കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചുറ്റും ബഫർ സോണുകളായി പരിസ്ഥിതി സംവേദക മേഖലകൾ (ഇഎസ്ഇസഡ്) പ്ര ഖ്യാപിച്ചുകൊണ്ട് ജനങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയും വനമാക്കി മാറ്റാൻ സംസ്ഥാന സർക്കാർ വനംവകുപ്പ് വഴി കേന്ദ്രത്തിനു ശിപാർശ നൽകിക്കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലായി വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമാണ് ഇഎസ്ഇസഡ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. സംസ്ഥാന വനംവകുപ്പ് നൽകുന്ന ശിപാർശയിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കുന്നത് എന്നതിനാൽ കർഷക ദ്രോഹത്തിന്റെ ഉത്തരവാദിത്വം പൂർണമായും സംസ്ഥാന സർക്കാരിനാണ്.
മലബാർ വന്യജീവി സങ്കേതം, ആറളം, കൊട്ടിയൂർ, സൈലന്റ്വാലി, പീച്ചി തുടങ്ങി ഒന്നിനു പുറകെ ഒന്നായി ഈ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണ്. ഹൈക്കോടതി ഇത്തരം വിജ്ഞാപനങ്ങളെ മലയാളത്തിൽ തർജമ ചെയ്തു സാധാരണക്കാരനു നൽകി അവരുടെ പരാതികൂടി കേട്ടശേഷം വേണം അന്തിമവിജ്ഞാപനം ഇറക്കാനെന്ന് ഉത്തരവു നൽകിയിട്ടും ഇതുവരെ ബന്ധപ്പെട്ടവർ തുടർനടപടി എടുത്തിട്ടില്ല.
കേരളത്തിലെ എല്ലാ വന്യജീവിസങ്കേതങ്ങളും റിസർവ് വനഭൂമിക്കുള്ളിലാണ്. അത്തരം വന്യജീവിസങ്കേതങ്ങൾക്കു ചുറ്റും പരിസ്ഥിതി സംവേദക മേഖലകൾ വേണം എന്നേയുള്ളൂ. ഈ വന്യജീവിസങ്കേതങ്ങൾക്കു ചുറ്റും കിലോമീറ്റർ കണക്കിന് നീണ്ടു കിടക്കുന്ന റിസർവ് വനഭൂമിയെ പരിസ്ഥിതി സംവേദക മേഖലകൾ ആക്കിക്കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണിത്. എന്നാൽ, സംസ്ഥാനസർക്കാരിന്റെ പിടിപ്പുകേടു മൂലം ജനവാസ മേഖലകളെ പരിസ്ഥിതി സംവേദക മേഖലയാക്കി രേഖപ്പെടുത്തി നൽകി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഇതിനെതിരേയുള്ള ജനങ്ങളുടെ പ്രതിഷേധത്തോടും പ്രതികരണത്തോടും തണുപ്പൻ സമീപനമാണ് സംസ്ഥാനസർക്കാർ സ്വീകരിച്ചിട്ടുള്ളത്. വിഷയത്തിൽ ഇടപെടാമെന്ന മന്ത്രിമാരുടെ ഉറപ്പുപോലും അട്ടിമറിക്കപ്പെടുന്നു. കേരളത്തിലെ വനംവകുപ്പിന് ഇത്രമാത്രം കർഷക വിരോധം എന്തിനാണെന്നാണ് മനസിലാകാത്തത്.
വന്യജീവിശല്യം മൂലം ജീവനും കൃഷിക്കും വലിയ നാശങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും കാട്ടുപന്നിയെയും കുരങ്ങിനെയും മുള്ളൻപന്നിയെയും പോലുള്ള ജീവികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനുള്ള ഇച്ഛാശക്തിയും ആത്മാർഥതയും കേരളം കാട്ടുന്നില്ല. നൽകുന്ന ശിപാർശകളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ആവശ്യം തള്ളുന്നത്. ഇതാണ് സംസ്ഥാന വനംവകുപ്പിനെ കൂടുതൽ സംശയത്തിന്റെ നിഴലിലാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഇത്തരം ശിപാർശകൾ കേന്ദ്രം അംഗീകരിച്ച് ഉത്തരവാകുന്നു എന്നത് ഈ സംശയത്തിന് ബലം വർധിപ്പിക്കുന്നു.
കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ വിപുലപ്പെടുത്തി അവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് വന്യജീവി ആക്രമണങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. തമിഴ്നാട്ടിലെ പ്രതികൂല കാലാവസ്ഥയിൽനിന്ന് അവിടത്തെ വന്യമൃഗങ്ങൾ പോലും കേരളത്തിലേക്കു കുടിയേറാൻ തക്കവിധത്തിലാണ് ഇത്തരം വന്യജീവിസങ്കേതങ്ങൾക്ക് ഇവിടെ ഇപ്പോൾ ഇടനാഴികൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ സർക്കാർ സ്വീകരിക്കുന്ന അനങ്ങാപ്പാറ നയം ഇവിടത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും അപരിഹാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇതുമൂലം കൃഷി ചെയ്യുന്നതെല്ലാം വന്യമൃഗങ്ങൾ നശിപ്പിക്കുന്നതിനപ്പുറം ജീവനു വരെ ഭീഷണിയായിരിക്കുന്നു.
വന്യ ജീവിസങ്കേതങ്ങൾക്കു ചുറ്റുമുള്ള റിസർവ് വനത്തെ പരിസ്ഥിതി സംവേദക മേഖല ആക്കി രേഖപ്പെടുത്തി നൽകി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കുവാന്‍ സത്വര നടപടികള്‍ സർക്കാർ സ്വീകരിക്കണം.
കടുത്ത നിയന്ത്രണങ്ങൾ
1980 ലെ വനസംരക്ഷണ നിയമം, 1972 ലെ വന്യജീവി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങളും അതില്‍ കാലാകാലങ്ങളില്‍ വരുത്തുന്ന ഭേദഗതികളും ഇക്കോ സെന്‍സിറ്റീവ് സോണിനകത്ത് ബാധകമാകുന്നു. വീട് നിര്‍മിക്കുന്നതിനും കിണര്‍ കുഴിക്കുന്നതിനും വനം വകുപ്പില്‍നിന്ന് അനുമതി ലഭിക്കാതെ വരും. വൈദ്യുതി കണക്ഷന് ലഭിക്കുക ദുഷ്കരമാകും. രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. മേഖലയിലെ കുടുംബങ്ങള്‍ക്ക് കാര്‍ഷിക വായ്പയും വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയും ലഭിക്കാത്ത അവസ്ഥയുണ്ടാകും. വന്യജീവി ആക്രമണം മൂലം മരണം സംഭവിച്ചാല്‍ പോലും യാതൊരുവിധ നടപടിയുമുണ്ടാകാത്ത സാഹചര്യം സംജാതമാകും. കൃഷിയിടങ്ങള്‍ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറും.
ഇഎസ്ഇസഡ് നടപ്പിലാക്കാനുള്ള മോണിറ്ററിംഗ് കമ്മിറ്റിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള ജനപ്രതിനിധികള്‍ ആരുമില്ല. വൈല്‍ഡ് ലൈഫ് വാര്ഡന് പരമാധികാരം നല്കുന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കും. ഇഎസ്ഇസഡിലെ ഇത്തരം നിരവധി കടുത്ത നിരോധനങ്ങളും നിയന്ത്രണങ്ങളും പരിഗണിച്ചും, കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരം അതാത് പ്രദേശങ്ങളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്തും ഇക്കോ സെന്‍സിറ്റീവ് സോണിന്റെ അതിര്‍ത്തികള്‍ നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവകാശം വിനിയോഗിച്ച് ഇഎസ്ഇസഡ് പൂർണമായും വനാതിർത്തികളിൽ ഒതുക്കി നിർത്തണം. വന്യജീവിസങ്കേതങ്ങളും ചുറ്റുമുള്ള ഇഎസ്ഇസഡ് കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കുന്നതിന് ഇനിയെങ്കിലും സർക്കാർ ഇടപെടല്‍ നടത്തി നിരാലംബരായ കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം.
ജനവാസകേന്ദ്രങ്ങളിലേക്ക് ഇഎസ്ഇസഡ് കടന്നുകയറാതെ പൂർണമായും വനാതിർത്തിക്കുള്ളിൽ ഇഎസ്ഇസഡ് നിലനിർത്താൻ സർക്കാരിന് കഴിയണം. വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള ഇഎസ്ഇസഡ്, വനത്തിനുള്ളിൽ വിവിധ ദിശകളിൽ വ്യത്യസ്ത വിസ്തീർണത്തിൽ ആണുള്ളത്. അത് അതിർത്തിക്കുള്ളിൽ തന്നെയുള്ള പരിസ്ഥിതി സംവേദക മേഖലയുടെ വിസ്തീർണം കുറഞ്ഞ ഭാഗത്തുനിന്ന് വിസ്തീർണം കൂടിയ ഭാഗത്തേക്ക് വന്യജീവികൾ മാറുന്നതിനിടയാക്കും. അതുമൂലം ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യജീവികൾ കടന്നുകയറാനുള്ള സാധ്യതയും കുറയും.
ഇഎസ്എയിലും ഒളിച്ചുകളികൾ
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള ഇഎസ്എ അന്തിമ വിജ്ഞാപനം കേരളത്തിലെ 92 വില്ലേജുകളിലെ നിലവിലുള്ള വനമേഖലയിൽ മാത്രമായി നിജപ്പെടുത്തി ആ വില്ലേജുകളിൽ ഉൾപ്പെട്ട ജനവാസ മേഖലകൾ പൂർണമായും ഒഴിവാക്കി മാത്രം വിജ്ഞാപനം പുറപ്പെടുവിക്കാൻ ആവശ്യമായ സത്വര നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നല്കിയ ഇഎസ്എ ഫൈനല്‍ ഡ്രാഫ്റ്റ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഒരു വില്ലേജിന്റെ 20 ശതമാനം പ്രദേശം വനമാണെങ്കില്‍, വില്ലേജ് മുഴുവന്‍ ഇഎസ്എ വില്ലേജാകും എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തിലെ ഭൂപ്രദേശത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് തിരുത്താന്‍ ഗൗരവതരമായ ഇടപെടല്‍ നടത്തി നിരാലംബരായ മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം.
ഡോ. ചാക്കോ കാളംപറമ്പിൽ
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
12:26 AM Feb 06, 2021 | Deepika.com