സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോളിളക്കങ്ങൾ സൃഷ്ടിച്ച ചരിത്രമുണ്ട്. അതുപോലൊരു സിഎജി റിപ്പോർട്ട് ഇന്നലെ സഭയിൽ സമർപ്പിച്ചെങ്കിലും അതിനു മുന്പേ അതിന്റെ സസ്പെൻസ് പൊളിച്ചിരുന്നു. അതുകൊണ്ടു തന്നെ കിഫ്ബിക്കെതിരായി ഗുരുതര പരാമർശങ്ങളുള്ള സിഎജി റിപ്പോർട്ട് സമർപ്പണം ചടങ്ങായി മാറി.
എങ്കിലും പ്രതിപക്ഷം ചെറുതായൊന്നു പയറ്റി. സിഎജി റിപ്പോർട്ടിനൊപ്പം ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രസ്താവന കൂടി ഉൾപ്പെടുത്തിയതിൽ വി.ഡി. സതീശൻ കീഴ്വഴക്കങ്ങളുടെ ലംഘനം കണ്ടെത്തി. അതു തടസവാദമായി ഉന്നയിച്ചു. അസാധാരണ സാഹചര്യങ്ങളിൽ ഇത്തരം കീഴ്വഴക്ക ലംഘനമാകാമെന്ന സ്പീക്കറുടെ നിരീക്ഷണത്തോടെ അതുസംബന്ധിച്ച തർക്കവും അവസാനിച്ചു.
സിഎജി റിപ്പോർട്ട് സർക്കാരിനു ലഭിച്ചപ്പോൾ തന്നെ ധനമന്ത്രി ഡോ. തോമസ് ഐസക് പത്രസമ്മേളനം വിളിച്ചു കൂട്ടി പ്രതിഷേധിച്ചു. സിഎജി റിപ്പോർട്ട് ആദ്യം നിയമസഭയിൽ വയ്ക്കണമെന്നാണു ചട്ടം. അതിനു മുന്പ് അതിന്റെ ഉള്ളടക്കം പുറത്തു വിടാൻ പാടില്ല. അങ്ങനെ ചെയ്താൽ അത് അവകാശലംഘനത്തിന്റെ പരിധിയിൽ പെടും. ധനമന്ത്രി ആ റിസ്ക് ഏറ്റെടുക്കുകയായിരുന്നു. ഏതായാലും സിഎജി റിപ്പോർട്ടിന്റെ കാറ്റ് ഊരി വിട്ട ബലത്തിലാണ് ധനമന്ത്രിയും സർക്കാരും ഇന്നലെ സഭയിൽ റിപ്പോർട്ടുമായി എത്തിയത്.
വി.ഡി. സതീശൻ കീഴ്്വഴക്ക ലംഘനം ചൂണ്ടിക്കാട്ടിയപ്പോഴും ധനമന്ത്രിക്കു കുലുക്കമില്ലായിരുന്നു. എല്ലാ കീഴ്വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ച് സിഎജി റിപ്പോർട്ട് തയാറാക്കുന്പോൾ കീഴ്വഴക്കങ്ങളിൽ പിടിച്ചിരിക്കാൻ തയാറല്ലെന്നാണു മന്ത്രിയുടെ പക്ഷം. അവകാശലംഘനം പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുകയാണ്. അതിലും മന്ത്രിക്കു കൂസലൊന്നുമില്ല. ഇനി നാലു ദിവസം കൂടി മാത്രമേ സഭ സമ്മേളിക്കുന്നുള്ളു. അതിനുള്ളിൽ ആകാശമിടിഞ്ഞു വീഴാൻ പോകുന്നില്ലെന്നു മന്ത്രിക്കറിയാം. ഏതായാലും സിഎജി റിപ്പോർട്ട് ഇനിയുള്ള ദിവസങ്ങളിൽ സഭയിൽ കയറിയിറങ്ങി നിന്നേക്കാം.
കാസർഗോട്ട് പ്രിസൈഡിംഗ് ഓഫീസറെ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടു വരാൻ ശ്രമിച്ചു. മുസ്ലിം ലീഗ് അംഗം എൻ.എ. നെല്ലിക്കുന്ന് കൊണ്ടു വന്ന നോട്ടീസിന് അവതരണാനുമതി പോലും കൊടുത്തില്ല. പകരം സബ്മിഷനായി അവതരിപ്പിക്കാമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
കാലു വെട്ടുമെന്നു ഭീഷണിപ്പെടുത്തിയതിനാലാണ് സബ്മിഷനിൽ ഒതുക്കിയതെന്നാണ് നെല്ലിക്കുന്ന് കരുതിയത്. കഴുത്തു വെട്ടുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിൽ ഒരുപക്ഷേ അടിയന്തരപ്രമേയം അനുവദിക്കുമായിരുന്നു എന്നും നെല്ലിക്കുന്നു ചിന്തിച്ചു പോയി. സബ്മിഷനു മറുപടി പറഞ്ഞ മുഖ്യമന്ത്രിക്കു പക്ഷേ നെല്ലിക്കുന്നിനെ പിന്താങ്ങാൻ കഴിയുമായിരുന്നില്ല. പൊതുവേ സൗമ്യനും സാത്വികനുമായ കുഞ്ഞിരാമനു കാലു വെട്ടുമെന്നൊക്കെ ഭീഷണിപ്പെടുത്താൻ പറ്റുമെന്നു മുഖ്യമന്ത്രിക്കു തോന്നുന്നില്ല. ഭീഷണിപ്പെടുത്താൻ പറ്റുന്ന ഒരു പ്രകൃതം വേണ്ടേയെന്നാണു മുഖ്യമന്ത്രി ചോദിച്ചത്. എന്നാൽ സബ്മിഷൻ അവതരിപ്പിക്കുന്നതിനിടയ്ക്കു കമന്റ് പറഞ്ഞ ഭരണപക്ഷക്കാരോടുള്ള നെല്ലിക്കുന്നിന്റെ പ്രതികരണത്തിൽ ഭീഷണിയുടെ പ്രകൃതം കാണാൻ മുഖ്യമന്ത്രിക്കു സാധിച്ചു.
ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് ഇന്നലെ തുടക്കമായി. ഡപ്യൂട്ടി സ്പീക്കർ വി. ശശിയാണ് ചർച്ച തുടങ്ങി വച്ചത്. ഡപ്യൂട്ടി സ്പീക്കർക്ക് ഒരു വർഷത്തിൽ പ്രസംഗിക്കാൻ ലഭിക്കുന്ന ഏക അവസരമാണിത്. തെരഞ്ഞെടുപ്പു ബജറ്റ് എന്ന പ്രതിപക്ഷ ആരോപണത്തിനുള്ള മറുപടിയായിരുന്നു ഡപ്യൂട്ടി സ്പീക്കറുടെ പ്രസംഗം. ജനങ്ങളെ കണ്ടു കൊണ്ടുള്ള ബജറ്റ് ആണ് ഇടതുസർക്കാർ എന്നും അവതരിപ്പിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
സംസ്ഥാനത്തിന്റെ യഥാർഥ ധനസ്ഥിതി മറച്ചുവച്ചു കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ലോകബാങ്കിൽ നിന്നും ജർമൻ ബാങ്കിൽ നിന്നും വായ്പ ലഭിച്ച റീബിൽഡ് കേരളയെപ്പറ്റി ഈ വർഷത്തെ ബജറ്റിൽ പരാമർശം പോലുമില്ലാത്തത് എന്തു കൊണ്ടാണെന്നും സതീശൻ ചോദിച്ചു. കിഫ്ബി വഴി ഇത്രയും വർഷം കൊണ്ടു ചെലവഴിച്ചത് ആറായിരം കോടി രൂപ മാത്രമാണ്. പദ്ധതി ചെലവിൽ വെട്ടിക്കുറച്ചത് പതിനായിരം കോടിയെങ്കിലും വരുമെന്നും സതീശൻ പറഞ്ഞു.
തോമസ് ഐസക്കിന്റെ ബജറ്റ് കണ്ടപ്പോൾ പാലാക്കാരൻ കാരണവരുടെ പഴയ ഡയലോഗ് ആണു പി.ജെ. ജോസഫിന് ഓർമ വന്നത്. മകളുടെ കല്യാണാലോചന വന്നപ്പോൾ കാരണവർ പറഞ്ഞു: പത്തു ലക്ഷം രൂപയും 100 പവനും. പറഞ്ഞതല്ലാതെ ഒന്നും തരില്ലെന്നും പറഞ്ഞു. പറഞ്ഞതുറപ്പിച്ചു ചെറുക്കൻ കൂട്ടർ പോയി. കല്യാണമായപ്പോഴും ഒന്നും കൊടുത്തില്ല. ചോദിച്ചപ്പോൾ കാരണവർ പറഞ്ഞു. ഞാനന്നേ പറഞ്ഞില്ലേ, പറഞ്ഞതല്ലാതെ തരില്ല എന്ന്. ഇതുപോലെയാണത്രെ തോമസ് ഐസക്കിന്റെ ബജറ്റും. ഒരുപാടു കാര്യം പറയും, പറയുന്നതല്ലാതെ ഒന്നും ചെയ്തില്ലെന്നാണ് കഴിഞ്ഞ ബജറ്റിലെ ഉദാഹരണങ്ങൾ ഉയർത്തിക്കാട്ടി പി.ജെ. ജോസഫ് പറഞ്ഞത്.
ഉദാരവത്കരണത്തിനു ബദൽ കാഴ്ചവച്ച സർക്കാരാണ് പിണറായി സർക്കാർ എന്നു സുരേഷ് കുറുപ്പ് പറഞ്ഞു. ലോകത്തെ എല്ലാ രാജ്യങ്ങളും കടമെടുത്തിട്ടുണ്ട്. അവരാരും കടക്കെണിയിൽ വീണില്ലെങ്കിൽ കേരളത്തിനും പേടിക്കാനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വളർച്ചയേക്കുറിച്ചു വാചാലരാകുന്പോൾ കേരളം വളർച്ചയിൽ ദേശീയ ശരാശരിയിലും താഴെ എത്തി എന്ന് ടി.എ. അഹമ്മദ് കബീർ പറഞ്ഞു. ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് ഉയർത്തിക്കാട്ടിയായിരുന്നു സി. ദിവാകരൻ പ്രതിപക്ഷത്തെ ആക്രമിച്ചത്. എന്നാൽ റിപ്പോർട്ടിന്റെ ഉള്ളടക്കം സഭയിൽ വായിക്കാൻ കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് ചർച്ചയ്ക്കു ശേഷം ശ്രീനാരായണ ഗുരു ഓപ്പണ് യൂണിവേഴ്സിറ്റി ബിൽ സഭയിൽ അവതരിപ്പിച്ചു. വി.ഡി. സതീശൻ, ടി.എ. അഹമ്മദ് കബീർ, ആർ. രാജേഷ്, ഇ.ടി. ടൈസണ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ഇന്നും ബജറ്റ് ചർച്ച തുടരും.
സാബു ജോണ്
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
11:40 PM Jan 18, 2021 | Deepika.com