2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കായിരുന്നു അമേരിക്കൻ പാർലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോൾ രക്ഷപ്പെട്ടത്. അക്രമികൾ റാഞ്ചിയശേഷം കാപ്പിറ്റോളിനു നേരേ പറത്തുകയായിരുന്ന വിമാനത്തിലെ യാത്രക്കാർ കോക്പിറ്റിൽ കയറിയ വിമാനറാഞ്ചികളെ നേരിട്ടതിനാലാണ് വിമാനം കാപ്പിറ്റോളിൽ ഇടിച്ചിറക്കാൻ കഴിയാതെപോയത്. എന്നാൽ ബോംബാക്രമണം, കൊലപാതക ശ്രമങ്ങൾ, അക്രമം തുടങ്ങി പ്രക്ഷുബ്ധമായ നിരവധി സംഭവങ്ങൾ അമേരിക്കൻ പാർലമെന്റ് മന്ദിരത്തിൽ നടന്നിട്ടുണ്ട്.
1814ൽ ബ്രിട്ടീഷ് സൈന്യം യുഎസ് കാപ്പിറ്റോൾ കത്തിച്ചു.1812 ൽ തുടങ്ങിയ യുദ്ധത്തിലാണ് വാഷിംഗ്ടൺ ഡിസി ആക്രമിച്ച ബ്രിട്ടീഷ് സൈനികർ കാപ്പിറ്റോളിൽ തീയിട്ടത്.
1835ൽ പ്രസിഡന്റ് ആൻഡ്രൂ ജാക്സണെ വധിക്കാനുള്ള ശ്രമം നടന്നതും കാപ്പിറ്റോളിലായിരുന്നു. ജനുവരി 30 ന് യുഎസ് കുടിയേറ്റക്കാരനായ റിച്ചാർഡ് ലോറൻസ് ആണ് പ്രസിഡന്റിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്രമി രണ്ടുതവണ വെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും വെടി പൊട്ടാഞ്ഞതിനാൽ പ്രസിഡന്റ് രക്ഷപ്പെട്ടു. യുഎസ് പ്രസിഡന്റിനു നേരേയുണ്ടായ ആദ്യവധശ്രമമായിരുന്നു ഇത്.
1856ൽ സെനറ്റർ ചാൾസ് സംനറിന് കാപ്പിറ്റോളിൽ മർദനമേറ്റു. സൗത്ത് കരോലിന പ്രതിനിധി പ്രെസ്റ്റൺ ബ്രൂക്ക്സ് മസാച്ചുസെറ്റ്സ് സംനറിനെ സെനറ്റ് ചേംബറിൽ ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു.
1915 ജൂലൈ നാലിന് സെനറ്റ് സ്വീകരണ മുറിയിൽ ബോംബാക്രമണമുണ്ടായി. ഹാർവാഡ് യൂണിവേഴ്സിറ്റി മുൻ പ്രഫസർ എറിക് മ്യുൻഡർ സെനറ്റ് റിസപ്ഷൻ റൂമിൽ മൂന്ന് ഡൈനാമൈറ്റുകൾ പൊട്ടിക്കുകയായിരുന്നു. ആർക്കും പരിക്കേറ്റില്ല.
1954ൽ പ്യൂർട്ടോറിക്കൻ ദേശീയവാദികളുടെ ആക്രമണമുണ്ടായി. ഹൗസ് ഗാലറിയിലിരുന്നാണ് വെടിയുതിർത്തത്. അഞ്ച് ഹൗസ് അംഗങ്ങൾക്ക് പരിക്കേറ്റു.
1971 മാർച്ച് ഒന്നിന് യുദ്ധവിരുദ്ധ, കാലാവസ്ഥ, അണ്ടർഗ്രൗണ്ട് പ്രവർത്തകർ സെനറ്റ് ഭാഗത്തുള്ള കുളിമുറിയിൽ ബോംബ് സ്ഥാപിച്ചു. പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ ലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടമുണ്ടായെങ്കിലും ആളപായമുണ്ടായില്ല.
1983ൽ ഗ്രനേഡയിലും ലബനോനിലും സൈനിക നടപടികളിൽ പ്രതിഷേധിച്ച് സായുധ പ്രതിരോധ യൂണിറ്റ് എന്ന തീവ്രവാദ സംഘം സെനറ്റ് ഭാഗത്ത് ബോംബ് വച്ചു. സെനറ്റ് ചേംബറിന് പുറത്ത് ഒരു ബെഞ്ചിനടിയിൽ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചെങ്കിലും ആളപായമുണ്ടായില്ല.
1998ൽ ഒരു സായുധ ആക്രമണകാരി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്നു.
2001 സെപ്റ്റംബർ 11 ന് വേൾഡ് ട്രേഡ് സെന്റർ തകർത്ത അൽ-ക്വയ്ദ ആക്രമണത്തിലും കാപ്പിറ്റോൾ ലക്ഷ്യമിട്ടിരുന്നു.
2016 മാർച്ചിൽ വിസിറ്റർ സെന്ററിൽ വെടിവയ്പുണ്ടായി.പോലീസ് ഉദ്യോഗസ്ഥർക്കു നേരേ തോക്കു ചൂണ്ടിയ അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
12:09 AM Jan 08, 2021 | Deepika.com