അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ബൈബിളിൽ തൊട്ടാണ് സത്യവാചകം ചൊല്ലി സ്ഥാനമേറ്റത്. ബൈ ഡന്റെ ഭാര്യ ജിൽ എന്ന ജില്ലി ഉയർത്തിപ്പിടിച്ച തടിയൻ ബൈബിളിനുമുണ്ട് ഒരു പാരന്പര്യം. കുടുംബത്തിലെ ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ബൈബിളാണിത്. 1893 മുതൽ വീട്ടിൽ സൂക്ഷിക്കുകയും വായിക്കുകയും ചെയ്യുന്ന ബൈബിൾ.
ഈ ബൈബിളിന്റെ പുറംചട്ടയിൽ ആലേഖനം ചെയ്ത കെൽട്ടിക് കൽക്കുരിശിൽ കൈയമർത്തിപ്പിടിച്ചായിരുന്നു ബൈഡന്റെ സത്യപ്രതിജ്ഞ. ജീനിയോളജിക്കലായി 62 ശതമാനം ഐറിഷായ ബൈഡൻ അങ്ങനെ ചെയ്യാതിരുന്നെങ്കിലേ അദ്ഭുതപ്പെടേണ്ടൂ.
കെൽട്ടിക് കൽക്കുരിശ്
നമ്മുടെ പള്ളിമുറ്റങ്ങളിലെ ഒബലിക്സ് കൽക്കുരിശുകളും കെൽട്ടിക് കൽക്കുരിശുകളും തമ്മിൽ സമാനതകളുണ്ട്. കേരളത്തിലും അയർലൻഡിലും മാത്രമാണ് പള്ളിമുറ്റത്തും ആശ്രമ കാന്പസിലും പുരാതന കൽക്കുരിശുകൾ സ്ഥാപിക്കുന്നത്. നമ്മുടെ കൽക്കുരിശുപോലെതന്നെ സൂര്യപ്രതീകങ്ങളാണ് കെൽട്ടിക് ഹൈ ക്രോസുകൾ. ഗോവയിലെ ചെറിയ കൽക്കുരിശുകൾ കേരളത്തിലെ കുരിശുകളുടെ പോർച്ചുഗീസ് അനുകരണങ്ങളാണ്. ബ്രസീൽ മുതലായ പോർച്ചുഗീസ് കോളനികളിൽ കാണപ്പെടുന്ന ചുരുക്കം കൽക്കുരിശുകളുടെ കഥയും വ്യത്യസ്തമല്ല.
ബൈബിളും ജീവിതവും
ബൈഡൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാൻ ഉപയോഗിച്ച കുടുംബ ബൈബിൾതന്നെയാണ് രണ്ടുതവണ വൈസ് പ്രസിഡന്റായി പ്രതിജ്ഞ ചെയ്യാനും ഏഴു തവണ ഡെലവയറിന്റെ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യാനും ഉപയോഗിച്ചത്.
അദ്ദേഹത്തിനു ബൈബിൾ പാരന്പര്യത്തോടും ക്രൈസ്തവ മൂല്യങ്ങളോടുമുള്ള പ്രതിബദ്ധത ഇതു വെളിവാക്കുന്നുണ്ട്. അമേരിക്കൻ ചരിത്രത്തിലെ കത്തോലിക്കാ വിശ്വാസിയായ രണ്ടാമത്തെ പ്രസിഡന്റാണ് ബൈഡൻ. ജോണ്‍ എഫ്. കെന്നഡിയായിരുന്നു ആദ്യത്തെയാൾ.
ബൈഡൻ ഉപയോഗിച്ച കുടുംബ ബൈബിളിൽ തന്റെ ജീവിതത്തിലെ എല്ലാ മുഹൂർത്തങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. ബ്രെയിൻ കാൻസർ ബാധിച്ചു മരിച്ച മകൻ അറ്റോർണി ജനറലായി സത്യപ്രതിജ്ഞ ചെയ്തതും ഇതേ ബൈബിളിൽ തൊട്ടുകൊണ്ടാണ്.
ഹൈന്ദവ പശ്ചാത്തലമുള്ള ബാപ്റ്റിസ്റ്റ് സഭാംഗമായ കമല ഹാരിസാകട്ടെ, തന്റെ അയൽക്കാരിയുടെ ബൈബിളും ഒരു ബ്ലാക്ക് പയനീയറിന്റെ ബൈബിളുമാണ് സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ചത്. യഹൂദ വംശജനായ ഭർത്താവ് ഉയർത്തിപ്പിടിച്ച ബൈബിളുകളിൽ തൊട്ടായിരുന്നു സത്യപ്രതിജ്ഞ.
അമേരിക്കയുടെ ആദ്യപ്രസിഡന്റായ ജോർജ് വാഷിംഗ്ടണ്‍ ഉപയോഗിച്ച ഫ്രീമേസണ്‍ ലോഡ്ജിൽനിന്നുള്ള ബൈബിൾ പിന്നീട് നിരവധി പ്രസിഡന്റുമാർ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ചിരുന്നു. തന്റെ കുടുംബ ബൈബിൾ എത്താൻ വൈകിയതിനാലാണ് വായ്പയെടുത്ത ബൈബിളിൽ സ്പർശിച്ച് ഏബ്രഹാം ലിങ്കണ് സത്യവാചകം ചൊല്ലിയത്.
വിമാനത്തിലെ സത്യപ്രതിജ്ഞ
കെന്നഡി വധിക്കപ്പെട്ടശേഷം വിമാനത്തിൽ സത്യപ്രതിജ്ഞ ചെയ്തു പ്രസിഡന്റായ ലിൻഡൻ ബി. ജോണ്സണ് കത്തോലിക്കാ കുർബാനപുസ്തകത്തിൽ കൈ വച്ചാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
പ്രതിനിധിസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട രണ്ടു മുസ്ലിം അംഗങ്ങളിൽ ജെഫേഴ്സണ്‍ ഖുറാനിൽ തൊട്ടും അലാസ്കയിൽനിന്നുള്ള ഹിന്ദു വാനിയ ഭഗവദ്ഗീതയിൽ സ്പർശിച്ചുമാണു സത്യപ്രതിജ്ഞ ചെയ്തത്. ഇതെല്ലാം അമേരിക്കയുടെ മതനിരപേക്ഷതയ്ക്ക് അടിവരയിടുന്നതാണ്.
ലിങ്കണ് ബൈബിളും മാർട്ടിൻ ലൂഥർ കിംഗ് ബൈബിളുമെല്ലാം വൈറ്റ് ഹൗസിൽ എത്തിക്കുന്നതു മൂന്നര കിലോമീറ്റർ അകലെയുള്ള ലോകത്തെ ഏറ്റവും വലിയ ലൈബ്രറിയായ “ലൈബ്രറി ഓഫ് കോണ്‍ഗ്രസി’ൽനിന്നാണ്. പേടകത്തിൽ അടക്കംചെയ്ത് കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് ബൈബിൾ കൊണ്ടുവരുന്നതും തിരികെ കൊണ്ടുപോകുന്നതും.
തിരുവചനങ്ങളിലൂടെ
ബൈഡന്റെ വിജയപ്രഭാഷണം അവസാനിപ്പിച്ചത് “ഗരുഡന്റെ ചിറകുകളിൽ’ എന്ന കത്തോലിക്കാ ഗാനത്തോടെയാണ്. ബൈബി ളിലെ ‘സഭാപ്രസംഗകനി’ൽ (3:1-8) നിന്നുള്ള “എല്ലാറ്റിനും ഒരു കാലമുണ്ട്, ... ... സുഖപ്പെടാനും ഒരു സമയമുണ്ട്” എന്ന തിരുവചനവും ബൈഡൻ ഉദ്ധരിച്ചു. തുടർന്ന് അദ്ദേഹം പറഞ്ഞു;
“ഇതാണ് അമേരിക്കയ്ക്കു സുഖം പ്രാപിക്കാനുള്ള സമയം!’’
ഷെവ. പ്രഫ. ജോർജ് മേനാച്ചേരി
ജോ ബൈഡന്റെ ബൈബിളും വിശ്വാസങ്ങളും
12:16 AM Jan 25, 2021 | Deepika.com