൽ നിയമന വിവാദവും പിഎസ് സി റാങ്ക് ഹോൾഡർമാരുടെ സമരവും യുഡിഎഫ് രാഷ്ട്രീയമായി മുതലാക്കി. സർക്കാരിനെതിരായ ആരോപണങ്ങളാകും വരുംദിനങ്ങളിലും യുഡിഎഫ് പ്രധാനമായും ഉയർത്തുക. അതിൽ അവർ എത്രമാത്രം വിജയിക്കും എന്നു കണ്ടറിയണം. സ്വർണക്കടത്തും മയക്കുമരുന്നു കേസുമൊക്കെ കത്തിനിന്നപ്പോൾ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അതു മുതലാക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നില്ല.
ശബരിമല വിഷയം വീണ്ടും ഉന്നയിച്ചുകൊണ്ടു സർക്കാരിനെ കുറച്ചൊക്കെ പ്രതിരോധത്തിലാക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചു. ഇത്തവണ സർക്കാരോ സിപിഎമ്മോ വാശി പ്രകടിപ്പിച്ചില്ല. തങ്ങളും ഭക്തർക്കൊപ്പമെന്നു പറയാതെ പറയുകയാണവർ. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ എഴുതിത്തള്ളാനുള്ള തീരുമാനംതന്നെ നോക്കുക. ഇന്ധന, പാചകവാതക വിലവർധനയുടെ പേരിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളെ പ്രതിക്കൂട്ടിലാക്കാൻ യുഡിഎഫ് ശ്രമിക്കുന്നു. പെട്രോൾ വില സെഞ്ചുറിയിലേക്കു കുതിക്കുന്പോൾ ഇതു ജനങ്ങളെ നന്നായി സ്വാധീനിക്കുന്ന വിഷയമായി മാറിയിട്ടുണ്ട്.
മോദിയെ ചൂണ്ടിക്കാട്ടി എൻഡിഎ
എൻഡിഎയ്ക്കും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു വിജയമന്ത്രം. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ ഉയർത്തിക്കാട്ടി കേരളത്തിൽ അദ്ഭുതം കാട്ടാമെന്നാണ് അവരുടെ പ്രതീക്ഷ. കടുത്ത ഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ച് ധ്രുവീകരണത്തിനു ശ്രമിക്കുമെന്നതിന്റെ സൂചനകൾ സമീപദിവസങ്ങളിൽ അവരുടെ നേതാക്കളുടെ വാക്കുകളിൽനിന്നു പുറത്തുവന്നു. മുസ്ലിം തീവ്രവാദത്തെ വിമർശിച്ച് ക്രിസ്ത്യൻ ന്യൂനപക്ഷത്തെ വശത്താക്കാനുള്ള തന്ത്രവും അവർ പയറ്റുന്നു.
രാഷ്ട്രീയ തന്ത്രങ്ങൾ ഇങ്ങനെ പയറ്റുന്പോഴും ഇന്ധന വിലവർധന അവരെ അലട്ടുന്ന പ്രശ്നം തന്നെയാണ്. വില വർധിപ്പിച്ചതു സംബന്ധിച്ചു നേതാക്കൾ പറയുന്ന ന്യായങ്ങൾ പലപ്പോഴും പരിഹാസ്യവുമാണ്. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധന തെരഞ്ഞെടുപ്പു രംഗത്ത് സജീവ ചർച്ചയാകുന്പോൾ ബിജെപി എങ്ങനെ പ്രതിരോധിക്കുമെന്നു കണ്ടറിയണം.
ബിജെപി ബന്ധം
എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി ധാരണ എന്ന ആരോപണം ഉയർന്നു വരും. മിക്കപ്പോഴും ഈ ആക്ഷേപം യുഡിഎഫിനു നേരേയാണ് ഉയരുക. വോട്ടു മറിക്കുന്ന പാർട്ടിയിൽനിന്ന് വോട്ട് നേടുന്ന പാർട്ടി എന്ന തലത്തിലേക്കു ബിജെപി മാറിയെങ്കിലും ഇത്തവണയും ബിജെപി രഹസ്യധാരണ എന്ന ആരോപണം നേരത്തേ ഉയർന്നുകഴിഞ്ഞു.
കോണ്ഗ്രസ് മുസ്ലിം ലീഗിനു കീഴടങ്ങുന്നു എന്നും മുസ്ലിം തീവ്രവാദ പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നു എന്നും, ആക്ഷേപിക്കുന്ന അതേ നാവുകൊണ്ടുതന്നെ യുഡിഎഫും ബിജെപിയും ധാരണയുണ്ടാക്കുന്നു എന്ന ആരോപണവും സിപിഎം ഉയർത്തുന്നു. എന്നാൽ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ കേന്ദ്ര ഏജൻസികളുടെ ആവേശം കെട്ടടങ്ങിയത് സിപിഎം- ബിജെപി ധാരണയ്ക്കു തെളിവായി യുഡിഎഫ് ആരോപിക്കുന്നു. ലാവ്ലിൻ കേസ് ഇരുപത്തിയാറാം തവണ മാറ്റിവച്ചതും ഈ അന്തർധാരയ്ക്കു തെളിവായി യുഡിഎഫ് പറയുന്നു. ഏതായാലും ബിജെപി ധാരണ വരുംദിനങ്ങളിലും പ്രധാന മുന്നണികൾക്കിടയിൽ ആരോപണ- പ്രത്യാരോപണങ്ങൾക്കു വിഷയമാകുമെന്നു വേണം മനസിലാക്കാൻ.
ന്യൂനപക്ഷങ്ങളുടെ നീതിക്ക്
ന്യൂനപക്ഷങ്ങൾക്കായുള്ള ആനുകൂല്യങ്ങൾ നീതിയുക്തമായി പങ്കുവയ്ക്കുന്നില്ലെന്ന ക്രിസ്ത്യൻ വിഭാഗങ്ങളുടെ പരാതി രാഷ്ട്രീയ നേതൃത്വത്തിന് അവഗണിക്കാനാകാത്ത വിഷയമായി മാറിക്കഴിഞ്ഞു. ഇക്കാര്യത്തിൽ മുന്നണികൾ നിലപാടു വ്യക്തമാക്കേണ്ടിവരും. ഉത്പന്നങ്ങളുടെ വിലയിടിവ് അടക്കമുള്ള കാർഷിക പ്രശ്നങ്ങളിലും മുന്നണികൾ കൈക്കൊള്ളുന്ന നിലപാട് ശ്രദ്ധിക്കപ്പെടും.
സാബു ജോണ്
കത്തിക്കയറാൻ തെരഞ്ഞെടുപ്പു വിഷയങ്ങൾ
12:11 AM Mar 03, 2021 | Deepika.com