മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമല്ല എന്നു കുറച്ചുനാളുകൾക്കുമുന്പ് എം.വി. ഗോവിന്ദൻ പറയുകയുണ്ടായി. ജീർണിച്ച ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയിൽ മതബോധം ശക്തമാണ്. ഒരാൾ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ആയി ജനിക്കുന്നു. അതേ നിലയിൽ ജീവിക്കുകയും ചെയ്യുന്നു. അവരുടെമേൽ വൈരുധ്യാത്മക ഭൗതികവാദം അടിച്ചേൽപ്പിക്കാൻ കഴിയില്ല. മതവിശ്വാസം പരിഗണിക്കാതെ എല്ലാവരെയും ഒന്നിപ്പിച്ചുപോകാനാണ് കേരളത്തിൽ മാർക്സിസ്റ്റുപാർട്ടി ശ്രമിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതു പ്രത്യയശാസ്ത്രപരമായ വ്യതിയാനമാണെന്നു പലരും ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിൽ ഉറച്ചുനിൽക്കാൻ ശ്രമിച്ചുവെങ്കിലും പാർട്ടിയുടെ കേന്ദ്രനേതാക്കളിൽ ചിലർ വൈരുധ്യാത്മക ഭൗതികവാദം പാർട്ടി തള്ളിക്കളഞ്ഞിട്ടില്ല എന്നു വ്യക്തമാക്കാൻ ശ്രമിച്ചു.
പ്രായോഗിക രാഷ്ട്രീയം
മാർക്സിസ്റ്റ് പാർട്ടിയെ അലട്ടുന്നതു സങ്കീർണമായ പ്രത്യയശാസ്ത്ര പ്രശ്നങ്ങളല്ല, തികച്ചും പ്രായോഗികമായ പ്രശ്നമാണ്. തെളിച്ചുപറഞ്ഞാൽ, അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടു സമാഹരിക്കുന്ന പ്രശ്നമാണ്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി വന്നപ്പോൾ അതു വളരെ പുരോഗമനപരമാണെന്നു പ്രഖ്യാപിച്ച് പാർട്ടി വലിയ പ്രചാരണം നടത്തി. കേരളസമൂഹം നവോത്ഥാനയുഗത്തിലേക്കു കാലെടുത്തുവയ്ക്കുകയാണെന്നായിരുന്നു പ്രചാരണം. പുരോഗമനചിന്താഗതിക്കാരെയെല്ലാം കൂട്ടുപിടിച്ച് അവർ നവോത്ഥാനമതിൽ പണിതു. പക്ഷേ, തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ ഈ നീക്കം പാർട്ടിക്കു വലിയ ക്ഷീണമുണ്ടാക്കി. പിന്നീട്, നവോത്ഥാന പ്രചാരണത്തിൽനിന്നു പാർട്ടി പിൻവാങ്ങുകയും ചെയ്തു. ശബരിമല ഇപ്പോഴും പാർട്ടിയെ അലോസരപ്പെടുത്തുകയാണ്. സ്ത്രീകളുടെ ശബരിമലപ്രവേശനം മാറ്റിവച്ചിട്ട് ഹിന്ദുവോട്ടുകളെ തടുത്തുകൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എം.വി. ഗോവിന്ദന്റെ വൈരുധ്യാത്മക ഭൗതികവാദം തള്ളിക്കൊണ്ടുള്ള പ്രസ്താവന.
താത്വിക പ്രശ്നം
വൈരുധ്യാത്മക ഭൗതികവാദം തള്ളിക്കളഞ്ഞിട്ട് ഒരു പാർട്ടിക്കു മാർക്സിസ്റ്റു പാർട്ടിയായി തുടരാൻ കഴിയുമോയെന്ന താത്വിക പ്രശ്നമാണ് ഇവിടെ ഉയരുന്നത്. വൈരുധ്യാത്മക ഭൗതികവാദമാണ് മാർക്സിസത്തിന്റെ അടിത്തറ. വൈരുധ്യാത്മക ചിന്ത ഹേഗലിൽനിന്നാണ് മാർക്സ് സ്വീകരിച്ചത്. വസ്തുക്കളെപ്പറ്റിയും സംഭവങ്ങളെപ്പറ്റിയും നമ്മുടെ മനസിൽ ഒരാശയം രൂപം കൊള്ളുന്നു. അതൊരു പ്രമേയ (thesis)മാണ്. താമസിയാതെ അതിനു വിപരീതമായ പ്രമേയം (anti-thesis) രൂപംകൊള്ളുന്നു. ഇതു രണ്ടും ഏറ്റുമുട്ടുന്പോൾ രണ്ടിന്റെയും സംയോജന (synthesis)മായ പുതിയ ആശയം അല്ലെങ്കിൽ പ്രമേയം ഉരുത്തിരിഞ്ഞുവരുന്നു. ഇതു നിരന്തരം തുടരുന്ന പ്രക്രിയയാണ്. ഇത്തരം ആശയവികാസം നിരന്തരം നടക്കുന്നതിനനുസരിച്ച് അതു പൂർണവും സാർവത്രികവുമാകുന്നു. ഇതാണു ഹേഗലിന്റെ ആശയവാദത്തിന്റെ ചുരുക്കം.
മാർക്സ് ഹേഗലിന്റെ വൈരുധ്യാത്മക ചിന്തയെ പിൻപറ്റുന്നു. എന്നാൽ, മാർക്സ് പറഞ്ഞത്, ഹേഗലിന്റെ ചിന്താപദ്ധതി തലകുത്തിനിൽക്കുന്നുവെന്നാണ്. ഭൗതികലോകത്തിലെ മാറ്റങ്ങളാണ് ആശയഗതികളെ മാറ്റിമറിക്കുന്നതും മുന്നോട്ടു കൊണ്ടുപോകുന്നതും. ഉത്പാദനബന്ധങ്ങളും ഭൗതികസാഹചര്യങ്ങളും മാറുന്നതുവഴി പുതിയ ആശയഗതികൾ രൂപംകൊള്ളുന്നു. അടിസ്ഥാനമായി വർത്തിക്കുന്ന സാന്പത്തികഘടനയെ മാറ്റുന്നതുവഴി ആശയങ്ങളെയും ചിന്തകളെയും സാംസ്കാരികശീലങ്ങളെയും മാറ്റിയെടുക്കാം. സാന്പത്തികഘടനയാണ് അടിസ്ഥാനം. അതിന്റെമേൽ പണിതുയർത്തുന്ന ഉപരിഘടനകളാണ് സംസ്കാരവും മതവുമെല്ലാം. ഉത്പാദനോപാധികളും ഉത്പാദനബന്ധങ്ങളുമാണ് അടിത്തറ. ഉത്പാദനവുമായി നേരിട്ടു ബന്ധമില്ലാത്ത കല, തത്ത്വചിന്ത, നിയമം, ശാസ്ത്രം, മതം തുടങ്ങിയവ ഉപരിഘടന (super structure)യാണ്. അടിസ്ഥാനഘടനയാണ് ഉപരിഘടനയെ നിയന്ത്രിക്കുന്നത്.
സാന്പത്തിക ഘടന മാറിയാൽ കലയും സംസ്കാരവും മതവുമെല്ലാം താനേ മാറിക്കൊള്ളും. അവസാനം സോഷ്യലിസ്റ്റുക്രമം നിലവിൽ വരുന്നതോടെ പഴയ കലയ്ക്കും സംസ്കാരത്തിനും മതത്തിനും യാതൊരു സ്ഥാനവുമില്ലാതെ പോകും, അവ കാലഹരണപ്പെടും.
ഫ്യൂഡൽ വ്യവസ്ഥിതിയിൽ രൂപംകൊണ്ട മതം സോഷ്യലിസ്റ്റു വ്യവസ്ഥിതിയിൽ അപ്രസക്തമായിത്തീരുമെന്നാണ് മാർക്സ് സിദ്ധാന്തിച്ചത്. എം.വി. ഗോവിന്ദൻ പറയുന്നത് ഇന്ത്യയിൽ ഫ്യൂഡൽ വ്യവസ്ഥിതി ഉറച്ചുപോയതുകൊണ്ട് മതവും വേരുറച്ചിരിക്കുന്നുവെന്നാണ്. അതായത് ഫ്യൂഡൽ വ്യവസ്ഥിതിയെയോ മതാചാരങ്ങളെയോ മാറ്റാൻ കഴിയില്ല. അവയുമായി സമരസപ്പെട്ടുപോകുകയേ നിവൃത്തിയുള്ളു. മാർക്സിസത്തിന്റെ അടിസ്ഥാന തത്വത്തെത്തന്നെയാണ് ഗോവിന്ദൻ മാസ്റ്റർ ഇവിടെ നിഷേധിക്കുന്നത്.
വർഗസമരം
വൈരുധ്യാത്മക ചിന്തയുമായി ബന്ധപ്പെട്ടതാണ് വർഗസമരം. മനുഷ്യചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണെന്നാണ് മാർക്സ് പറഞ്ഞിട്ടുള്ളത്. ഉടമകളും അടിമകളും തമ്മിലും ഫ്യൂഡൽ പ്രഭുക്കന്മാരും കുടിയാന്മാരും തമ്മിലും മുതലാളികളും തൊഴിലാളികളും തമ്മിലും നിരന്തരപോരാട്ടം നടക്കുകയാണ്. ഇതു തീസിസ്- ആന്റി തീസിസ്- സിന്തസിസ് എന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. അവസാനം തൊഴിലാളിവർഗം അധികാരം പിടിച്ചെടുക്കും. അതോടെ വർഗങ്ങൾ ഇല്ലാതാകും. വർഗരഹിത സമുദായം ഉണ്ടാകുന്നതുവരെ വർഗസമരം തുടരണം. ഇന്ത്യയിലെ, പ്രത്യേകിച്ച്, കേരളത്തിലെ മാർക്സിസ്റ്റുപാർട്ടി വർഗസമരത്തിനു വലിയ ഊന്നൽ നൽകിയിരുന്നു. നിരന്തര സമരത്തിലൂടെ മാത്രമേ പുരോഗതിയുണ്ടാകുകയുള്ളു എന്നവർ ശഠിച്ചു. അതുകൊണ്ട്, സമരം ചെയ്യാൻ പഴുതുള്ളിടത്തൊക്കെ അവർ സമരം ചെയ്തു. നിരന്തര പോരാട്ടത്തിലൂടെ പാർട്ടി വളർത്താൻ അവർ ബദ്ധശ്രദ്ധരായി.
ഇന്ത്യൻ സാഹചര്യത്തിൽ വർഗസമരം എത്രമാത്രം പ്രായോഗികമാണെന്ന പ്രശ്നംകൂടി പാർട്ടി കൈകാര്യം ചെയ്യേണ്ടതാണ്. കേരളത്തിൽ നിരന്തരം സമരംകൊണ്ട് എന്തു നേടി? മൂലധനശക്തികളോടു നിരന്തരസമരം ചെയ്യണമെന്ന നിലപാടുതന്നെയാണോ പാർട്ടിക്കുള്ളത്?
അടുത്തകാലം വരെ കേരളത്തിൽ മുതൽമുടക്കുന്നവരോട് പാർട്ടിക്കാർ ശത്രുതാ മനോഭാവം പുലർത്തിയിരുന്നുവെന്നതിൽ തർക്കമില്ല. പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും തൊഴിലാളികൾ സമരംചെയ്തു പൂട്ടിച്ചിട്ടുണ്ട്. കെഎസ്ആർടിസി പോലുള്ളസ്ഥാപനങ്ങളെ വലിയ കടക്കെണിയിൽപ്പെടുത്തി. സംരംഭകർ കേരളത്തിൽനിന്നു വിട്ടുനിൽക്കാനുള്ള പ്രധാന കാരണം ട്രേഡ് യൂണിയൻ ഗുണ്ടായിസമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ചുമട്ടുതൊഴിലാളികളുടെ ആക്രമണോത്സുകത സുവിദിതമാണ്. നോക്കുകൂലി സന്പ്രദായം ഇപ്പോഴും അപ്രത്യക്ഷമായിട്ടില്ല.
സമരസപ്പെടൽ
നിരന്തരസമരവുമായി മുന്നോട്ടുപോയാൽ ഇവിടെ ബംഗാൾ ആവർത്തിക്കുമെന്നു നേതാക്കന്മാർക്കു ബോധ്യമായിരിക്കുന്നു. മതവിശ്വാസികളെ പാർട്ടിക്കൊപ്പം നിർത്താനുള്ള ശ്രമത്തിനു മുന്പേതന്നെ മൂലധനശക്തികളുമായി സമരസപ്പെടാൻ പിണറായിയുടെ നേതൃത്വത്തിലുള്ള മാർക്സിസ്റ്റുപാർട്ടി ശ്രമം തുടങ്ങിയെന്നതാണു സത്യം. പ്രത്യയശാസ്ത്രപരമായ ചില പിടിവാശികളുണ്ടായിരുന്ന വി.എസ്. അച്യുതാനന്ദനെ ഒതുക്കുകവഴി പാർട്ടി അതിനു കളമൊരുക്കി.
സ്വകാര്യ സ്ഥാപനങ്ങളോടുള്ള എതിർപ്പ് പാർട്ടി നേരത്തെ കുറച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിലാണ് ഈ മാറ്റം ആദ്യം പ്രകടമായത്. സ്വാശ്രയകോളജുകളെ നഖശിഖാന്തം എതിർത്ത പാർട്ടി പിന്നീടു സ്വാശ്രയസ്ഥാപനങ്ങളുടെ നടത്തിപ്പുകാരായി. സ്വയംഭരണ കോളജുകളെ പാർട്ടിക്കാർ അടുത്തകാലംവരെ എതിർത്തിരുന്നു. സ്വയംഭരണ പദവി നൽകുന്നതിനു കോളജുകളിൽ പരിശോധനയ്ക്കുവന്ന വിദഗ്ധ സംഘത്തെ ആക്രമിച്ച സംഭവങ്ങൾ നടന്നിട്ട് ഏറെക്കാലമായില്ല. ഇപ്പോൾ ഏതു കോളജിനും ഏതു സമയത്തും സ്വയംഭരണത്തിന് അപേക്ഷിക്കാമെന്ന നിലയായി. സ്വകാര്യസ്വത്തു പാടില്ല എന്ന പ്രത്യയശാസ്ത്ര നിലപാടിൽ ഉറച്ചുനിന്നു സമരംചെയ്ത പാർട്ടി എത്രമാത്രം മാറിയെന്നതിന്റെ സൂചകമായി ഇതിനെ എടുത്താൽ മതി.
മുതലാളിത്ത ലൈൻ
സ്വകാര്യ മൂലധനത്തോടുള്ള എതിർപ്പു കുറയ്ക്കുക മാത്രമല്ല, മുതലാളിത്ത രീതികളെ വാരിപ്പുണരുന്ന പാർട്ടിയെയാണ് നാമിപ്പോൾ കാണുന്നത്. കൺസൾട്ടൻസിയെന്ന ഏർപ്പാട് അത്തരത്തിലൊന്നാണ്. പിഡബ്ല്യുസി എന്ന കന്പനി കേരളത്തിൽ കുപ്രസിദ്ധിയാർജിച്ചല്ലോ. ഇപ്പോൾ അന്താരാഷ്ട്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റ് മലയാളിയായ ഗീത ഗോപിനാഥ് കുറച്ചുകാലം പിണറായി സർക്കാരിന്റെ ഉപദേശകയായിരുന്നു. പ്രളയത്തിനുശേഷമുള്ള നിർമാണ പ്രവർത്തനത്തിനും കൺസൾട്ടന്റ് കെപിഎംജി എന്ന വിദേശ കന്പനിയായിരുന്നു. കോവിഡ് കാലത്ത് ശേഖരിച്ച ആരോഗ്യവിവരങ്ങൾ വിശകലനം ചെയ്യാൻ ഏൽപിച്ചത് സ്പ്രിംഗ്ളർ എന്ന കന്പനിയെയാണ്. കൺസൾട്ടൻസികളുടെ പിന്നാലെ കോൺട്രാക്ട് നിയമനങ്ങളായി. താത്കാലിക നിയമനങ്ങളെയും പിൻവാതിൽ നിയമനങ്ങളെയും അതിന്റെ തുടർച്ചയായി കാണാം.
പിണറായിയുടെ നേതൃത്വത്തിലുള്ള മാർക്സിസ്റ്റ് പാർട്ടി മാറിയിരിക്കുന്നു. അതിനു മൂലധനത്തോട് എതിർപ്പില്ലെന്നു മാത്രമല്ല, മമതയുണ്ടുതാനും. ബിസിനസു ചെയ്യാൻ അനുകൂലമായ സാഹചര്യമൊരുക്കുന്നതിനാണ് പാർട്ടിയുടെ മുഖ്യശ്രദ്ധ. ക്ഷേമപദ്ധതികൾക്കു പ്രാമുഖ്യം കൊടുക്കുന്നുണ്ടെന്നു കാണാതിരുന്നുകൂടാ. ഇടത്തോട്ടു ചായ്വുള്ള ഒരു മധ്യവർത്തി (centrist) പാർട്ടിയായി അതു മാറിയിരിക്കുന്നുവെന്നു പറയുന്നതാവും ശരി.
ഡോ. ജോർജ് നെല്ലിശേരി
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
01:02 AM Feb 24, 2021 | Deepika.com