പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്ലി നടത്തിയ യുദ്ധം അടുത്തിടെയാണ് അവസാനിച്ചത്. അയൽക്കാരുടെ ഈ യുദ്ധം സമാധാനത്തിനു പകരം അശാന്തി വിതച്ചത് യുദ്ധക്കൊതിയന്മാരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
പഴയ സോവ്യറ്റ് യൂണിയനിലെ അർമേനിയ, അസർബൈജാൻ റിപ്പബ്ലിക്കുകളുടെ ഇടയിലുള്ള കരാബാക്ക് പ്രദേശത്തിന്റെ മധ്യഭാഗമാണ് നാഗോർണോ കരാബാക്ക് എന്നറിയപ്പെടുന്നത്.
ഈ റഷ്യൻ പദത്തിന് കരാബാക്ക് മല എന്നാണർഥം. അർമേനിയയിൽ ക്രൈസ്തവരും അസർബൈജാനിൽ മുസ്ലിംകളുമാണു ഭൂരിപക്ഷം. ഇരു രാജ്യങ്ങളിലുമായി കിടക്കുന്ന വിശാല കരാബാക്ക് പ്രദേശത്ത് ഇരു മതവിശ്വാസികളുമുണ്ടെങ്കിലും കരാബാക്ക് മലയിൽ അർമേനിയൻ ക്രൈസ്തവരാണ് ബഹുഭൂരിപക്ഷവും.
അരലക്ഷം ജനസംഖ്യയുള്ള സ്റ്റെപാനാകെർട്ട് പട്ടണമാണ് കരാബാക്ക് മല ന്പ്രദേശത്തിന്റെ തലസ്ഥാനം. ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയി അർസാക്ക് എന്ന പേരിൽ 1991ൽ പ്രഖ്യാപിതമായ കരാബാക്ക് മലയിലെ മുഖ്യപട്ടണവും ഇതാണ്. അസർബൈജാന്റെ ഉള്ളിൽ കിടക്കുന്ന ഈ പ്രദേശത്തിന്റെ വിസ്തീർണം 4400 ച. കിലോമീറ്ററാണ്.
കരാബാക്ക് മല പ്രാചീനകാലത്ത് അർമേനിയയുടെ ഭാഗമായിരുന്നു. എഡി നാലാം നൂറ്റാണ്ടിൽ അർമേനിയയോടൊപ്പം ഈ പ്രദേശവും ക്രിസ്തുമതം സ്വീകരിച്ചു. എട്ടാം നൂറ്റാണ്ടിലെ മുസ്ലിം അധിനിവേശത്തോടെ അറബികളും കുർദുകളും പേർഷ്യക്കാരും വിവിധ ടർക്കിഷ് ഗോത്രങ്ങളും കരാബാക്കിൽ താമസമാരംഭിച്ചു. പതിനൊന്നാം നൂറ്റാണ്ടിലെ സെല്യൂസിഡ് ആധിപത്യം സമീപപ്രദേശങ്ങളെയെല്ലാം ഇസ്ലാമിന്റെ കീഴിലാക്കിയെങ്കിലും അർമേനിയയുടെ സഹായത്തോടെ കരാബാക്ക് ക്രൈസ്തവമായി തുടർന്നു. ബൈസന്റയിൻ സാമ്രാജ്യത്തിന്റെയും പേർഷ്യയുടെയും ഓട്ടോമാനുകളുടെയും ഭാഗമായിരുന്നെങ്കിലും കരാബാക്ക് ദേശീയ സ്വത്വം നിലനിർത്തിപ്പോന്നു.
ടർക്കിഷ് ആധിപത്യത്തിൽനിന്നു കരാബാക്കിനെ സ്വതന്ത്രമാക്കിയത് റഷ്യയുടെ സഹായത്തോടെയാണ്. പതിനാറാം നൂറ്റാണ്ടിൽ ടർക്കിഷ് ഗോത്രങ്ങൾ വീണ്ടും കരാബാക്ക് കീഴടക്കിയെങ്കിലും റഷ്യൻ സാമ്രാജ്യം അവരെ തോൽപ്പിച്ചു, 40 വർഷങ്ങൾക്കുശേഷം.
1918-ലാണ് കരാബാക്ക് മലയുടെ പേരിലുള്ള പുതിയ യുദ്ധപരന്പരയുടെ തുടക്കം. തെക്കൻ കോക്കസസ് പ്രദേശങ്ങൾ ഉൾപ്പെടുത്തി അസർബൈജാൻ സ്ഥാപിതമായി. 1917-ലെ ഒക്ടോബർ വിപ്ലവത്തിനുശേഷം കരാബാക്ക് പ്രദേശം അർമേനിയ, അസർബൈജാൻ, ജോർജിയ രാജ്യങ്ങൾക്കായി വീതിക്കപ്പെട്ടു. 98 ശതമാനം ക്രൈസ്തവരുള്ള കരാബാക്ക് മല അർമേനിയ ആവശ്യപ്പെട്ടെങ്കിലും ബോൾഷെവിക്കുകൾ 1920-ൽ ഈ പ്രദേശം അസർബൈജാനാണു നൽകിയത്. 1923ൽ കരാബാക്ക് മലയുടെ നാമമാത്രമായ ഒരു ഭാഗം സ്വതന്ത്രഭരണത്തിൻകീഴിൽ ആക്കിയെങ്കിലും ഭൂരിഭാഗവും അസർബൈജാന്റെ ഭാഗമായി തുടരേണ്ടിവന്നു. കരാബാക്ക് മലയിലെ ദേശവാസികളിൽ ബഹുഭൂരിപക്ഷവും അർമേനിയയുടെ ഭാഗമാകണം തങ്ങളുടെ ദേശം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ, അസർബൈജാന്റെ രാഷ്ട്രീയ നേതൃത്വം ഇതിനു തടസമായിനിന്നു. അസർബൈജാനും റഷ്യക്കുമെതിരേ കരാബാക്ക് മലയിൽ നിരന്തരം എതിർപ്പുകൾ ഉണ്ടായിക്കൊണ്ടിരുന്നു. റഷ്യ ഈ എതിർപ്പുകളെല്ലാം ഉരുക്കുമുഷ്ടിയോടെ അടിച്ചമർത്തി.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കരാബാക്ക് മലയിലെ ജനസംഖ്യാനുപാതം തകിടംമറിക്കാനുള്ള ശ്രമങ്ങളുണ്ടായി. അർമേനിയൻ വംശജരുടെ മികച്ച കൃഷിസ്ഥലങ്ങളും വസ്തുവകകളും പിടിച്ചെടുത്ത് അവിടങ്ങളിൽ അസറികളെ കുടിയിരുത്തി. അർമേനിയയിൽനിന്ന് അസറികളെ കൊണ്ടുവരികയും ചെയ്തു. ഈ കുടിയിറക്കത്തിന്റെ രാഷ്ട്രീയ തീരുമാനമെടുത്തത് യുഎസ്എസ്ആർ ഗവൺമെന്റായിരുന്നു. ഭൂമിശാസ്ത്രപരമായി അസർബൈജാന് ഉള്ളിൽ കിടക്കുന്ന കരാബാക്ക് മലയിൽ അസറികളുടെ സംഖ്യ 1989-ഓടുകൂടി 30 ശതമാനമായി വളർന്നു. അർമേനിയൻ ഭാഷയും സംസ്കാരവും മാത്രമല്ല ക്രൈസ്തവവിശ്വാസവും കമ്യൂണിസ്റ്റ് ഭരണകാലത്ത് ചവിട്ടിമെതിക്കപ്പെട്ടു. 1932-ൽ അവിടെയുണ്ടായിരുന്ന സകല ക്രൈസ്തവ ദേവാലയങ്ങളും ആശ്രമങ്ങളും ഒന്നൊഴിയാതെ അടച്ചുപൂട്ടി. 1989-ൽ ആരാധന നടക്കുന്ന ഒരു ക്രൈസ്തവ ദേവാലയംപോലും കരാബാക്ക് മലയിൽ ഉണ്ടായിരുന്നില്ല.
കമ്യൂണിസ്റ്റ് യുഗത്തിന്റെ അന്ത്യം കരാബാക്ക് മലയിലെ ജനങ്ങൾക്കു പ്രത്യാശ പകർന്നു. സ്വയംഭരണ പ്രദേശമായ കരാബാക്ക് മലയിലെ പാർലമെന്റ് തങ്ങളുടെ പ്രദേശം അർമേനിയയിൽ ചേർക്കണമെന്നു റഷ്യൻ, അർമേനിയൻ, അസർബൈജാനി പാർലമെന്റുകളോട് ആവശ്യപ്പെട്ടു. അതു നടക്കാഞ്ഞതിനാൽ റിപ്പബ്ലിക്ക് ഓഫ് നഗോർണോ-കരാബാക്ക് പ്രഖ്യാപിക്കുകയാണ് അവർ ചെയ്തത്. അർമേനിയയും അസർബൈജാനും തമ്മിലുള്ള രക്തരൂഷിതമായ സംഘർഷങ്ങളുടെ തുടക്കമായിരുന്നു അത്. ഇരുരാജ്യങ്ങളുടെയും പാർലമെന്റ് കരാബാക്ക് മലയെ തങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചു. അർമേനിയയിൽനിന്ന് അസറികളും അസർബൈജാനിൽനിന്ന് അർമേനിയക്കാരും നാടുവിടേണ്ടിവന്നു. അനേകംപേർ മരണമടയുകയും ചെയ്തു. അർമേനിയക്കാർക്കാണ് കൂടുതൽ നഷ്ടമുണ്ടായത്.
കരാബാക്ക് മലയിൽ 1998-ൽ നടത്തിയ ഹിതപരിശോധനയിൽ 70 ശതമാനം പേരും സ്വതന്ത്രരാജ്യമാകണമെന്ന് രേഖപ്പെടുത്തിയെങ്കിലും അസർബൈജാൻ അത് അംഗീകരിച്ചില്ല.
1992-94 വർഷങ്ങളിൽ കരാബാക്ക് മലയും അസർബൈജാനും തമ്മിൽ യുദ്ധം ആരംഭിച്ചു. ഒരു വെടിനിർത്തലോടുകൂടി അവസാനിച്ച ആ യുദ്ധമാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. ചിലപ്പോഴൊക്കെ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലനിന്നുപോന്ന ആ സമാധാനം ഭഞ്ജിക്കപ്പെട്ടത് കരാബാക്ക് മലയിൽ ആധിപത്യം നേടാൻ അസർബൈജാൻ ശ്രമം തുടങ്ങിയതോടെയാണ്. ഇക്കാര്യത്തിൽ തുർക്കിയുടെ ഊറ്റമായ പിന്തുണയും ഉണ്ടായിരുന്നു.
ഇരുരാജ്യങ്ങളും ജനതകളും തമ്മിൽ നിലനിന്നുപോരുന്ന ശത്രുതയും വെറുപ്പുമാണ് യുദ്ധമായി കലാശിച്ചത്. ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായി. പതിനായിരങ്ങൾ പലായനം ചെയ്തു. ജനീവാ കൺവൻഷൻ നിർദേശിച്ചിട്ടുള്ള യുദ്ധനിയമങ്ങൾ ഇരുകൂട്ടരും അവഗണിച്ചു.
നാടുവിടേണ്ടിവന്ന അർമേനിയക്കാർ തങ്ങളുടെ വീടുകളും വസ്തുവകകളും തീവച്ചു നശിപ്പിച്ചിട്ടാണു പോയത്; അസറികൾ അവ ഉപയോഗിക്കാതിരിക്കാൻ. ഐക്യരാഷ്ട്രസഭയോ വിദേശരാജ്യങ്ങളോ ഈ സംഭവവികാസങ്ങളൊക്കെ കണ്ടില്ലെന്നു നടിച്ചു. സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഈ രാജ്യങ്ങളുടെ സുസ്ഥിതിയിൽ റഷ്യയും നിഷ്പക്ഷനായ മധ്യസ്ഥന്റെ ഭാഗം അഭിനയിച്ചില്ല.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുർക്കി അർമേനിയയിൽ നടത്തിയ വംശഹത്യ ഇനിയും അവസാനിച്ചിട്ടില്ല. 1990 കളിൽ പുനരാരംഭിച്ച ആ വംശശുദ്ധീകരണമാണ് കരാബാക്ക് മലയിൽ തുടർന്നത്. നശിപ്പിച്ച ദേവാലയങ്ങളും സെമിത്തേരികളും സംസ്കാരത്തിന്റെ ഈടുവയ്പുകളും ദേശമെങ്ങും ചിതറിക്കിടക്കുകയാണ്. ആ അടയാളങ്ങൾ തുടച്ചുമാറ്റിയിട്ടുവേണം പുതിയ അധിനിവേശക്കാർക്ക് തങ്ങളുടെ ചരിത്രം രചിക്കുവാൻ. യുദ്ധാനന്തരം നടന്ന വിജയാഘോഷത്തിൽ അസറി പ്രസിഡന്റ് അലിയേവ് അർമേനിയൻ മണ്ണിനെ തങ്ങളുടെ ചരിത്രപരമായ മണ്ണ് എന്നാണു വിശേഷിപ്പിച്ചത്; തുർക്കി പ്രസിഡന്റ് എർദോഗാന്റെ സാന്നിധ്യത്തിൽ.
ഒന്നര മാസം നീണ്ട യുദ്ധത്തിൽ 5000-ലേറെപ്പേർ മരണമടഞ്ഞു. അതിർത്തികളിൽ ഇപ്പോൾ റഷ്യൻസേന കാവൽനിൽക്കുകയാണ്. കരാബാക്ക് മലയിലെ അർമേനിയൻ വിഭാഗത്തിന് യുദ്ധം ഏറെ നഷ്ടമുണ്ടാക്കി എന്നതു നേരാണ്. ധാരാളം ഭൂപ്രദേശങ്ങൾ അവർക്കു നഷ്ടപ്പെട്ടു. അർമേനിയയുടെ ചില ഭാഗങ്ങൾകൂടി തങ്ങളുടേതാണെന്ന് അസർബൈജാന്റെ പ്രസ്താവന ഇനിയും സായുധസംഘട്ടനത്തിനു വഴിതെളിച്ചേക്കാം. കോക്കസസ് പ്രദേശത്ത് തുർക്കിയുടെ മേൽക്കോയ്മ വളർന്നുവരുന്നത് റഷ്യയെയും അലോസരപ്പെടുത്തുന്നുണ്ട്. അർമേനിയയിലും അസർബൈജാനിലും ഈ യുദ്ധം ഉളവാക്കിയ ആഭ്യന്തര പ്രശ്നങ്ങളും ഏറെയാണ്. അർമേനിയൻ സർക്കാരിനെതിരേ പ്രതിപക്ഷവും ജനങ്ങളും തെരുവിലാണ്. പട്ടാളം പരാജയപ്പെട്ടെന്നും ജനങ്ങൾ ആയുധമെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. പ്രസിഡന്റ് പഷിന്യാൻ പാർലമെന്റ് തെരഞ്ഞെടുപ്പ് മുൻകൂട്ടി നടത്താമെന്നു സമ്മതിച്ചിരിക്കുകയാണ്. അസർബൈജാനാകട്ടെ വലിയ സാന്പത്തികപ്രതിസന്ധിയിലും കോവിഡ് രോഗ വ്യാപനത്തിന്റെ വിപത്തിലുമാണ്.
ഇരു രാജ്യങ്ങളും യുദ്ധകാല കുറ്റകൃത്യങ്ങൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ എന്നീ സന്നദ്ധസംഘടനകൾ സ്ഥലത്തെത്തി നേരിട്ടു നടത്തിയ അന്വേഷണങ്ങളുടെ ഫലങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആംനസ്റ്റി ജനുവരി മധ്യത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇരു വിഭാഗങ്ങളും ജനവാസകേന്ദ്രങ്ങളിൽ വിതറിയിട്ടുള്ള സ്ഫോടക വസ്തുക്കളെക്കുറിച്ചു പറയുന്നുണ്ട്. സാധാരണക്കാരനെ നേരിട്ടു ബാധിക്കുന്ന ഇത്തരം യുദ്ധകാല കുറ്റകൃത്യങ്ങൾ തടയുകതന്നെ വേണം. യുദ്ധത്തടവുകാരോടുള്ള പെരുമാറ്റത്തിൽ ഇരു രാജ്യങ്ങളും ഗുരുതരമായ പിഴവുകൾ വരുത്തിയിട്ടുണ്ട്. അസറി സൈനികർ രണ്ട് അർമേനിയൻ പട്ടാളക്കാരെ തടവിലാക്കി കഴുത്തറുത്തു കൊല്ലുകയും അതിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. അർമേനിയക്കാർ അസറികളോടു പെരുമാറിയതും എപ്പോഴും മാതൃകാപരമായല്ല. ഇത്തരം പീഡനങ്ങളുടെ ചിത്രങ്ങൾ അന്തർദേശീയമായി പ്രചരിക്കുന്നതു ജനതകളും മതവിഭാഗങ്ങളും തമ്മിലുള്ള വെറുപ്പും വിദ്വേഷവും ഊട്ടിയുറപ്പിക്കാൻ മാത്രമേ ഉപകരിക്കൂ.
റഷ്യയും ജോർജിയയും തമ്മിൽ 2008-ൽ നടന്ന യുദ്ധത്തിനുശേഷം യൂറോപ്യൻ യൂണിയൻ ഹൈഡി താലിയവിനിയുടെ നേതൃത്വത്തിൽ നിയോഗിച്ച കമ്മീഷനെപ്പോലെ ഒന്ന് കരാബാക്ക് മലയിലും ആവശ്യമാണ്. പരസ്പര വിദ്വേഷത്തിന്റെയും പ്രതികാര വാഞ്ഛയുടെയും മനോഭാവങ്ങൾ ബന്ധപ്പെട്ട ജനതകളിൽനിന്നു നീക്കംചെയ്യാൻ ഇതു സഹായിക്കും. മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള യൂറോപ്യൻ കോടതിയുടെ ഇടപെടലും ഈ പ്രദേശത്ത് ശാശ്വത സമാധാനം സ്ഥാപിക്കാൻ അനിവാര്യമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും സഹകരണവും ക്ഷമയുമാണ് സമാധാനത്തിനുള്ള വ്യവസ്ഥകളെന്നും യുദ്ധത്തിൽ വിജയികളില്ല, തോൽക്കുന്നവരേ ഉള്ളെന്നും മനുഷ്യൻ എന്നാണു പഠിക്കുക!
ഡോ. ജോർജുകുട്ടി ഫിലിപ്പ്
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
12:03 AM Feb 09, 2021 | Deepika.com