ചരിത്രത്തിലേക്കൊരു വഴിവെട്ടൽ
റവ. ഡോ. മാർട്ടിൻ മള്ളാത്ത്(സിഎംഐ ജനറൽ കൗൺസിലർ, വിദ്യാഭ്യാസ-മാധ്യമ വിഭാഗം)
ഈ ഭൂമിയിൽ 66 വർഷങ്ങൾ മാത്രം ജീവിച്ച ഈ പുണ്യപുരുഷൻ തന്റെ ജീവിതത്തിലൂടെ നിവർത്തിച്ച കാര്യങ്ങൾ കണ്ട് അത്ഭുതപ്പെടുകയാണ് ഇന്നു ലോകം. വിദ്യാഭ്യാസത്തിലൂടെ ഒരു നാടിന്റെ സാമൂഹിക മുന്നേറ്റവും സാംസ്കാരിക പരിവർത്തനവും സാധ്യമാകുമെന്ന് 1846ൽ മാന്നാനത്തെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തോടു ചേർന്ന് സംസ്കൃത സ്കൂൾ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം തെളിയിച്ചു. ജാതി- വർഗ- വർണ വ്യത്യാസമില്ലാതെ എല്ലാവരും അവിടെ ഒരു ബെഞ്ചിൽ ഇരുന്ന് പഠിച്ചപ്പോൾ അത് കേരളത്തിന്റെ പൊതുസമൂഹ നിർമിതിയുടെ ശംഖനാദമായി മാറി. 1846ൽ മാന്നാനത്തെ പള്ളിമുറ്റത്തു വിരിഞ്ഞ ആ അക്ഷരപ്പൂക്കൾ ഇന്നു കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെയും വിദ്യാഭ്യാസ- സാംസ്കാരിക മണ്ഡലങ്ങളിൽ സുഗന്ധം പരത്തുകയാണ്.
മാറ്റത്തിന്റെ കൊടുങ്കാറ്റായി
ഡോ. സാബു തോമസ് (വൈസ് ചാൻസലർ, മഹാത്മാഗാന്ധി സർവകലാശാല)
വിപ്ലവകാരിയായ പരിഷ്കർത്താവ് മാത്രമല്ല എഴുത്തുകാരൻ കൂടി ആയിരുന്നു അദ്ദേഹം. സ്വന്തമായി അച്ചടിയന്ത്രം വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ. സിഎംസി, സിഎംഐ തുടങ്ങിയ സമൂഹത്തിൽ ചലനങ്ങളുണ്ടാക്കിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ. വലിയ പ്രകൃതിസ്നേഹി. സർവോപരി ഒരു തികഞ്ഞ മനുഷ്യസ്നേഹിയും. അങ്ങനെ വിശേഷണങ്ങളേറെയാണ്.
പഠനങ്ങൾ കാണിക്കുന്നത് ഇന്ന് എല്ലാ ഇൻഡക്സുകളിലും, അത് ക്വാളിറ്റി ഇൻഡക്സ് ആകട്ടെ, ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് ആകട്ടെ, ഹാപ്പിനെസ് ഇൻഡക്സ് ആകട്ടെ, ഇന്ത്യയുടെ നില വളരെ താഴെയാണ് എന്നാണ്. ഈ അവസ്ഥയിൽ നിന്നു വ്യത്യാസമുണ്ടാകണമെങ്കിൽ ചാവറ കുര്യാക്കോസ് പിതാവിനെപ്പോലെയുള്ള സാമൂഹിക പരിഷ്കർത്താക്കൾ ഇനിയും ഉണ്ടാകണം. ഒരു നല്ല ഭാവിയിലേക്കു കുതിക്കാൻ അത് അത്യന്താപേക്ഷിതവുമാണ്.
കാലികപ്രസക്തമായ ദർശനങ്ങൾ
സീതാറാം യെച്ചൂരി (സിപിഎം ജനറൽ സെക്രട്ടറി)
ബൗദ്ധികവളർച്ചയിലും മാനവശേഷി വികസനത്തിലും വ്യക്തിത്വം വളർത്തുന്നതിലും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിലുമെല്ലാം പുതിയ വിദ്യാഭ്യാസ നയങ്ങൾ പരാജയപ്പെടുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ഇവയെല്ലാം ഓരോ പൗരനും ഉണ്ടാകേണ്ട അടിസ്ഥാന മൂല്യങ്ങളാണ്. നിർഭാഗ്യമെന്നു പറയട്ടെ, ഇന്നത്തെ ദേശീയ വിദ്യാഭ്യാസ നയങ്ങൾ ഇവ നേടിയെടുക്കുന്നതിൽ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. സാർവത്രിക വിദ്യാഭ്യാസത്തിൽനിന്നു നമ്മൾ പിന്നോട്ടു പോയി. ശാസ്ത്രത്തിൽ ഊന്നിയ സാർവത്രികമായ ജനാധിപത്യ വിദ്യാഭ്യാസ സമ്പ്രദായം വികലമാക്കപ്പെട്ടിരിക്കുന്നു.
ക്വാണ്ടിറ്റി, ക്വാളിറ്റി, ഇക്വിറ്റി ഇവയിൽ ഊന്നിയ സന്തുലിതാവസ്ഥ ഉണ്ടാകണമെങ്കിൽ അത്രമേൽ ശ്രദ്ധയോടെ വിദ്യാഭ്യാസ നയങ്ങൾ പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു. ആർഷഭാരതസംസ്കാരം എത്രയോ സമ്പന്നമാണ്! മതങ്ങളും ഭാഷകളും വൈവിധ്യങ്ങളും അവയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ എത്രയോ അധികമാണ്. എന്നാൽ, അതിനെയെല്ലാം ഒരൊറ്റ തത്ത്വമീമാംസയിലും വിശ്വാസ സംഹിതയിലും ഒതുക്കി വിദ്യാഭ്യാസമേഖലയെ തകർച്ചയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ്. യുക്തിസഹമായ മാറ്റങ്ങൾക്കായി ശ്രമിക്കേണ്ട കാലമായിരിക്കുന്നു. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിച്ചേ മതിയാകൂ. ഇവിടെയാണു വിശുദ്ധ ചാവറയച്ചന്റെ ദർശനങ്ങൾ കാലികപ്രസക്തമാകുന്നത്.
സാർവത്രികതയും ആത്മീയതയും
ഡോ. ജോൺ ജോസഫ് കെന്നഡി(ക്രൈസ്റ്റ് കോളജ് ബംഗളൂരു)
വിപ്ലവകരമായ അദ്ദേഹത്തന്റെ കാഴ്ചപ്പാട് സമത്വത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള ചൂണ്ടുപലകയായി. എല്ലാ പള്ളികളോടും ചേർന്നു പള്ളിക്കൂടങ്ങൾ വേണം എന്ന ആശയമാണ് നവോത്ഥാന കേരളത്തിനു തുടക്കംകുറിച്ചത്. ആത്മീയതയും യുക്തിബോധവും രണ്ടല്ല, മറിച്ച് പരസ്പരപൂരകങ്ങളാണ് എന്ന് അദ്ദേഹം സ്ഥാപിച്ചതും ഇപ്രകാരമാണ്.
ക്രിയാത്മകതയും നവീകരണവും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതമന്ത്രങ്ങൾ. അദ്ദേഹത്തിന്റെ അച്ചടി പ്രസ്ഥാനവും പിന്നീട് അതിൽനിന്ന് ഉയിർകൊണ്ട മലയാള ദിനപത്രവും ഇതിനു സാക്ഷ്യങ്ങളാണ്. കൂടുതൽ അറിവ് അദ്ദേഹത്തെ കൂടുതൽ എളിമ ഉള്ളവനാക്കി. എളിമയും നേതൃത്വപാടവവും അദ്ദേഹത്തെ സമാനതകളില്ലാത്ത ഒരു മഹാനായി മാറ്റി. നല്ലൊരു സംരംഭകൻ ആയിരിക്കേണ്ടത് എങ്ങനെ എന്നതും അദ്ദേഹം കാണിച്ചുതന്നു. വിഭാഗീയതകൾക്കതീതമായ മാനുഷികമൂല്യങ്ങൾക്ക് അദ്ദേഹം ഊന്നൽ നൽകി. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും ഒരു വലിയ വിഭാഗം ജനങ്ങളിലേക്കു മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറാൻ ഈ മനുഷ്യസ്നേഹിയായ വിപ്ലവകാരിക്ക് കഴിഞ്ഞു എന്നു നിസംശയം പറയാം.
പണ്ഡിതനും ദാർശനികനും
ഫാ. തോമസ് ചാത്തംപറമ്പിൽ (സിഎംഐ പ്രിയോർ ജനറാൾ)
ദൈവികമായ ജ്ഞാനത്തിലൂടെയും മറ്റു വിഷയങ്ങളെക്കുറിച്ചുള്ള അറിവിലൂടെയുമാണ് ജ്ഞാനകുരുടത്വത്തിന്റെ അന്ധത മാറ്റാൻ സാധിക്കുകയെന്ന് അദ്ദേഹം വിശ്വസിച്ചു. മാന്നാനത്തു മാത്രമല്ല കൂനമ്മാവിലും സ്ത്രീകളുടെ സമുദ്ധാരണത്തിനായി തയ്യൽ സ്കൂൾ സ്ഥാപിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ പരിമിതമായ സാഹചര്യത്തിലും പരിമിതി ഇല്ലാത്ത ശക്തമായ തീരുമാനങ്ങൾ എടുത്ത് അദ്ദേഹം നടപ്പിലാക്കി.
പള്ളിയോടൊപ്പം പള്ളിക്കൂടം
റവ.ഡോ. വർഗീസ് പന്തല്ലൂക്കാരൻ സിഎംഐ
തുടർന്നിങ്ങോട്ട് ഒട്ടേറെ ക്രിസ്ത്യൻ മിഷനറിമാർ സമൂഹത്തെ മാറ്റിമറിച്ച ഈ വിദ്യാഭ്യാസ ദർശനത്തിന്റെ സന്ദേശവാഹകരായി. ഇന്നും ആയിരക്കണക്കിനു വൈദികരുടെയും സന്യാസിനിമാരുടെയും സമർപ്പിത ചൈതന്യം ഈ മഹത് ദർശനത്തിന്റെ സാക്ഷാത്കാരത്തിനു പിൻബലമായുണ്ട്.
സ്ത്രീശക്തീകരണത്തിന് ഉറച്ച നിലപാടുകൾ
സിസ്റ്റർ ഡോ. ജോസി മരിയ സിഎംസി
മൂന്നു തരത്തിലാണു സ്ത്രീശക്തീകരണം സഫലമാക്കാൻ അദ്ദേഹം ശ്രമിച്ചത്. തന്റെ എഴുത്തുകളിലെ ശക്തമായ സ്ത്രീസാന്നിധ്യം, ദൈവികശ്രുശ്രൂഷയിലെ സ്ത്രീസാന്നിധ്യം, ആഴത്തിലുള്ള ആത്മ ബന്ധങ്ങളിലൂടെ അദ്ദേഹം പകർന്നുനൽകിയ ആന്തരിക സ്വാതന്ത്ര്യം എന്നിവയായിരുന്നു ആ മാർഗങ്ങൾ. സ്ത്രീകളുടെ സമഗ്രമായ വളർച്ച വിദ്യാഭ്യാസത്തിൽ ഊന്നിയതായിരിക്കണമെന്നും വിവിധ ഭാഷകളിൽ അവർക്ക് അവഗാഹം ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അതിനായി സാമ്പത്തിക സ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായ സ്വയംപര്യാപ്തത ലക്ഷ്യമാക്കിക്കൊണ്ട് വിവിധ രീതിയിലുള്ള ധന ഉത്പാദന പദ്ധതികൾ ആവിഷ്കരിച്ചു. പിന്നീടു രാജ്യത്തുടനീളം അദ്ദേഹത്തിന്റെ സ്ത്രീശക്തീകരണ മാർഗങ്ങൾ സ്വീകരിക്കപ്പെട്ടു.