ഔട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്
നാട്ടിലിപ്പോൾ ജോർജുകുട്ടിയെക്കുറിച്ചു സംസാരിക്കാത്തവർ ഉണ്ടോയെന്നു സംശയം. കൊല്ലപ്പെട്ടയാളുടെ മൃതദേഹം സമർഥമായി ഒളിപ്പിച്ചു സകലരെയും ഞെട്ടിച്ച നായകനാണ് ദൃശ്യം സിനിമയിലെ ജോർജുകുട്ടി. ദൃശ്യത്തിന്റെ രണ്ടാം ഭാഗമെത്തിയപ്പോഴെങ്കിലും ജോർജുകുട്ടിയുടെ കള്ളക്കളി എങ്ങനെയെങ്കിലും പൊളിയുമോയെന്ന ആകാംക്ഷയിലായിരുന്നു കാണികൾ. എന്നാൽ, പൊളിഞ്ഞില്ലെന്നു മാത്രമല്ല പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന മട്ടിൽ പോലീസിനെയും നാട്ടുകാരെയും "ക്ഷ' വരപ്പിച്ചുകളഞ്ഞു പുള്ളിക്കാരൻ. നമ്മൾ അയാളെയല്ല അയാൾ നമ്മളെയാണ് നിരീക്ഷിച്ചുകൊണ്ടിരുന്നതെന്നു പറഞ്ഞ് ജോർജുകുട്ടിക്കു മുന്നിൽ പോലീസ് മുട്ടുകുത്തി.
ഇതു ജീത്തു ജോസഫിന്റെ ദൃശ്യത്തിലെ കഥയാണെങ്കിൽ നാട്ടിലെ അടുക്കളകളിൽ ഇപ്പോൾ മറ്റൊരു ദൃശ്യം വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. ദൃശ്യം2 സിനിമയിൽ ജോർജുകുട്ടിയുടെ തന്ത്രങ്ങളിൽ നിർത്താതെ ഓടുന്നതു പോലീസ് ആണെങ്കിൽ ഇവിടെ നാട്ടുകാർ ആണെന്നതാണ് വ്യത്യാസം. പെട്രോളിയം മന്ത്രാലയമാണ് നാട്ടിലെ ഈ ദയനീയ ദൃശ്യത്തിലെ ജോർജുകുട്ടി.
പാചകവാതകത്തിനു കിട്ടിക്കൊണ്ടിരുന്ന സബ്സിഡിയെ ഒരു ദിവസം കാണാതായതോടെയാണ് നാട്ടുകാർ അന്വേഷണം ആരംഭിച്ചത്. അവർ ബാങ്ക് അക്കൗണ്ട് മുഴുവൻ അരിച്ചുപെറുക്കി പരിശോധിച്ചു. പക്ഷേ, സബ്സിഡി കാണാനില്ല. സംശയത്തിന്റെ മുന ഈ ജോർജുകുട്ടിയിലേക്കു നീണ്ടു. സബ്സിഡിയെ കുഴിച്ചിട്ടതു ഈ ജോർജുകുട്ടി തന്നെയെന്ന് എല്ലാവരും ഉറപ്പിച്ചു. ഓരോ തവണ ഗ്യാസ് സിലിണ്ടർ വാങ്ങിക്കഴിയുന്പോഴും ബാങ്ക് അക്കൗണ്ട് കുഴിച്ചും കിഴിച്ചും നോക്കി. പക്ഷേ, ചത്ത പശുവിന്റെ ബോഡി പോലെ അക്കൗണ്ടിന് അനക്കമില്ല. ബാങ്ക് മുഴുവനായി കൊത്തിക്കിളച്ചു പരിശോധിക്കണോയെന്നുള്ള ആലോചനയാണ് ഇപ്പോൾ നടക്കുന്നത്.
ഓരോ ദിവസവും പെട്രോൾ വിലയും പാചകവാതക വിലയും മതിൽ ചാടിക്കടന്ന് എത്തുന്പോൾ നാട്ടുകാരുടെ നെഞ്ചിൽ പെരുന്പറമേളം. സബ്സിഡിയെ കുഴിച്ചിട്ടതിനു ശേഷം ജോർജുകുട്ടിയുടെ ജീവിതം ആകെ മാറിയിരിക്കുന്നു. നാട്ടുകാരെ മാക്സിമം ഉൗറ്റുന്നതിനാൽ സാന്പത്തികമായി വച്ചടിവച്ചടി കയറ്റം. അതുകൊണ്ടു നാട്ടുകാർക്കു പെരുത്ത അസൂയ ഉണ്ടത്രേ. അസൂയ പൂണ്ട നാട്ടുകാരാണ് സബ്സിഡിയുടെ പേരിൽ ജോർജുകുട്ടിയെക്കുറിച്ച് അപവാദം പറഞ്ഞു പരത്തുന്നതെന്നു കേന്ദ്രമന്ത്രിമാർ. ഇതിനിടെ, തനിക്കെതിരേ പ്രതിഷേധിക്കാൻ സാധ്യതയുള്ളവരെയൊക്കെ ജോർജുകുട്ടി വളച്ചു പോക്കറ്റിലാക്കിയോ എന്നുള്ള സംശയവും ഇപ്പോൾ നാട്ടുകാർക്ക് ഉണ്ട്. എന്നാൽ, ഈ ജോർജുകുട്ടിയെ തെല്ലും സംശയിക്കേണ്ടതില്ലെന്നും അയാൾ നാടിനു ഗുണം ചെയ്യുന്ന നല്ലവനാണെന്നും വാദിക്കുന്ന ചായക്കടക്കാരനും ഈ ദൃശ്യത്തിലുണ്ട്. ജോർജുകുട്ടിയെ ഒരു ചുക്കും ചെയ്യാൻ നിങ്ങൾക്കു കഴിയില്ലെന്നു വെല്ലുവിളി നടത്താനും പുള്ളിക്കാരനു മടിയില്ല.
ഇതിനെല്ലാമിടയിൽ നാട്ടുകാർ കാത്തിരിക്കുകയാണ് ദൃശ്യത്തിലെ ഒരു സാക്ഷിയുടെ വരവ്. നാട്ടുകാരെ പറ്റിച്ചു കുഴിച്ചിട്ടതിനെ ചൂണ്ടിക്കാണിക്കാനും തെളിവുകൾ നിരത്തി തന്ത്രശാലിയായ ജോർജുകുട്ടിയെ പൂട്ടാനും ഏതെങ്കിലും സാക്ഷി പ്രത്യക്ഷപ്പെടുമോ? സാധ്യത തീരെയില്ല. കാരണം, സാക്ഷിയെ ഇറക്കാൻ സിനിമയിലെ ജീത്തു ജോസഫിനു പറ്റും. പക്ഷേ, അടുക്കള ദൃശ്യത്തിലെ നാട്ടുകാർക്കു പറ്റില്ല. കാരണം, എതിരു പറയുന്നവനെയും സാക്ഷി വേഷം കെട്ടുന്നവനെയുമൊക്കെ അപ്പോൾത്തന്നെ അകത്താക്കാനുള്ള ടൂൾ കിറ്റ് ഇവിടെ റെഡിയാണ്. അപ്പോൾ പെട്രോളിയം മന്ത്രാലയം എന്ന ജോർജുകുട്ടിക്കു മുന്നിൽ വീണ്ടും തോൽക്കാൻ തന്നെയാണോ നമ്മുടെ വിധി? തീർന്നില്ല, ഈ ദൃശ്യത്തിന്റെ മൂന്നാം പതിപ്പും ജോർജുകുട്ടിയുടെ മനസിലുണ്ടത്രേ!
മിസ്ഡ് കോൾ
=കോണ്ഗ്രസ് വന്നാൽ മത്സ്യമന്ത്രാലയം
തുടങ്ങുമെന്നു രാഹുൽ ഗാന്ധി.
- വാർത്ത
=മന്ത്രിസ്ഥാനം വേണ്ടവർ ഉടൻ വലയുമായിറങ്ങും!
നമ്മുടെ അടുക്കളയിലെ ജോർജുകുട്ടി !
12:54 AM Feb 28, 2021 | Deepika.com