നിയമസഭാ അവലോകനം / സാബു ജോണ്
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭരണപക്ഷം പത്തെണ്ണം തിരിച്ചു പറയും. ലൈഫ് മിഷനിലെ അഴിമതിയെക്കുറിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസുമായി വന്നെങ്കിൽ നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷാംഗങ്ങളിൽ കേസോ കേസിന് ആലോചനയോ ഉള്ള എല്ലാവരുടെയും കഥകൾ വിളന്പിയായിരുന്നു ഭരണപക്ഷത്തിന്റെ തിരിച്ചടി.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണത്തിനു ഹൈക്കോടതി പച്ചക്കൊടി കാട്ടിയതായിരുന്നു അനിൽ അക്കരയ്ക്ക് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകാൻ പ്രേരണയായത്. ലൈഫ് മിഷൻ പദ്ധതി അപ്പാടെ അന്വേഷണ വലയിൽ കൊണ്ടുവന്ന് പാവപ്പെട്ടവർക്കുള്ള പദ്ധതി ഇല്ലാതാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം എന്നായിരുന്നു തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്റെ ആക്ഷേപം. ലൈഫ് മിഷന്റെ പേരിൽ അഴിമതി നടത്തുന്ന ആർത്തിപ്പണ്ടാരങ്ങൾക്കെതിരെയാണു തങ്ങളുടെ പോരാട്ടമെന്നായി അനിൽ അക്കര.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ ലൈഫ് മിഷനെതിരേയുള്ള എല്ലാ ആരോപണങ്ങളുടെയും കാറ്റു പോയെന്ന വിശ്വാസക്കാരനാണ് മന്ത്രി മൊയ്തീൻ. വടക്കാഞ്ചേരി നഗരസഭയിൽ ഇടതുപക്ഷം ഭരണം പിടിച്ചു. മുന്പ് അനിൽ അക്കര പ്രസിഡന്റായിരുന്ന അടാട്ട് പഞ്ചായത്ത് ഇപ്പോൾ ഭരിക്കുന്നത് ഇടതുപക്ഷം. എന്തിനേറെ അനിൽ അക്കര പ്രതിനിധീകരിക്കുന്ന വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ പോലും ഇടതുപക്ഷം ആറായിരം വോട്ടിനു മുന്നിലെത്തിയെന്നാണു മന്ത്രി പറയുന്നത്.
സ്വർണക്കടത്തിൽ പ്രതികളായിരിക്കുന്നത് യുഡിഎഫിന്റെ അടുപ്പക്കാരാണെന്നും ഇടതുപക്ഷവുമായി ബന്ധപ്പെട്ടവർ ആരുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശിവശങ്കർ തന്റെ ഓഫീസിലായിരുന്നോ ജോലി ചെയ്തിരുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു ചോദിക്കാനുണ്ടായിരുന്നത്. വടക്കാഞ്ചേരി പദ്ധതിയിൽ നാലര കോടിയുടെ കമ്മീഷൻ അടിച്ചെടുത്തു എന്നു പറഞ്ഞത് ധനമന്ത്രി തോമസ് ഐസക്ക് ആണെന്ന് രമേശ് ഓർമിപ്പിച്ചു. ധാരണാപത്രം ഒപ്പുവച്ചപ്പോൾ മുഖ്യമന്ത്രിയുണ്ട്, യുഎഇയിൽ പോയി ചർച്ച ചെയ്തപ്പോൾ മുഖ്യമന്ത്രിയുണ്ട്. കമ്മീഷൻ പറ്റിയതു മാത്രം അറിഞ്ഞില്ലെന്നു പറഞ്ഞാൽ ആരു വിശ്വസിക്കുമെന്നു രമേശ് ചോദിച്ചു.
അടിയന്തരപ്രമേയവും ശൂന്യവേളയും കഴിഞ്ഞ് നന്ദിപ്രമേയ ചർച്ചയിലേക്കു കടന്നപ്പോൾ പ്രതിപക്ഷത്തിനു മുതലും പലിശയും ചേർത്തു കൊടുക്കാൻ കാത്തിരിക്കുകയായിരുന്നു ചർച്ചയ്ക്കു തുടക്കമിട്ട ഭരണപക്ഷത്തെ ടി.വി. രാജേഷ്. ലീഗ് എംഎൽഎ കമറുദ്ദീന്റെ പേരിലുള്ള കേസിലായിരുന്നു തുടക്കം. അന്യന്റെ പണമെടുത്തു കൊള്ളയടിക്കാൻ ലീഗിന് എന്തധികാരം എന്നായിരുന്നു രാജേഷിന്റെ ചോദ്യം. എവിടെ തട്ടിപ്പുണ്ടോ അവിടെ ലീഗുണ്ട് എന്ന സ്ഥിതിയാണെന്നും രാജേഷ് പറഞ്ഞു. പിന്നാലെ രാജേഷ് വി.ഡി. സതീശനെതിരേ തിരിഞ്ഞു. പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശൻ പ്രളയാനന്തരം നടപ്പിലാക്കിയ പുനർജനി പദ്ധതിക്കു വിദേശ പണം സ്വീകരിച്ചതിൽ വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിന്റെ ലംഘനമുണ്ടെന്നും ഇതിൽ അന്വേഷണം നടക്കുന്നു എന്നുമായിരുന്നു ആരോപണം. ബർമിങ്ഹാമിൽ കോട്ടിട്ടു നിന്ന് സംഭാവന ചോദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ നിയമസഭയിലുണ്ടെന്നും രാജേഷ് പറഞ്ഞു. കോട്ടിട്ടു നിൽക്കുന്നു എന്നു പറഞ്ഞതു മാത്രമാണു സത്യമെന്നു സതീശനും പറഞ്ഞു. രാജേഷ് പറഞ്ഞതു തെളിയിച്ചാൽ നിയമസഭയിൽ വന്നു മാപ്പു പറയാമെന്നും സതീശൻ പറഞ്ഞു. ഇതിന്റെ പേരിൽ കുറേ സമയത്തേക്കു ഭരണ- പ്രതിപക്ഷ വാക്കേറ്റം നടന്നു. മുൻകൂട്ടി എഴുതി നൽകാതെ ആരോപണം ഉന്നയിച്ചതിനാൽ രാജേഷ് പറഞ്ഞതെല്ലാം രേഖയിൽനിന്നു നീക്കം ചെയ്യണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പിന്നീട് സതീശന് വ്യക്തിപരമായ വിശദീകരണത്തിന് അവസരം കൊടുത്തപ്പോഴും ബഹളമായി. പുനർജനി പദ്ധതിയിൽ ചെയ്ത കാര്യങ്ങൾ സതീശൻ വിശദീകരിച്ചു. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ എംഎൽഎ എന്ന നിലയിൽ താൻ ചെയ്തതിന് അഭിനന്ദിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നു സതീശൻ ഭരണപക്ഷത്തോടു പറയുന്നുണ്ടായിരുന്നു.
എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നു പറഞ്ഞിട്ട് ശരിയായത് പല ഭരണപക്ഷ എംഎൽഎമാരുടെയും ഭാര്യമാരുടെ കാര്യമാണെന്ന് എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. ഭരണപക്ഷത്തെ എംഎൽഎമാരുടെ പേരെടുത്തു പറഞ്ഞായിരുന്നു പ്രസംഗം. ഭരണപക്ഷത്തുനിന്നു പ്രതിഷേധമുണ്ടായെങ്കിലും എൽദോസ് നിർത്താതെ പ്രസംഗിച്ചുകൊണ്ടിരുന്നു. വീട്ടിലിരിക്കുന്നവരേക്കുറിച്ചും ഭാര്യമാരേക്കുറിച്ചുമൊക്കെയുള്ള പരാമർശങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണ് ഉപദേശിച്ചു.
ബിജെപിയെക്കാൾ നല്ല നിലയിൽ കേരളത്തിൽ വർഗീയ ധ്രുവീകരണം നടപ്പിലാക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് മഞ്ഞളാംകുഴി അലി വിമർശിച്ചു. ബിജെപിയെ കൂട്ടുപിടിച്ച് ലീഗിനെയും കോണ്ഗ്രസിനെയും അസ്ഥിരപ്പെടുത്താൻ ശ്രമിച്ചാൽ നിങ്ങൾക്ക് ബംഗാളിലെ ഗതിയാകുമെന്ന് മഞ്ഞളാംകുഴി അലി മുന്നറിയിപ്പു നൽകി.
വെടിയുണ്ടകൾക്കു മുന്നിൽ വിരിമാറു കാട്ടുന്ന സിപിഎം നേതാക്കൾക്ക് സിബിഐയുടെ തലവെട്ടം കണ്ടാൽ തലകറക്കം വരുമെന്ന് ഷാനിമോൾ ഉസ്മാൻ പരിഹസിച്ചു. ഇന്റർപോൾ ഒഴികെ എല്ലാ അന്വേഷണ ഏജൻസികളും കേരളത്തിലുണ്ട്. ഈ നിലയ്ക്ക് ചരിത്രത്തിൽ ഇടം നേടിയ സർക്കാരാണ് പിണറായി സർക്കാർ എന്നും ഷാനിമോൾ പറഞ്ഞു.
റോഷി അഗസ്റ്റിൻ ഇടതുസർക്കാരിനെ പ്രകീർത്തിച്ചു സംസാരിച്ചു. സർക്കാരിന്റെ മുന്നാക്ക സംവരണവും കർഷക ക്ഷേമ പ്രവർത്തനങ്ങളും ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളും അഭിനന്ദനാർഹമാണെന്നു റോഷി പറഞ്ഞു. പ്രതിപക്ഷത്താണെങ്കിലും ഗവർണറെ നയപ്രഖ്യാപനപ്രസംഗത്തിനു സഭയിൽ കൊണ്ടുവന്നു നിർത്തിയതിന്റെ പേരിൽ സർക്കാരിനെ അഭിനന്ദിക്കാൻ എൻ.എ. നെല്ലിക്കുന്നിനു മടിയില്ല. നെല്ലിക്കുന്നിന് ഒന്നേ വേണ്ടൂ. ഗവർണറെ കാണാൻ പോയ മന്ത്രിമാർ ഗവർണർക്കു നൽകിയ കേക്കിന്റെ കൂട്ട് ഒന്നു പറഞ്ഞു കൊടുക്കണം. അതിലാണ് ഗവർണറെ വീഴ്ത്തിയതെന്നാണ് നെല്ലിക്കുന്ന് കരുതുന്നത്.
ഇത്രയേറെ അഴിമതിയിൽ മുങ്ങിയ മറ്റൊരു സർക്കാർ കേരളത്തിലുണ്ടായിട്ടില്ലെന്നാണ് എം. വിൻസന്റ് പറയുന്നത്. അന്വേഷണ ഏജൻസികൾ സെക്രട്ടേറിയറ്റിൽ വരുന്നത് കാറ്റുകൊള്ളാനോ കിറ്റു വാങ്ങാനോ അല്ല, കുറ്റവാളികളെ തേടിയാണെന്ന് വിൻസന്റ് പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് അവസാനിക്കും.
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
12:03 AM Jan 14, 2021 | Deepika.com