കേരളത്തിന്റെ കാർഷികമേഖലയിൽ കാതലായൊരു മാറ്റം ഏവരും ആഗ്രഹിക്കുന്നുണ്ട്. ശുഭകരമായ ചില സൂചനകളും ദൃശ്യമാണ്. പ്രത്യേകിച്ച് നാണ്യവിളകളുടെ അതിപ്രസരത്തിൽനിന്ന് ഭക്ഷ്യവിളകളുടെ ഉത്പാദനത്തിലേക്കുള്ള ചുവടുമാറ്റം.
2020ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നത്, കേരളത്തിലെ പച്ചക്കറി കൃഷിയും ഉത്പാദനവും ഗണ്യമായ തോതിൽ വർധിച്ചിരിക്കുന്നു എന്നാണ്. അതായത്, 2016-17ൽ 52,830 ഹെക്ടറിൽനിന്ന് 7.25 ലക്ഷം ടൺ പച്ചക്കറികളാണ് കേരളം ഉത്പാദിപ്പിച്ചത്. എന്നാൽ 2018-19ൽ ഇത് 82,166.55 ഹെക്ടറും 12.12 ലക്ഷം ടണ്ണുമായി. കൃഷിഭൂമിയിൽ 55 ശതമാനത്തിന്റെയും ഉത്പാദനത്തിൽ 67 ശതമാനത്തിന്റെയും വർധന. 2019-20ൽ ഇത് വീണ്ടും കൂടി. 96,313 ഹെക്ടറിലേക്ക് പച്ചക്കറി കൃഷി വർധിച്ചു. ഉത്പാദനം 14.9 ലക്ഷം ടൺ എന്ന നിലയിലെത്തി. 2018-19നെ അപേക്ഷിച്ച് കൃഷിഭൂമി 17 ശതമാനം കൂടിയപ്പോൾ ഉത്പാദനം 23 ശതമാനമാണ് വർധിച്ചത്.
എന്നാൽ, ഇത്തരമൊരു മാറ്റം കർഷകർക്കു ദോഷകരമായി മാറാനുള്ള സാധ്യത കേരളത്തിൽ വളരെ കൂടുതലാണ്. പാതയോരത്ത് കിലോയ്ക്ക് 20 രൂപയ്ക്ക് ഏത്തപ്പഴവും കുറഞ്ഞ വിലയ്ക്ക് കപ്പയും വിൽക്കുന്നത് ഉത്പാദനം കൂടിയതുകൊണ്ടുതന്നെയാണ്. ഇവിടെയാണ് ദിശാബോധമുള്ള ഒരു സർക്കാരിന്റെ ഇടപെടൽ അനിവാര്യമാകുന്നത്. ഡൽഹിയിൽ ജീവന്മരണ പോരാട്ടം നടത്തുന്ന കർഷകരോട് അനുഭാവം പ്രകടിപ്പിക്കാനും വിവാദപരമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് പ്രമേയം പാസാക്കാനും കൈകോർത്ത കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികളാണ് അതിന് ഉത്തരം പറയേണ്ടത്.
പച്ചക്കറികൾക്ക് അടുത്തിടെ കേരളം താങ്ങുവില പ്രഖ്യാപിച്ചു. എന്നാൽ, അതുകൊണ്ട് നിലവിൽ കർഷകനു പ്രയോജനമില്ല. പ്രയോജനം കിട്ടണമെങ്കിൽ തുടർപ്രവർത്തനം അനിവാര്യമാണ്. കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില നൽകി സംഭരിക്കുന്നതിന് പഞ്ചാബിലും ഹരിയാനയിലും മറ്റുമുള്ള അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി) നിയമം കേരളത്തിലില്ല. സർക്കാർ മാർക്കറ്റുകളായ മണ്ഡികളുമില്ല. അതുകൊണ്ടുതന്നെ കർഷകർക്ക് ഏറ്റവും ആകർഷകമായ ഒരു എപിഎംസി നിയമം കേരള സർക്കാരിനു കൊണ്ടുവരാവുന്നതാണെന്ന് കാർഷിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു ഗവേഷണം നടത്തി പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്ന "ഫാർമേഴ്സ് ഫസ്റ്റ്’ ഗ്രൂപ്പിന്റെ സ്ഥാപകനും സംസ്ഥാന ആസൂത്രണ ബോർഡിലെ ട്രാൻസ്പോർട്ട് വർക്കിംഗ് ഗ്രൂപ്പ് അംഗവുമായ ജയിംസ് വടക്കൻ ചൂണ്ടിക്കാണിക്കുന്നു.
കാർഷിക മേഖലയിലെ കേരള മോഡലാണ് ഉണ്ടാവേണ്ടത്. കേരളം രൂപം നൽകുന്ന വില, സംഭരണ, സംസ്കരണ, വിപണന നിയമം രാജ്യത്തെ കർഷക പ്രക്ഷോഭത്തിനു വരെ പരിഹാരമുണ്ടാക്കാൻ കഴിയുന്നതാകണമെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ കാർഷികവിളകൾക്ക് ലാഭകരമായ താങ്ങുവില നിശ്ചയിച്ച് സംസ്ഥാനത്തൊട്ടാകെ സംയോജിതമായി വിപണനം ചെയ്യുന്നതിന് നിയമാനുസൃതമായ സംവിധാനമുണ്ടാക്കാനുള്ള നിയമനിർമാണമാണു നടത്തേണ്ടത്.
അനുകൂല ഘടകങ്ങൾ
കേരളത്തിന്റെ കാർഷികമേഖലയ്ക്കു കരുത്തു കൂട്ടാൻ അനുകൂല ഘടകങ്ങൾ നിരവധിയാണ്. കൃഷിക്കും കാർഷിക സംരംഭങ്ങൾക്കും മൂലധനം ഉറപ്പാക്കാൻ ധനകാര്യസ്ഥാപനങ്ങൾ വേണം; വിപണനം ചെയ്യാൻ വിപണികളും. സംസ്കരിക്കാനും മൂല്യവർധിത ഉത്പന്നങ്ങളാക്കാനും സംവിധാനമുണ്ടാകണം. ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കൊപ്പം കാർഷിക വിളകളുടെ മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി കയറ്റുമതിയടക്കംചെയ്യുകയും വേണം. അതിനെല്ലാമുള്ള അനുകൂല ഘടകങ്ങൾ കേരളത്തിനുണ്ട്.
കേരള ബാങ്ക്: എണ്ണൂറിൽപ്പരം ശാഖകളും 61,038 കോടി രൂപ നിക്ഷേപവും 40,156 കോടി രൂപ വായ്പയുമുള്ളതും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതുമാണിത്.
സഹകരണ ബാങ്കുകൾ: 1643 പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികളായ പ്രാദേശിക സഹകരണ ബാങ്കുകൾക്ക് 2929 ശാഖകളുണ്ട്. അതിൽ 2.62 കോടി അംഗങ്ങൾ. 95,478 കോടി രൂപയുടെ നിക്ഷേപവും 73,154 കോടി രൂപയുടെ വായ്പയും 22,324 കോടി രൂപ നീക്കിയിരിപ്പും.
സ്വാശ്രയ സംഘങ്ങൾ: പ്രാദേശിക സഹകരണ ബാങ്കുകൾ മുൻകൈയെടുത്തു രൂപീകരിച്ച 46,780 സ്വാശ്രയസംഘങ്ങൾ.
ഉപഭോക്തൃ സഹകരണ ശൃംഖല: സംസ്ഥാനതലത്തിൽ സംസ്ഥാന സഹകരണ ഉപഭോക്തൃ ഫെഡറേഷൻ, 14 ജില്ലാതല മൊത്ത സഹകരണ സ്റ്റോറുകൾ, പ്രാഥമിക തലത്തിൽ 4638 പ്രാഥമിക സഹകരണ സ്റ്റോറുകൾ (ഇതിൽ 3863 എണ്ണം പ്രവർത്തിക്കുന്നവ) എന്നിവ അടങ്ങുന്നതാണ് സംസ്ഥാന ഉപഭോക്തൃ സഹകരണ ശൃംഖല. ഇതുകൂടാതെ 184 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, 45 മൊബൈൽ ത്രിവേണി യൂണിറ്റുകൾ. ആകെ 9479 പ്രവർത്തനക്ഷമമായ കാർഷികവിള സംഭരണ, സംസ്കരണ, വിപണന കേന്ദ്രങ്ങൾക്കുള്ള സംവിധാനം നിലവിൽ സഹകരണ മേഖലയിൽ തന്നെയുണ്ട്.
മാർക്കറ്റുകൾ: സംസ്ഥാന കാർഷിക വകുപ്പിന്റെ തിരുവനന്തപുരം ആനയറ, നെടുമങ്ങാട്, മരട് (കൊച്ചി), മൂവാറ്റുപുഴ, ബത്തേരി, വേങ്ങര എന്നിവിടങ്ങളിലെ വന്പൻ കാർഷിക മാർക്കറ്റുകൾ. കൂടാതെ വെജിറ്റബിൾ ആന്ഡ് ഫ്രൂട്സ് പ്രൊമോഷൻ കൗണ്സിൽ കേരള (വിഎഫ്പിസികെ), ഹോർട്ടികോർപ്, കേരഫെഡ് എന്നിങ്ങനെ ഒരുപിടി കർഷക വിപണന സംവിധാനങ്ങൾ. 305 വെജിറ്റബിൾ ക്ലസ്റ്ററുകൾ, 39 ബ്ലോക്ക് തല മാർക്കറ്റുകൾ, 460 എക്കോ ഷോപ്പുകൾ, 397 ആഴ്ചച്ചന്തകൾ, ഹോർട്ടികോർപ്പിന്റെ 150 വിൽപ്പന സ്റ്റാളുകൾ, വിഎഫ്പിസികെ യുടെ 288 സ്വാശ്രയ സംഘങ്ങൾ. അങ്ങനെ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ സംവിധാനത്തെയും റേഷൻ കടകളെയും ഒഴിവാക്കിത്തന്നെ കേരളത്തിൽ 1589 വിൽപ്പന-വിപണന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള മറ്റൊരു സംവിധാനവും സർക്കാരിനുണ്ട്. സിവിൽ സപ്ലൈസ് കോർപറേഷന് 56 ഡിപ്പോകളും 1150 റീട്ടെയിൽ ഔട്ട്ലെറ്റുകളുമുണ്ട്. കൂടാതെ 12,500 റേഷൻ കടകളും. ഏകദേശം 24,724 റീട്ടെയിൽ വിൽപ്പന-വിപണന-സംഭരണ കേന്ദ്രങ്ങൾ കേരളത്തിനു സ്വന്തമാണ്. എന്നാൽ ഇവയൊക്കെ കൃഷിചെയ്യുന്ന കർഷകരുടെ നിയന്ത്രണത്തിലാക്കിയെങ്കിലേ പ്രയോജനകരമാകുകയുള്ളൂ
വിലനിർണയം
കാർഷികോത്പന്നങ്ങൾക്ക് ഉത്പാദനച്ചെലവിന്റെ 150 ശതമാനം താങ്ങുവില പ്രഖ്യാപിക്കണമെന്നതാണ് സ്വാമിനാഥൻ കമ്മിറ്റിയുടെ ശിപാർശ. കൃത്യമായ ഉത്പാദനച്ചെലവ് നിർണയിച്ച് താങ്ങുവിലനിർണയിക്കാൻ വിലനിർണയ സമിതിയിൽ കർഷക പങ്കാളിത്തം അനിവാര്യമാണ്. നിലവിലെ വിലനിർണയ സമിതിയിൽ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരാണ് കൂടുതൽ. സ്വതന്ത്ര വിലനിർണയ സംവിധാനമാണ് കാർഷികോത്പന്നങ്ങളുടെ വില നിശ്ചയിക്കാൻ രൂപീകരിക്കേണ്ടത്. കാർഷികാഭിമുഖ്യമുള്ള റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി ഉണ്ടാക്കുന്നത് ചിന്തിക്കാവുന്നതാണ്. മാനേജ്മെന്റ്, അക്കൗണ്ട് വിദഗ്ധരും മികച്ച കർഷകരും അംഗങ്ങളാകണം. ഇത്തരത്തിൽ നിയമിക്കപ്പെടുന്ന വിലനിർണയ, നിയന്ത്രണ സമിതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിറ്റിംഗ് നടത്തി കർഷകരടക്കമുള്ളവരിൽനിന്നു വിവരങ്ങൾ ശേഖരിച്ച് അവയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ കാർഷികവിളകളുടെ വില വർഷാവർഷം നിശ്ചയിക്കണം.
താങ്ങുവില പ്രഖ്യാപിച്ചതുകൊണ്ടു മാത്രമായില്ല, താങ്ങുവിലയിൽ കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മുഴുവൻ കാർഷികോത്പന്നങ്ങളും സർക്കാർ സംഭരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനുള്ള പ്രായോഗികമായ സംവിധാനത്തെപ്പറ്റിയും നിയമപരമായ വ്യക്തത വേണം.
(തുടരും)
സി.കെ. കുര്യാച്ചൻ
മാതൃകയാകണം കാർഷിക കേരളം
12:07 AM Feb 03, 2021 | Deepika.com