വിഷ്ണുനാരായണൻ നന്പൂതിരിയെന്ന കാവ്യചാരുതയുടെ മൂർത്തരൂപം മറയുകയാണ്. അദ്ദേഹത്തിന്റെ അതുല്യമായ തൂലികയിൽനിന്ന് പിറന്നുവീണ കവിതകളിൽ കേന്ദ്രസ്ഥാനത്തു മനുഷ്യനുണ്ടായിരുന്നു. ആ കവിതകൾ നെയ്തെടുത്തതു പ്രകൃതിയുടെയും മുറിവേറ്റവന്റെ വേദനകളുടെയും നൂലുകൊണ്ടായിരുന്നു. ഒരിക്കലും അദ്ദേഹത്തിന്റെ കവിതകൾ അതിവൈകാരികമായി തൂവിയിട്ടില്ല. താൻ അതുവരെ കേട്ടും കണ്ടും വായിച്ചുംവന്ന കാവ്യപാരന്പര്യത്തിന്റെ കെട്ടുറപ്പും തനിമയും തന്റെ കവിതകളിൽ ഉപരിപ്ലവമാകാതെ നിലനിർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാരമ്പര്യത്തെ നമിക്കുകയും അതൊടൊപ്പം ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്നതിൽ വിഷ്ണുനാരായൺ നന്പൂതിരി വിജയിച്ചിരുന്നു.
ആത്മകേന്ദ്രീയമായ സംഘർഷങ്ങളുടെ അക്ഷരരൂപമായിരുന്നു കവി വിഷ്ണുനാരായണൻ നന്പൂതിരിയുടെ ആദ്യകാല കവിതകൾ. 1960കളോടെ നിലവിലിരുന്ന സാമൂഹിക വ്യവസ്ഥിതികളുടെ തകർച്ചയോടും തലമുറയുടെ നൈരാശ്യത്തോടുമുള്ള തീക്ഷ്ണമായ പ്രതികരണമായിട്ടാണ് അദ്ദേഹത്തിന്റെ കവിത വികസിച്ചത്. വൈദിക പാരന്പര്യവും അത് അദ്ദേഹത്തിനു നൽകിയ മാനവികതാവീക്ഷണവും ആയിരുന്നു ഈ മാറ്റത്തിനു കാരണമായത്.
സൂക്ഷ്മവായനയിൽ കാളിദാസ കവിതയുടെ വലിയൊരു സ്വാധീനം വിഷ്ണുനാരായണൻ നന്പൂതിരിയുടെ കവിതകളിൽ കണ്ടെത്താനാവും. കാളിദാസ കവിതകളുമായി ആത്മൈക്യം നേടിയ കവിതകളാണ് അദ്ദേഹത്തിന്റേതെന്നു പറഞ്ഞാലും തെറ്റില്ല.
കവിതകളിലെ കാളിദാസന്റെ സ്വാധീനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരം ഇതായിരുന്നു: ""കാളിദാസൻ മാത്രമല്ല നിരവധിയാളുകൾ സ്വാധീനിച്ചിട്ടുണ്ട്. അതിൽ കാളിദാസന്റെ സ്വാധീനം പ്രകടമായിരുന്നു; മറ്റുപലരുടേതും ഗുപ്തമായിരുന്നു എന്നു മാത്രം. കവിതയിൽ കാളിദാസനായിരുന്നു മാതൃകയെന്നു വേണമെങ്കിൽ പറയാം. പിന്നെ ആ സ്ഥാനം വൈലോപ്പിള്ളി സാറിനാണ്. ആശാൻ, വള്ളത്തോൾ, ജി, വൈലോപ്പിള്ളി, വയലാർ ഇവരുടെയൊന്നും കവിതകളെ വിലയിരുത്താൻ മാത്രം യോഗ്യത എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. കവിത എന്ന സാഹിത്യരൂപത്തിന് ഇവിടെ രൂപംനൽകിയത് ഇവരൊക്കെ ചേർന്നാണല്ലോ. ഷെല്ലിയും കീറ്റ്സും ഷേക്സ്പിയറുമടങ്ങുന്ന സാഹിത്യത്തിനപ്പുറം ഏഷ്യയിലും യൂറോപ്പിലും അതിനോടു തുല്യം നിൽക്കുന്ന സാഹിത്യമുണ്ടെന്ന് ജി.ശങ്കരക്കുറുപ്പ് മനസിലാക്കിയിരുന്നു. എനിക്കും മലയാള സാഹിത്യത്തിനും അപൂർവങ്ങളായ പല പ്രസ്ഥാനങ്ങളെയും പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. കവിതയിലെ ഛന്ദോവൈവിധ്യം മലയാളഭാഷയ്ക്കു സമർപ്പിച്ചതും ജിയായിരുന്നു.''
വർത്തമാനകാലത്തിന്റെ ആശങ്കകളെ ഭൂതകാലത്തിന്റെ ആർദ്രതകൊണ്ടു ശാന്തമാക്കാമെന്ന് വായനക്കാരെ ആശ്വസിപ്പിക്കാൻ കവി വിഷ്ണുനാരായണൻ നന്പൂതിരിക്കു കഴിഞ്ഞിരുന്നു. ഒട്ടേറെ കവിതകളിൽ ചങ്ങന്പുഴയ്ക്ക് പ്രണയമെന്നതു പോലെയാണു വിഷ്ണുനാരായണൻ നന്പൂതിരിക്ക് കാളിദാസൻ. "ഇന്ത്യയെന്ന വികാരം’എന്ന കവിതയിൽ കാളിദാസനുമായി സംഭാഷണത്തിലേർപ്പെടുന്നുണ്ട് അദ്ദേഹം. കവി കവിയോടൊത്തു കവിതയിലൂടെ നടത്തുന്ന അപൂർവമായ സഞ്ചാരം ഈ കവിതകളിലൊക്കെ കാണാം. ഇത്തരം സഞ്ചാരങ്ങൾ അദ്ദേഹത്തിന്റെ പല കവിതകളിലും നമുക്ക് കണ്ടെത്താനാവും.
വിഷ്ണുനാരായണൻ നന്പൂതിരിയെ സംബന്ധിച്ചിടത്തോളം കവിത നേരന്പോക്കിനോ പാണ്ഡിത്യ പ്രദർശനത്തിനോ വേണ്ടിയുള്ളതായിരുന്നില്ല. മറിച്ച് പ്രാർഥനപോലെ വിശുദ്ധവും ഏകാന്തവുമായ അനുഭവമായിരുന്നു. തെളിനീർ നിറഞ്ഞ തടാകങ്ങളുടെ ആഴങ്ങളിലേക്കു നോക്കിയാൽ തിളങ്ങുന്ന വെള്ളാരങ്കല്ലുകൾ കാണാം. പരുക്കൻ കല്ലുകളെ ഒഴുക്ക് തേച്ചുമിനുക്കി മിനുസമുള്ളതാക്കിയെടുക്കുന്നതു പോലെയാണ് വിഷ്ണുനാരായണൻ നന്പൂതിരി കവിതകൾ രചിച്ചിരുന്നത്. ജീവിതത്തിന്റെ പരുക്കൻ യഥാർഥ്യങ്ങളെ മാനവികതയുടെ ഉരകല്ലുകൊണ്ട് ഉരച്ചു മിനുസപ്പെടുത്തിയ വെള്ളാരങ്കല്ലുകളാണ് അദ്ദേഹത്തിന്റെ കവിതകൾ.
ശുഭാപ്തി വിശ്വാസവും പാരന്പര്യവും അദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്രകളാണ്. ആധുനികത കത്തിക്കാളിനിന്ന കാലത്ത് എഴുതിത്തുടങ്ങിയ ഈ കവിയുടെ രചനകൾ ആധുനികതയുടെ ഉത്പന്നങ്ങളായ ജീവിത നിഷേധമോ തീവ്രവിപ്ലവാഭിമുഖ്യമോ പ്രകടിപ്പിച്ചില്ല. ഭാഷയുടെ പ്രയോഗത്തിലും രചനാരീതികളിലും വിഷ്ണുനാരായണൻ നന്പൂതിരി പുലർത്തുന്ന നിഷ്ഠകൾ അദ്ഭുതാവഹമാണ്.
ചാരുലതയ്ക്ക് വയലാർ അവാർഡ് ലഭിച്ചശേഷം അദ്ദേഹത്തെ കണ്ടന്പോൾ കവിതയിലൂടെ ഇനിയൊന്നും നേടാനില്ല എന്നായിരുന്നു പറഞ്ഞത്. ""കവി എന്ന നിലയിൽ അർഹമായതെല്ലാം ലഭിച്ചു കഴിഞ്ഞു എന്നാണ് ഞാൻ കരുതുന്നത്. പ്രശസ്തി എന്റെ ലക്ഷ്യമായിരുന്നില്ല. കവിതയിലൂടെ ഞാൻ എന്റെ ആശയങ്ങൾ പറഞ്ഞു കഴിഞ്ഞതായാണ് കരുതുന്നത്. എഴുന്നൂറിലേറെ കവിതകൾ എഴുതിയിട്ടുണ്ട്. ഇനി ലേഖനങ്ങളിലൂടെ ആശയങ്ങൾ വ്യക്തമാക്കാനാണ് ആഗ്രഹം.''
മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുന്പോൾ നഷ്ടമാകുന്നത് കാവ്യചാരുതയുടെ മൂർത്തരൂപം മാത്രമാണ്; പ്രകൃതിയെയും മനുഷ്യരെയും പാരന്പര്യങ്ങളെയും മൂല്യങ്ങളെയും സ്നേഹിച്ച അദ്ദേഹത്തിന്റെ കവിതകളെയല്ല.
സന്ദീപ് സലിം
കാവ്യചാരുതയുടെ മൂർത്തരൂപം മറയുന്പോൾ..
11:43 PM Feb 25, 2021 | Deepika.com