ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇടയ്ക്കിടെ പറഞ്ഞു കേൾക്കാറുണ്ട്. കേരളത്തിൽ ഈ ചൊല്ലു കേൾക്കുന്പോൾ ഇങ്ങനെ തുറക്കുന്നതു മുൻവാതിലാണോ അതോ പിൻവാതിലാണോ എന്നതാണ് ഇപ്പോൾ നാട്ടുകാരുടെ സംശയം. കാരണം കുറച്ചു ദിവസങ്ങളായി മലയാളി കേട്ടുകൊണ്ടിരിക്കുന്നതു മുഴുവൻ പിൻവാതിലുകളെക്കുറിച്ചാണ്. സർക്കാരാപ്പീസിന്റെ പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളായിട്ടു നിൽക്കുന്നവരൊക്കെ പിൻവാതിൽ വഴി കയറിപ്പറ്റിയവരാണെന്നാണ് ഇപ്പോൾ പ്രതിപക്ഷം ആരോപിച്ചിരിക്കുന്നത്. തുറക്കാതിരുന്നു തുരുന്പെടുത്ത മുൻവാതിലും കുറ്റിപോയ പിൻവാതിലും മാത്രമാണ് ഇപ്പോൾ തങ്ങൾക്കു മുന്നിലുള്ളതെന്നു പറഞ്ഞു വഴിയിൽ കണ്ണീരൊഴുക്കി നിൽക്കുകയാണ് റാങ്ക് ലിസ്റ്റിലെ ഹതഭാഗ്യർ.
വിവിധ വകുപ്പുകളിൽ വാതിൽപ്പടി സേവനം നടപ്പാക്കുമെന്നു സർക്കാർ പറഞ്ഞപ്പോൾ പലരും കൈയടിച്ചു. എന്നാൽ, ഈ വാതിൽപ്പടി മുന്നിലും പിന്നിലുമുണ്ടല്ലോ എന്നത് ആരും ഓർത്തില്ല. തിരക്കു കൂടുതൽ പിൻവാതിൽപ്പടിയിലായിരുന്നു. ആളുകൾ അകത്തേക്ക് ഇടിച്ചുകയറുന്നതിന്റെ ബഹളം കേട്ടുകൊണ്ടാണ് മുൻവാതിൽ തുറക്കാൻ കാത്തുനിന്നവർ വാതിൽ പഴുതിലൂടെ അകത്തേക്കു നോക്കിയത്. സാമൂഹിക അകലം പോലുമില്ലാതെ ആളുകളുടെ ഇടിച്ചുകയറ്റം. ഈ വാതിൽപ്പടി സേവനത്തിന്റെ പിടി പാർട്ടിക്കാരുടെ കൈയിലാണെന്നു വൈകാതെ പ്രതിപക്ഷത്തിനു പിടികിട്ടി.
എന്നാൽ, പത്തു വർഷത്തിലേറെയായി ഈ വീട്ടിലെ അംഗത്തെപ്പോലെ കഴിയുന്നവർ തന്നെയാണ് പിൻവാതിൽ വഴി കയറിയതെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. ഇപ്പോൾ മാത്രമല്ല, കഴിഞ്ഞ ഭരണകാലത്തും ഇങ്ങനെ പിൻവാതിൽ വഴി നിരവധിപേർ കയറിയിട്ടുണ്ടെന്ന ന്യായവും അവർ നിരത്തി. മുഴുവൻ നിയമനവും പിഎസ്സി വഴിയാക്കുമെന്ന് നേതാക്കൾ ഇടയ്ക്കിടെ പറയുന്പോൾ അതു പബ്ലിക് സർവീസ് കമ്മീഷനെക്കുറിച്ചാണെന്നാണ് പാവം ഉദ്യോഗാർഥികൾ ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ, ഉദ്യോഗാർഥികളുടെ പിഎസ്സി, പബ്ലിക് സർവീസ് കമ്മീഷനാണെങ്കിൽ രാഷ്ട്രീയക്കാരുടെ പിഎസ്സി "പിൻവാതിൽ സർവീസ് കമ്മീഷനാ'ണെന്നു പലർക്കും അറിയില്ലെന്നു തോന്നുന്നു.
ഈ പിൻവാതിൽ മാത്രമല്ല, ഇഷ്ടക്കാരെ അകത്തുകയറ്റാൻ രാഷ്ട്രീയക്കാർക്കു വഴികൾ വേറെയുമുണ്ട്. എഴുത്തു പരീക്ഷയിൽ വേലിചാട്ടം, ഇന്റർവ്യൂവിൽ ഏണിചാരൽ, സൂക്ഷ്മപരിശോധനയിൽ കണ്ണടയ്ക്കൽ തുടങ്ങി വൈവിധ്യമാർന്ന പദ്ധതികൾ പിൻവാതിൽ സർവീസ് കമ്മീഷൻ വഴി അവർ നടപ്പാക്കിയെടുക്കുന്നു.
ഇന്നല്ലെങ്കിൽ നാളെ മുൻവാതിൽ തുറന്നിട്ട്, പിഎസ്സിയുടെ "കേറിവാടാ മക്കളേ' എന്നുള്ള വിളിയെത്തുമെന്നു കാത്തിരിക്കുന്ന ഉദ്യോഗാർഥികൾ എയ്ജ് ഓവറായി നരയ്ക്കുന്നതും നരകിക്കുന്നതും മിച്ചം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വാതിൽ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തുറക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് കേരളത്തിലെ വാതിൽ ചർച്ചകൾക്കു ചൂടു പിടിച്ചിരിക്കുന്നത്. നിയമനത്തിൽ മാത്രമല്ല രാഷ്ട്രീയത്തിലും വാതിലുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിന്റെ ശബ്ദത്തിൽ മുങ്ങിയിരിക്കുകയാണ് കേരളം. പാലായിലെ സീറ്റിന്റെ കാറ്റു പോയതു തിരിച്ചറിഞ്ഞ കാപ്പൻ എൻസിപിയുടെ ഒരു കഷണവുമായി യുഡിഎഫിന്റെ വാതിൽ തുറന്ന് അകത്തേക്കു കയറുമോയെന്നതാണ് ഒടുവിലത്തെ ആകാംക്ഷ. എന്നാൽ, ഈ പിൻവാതിൽ പ്രവേശനത്തിൽ തനിക്കു പങ്കില്ലെന്നു പറഞ്ഞു കൈകഴുകി നിൽക്കുകയാണ് മന്ത്രി എ.കെ. ശശീന്ദ്രൻ. വാതിൽ മുന്നോ പിന്നോ ആകട്ടെ; പെരുമാറ്റച്ചട്ടം വാതിൽ അടയ്ക്കുന്നതിനു മുന്പ് എണ്ണം തികയ്ക്കാൻ ഉദ്ഘാടനങ്ങളുടെ ആനവാതിൽ തന്നെ തുറന്നിരിക്കുകയാണ് സർക്കാർ.
മിസ്ഡ് കോൾ
= ട്വിറ്ററിനെ വിരട്ടാൻ "കൂ' ആപ്പിനെ കൂട്ടുപിടിച്ചു കേന്ദ്രസർക്കാർ.
- വാർത്ത
=ഒടുവിൽ കേന്ദ്രത്തെ നാട്ടുകാർ "കൂ'വേണ്ടി വരുമോ?
ഒൗട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്
പിൻവാതിൽ സർവീസ് കമ്മീഷൻ!
01:03 AM Feb 12, 2021 | Deepika.com