ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പത്തിവിടര്ത്തിയാടുകയാണോ? ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുന്ന വിഴുപ്പലക്കലുകളും വിലപേശലുകളുമായി സാക്ഷരകേരളത്തിന്റെ ആത്മാഭിമാനത്തിന് മങ്ങലേറ്റിരിക്കുന്നു. മഹത്പ്രതിഭകളുടെ ജന്മഗൃഹമായ കേരളമണ്ണില്‍ അധികാരം മാത്രം ലക്ഷ്യമാക്കി വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകുന്നവര്‍ ഒരു ജനസമൂഹത്തെയൊന്നാകെ നാശത്തിന്റെ നടുക്കടലിലേക്കു വലിച്ചെറിയുന്ന ക്രൂരത കണ്ടില്ലെന്നു നടിക്കരുത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ തെരുവിലിറക്കി തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ മത്സരിക്കുന്നവര്‍ സാക്ഷരകേരളത്തിന്റെ അന്തകരാകുമെന്നുറപ്പാണ്.
വര്‍ഗീയവിഷം കുത്തിനിറയ്ക്കരുത്
മതേതരത്വത്തിന്റെ മഹത്വവും നന്മയും ഭാരതസംസ്കാരത്തിന്റെ ഭാഗമാണ്. വിശ്വാസങ്ങളില്‍ വ്യത്യസ്തതയുണ്ടാകാം. ചിന്തകള്‍ വിഭിന്നങ്ങളാകാം. ആരാധനക്രമങ്ങളിലും പ്രാര്‍ഥനകളിലും ദൈവിക മന്ത്രോച്ചാരണങ്ങളിലും കണ്ടെത്തുന്ന ദൈവസാന്നിധ്യം ഒന്നുതന്നെ. വിശുദ്ധ ഗ്രന്ഥങ്ങള്‍ പങ്കുവയ്ക്കുന്നതും പകര്ന്നേകുന്നതും ദൈവസ്നേഹത്തിലധിഷ്ഠിതമായ പരസ്പരമുള്ള മനുഷ്യസ്നേഹമാണ്. ലോകം പുറന്തള്ളിക്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രങ്ങള്ക്കുവേണ്ടി ഇന്നും ചിലര്‍ വാദിച്ചെന്നിരിക്കാം, രക്തരൂഷിത വിപ്ലവത്തെക്കുറിച്ചു വാചാലമാകുന്നവരുണ്ട്. മനുഷ്യരെ കൊന്നൊടുക്കിയും മതം വളര്‍ത്തണമെന്ന് ആക്രോശിക്കുന്നവരുമുണ്ട്. പക്ഷേ ഇവയെല്ലാം ചെന്നെത്തുന്നത് ദൈവത്തിന്റെ മനോഹരസൃഷ്ടിയായ മനുഷ്യനിലാണ്. ഈ മനുഷ്യനെ ഉപകരണങ്ങളും ആയുധങ്ങളുമാക്കി നാശത്തിന്റെ വിത്തുവിതറാന് വിട്ടുകൊടുക്കുന്ന ദുഷ്ടശക്തികളെയാണ് നാം തിരിച്ചറിയേണ്ടത്.
ഒളിച്ചോട്ടം നടത്തുന്നവര്‍
സമുദായ നേതൃത്വങ്ങളും ഭരണ നേതൃത്വങ്ങളും രാഷ്ട്രനിര്‍മിതിയില്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. സമൂഹത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടവര്‍. ജനങ്ങളുടെ ക്ഷേമം മുഖ്യ അജണ്ടയാക്കേണ്ടവര്. പ്രവര്‍ത്തനങ്ങള്‍ പരസ്പര പൂരകമാകുമ്പോള്‍ സമൂഹത്തില്‍ കൂടുതല്‍ നന്മകള് വാരിവിതറപ്പെടും.
അവകാശവാദങ്ങളും വെല്ലുവിളികളും ഉയര്‍ത്തി ചെളിവാരിയെറിയുമ്പോള്‍ അധഃപതനത്തിലേക്കുള്ള വാതിലാണു തുറക്കപ്പെടുക. ഭരണസംവിധാനങ്ങള്‍ സാമുദായിക ശക്തികളുടെ കാല്ക്കീഴില് അമരുന്നുവെന്നും ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ തകരുന്നുവെന്നുമുള്ള മുറവിളികള്‍ ചിലരാഷ്ട്രീയ കേന്ദ്രങ്ങളുടെ സ്ഥിരം പല്ലവിയും ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടവുമാണ്. സമുദായകേന്ദ്രങ്ങളുടെ പിന്നാമ്പുറങ്ങളില്‍ കുമ്പിട്ടുനില്ക്കുന്ന ഭരണരാഷ്ട്രീയ നേതൃത്വങ്ങളുടെ ഗതികെട്ട അവസ്ഥ ജനാധിപത്യസംവിധാനത്തിന് അപമാനമാണ്. ഈ നിലവാരത്തകര്‍ച്ചയുടെ ബാക്കിപത്രമാണ് ഇന്നുയര്ന്നുപൊങ്ങുന്ന വര്‍ഗീയവാദം.
അധികാരത്തിലേറാന്‍ അന്തസും അഭിമാനവും പണയപ്പെടുത്തുന്ന വൃത്തികെട്ടതും ഹീനവുമായ രാഷ്ട്രീയ സംസ്കാരം പേറുന്നവര്‍ സമുദായങ്ങളെ ആക്ഷേപിച്ചിട്ടെന്തു കാര്യം? ആദര്‍ശത്തിന്റെയും ആശയത്തിന്റെയും പ്രവര്‍ത്തന പദ്ധതികളുടെയും പ്രതിച്ഛായയുമായി ജനങ്ങളെ അഭിമുഖീകരിക്കാന്‍ ചങ്കുറപ്പും തന്റേടവുമുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ നമുക്കുണ്ടോ?
രാഷ്ട്രവും ഭരണവും ജനസമൂഹത്തിന് ഒന്നാകെ അവകാശപ്പെട്ടതാണ്. വ്യത്യസ്ത നിലപാടുകളും വീക്ഷണങ്ങളും പ്രവര്ത്തനശൈലികളുമുള്ള പ്രസ്ഥാനങ്ങളെയും സംഘടനകളെയും സമുദായങ്ങളെയും അവരുടെ അനവധിയായ ആവശ്യങ്ങളെയും സഹിഷ്ണുതയോടെയും അതേസമയം കാര്യഗൗരവത്തോടെയും പഠിച്ചും പരിഗണിച്ചും സമന്വയത്തിന്റെ വഴികള്‍ തേടി നാടിനെ നയിക്കുമ്പോള്‍ മാത്രമേ ഭരണരംഗം വിജയിക്കൂ.
ഈ നാടിനെ ഭ്രാന്താലയമാക്കരുത്
സമുദായങ്ങള്‍ സ്നേഹത്തിന്റെ സാക്ഷ്യങ്ങളാകണം. സേവനത്തിന്റെ മകുടോദാഹരണങ്ങളും നന്മയുടെ വഴികാട്ടികളുമാകണം. മതവികാരങ്ങളില്‍ വിഷപ്പുകയുയര്ത്തി, തീവ്രവാദം കുത്തിവച്ച് തമ്മിലടിച്ചു തകരുന്ന ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ചിലരുടെ ഗൂഢശ്രമങ്ങള്‍ക്ക് ഈ മണ്ണിനെ വിട്ടുകൊടുക്കരുത്. വീണ്ടും ദൈവത്തിന്റെ സ്വന്തം നാട് ഒരു ഭ്രാന്താലയമാകാന്‍ പാടില്ല. അറിവിന്റെയും ആദര്‍ശത്തിന്റെയും അഭിമാനത്തിന്റെയും ഉന്നത മേഖലകളിലൂടെ ആഗോളതലങ്ങളില്‍ സഞ്ചരിക്കുന്ന ഒരു ജനതയെ വര്‍ഗീയവിഷം കുത്തിവച്ച് കൊലയ്ക്കു കൊടുക്കാന്‍ വര്‍ഗീയവാദികള്‍ മദമിളകി ഊരുചുറ്റുമ്പോള്‍ മതനിരപേക്ഷതയുടെ മണ്ണില്‍ തന്റേടത്തോടെ നിവര്‍ന്നുനിന്നു പ്രതികരിക്കാന്‍ രാജ്യസ്നേഹികള്ക്കാകണം.
ഭരണഘടന പൗരന്മാര്ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ പൊതുസമൂഹം പ്രതികരിക്കേണ്ടിവരുന്നതിനെ രാഷ്ട്രീയ കൈകടത്തല്‍ എന്നു വിളിച്ചാക്ഷേപിക്കുന്നത് പാപ്പരത്തമാണ്.
കക്ഷിരാഷ്ട്രീയ നേതാക്കളുടെയും വര്‍ഗീയവാദികളുടെയും ഇഷ്ടാനിഷ്ടങ്ങള്ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കേണ്ടതല്ല ജനാധിപത്യ ഭരണസംവിധാനങ്ങള്‍. രാഷ്ട്രവും ഭരണവും ജനസമൂഹത്തിന് ഒന്നാകെ അവകാശപ്പെട്ടതാണ്. വ്യത്യസ്ത നിലപാടുകളും വീക്ഷണങ്ങളും പ്രവര്ത്തനശൈലികളുമുള്ള മതങ്ങളെയും സമുദായങ്ങളെയും അവരുടെ അനവധിയായ ആവശ്യങ്ങളെയും സഹിഷ്ണുതയോടെയും അതേസമയം കാര്യഗൗരവത്തോടെയും പഠിച്ചും പരിഗണിച്ചും സമന്വയത്തിന്റെ വഴികള്‍ തേടി നാടിനെ നയിക്കുമ്പോള്‍ മാത്രമേ ഭരണരംഗം വിജയിക്കുകയുള്ളൂ. മറിച്ച് ഞങ്ങള്‍ ഭരിക്കും ആരും ഇടപെടരുത്, ഞങ്ങള്‍ക്കെന്തുമാകാം എന്നുപറയുന്ന ബാലിശമായ നിലപാട് ജനാധിപത്യവിരുദ്ധവും ജനങ്ങള്‍ നെഞ്ചിലേറ്റുന്ന ഭരണഘടനയോടുള്ള അവഗണനയുമാണ്.
വേണ്ടത് ആദര്‍ശശുദ്ധിയുള്ള നേതൃത്വം
ജനാധിപത്യ ഭരണസംവിധാനത്തെ അട്ടിമറിക്കുന്ന സാമുദായിക രാഷ്ട്രീയ ഭരണ വെല്ലുവിളികള്‍ നമ്മെ തകര്‍ച്ചയിലേക്കു നയിക്കും. ഭരണ നേതൃത്വങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവര്‍ വര്‍ഗീയതയുടെ പ്രതിനിധികളല്ല; ജനങ്ങളുടെ പ്രതിനിധികളാണ്. അവര്‍ പ്രവര്‍ത്തിക്കേണ്ടത് ഏതെങ്കിലും ഒരു സമുദായത്തിനുവേണ്ടിയല്ല; പൊതുസമൂഹത്തിനുവേണ്ടിയാണ്. പൊതുപ്രവര്ത്തകന് എന്ന വാക്കിലൂടെ ലക്ഷ്യംവയ്ക്കുന്നതും ഈ പ്രവര്‍ത്തനരീതിയാണ്.
പൊതുപ്രവര്‍ത്തനത്തിലെ ഓരോ വ്യക്തിയുടെ ആദര്‍ശശുദ്ധിയും സേവനമനോഭാവവും ആത്മസമര്പ്പണവുമായിരിക്കണം അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയുടെ അടിത്തറ. മറിച്ച് വര്‍ഗീയശക്തികളുടെ പിന്‍ബലത്തില്‍ അധികാരത്തിലെത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ജനാധിപത്യസംവിധാനത്തെ തകര്‍ക്കുകയാണു ചെയ്യുന്നത്. ഇവര്‍ക്ക് വര്ഗീയനേതൃത്വങ്ങളുടെ ഉത്തരവുകള്ക്കുമുമ്പില് ഓച്ഛാനിച്ചു നില്ക്കേണ്ടിവരും. ഇതിന്റെ ദുരന്തങ്ങളാണ് നാമിന്ന് പല രംഗങ്ങളില്‍നിന്ന് നിരന്തരം ഏറ്റുവാങ്ങുന്നത്. അനന്തരഫലമോ? സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനശൈലിയുടെ വക്താക്കള്‍ പൊതുസമൂഹത്തില്‍നിന്ന് പുറംതള്ളപ്പെടുന്നു. ജനാധിപത്യരാഷ്ട്രീയതലത്തില് വന്‍ മൂല്യച്യുതി അനുഭവപ്പെടും. ഈ പ്രതിസന്ധിയെ നേരിടാന്‍ നമുക്കാകുന്നില്ലെങ്കില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തദുരിതങ്ങളായിരിക്കും.
ഷെവ. വി.സി. സെബാസ്റ്റ്യന്‍
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
12:46 AM Feb 14, 2021 | Deepika.com