പശ്ചിമബംഗാളിന്റെ ദീദി എന്ന പരിവേഷത്തിൽനിന്ന് മകൾ എന്ന വാത്സല്യത്തിന്റെ തണലിലേക്കുമാറിനിന്നാണ് തൃണമൂൽ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജി ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിഹാറിൽ നിതീഷ് കുമാറിന്റെ ചാണക്യപദവി ഉപേക്ഷിച്ച് തൃണമൂലിന് ബുദ്ധി ഉപദേശിക്കാൻ ഒപ്പം ചേർന്നിരിക്കുന്ന പ്രശാന്ത് കിഷോറിന്റെ തന്നെ തന്ത്രമാണ് തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനിൽക്കേ ദീദിയായിരുന്ന മമതയെ പെട്ടെന്ന് മകളാക്കി മാറ്റിയത്. ബംഗാളിനു വേണ്ടത് സ്വന്തം മകളെ (ബംഗ്ലാ നീജേർ മേയെ കീ ചായേ) എന്നതാണ് ഇത്തവണ തൃണമൂൽ കോണ്‍ഗ്രസിന്റെ മുദ്രാവാക്യവും.
തൃണമൂൽ കോണ്‍ഗ്രസ് ഈ മുദ്രാവാക്യം അവതരിപ്പിച്ചതിന്റെ തൊട്ടുപിറ്റേന്നായിരുന്നു ഹൂഗ്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ റാലി. ജൽജീവൻ മിഷൻ ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ പദ്ധതികൾ സംസ്ഥാനത്തു നടപ്പാക്കാത്ത മമത സർക്കാരിനുനേരേ വിരൽചൂണ്ടി മോദി ചോദിച്ചത് ""ബംഗാളിന്റെ പുത്രിമാർക്കു ശുദ്ധജലത്തിന് അർഹതയില്ലേ'' എന്നാണ്. മമതയെ ബംഗാളിന്റെ മകളാക്കിയ തൃണമൂലിനെ ബംഗാളിലെ പുത്രിമാരെ ചൂണ്ടി ഒതുക്കാമെന്നാണു ബിജെപിയും മോദിയും കരുതുന്നത്.
ഏറെക്കാലമായി ബംഗാൾ ജനതയുടെ മനസിൽ വേരുറച്ചതാണു മമത ബാനർജിയുടെ ദീദി എന്ന വിശേഷണം. സംരക്ഷക എന്നൊരു പരിവേഷമാണ് ആ വിളിപ്പേരിലൂടെ മമത സന്പാദിച്ചെടുത്തത്. എന്നാൽ, ബിജെപിയിൽനിന്നു തനിക്കും പാർട്ടിക്കും ബംഗാൾ ജനതയുടെ സംരക്ഷണം അനിവാര്യമാണെന്ന കണക്കൂട്ടലിലാണ് ബംഗാളിന്റെ മകൾ എന്ന നിലയിൽ മമത ബാനർജി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ദീദി എന്ന വിളിപ്പേരിനുള്ളിൽ കരുത്തുറ്റ വനിതയായിട്ടായിരുന്നു മമതയുടെ എടുപ്പും നടപ്പും. പശ്ചിമബംഗാളിലെ ഇടതു വേരോട്ടത്തെ പറിച്ചെറിയാൻ ദീദി എന്ന പരിവേഷം മമതയെ ഏറെ സഹായിച്ചിട്ടുണ്ട്. ഒരു സംരക്ഷകയുടെ റോളിലാണ് അന്നു മമത പ്രവർത്തിച്ചിരുന്നതും. എന്നാൽ, ഇപ്പോൾ തന്റെ കോട്ടയെ ബിജെപിയിൽനിന്നു രക്ഷിച്ചെടുക്കുക എന്ന ദൗത്യത്തിലാണു മമത. സംരക്ഷക എന്ന നിലയിൽനിന്നു സംരക്ഷണം ഏറെ ആവശ്യമുള്ള മകൾ എന്ന നിലയിലേക്കു മാറാൻ അവരെ പ്രേരിപ്പിച്ചതും അതാണ്.
ഇടതിന്റെ വേരറത്ത വളർച്ച
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി നേടിയ വിജയം തന്നെയായിരിക്കും തന്റെ ചുവടുറപ്പിച്ചു നിർത്താൻ ഇത്തണ ശ്രമിക്കുന്പോൾ മമത ബാനർജി പാഠമാക്കുക. പത്തു വർഷം മുൻപ് ഇടതു ഭരണത്തിനു സംഭവിച്ച അതേ അന്പരപ്പാണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മമതയ്ക്കും തൃണമൂൽ കോണ്‍ഗ്രസിനും ഉണ്ടായത്. സിംഗൂരിലെ ഭൂമിപ്രശ്നത്തിൽ ഉൾപ്പെടെ അന്നത്തെ സിപിഎം സർക്കാർ പ്രതിസന്ധിയിൽ ആയിരുന്നെങ്കിലും 42 ലോക്സഭാ സീറ്റുകളിൽ 25 എണ്ണവും മമത-കോണ്‍ഗ്രസ് സംഖ്യം നേടിയെടുക്കുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. അത്രതന്നെ അപ്രതീക്ഷിതമായാണ് 2019ൽ ബിജെപി ബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയതും.
1977ൽ ബംഗാളിൽ അധികാരത്തിൽ എത്തിയ ശേഷം സിപിഎം രൂപപ്പെടുത്തിയെടുത്ത പാർട്ടി കേന്ദ്രീകൃത ഭരണസംവിധാനം അതുവരെയുണ്ടായിരുന്ന സാമൂഹിക സംവിധാനങ്ങളെ ആകെപ്പാടെ അഴിച്ചുപണിതുകൊണ്ടായിരുന്നു. പ്രാദേശിക തലത്തിൽ ഉണ്ടായിരുന്ന സാമുദായിക കൂട്ടായ്മകളും തർക്കപരിഹാര സംവിധാനങ്ങളും അവർ പിഴുതെറിഞ്ഞു. ചെറുതും വലുതുമായ, കുടുംബ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള തർക്കങ്ങളിൽ പാർട്ടി പരിഹാരം നിർദേശിച്ചു തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒന്നടങ്കം പാർട്ടി പിടിച്ചെടുത്തിരുന്നു. എതിർസ്ഥാനാർഥികളെ മത്സരിക്കാൻ അനുവദിക്കാതെ പാർട്ടി സ്ഥാനാർഥികൾ കൂട്ടത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. സദാ പാർട്ടിയുടെ നിരീക്ഷണത്തിലാണ് എന്ന ഭയത്തിന്റെ നിഴൽ അടിമുടി ഉണ്ടായിരുന്ന കാലത്ത്, എതിർസ്ഥാനാർഥിക്കു വോട്ട് ചെയ്താൽ പോലും പിടിക്കപ്പെടും എന്ന ഭീതിയാണ് ഉണ്ടായിരുന്നത്.
ഈ സമയത്താണ് ചുപ് ചാപ് ഫൂലെ ചാപ് (നിശബ്ദമായ പൂവിന് കുത്തൂ) എന്ന ആഹ്വാനവുമായി തൃണമൂൽ കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. 2009ലെ മമതയുടെ മുന്നേറ്റം പ്രാദേശിക വോട്ടർമാരിൽ പുതിയ പ്രതീക്ഷ ഉണർത്തി. രണ്ടു വർഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ അവരതു പ്രതിഫലിപ്പിക്കുകയും ചെയ്തു. അധികാരത്തിൽ എത്തിയതിനു പിന്നാലെതന്നെ ഇടതിന്റെ വേരറക്കാനുള്ള ശ്രമങ്ങളാണ് തൃണമൂൽ കോണ്‍ഗ്രസ് ചെയ്തത്. ആയിരക്കണക്കിനു നേതാക്കൾക്കു സ്ഥലംവിട്ടു പോകേണ്ടിവന്നു. ജീവനിൽ കൊതിയുണ്ടായിരുന്നവർ ഒറ്റ രാത്രികൊണ്ടു പാർട്ടി മാറി തൃണമൂൽ കോണ്‍ഗ്രസുകാരായി. അച്ചടക്ക കേഡർ സംവിധാനമില്ലാതിരുന്ന മമതയുടെ പാർട്ടിക്കാർ സിപിഎം തുടച്ചുനീക്കിയ സാമൂഹിക വ്യവസ്ഥകളെ ഒന്നടങ്കം തിരിച്ചുകൊണ്ടുവരികയും ചെയ്തു.
ഏറെ പ്രതീക്ഷയോടെ ബിജെപി
ബംഗാളിന്റെ ചുവപ്പുരാശി പാടേ മാഞ്ഞു പോയെന്ന കണക്കുകൂട്ടലിലാണ് ബിജെപി ഇപ്പോൾ എല്ലാ പ്രതീക്ഷയും അർപ്പിക്കുന്നത്. കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് വലിയ വില കൽപ്പിക്കാതെ മുഖ്യശത്രു മമതയും തൃണമൂലും ആണെന്നുറപ്പിച്ചു തന്നെയാണ് ബിജെപി ബംഗാളിലേക്ക് കാലെടുത്തുകുത്താൻ കുതിച്ചുനിൽക്കുന്നത്. കോണ്‍ഗ്രസ്-ഇടത് സംഖ്യത്തിൽ ഐഎസ്എഫ് ഉൾപ്പടെയുള്ള സാമുദായിക കക്ഷികൾകൂടി ചേരുന്പോൾ അതിന്റെ പേരിൽ കോണ്‍ഗ്രസിനുള്ളിൽ ഉയരുന്ന തമ്മിലടികളെയും ബിജെപി ഒരുവശത്ത് ആയുധമാക്കുന്നുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയും വിമത നേതാവ് ആനന്ദ് ശർമയും തമ്മിലുള്ള ഏറ്റുമുട്ടലും ബിജെപി തങ്ങൾക്കനുകൂലമാക്കി ഏറ്റെടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ശേഷം 2014 മുതൽ 2019 വരെയുള്ള കാലത്ത് ബംഗാളിൽ ഇടതുമുന്നണിയുടെ വോട്ട് വിഹിതം 30 ശതമാനത്തിൽ നിന്ന് വെറും 7.5 ശതമാനമായാണു കുറഞ്ഞത്. അതായത് നാല് വോട്ടർമാരിൽ മൂന്നു പേരും ഇടതിനെ തഴഞ്ഞു.
അതേസമയം, ഇക്കാലയളവിൽ ബിജെപിയുടെ വോട്ട് വിഹിതം 17 ശതമാനമായിരുന്നത് 40 ശതമാനമായി ഉയരുകയും ചെയ്തു. ഉയർന്ന സമുദായങ്ങളുടെ ഇടയിൽ തൃണമൂൽ കോണ്‍ഗ്രസിനു സ്വന്തമായിരുന്ന വോട്ടുകളും ഇക്കാലയളവിൽ വൻതോതിൽ ബിജെപിയിലേക്കു മാറി. എന്നാൽ, ഇടതിനും കോണ്‍ഗ്രസിനും ഒപ്പം നിന്നിരുന്ന മുസ്ലിം വോട്ടുകൾ ഒന്നടങ്കം തൃണമൂൽ കോണ്‍ഗ്രസിലേക്കു വരികയും ചെയ്തു.
പിടിച്ചുനിൽക്കാൻ പ്ലാൻ ബി
തന്റെ യൗവനകാലത്ത് ബംഗാളിൽ കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവായിരിക്കുന്പോൾ മുതിർന്ന പാർട്ടി നേതാക്കൾ പലരും സിപിഎമ്മിന്റെ ബി ടീം ആയി പ്രവർത്തിക്കുന്നു എന്നു മമത നിരന്തരം കുറ്റപ്പെടുത്തിയിരുന്നു.
സ്വന്തം സീറ്റിൽ വിജയിക്കാൻ ചില കോണ്‍ഗ്രസ് നേതാക്കൾ മറ്റു സ്ഥലങ്ങളിൽ സിപിഎമ്മിന് വോട്ട് ചോർത്തിക്കൊടുക്കുന്നു എന്നായിരുന്നു അന്ന് മമതയുടെ ആരോപണം. എന്നാൽ, ഇപ്പോൾ ബിജെപിയെ നേരിടാൻ മമതയ്ക്കും ഒരു ബി ടീം അനിവാര്യമായിരിക്കുന്നു. തൃണമൂൽ കോണ്‍ഗ്രസിൽ അടുത്തയിടെ കൂട്ടത്തോടെ കൊഴിഞ്ഞു ബിജെപിയിലേക്കു ചേക്കേറിയ ചില നേതാക്കളെക്കുറിച്ചുള്ള ചിന്തയും തെരഞ്ഞെടുപ്പിൽ മമതയ്ക്കു തലവേദനയാകും.
ബംഗാളിന്റെ പരന്പരാഗത വിശ്വാസങ്ങളെ മുറുകെപ്പിടിച്ചും ഹിന്ദുത്വ ആശയങ്ങൾ വീശിയും തന്നെയാണു ബിജെപി തെരഞ്ഞെടുപ്പു വിജയത്തിനു ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് മമത സർക്കാർ ന്യൂനപക്ഷ പ്രീണനം മാത്രമാണ് സംസ്ഥാനത്ത് നടത്തുന്നതെന്ന ആരോപണം അവർ ഉയർത്തിപ്പിടിക്കുന്നത്. ഇതെല്ലാം മുന്നിൽ കാണുന്പോൾ 2019 ലോക്സഭാ തെരഞ്ഞെടുപ്പു ഫലംകൂടി മുന്നിൽ നിവർത്തിവച്ച് മറ്റൊരു വഴിക്ക് ബിജെപിയെ പൊതുശത്രുവായി കാണാൻ നിർദേശിച്ച് കോണ്‍ഗ്രസ്-ഇടത് സഖ്യത്തിൽ നേരിയ പ്രതീക്ഷയും മമത അർപ്പിക്കുന്നുണ്ട്.
ഇതുവരെയുണ്ടായിരുന്ന എതിർപ്പുകളും കൈയാങ്കളികളും മാറ്റിവച്ച് ഇടത് സ്ഥാനാർഥികളെയും നേതാക്കളെയും സംസ്ഥാനത്ത് പ്രചാരണം നടത്താൻ തൃണമൂൽ കോണ്‍ഗ്രസ് അനുവദിച്ചിരിക്കുന്നത് ഈ പ്രതീക്ഷയുടെ ചുവടു പിടിച്ചാണ്. ബിജെപിയിലേക്കു പോയിട്ടുള്ള ഇടതു പാർട്ടികളുടെ വോട്ടുകൾ അവരിലേക്കു തന്നെ എത്തിച്ചേർന്നോട്ടെ എന്ന കണക്കുകൂട്ടലാണ് മമത ബാനർജിക്കും തൃണമൂൽ കോണ്‍ഗ്രസിനും ഇപ്പോഴുള്ളത്.
2013ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ 11 ശതമാനം സ്ഥാനാർഥികളും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2018ൽ നടന്ന പഞ്ചായത്ത് ഇലക്ഷനിൽ പാർട്ടിയുടെ 34 ശതമാനം പഞ്ചായത്ത് അംഗങ്ങളും ഒരൊറ്റ എതിർസ്ഥാനാർഥി പോലുമില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തൃണമൂൽ കോണ്‍ഗ്രസിന്റെ ഈയൊരു ചരിത്രം പരിശോധിക്കുന്പോൾ വ്യക്തമാകും, ഇപ്പോൾ ഇടത് സ്ഥാനാർഥികളുടെ പ്രചാരണം അലങ്കോലമാക്കാതെ വിശാലമനസോടെ അടങ്ങിനിൽക്കുന്ന മമതയുടെ ബുദ്ധിയും കണക്കുകൂട്ടലും എന്താണെന്ന്.
ഇടതുപക്ഷം എവിടെയെങ്കിലുമൊക്കെ വീണ്ടും തളിർത്തോട്ടെ, പക്ഷേ ബിജെപിയുടെ ഒരു വിത്തുപോലും ബംഗാൾ മണ്ണിൽ മുളയ്ക്കരുതെന്ന മമതയുടെ വാശിയാണ് ഈ മൗനത്തിനു പിന്നിൽ.
സെബി മാത്യു
ബംഗാളിന്റെ മകളായി മാറിയ മമത
12:09 AM Mar 03, 2021 | Deepika.com