രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടുമ്പോള്‍ കൂടിയാലോചനകളും സംവാദങ്ങളും നിരാകരിക്കപ്പെടുന്നതു തീര്‍ത്തും അസ്വീകാര്യമാണ്. ജനാധിപത്യ പ്രക്രിയയില്‍ കൂടിയാലോചനകളും അര്‍ഥപൂര്‍ണമായ സംവാദങ്ങളും അനിവാര്യമാണ്. പക്ഷേ, സമീപകാലങ്ങളില്‍ ഇന്ത്യയിലെ നിയമനിര്‍മാണ വേദികളില്‍ ജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായ നടപടികളും കീഴ്വഴക്കങ്ങളും നിഷേധിക്കപ്പെടുന്നത് ഏറെ ആശങ്കയുളവാക്കുന്നു. തൊഴില്‍ സംഹിതകള്‍ അംഗീകരിക്കപ്പെടുമ്പോഴും കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കപ്പെടുമ്പോഴും ജനാധിപത്യത്തിലെ അടിസ്ഥാന തത്വങ്ങള്‍ ബലികഴിക്കേണ്ടിവരുന്നു.
കരാര്‍, വിവാദം
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദമായ കരാര്‍ അവസാനിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ സന്നദ്ധമായെങ്കിലും അതുസംബന്ധിച്ച വിവാദം തുടരാനാണു സാധ്യത. ഈ നയങ്ങള്‍ രൂപപ്പെടുന്ന പ്രക്രിയയിലുടനീളം ഇവ അട്ടിമറിക്കപ്പെടുകയും നയത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്നിന്നുതന്നെ വ്യതിചലിച്ച് അപകടകരമാവുകയും ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്.
ഒരു മേഖലയെ സംബന്ധിച്ച നയം വളരെ പ്രസക്തവും പ്രധാനപ്പെട്ടതുമാണ്. അവ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിനും നടപടികള്‍ ആരംഭിക്കുന്നതിനും സഹായിക്കുന്ന പൊതുതത്വങ്ങളാണ്. ബന്ധപ്പെട്ട മേഖലയുടെ വികസനത്തിനായുള്ള പദ്ധതികളും പരിപാടികളും തയാറാക്കേണ്ടത് ഈ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം. നയം ഒരു നിയമമോ ചട്ടമോ അല്ല. അവ മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ്. ഇവയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളും പരിപാടികളും നയത്തിന് അനുസരിച്ചാണോ അല്ലയോ എന്നത് വിലയിരുത്തുന്നതിനു സാധിക്കുമെന്നതു പ്രധാനപ്പെട്ടതാണ്. അതിനാല്‍ ഒരു നയത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.
ദേശീയ മത്സ്യനയം
ഇപ്പോഴത്തെ വിവാദ കരാറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചുകൊണ്ടിരിക്കുന്ന ദേശീയ മത്സ്യനയം പരിശോധിച്ചു നോക്കാം. ഗുണകരമായ ചില നിര്‍ദേശങ്ങള്‍ നയം ഉള്‍കൊള്ളുന്നുവെങ്കിലും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഈ മേഖലയില്‍നിന്നു പാടെ മാറ്റിനിര്‍ത്താനുള്ള സംഘടിതവും ഗൂഢവുമായ ശ്രമങ്ങള്‍ നയത്തിലുടനീളം തെളിഞ്ഞുനില്ക്കുന്നു. ദേശീയ മത്സ്യനയത്തിന്റെ ആറാമത്തെ കരടുരേഖയായിട്ടാണ് 2020 ഡിസംബറില്‍ പ്രസിദ്ധീകരിച്ചത്. ജനുവരി 30 വരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ പരിഗണനയിലുള്ള നയം നേരത്തെ മത്സ്യമേഖലയില്‍ പ്രഖ്യാപിച്ചിട്ടുള്ള സുപ്രധാന നയങ്ങളുടെ സംയോജനം ആണെന്നു മനസിലാക്കുന്നു. 2017ല്‍ ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന ഡോ. എസ്. അയ്യപ്പന് ചെയര്‍മാനായ സമിതി തയാറാക്കിയ സമുദ്ര ഫിഷറീസ് നയം, 2019ല്‍ ഐസിഎആര്‍ സിഐഎഫ്ഇ ഡയറക്ടറായിരുന്ന ഡോ. ദിലീപ് കുമാര്‍ ചെയര്‍മാനായ സമിതി തയാറാക്കിയ ദേശീയ ഉള്‍നാടന്‍ ഫിഷറീസ് നയം, 2019ല്‍തന്നെ സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ആയിരുന്ന ഡോ. എ. ഗോപാലകൃഷ്ണന് ചെയര്‍മാനായ സമിതി തയാറാക്കിയ ദേശീയ മാരികള്ച്ചറല് നയം എന്നിവ ദേശീയ ഫിഷറീസ് നയത്തില്‍ സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു. വിദഗ്ധസമിതികള്‍ വര്‍ഷങ്ങള്‍ നീണ്ട വിശദമായ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ തയാറാക്കിയവയാണ് ഈ നയങ്ങള്‍. വാസ്തവത്തില്‍ ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളുടെ ക്രോഡീകരണമാണ് ഇവ.
ഇതില്‍ മാറ്റം വരുത്തുമ്പോള്‍ അതിന് യുക്തിസഹവും ശാസ്ത്രീയവുമായ കാരണങ്ങള്‍ ഉണ്ടാവണം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ചില സ്ഥാപിതതാത്പര്യങ്ങള് സംരക്ഷിക്കുംവിധം ഈ നയങ്ങളുടെ മൗലികസ്വഭാവത്തിലും കാതലായ നിര്‍ദേശങ്ങളിലും വ്യതിചലനം ഉണ്ടായിരിക്കുന്നു. 2017ലെ സമുദ്ര ഫിഷറീസ് നയത്തില്‍ വിദഗ്ധസമിതിയുടെ അന്തിമരേഖയിലെ ചില ഭാഗങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഈ നയരേഖ വായിച്ചു തുടങ്ങുമ്പോള്‍ ആരെയും പുളകിതരും ആവേശഭരിതരും ആക്കുന്ന വിശദീകരണങ്ങളാണ് ചേര്‍ത്തിട്ടുള്ളത്. കുറെ നല്ല തത്വങ്ങള്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. മത്സ്യബന്ധന സമൂഹത്തിന്റെ ശക്തീകരണമാണ് ഈ നയത്തിന്റെ ലക്ഷ്യമെന്നു പോലും ഈ രേഖ പ്രസ്താവിക്കുന്നു. പക്ഷേ, തുടര്‍ന്നു വായിക്കുമ്പോള്‍ ഈ നയരേഖയുടെ രൂപീകരണ പ്രക്രിയയില്‍ ഉണ്ടായ അട്ടിമറിയും അതിന്റെ യഥാര്‍ഥ ലക്ഷ്യവും വ്യക്തമാക്കപ്പെടുന്നു.
തീരശോഷണം
2017ല്‍ ഡോ. അയ്യപ്പന് കമ്മിറ്റിയുടെ രേഖയില്‍ (38) പോര്‍ട്ടുകളുടെ വികസനം പലപ്പോഴും ഇന്ത്യയുടെ തീരങ്ങളില്‍ തീരശോഷണത്തിലേക്കു നയിക്കുന്നുവെന്നു സൂചിപ്പിക്കുന്നു. തീരഘടനയില് ഉണ്ടായ അത്തരം മാറ്റങ്ങള്‍ തീരരേഖയെ ബാധിക്കുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തെയും അവര്‍ ആശ്രയിക്കുന്ന വിഭവങ്ങളെയും ബാധിക്കുന്നു എന്നതും ഗുരുതരമായ പ്രശ്നമായി അവതരിപ്പിക്കുന്നു. എന്നാല്‍ അന്തിമരേഖയില്‍ താഴെ പറയുന്നവിധം തിരുത്തി പ്രശ്നത്തിന്റെ ഗൗരവസ്വഭാവം ലഘൂകരിച്ചു. പോര്‍ട്ടുകളുടെ വികസനം ചിലപ്പോള്‍ തീരത്ത് തീരശോഷണത്തിലേക്കും തീരംവയ്പിലേക്കും നയിക്കുന്നു. ഈ വികസനങ്ങള്‍ തീരഘടനയില് മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാം, ഇത് തീരരേഖ, പരിസ്ഥിതി, ഫിഷറീസ് എന്നിവയെ ബാധിച്ചേക്കാം എന്നവിധം മാറ്റുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ പരിഗണനയിലുള്ള നയരേഖയില്‍ ഈ ഭാഗം വളരെ അപകടകരമായ വിധം ഭേദഗതി ചെയ്തിരിക്കുകയാണ്. ഈ നിഗമനം എന്തിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
പോര്‍ട്ടുകളുടെ വികസനമെന്നതിനു പകരമായി അടിസ്ഥാന സൗകര്യങ്ങളുടെ മേഖലയില്‍ ഫിഷിംഗ് ഹാര്‍ബറുകളുടെയും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളുടെയും വികസനം എന്നു എഴുതി ചേര്‍ത്തത് ഈ നയം രൂപപ്പെടുന്നത് ആരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നു വ്യക്തമാക്കപ്പെടുന്നു.
ആഴക്കടല്‍ മത്സ്യബന്ധനത്തെ സംബന്ധിച്ചും ഡോ. അയ്യപ്പന് കമ്മിറ്റി വ്യക്തമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര ഫിഷറീസ് വകുപ്പ് 2014ല്‍ പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചിത കടല്‍ മേഖലകളില്‍ മത്സ്യബന്ധനത്തിന് ലെറ്റര്‍ ഓഫ് പെര്‍മിറ്റ് (എല്‍ഒപി) നല്കി വരികയായിരുന്നു. പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാല്‍ ഒരു ബദല്‍ സംവിധാനം നടപ്പിലാക്കി എല്‍ഒപി പദ്ധതി റദ്ദാക്കാനാണു നിര്‍ദേശിക്കപ്പെട്ടത്.
നയത്തിലെ പൊളിച്ചെഴുത്ത്
ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുന്നതിന് അവരുടെ കഴിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തി നിലവിലുള്ള ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങളെ ആധുനീകരിക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍/സ്വയം സഹായ സംഘങ്ങള്‍ വഴി പുതിയ യാനങ്ങള്‍ നല്‍കുമെന്നുമായിരുന്നു നയത്തില്‍ നിര്‍ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇവയെല്ലാം പുതിയ നയത്തില്‍ പൊളിച്ചെഴുതിയിരിക്കുകയാണ്. തദ്ദേശിയരായ പരമ്പരാഗത തൊഴിലാളികളെ പിന്തള്ളി ആഴക്കടല്‍ മത്സ്യബന്ധനത്തിലും സംസ്കരണത്തിലും സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നതു കടന്നുവന്നു. വിദേശത്തുനിന്നുള്ള സാങ്കേതികവിദ്യ പരിഗണിക്കൽ, ആഴക്കടല്‍ മത്സ്യബന്ധനത്തിനു യാനങ്ങളുടെ എണ്ണവും ശേഷിയും വികസിപ്പിക്കാന്‍ ഏകജാലക സംവിധാനം, സ്വകാര്യനിക്ഷേപം, സ്വകാര്യ പൊതു പങ്കാളിത്തം ഇവയൊക്കെ പുതിയ ദേശീയ മത്സ്യനയത്തിലെ പുതിയ നിര്‍ദേശങ്ങളാണ്.
അന്യമാകരുത്, കടല്‍
ഇതുപോലെ നിരവധി വ്യതിയാനങ്ങള്‍ പ്രകടമായിട്ടുള്ള ഈ നയം അംഗീകരിക്കപ്പെട്ടാല്‍ മത്സ്യമേഖലയിലെ പരമ്പരാഗത തൊഴിലാളികള്‍ക്കു കടലും കടല്‍ത്തീരവും അന്യമാകും. ജനാധിപത്യത്തില്‍ ജനങ്ങളാണ് അവസാന വാക്ക്. എന്നാല്‍ എത്രയധികം ജനങ്ങള്‍ പ്രതിഷേധിക്കാനെത്തിയാലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന മന്ത്രിയുടെ ധാര്‍ഷ്ട്യം അധികാരത്തിലിരിക്കുന്നവരുടെ അപകടകരമായ മനോഭാവത്തിന്റെ പ്രകടമായ ലക്ഷണമാണ്. കേരള സര്‍ക്കാര്‍ ബുദ്ധിപൂര്‍വം പിന്മാറിയെങ്കിലും 12 നോട്ടിക്കല്‍ മൈലിനപ്പുറം അധികാരമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയനിര്‍ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളെ ഭയപ്പെടുത്തുകയാണ്.
ജോസഫ് ജൂഡ്
(കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍)
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
01:04 AM Feb 24, 2021 | Deepika.com