മ്യാൻമറിൽ ജനാധിപത്യം വാഴില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. മ്യാൻമറിൽ വീണ്ടും പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചു എന്നു മാത്രമല്ല സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂചിയും പ്രസിഡന്റ് വിന്മിന്റും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ തടവിലാക്കി സൈന്യം കരുത്തു തെളിയിച്ചിരിക്കുകയാണ്. 2020 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഓങ് സാൻ സൂചിയുടെ പാർട്ടി വിജയം നേടിയിരുന്നു. 83 ശതമാനം സീറ്റുകൾ നേടിയ തെരഞ്ഞെടുപ്പ് വിജയം പട്ടാളം അംഗീകരിച്ചിരുന്നില്ല. പട്ടാളത്തിന്റെ നിർദേശം മറികടന്ന് ഫെബ്രുവരി ഒന്നിന് പാർലമെന്റ് സമ്മേളനം ചേരാനിരിക്കെയായിരുന്നു പട്ടാള അട്ടിമറി.
നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഓങ് സാൻ സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) നേടിയ വിജയം അങ്ങനെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു.
അടിയന്തര സാഹചര്യങ്ങളിൽ രാജ്യഭരണം സായുധ സേനാ കമാൻഡർക്കു കൈമാറാമെന്ന ഭരണഘടനാവ്യവസ്ഥ വച്ചാണ് ഇപ്പോഴത്തെ അട്ടിമറി. 2011 മുതൽ സായുധ സേനാ കമാൻഡറാണ് കരസേനാ മേധാവി കൂടിയായ ജനറൽ മിൻ ഓംഗ് ലായിംഗ്. 2017ൽ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ റാഖൈനിൽ സൈന്യം നടത്തിയ വംശീയ അതിക്രമങ്ങളെത്തുടർന്ന് ഏഴു ലക്ഷത്തിലേറെ രോഹിൻഗ്യൻ മുസ്ലിംകളാണു പലായനം ചെയ്യേണ്ടിവന്നത്. ഈ നടപടിക്കു നേതൃത്വം നൽകിയതു ജനറൽ ലായിംഗ് ആയിരുന്നു.
തെരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ട് നടന്നുവെന്നാണ് സൈന്യത്തിന്റെ നിലപാട്. അര നൂറ്റാണ്ടത്തെ പട്ടാളഭരണത്തിനു ശേഷം രാജ്യത്തു നടന്ന രണ്ടാമത് പൊതുതെരഞ്ഞടുപ്പിന് ജനകീയ പിന്തുണ വർധിച്ചതാണ് സൈനിക അട്ടിമറിയിലേക്കു വഴിവച്ചതെന്ന് രാഷ്ട്രീയ നേതൃത്വം ആരോപിക്കുന്നു. 50 വർഷം നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എൻഎൽഡി അധികാരത്തിലെത്തിയത്. മ്യാൻമർ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി (75)യുടെ ജനകീയത സൈന്യത്തെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
സൂചിയെ അധികാരത്തിൽ നിന്നകറ്റി നിർത്തി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നൽകുന്ന രീതിയിലാണ് മ്യാൻമറിന്റെ നിലവിലെ ഭരണഘടനയുള്ളത്. ജനാധിപത്യ ഫെഡറൽ രാഷ്ട്രത്തിനു രൂപം നൽകുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുമെന്നു പ്രസിഡന്റ് വിൻമിന്റ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. 25 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുമുണ്ട്. രാജ്യത്ത് പ്രസിഡന്റും സ്റ്റേറ്റ് കൗൺസിലറും മന്ത്രിമാരുമെല്ലാം ഉണ്ടെങ്കിലും ഏറ്റവും ശക്തനായ വ്യക്തി കരസേനാമേധാവിയാണ്.
1988ൽ ജനാധിപത്യ പ്രക്ഷോഭത്തിൽ പട്ടാളഭരണകൂടത്തിനെതിരേ സൂചിക്കൊപ്പംനിന്നു പോരാടി തടവിലായ നേതാവാണു വിൻമിന്റ്. പ്രസിഡന്റാണു ഭരണഘടനാപരമായി മ്യാൻമർ ഭരണത്തലവനെങ്കിലും 2016 ഏപ്രിൽ മുതൽ മ്യാൻമറിന്റെ യഥാർഥ ഭരണാധികാരി സൂചിയാണ്. സൂചി ഭരിക്കുമ്പോഴും മ്യാന്മറില് നടന്നുവന്നിരുന്നതു വംശഹത്യയുടെ ഗണത്തില്‍പ്പെടുന്ന കൊടിയ അക്രമങ്ങളായിരുന്നു. ന്യൂനപക്ഷമായ രോഹിന്ഗ്യ മുസ്ലിംകള്ക്കെതിരായ ഈ അക്രമങ്ങള്‍ നിര്‍ത്താന്‍ അടിയന്തര നടപടിയെടുക്കണമെന്നു രാജ്യാന്തര നീതിന്യായ കോടതി മ്യാന്മര് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
മ്യാൻമറിന്റെ സ്വാതന്ത്ര്യ നായകൻ ജനറൽ ഓങ് സാന്റെ മകളാണ് സൂചി. 1948ൽ മ്യാൻമർ ബ്രിട്ടീഷ് കോളനിവാഴ്ചയിൽനിന്ന് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് ഓങ് സാൻ കൊല്ലപ്പെട്ടു. അന്ന് സൂചിക്ക് രണ്ടു വയസു മാത്രമായിരുന്നു പ്രായം. ഇന്ത്യയിലെ ബർമീസ് സ്ഥാനപതിയായി സൂചിയുടെ അമ്മ 1960ൽ നിയോഗിക്കപ്പെട്ടു. അന്ന് 15 വയസുള്ള സൂചിയും അമ്മയ്ക്കൊപ്പം ഡൽഹിയിലെത്തി പഠനം തുടർന്നു. ഡൽഹിയിൽനിന്ന് ഉപരിപഠനത്തിനായി ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയിലെത്തിയ സൂചി, അവിടത്തെ ചരിത്ര വിഭാഗത്തിലെ മൈക്കൽ ആരിസിനെ വിവാഹം കഴിച്ചു. ഭർത്താവും അലക്സാണ്ടർ, കിം എന്നീ രണ്ടു മക്കളുമായി ബ്രിട്ടനിൽ താമസമാക്കിയ സൂചി, രോഗബാധിതയായ അമ്മയെ കാണാനാണ് 1988ൽ മ്യാൻമറിലേക്കു തിരിച്ചെത്തുന്നത്.
ബർമ എന്ന രാജ്യം മ്യാൻമർ എന്ന ഔദ്യോഗിക പേരിലേക്കു മാറുന്നത് 1989ലാണ്. 1988 ഓഗസ്റ്റിലെ ‘8888 പ്രക്ഷോഭത്തിൽ’ (8–8–88 എന്ന തീയതിയുടെ സൂചകം) 5000 പേരാണു കൊല്ലപ്പെട്ടത്. തൊട്ടടുത്തമാസം സൂചി നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) എന്ന രാഷ്ട്രീയപാർട്ടിക്കു രൂപം നൽകി. 1989 മുതൽ 2010 വരെ സൂചി തടങ്കലിലായിരുന്നു. ഇതിൽ 15വർഷം വീട്ടുതടങ്കലിലും.1991ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സൂചി, റോഹിഗ്യൻ മുസ്ലിംകൾക്കെതിരെ മ്യാൻമറിൽ നടന്ന വംശഹത്യയെ അനുകൂലിച്ചതിനെത്തുടർന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ വ്യാപക പ്രതിഷേധം ഏറ്റുവാങ്ങിയിരുന്നു.
മ്യാൻമറിലെ ജനാധിപത്യ പ്രക്രിയയെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യ എല്ലായ്പോഴും ഉറച്ച നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. നിയമവാഴ്ചയും ജനാധിപത്യ പ്രക്രിയയും ഉയർത്തിപ്പിടിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പു ഫലത്തെ അട്ടിമറിക്കാനുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്ന് അമേരിക്കയും വിശദമാക്കിയിട്ടുണ്ട്. മ്യാൻമറിനെതിരേ നടപടികളിലേക്കു കടന്നാൽ അതു മുതലെടുക്കുക ചൈന ആയിരിക്കുമെന്ന മറുവാദവും ഉയരുന്നുണ്ട്. മ്യാൻമറിലെ നിക്ഷേപത്തിൽ ഇപ്പോൾത്തന്നെ ചൈനയാണു രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്ത് സിംഗപ്പൂരും.
ഇന്ത്യയുമായി കര സമുദ്ര അതിർത്തികൾ പങ്കിടുന്ന മ്യാൻമറിന് അരുണാചൽ, മിസോറം, നാഗാലാൻഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തിയുമുണ്ട്.1,468 കിലോമീറ്റർ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പഴയ മ്യാൻമറിലെ ചെറിയ രാഷ്ട്രീയ അസ്വാരസ്യംപോലും ഇന്ത്യ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്.
ഡോ. സന്തോഷ് വേരനാനി
ജനാധിപത്യം വാഴാത്ത മ്യാൻമർ
12:30 AM Feb 05, 2021 | Deepika.com