വിവാദ കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാന അതിർത്തികളിലെ കർഷക പ്രക്ഷോഭം ഇന്നു നാൽപതാം ദിവസത്തിലേക്കു കടക്കുന്നു. നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നതോടെ കേന്ദ്ര സർക്കാർ ഇന്നലെ വിളിച്ചുചേർത്ത ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. പ്രക്ഷോഭം ആരംഭിച്ച ശേഷം കർഷക പ്രതിനിധികളുമായി സർക്കാർ നടത്തിയ ഏഴാം വട്ട ചർച്ചയാണ് ഇന്നലെ സമവായത്തിലെത്താതെ പിരിഞ്ഞത്. അടുത്ത വെള്ളിയാഴ്ച ചർച്ച തുടരുമെന്നാണ് ധാരണ.
ഈ സമരത്തിലേക്ക് ഓരോ കർഷകനും അവനവന്റെ ഹൃദയത്തിൽനിന്നിറങ്ങി വന്നതാണ്. അതുകൊണ്ടുതന്നെ വിവാദ നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടു പോകില്ല എന്നാണ് കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്കെത്തിയ നാൽപ്പതു കർഷക സംഘടനാ പ്രതിനിധികളും ഒരേ സ്വരത്തിൽ പറഞ്ഞത്. നിയമങ്ങൾ പിൻവലിക്കില്ലെന്നും വേണമെങ്കിൽ ഭേദഗതികൾ വരുത്താമെന്നും ഉള്ള നിലപാട് സർക്കാർ പ്രതിനിധികൾ ആവർത്തിക്കുകയും ചെയ്തു.
ജനുവരി 26ന് മുൻപായി കാർഷിക നിയമങ്ങൾ പിൻവലിച്ചു പ്രശ്നപരിഹാരം കണ്ടെത്തിയില്ലെങ്കിൽ, ലോകത്തിനു മുന്നിൽ ഇന്ത്യ പ്രൗഢിയും പടക്കോപ്പുകളും പ്രദർശിപ്പിക്കുന്ന റിപ്പബ്ലിക് ദിന പരേഡിനു പിന്നാലെ തലസ്ഥാനത്ത് ആയിരക്കണക്കിനു ട്രാക്ടറുകളുമായി കിസാൻ പരേഡ് നടത്തുമെന്നാണ് കർഷകർ ഇന്നലെയും നൽകിയിട്ടുള്ള മുന്നറിയിപ്പ്. ഡൽഹി അതിർത്തികളിൽ കർഷക പ്രക്ഷോഭം ആരംഭിച്ച് ഇത്രയും ദിവസം പിന്നിടുന്പോൾ കൊടും ശൈത്യത്തിലും മറ്റു രോഗങ്ങൾക്കും അടിപ്പെട്ട് ഇതുവരെ 60 കർഷകരുടെ ജീവനാണ് നഷ്ടമായത്. ഓരോ പതിനാറു മണിക്കൂറിലും ഒരു കർഷകന്റെ ജീവൻ നഷ്ടപ്പെടുന്നു എന്നാണ് ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടികായത് പറഞ്ഞത്. ഈ ദുരവസ്ഥയ്ക്ക് ഉത്തരം നൽകേണ്ടത് സർക്കാരാണെന്നും രാകേഷ് ടികായത് കുറ്റപ്പെടുത്തി.
പറഞ്ഞതിൽ പാതി പതിരായി
കർഷകർ ഉന്നയിച്ച നാലു സുപ്രധാന ആവശ്യങ്ങളിൽ 50 ശതമാനത്തിനും അംഗീകാരം നൽകി എന്നാണ് ആറാം വട്ട ചർച്ചയ്ക്കുശേഷം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അവകാശപ്പെട്ടത്. എന്നാൽ, കർഷകരുടെ സുപ്രധാന ആവശ്യങ്ങളായ മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവിലയിൽ നിയമപ്രകാരം ഉറപ്പു നൽകുക എന്നീ ആവശ്യങ്ങളിൽനിന്ന് തന്ത്രപൂർവം ഒഴിഞ്ഞുമാറിയാണ് അവരുടെ 50 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചുകൊടുത്തു എന്നു കൃഷിമന്ത്രി അവകാശപ്പെട്ടത്. വൈദ്യുതി നിരക്ക് സംബന്ധിച്ച വൈദ്യുതി ഭേദഗതി ബിൽ 2020 മാറ്റിവയ്ക്കുക, അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് വൈക്കോൽ കത്തിക്കുന്നതിനുള്ള തടവും പിഴയും ശിക്ഷയിൽനിന്നു കർഷകരെ ഒഴിവാക്കുക എന്നീ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ചു എന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ, ഇന്നലെ ഏഴാം വട്ട ചർച്ച ആരംഭിക്കും വരെയോ ഇതുവരെതന്നെയോ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് സർക്കാരിന്റെ ഭാഗത്തുനിന്നു രേഖാമൂലം ഒരുറപ്പും ലഭിച്ചിട്ടില്ലെന്നാണ് കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കിയത്.
കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ രണ്ടെണ്ണം അംഗീകരിച്ചു എന്ന ആവർത്തിച്ചുള്ള പ്രഖ്യാപനത്തിലൂടെ സർക്കാർ വിട്ടുവീഴ്ച ചെയ്തിട്ടും കർഷക സംഘടനകൾ പിടിവാശിയിൽ ഉറച്ചു നിൽക്കുന്നു എന്ന സന്ദേശമാണ് കൃഷിമന്ത്രിയും നരേന്ദ്ര മോദി സർക്കാരും പരത്താൻ ശ്രമിക്കുന്നത്. എന്നാൽ, ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന പതിനായിരക്കണക്കിനു കർഷകരുടെയും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യത്തെ ലക്ഷക്കണക്കിനു കർഷകരുടെയും സുപ്രധാന ആവശ്യം എന്നത് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും താങ്ങുവിലയിൽ നിയമപരമായ ഉറപ്പു ലഭിക്കുകയും ചെയ്യുക എന്നതുതന്നെയാണ്. ഈ സുപ്രധാന കാര്യങ്ങളിൽ ഉറപ്പു ലഭിക്കാതെ സമരത്തിൽനിന്നു പിൻമാറില്ലെന്ന് കർഷകർ സർക്കാരുമായുള്ള എല്ലാ ചർച്ചയിലും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതുമാണ്.
പിടിവാശിയും പോംവഴികളും
ആറാംവട്ട ചർച്ചയിൽ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യത്തോട് ഈ നിയമങ്ങൾ കൊണ്ടുവന്നു പാസാക്കി എടുത്തതിനെക്കാൾ കൂടുതൽ ബുദ്ധിമുട്ടും കഠിനവുമായിരിക്കും പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ എന്നാണ് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വിശദീകരിച്ചത്. എന്നാൽ, ഏഴാംവട്ട ചർച്ചയ്ക്ക് തൊട്ടു മുമ്പായി ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ ഇതിനുള്ള പരിഹാരവും നിർദേശിച്ചിരുന്നു. തത്കാലം ഒരു ഓർഡിനൻസ് പുറത്തിറക്കി സർക്കാർ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക. അതിനുശേഷം പാർലമെന്റ് സമ്മേളിക്കുന്പോൾ നിയമം പിൻവലിക്കുക എന്നതായിരുന്നു കർഷക സംഘടനകൾ മുന്നോട്ടുവച്ച പോംവഴി. എന്നാൽ, മറ്റെല്ലാ കാര്യങ്ങളിലും ഓർഡിനൻസുകൾ ശീലമാക്കിയ കേന്ദ്ര സർക്കാർ ഇക്കാര്യം കേട്ടതായി പോലും നടിച്ചില്ല.
മിനിമം താങ്ങുവില സംബന്ധിച്ച ഉറപ്പിൽ 2018ൽ ലോക്സഭയിൽ അവതരിപ്പിച്ച ഒരു സ്വകാര്യ ബില്ലിനെ മാതൃകയാക്കാമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി. 2018ൽ ലോക്സഭയിൽ സ്വാഭിമാന പക്ഷ പാർട്ടി എംപിയായിരുന്ന രാജു ഷെട്ടി അവതരിപ്പിച്ച സ്വകാര്യ ബില്ലാണ് കർഷകർ ചൂണ്ടിക്കാട്ടിയത്. ഉൾക്കാന്പ് ചോരാതെ സ്വകാര്യ ബില്ലിൽ ചില ഭേദഗതികൾ വരുത്തി അതൊരു സർക്കാർ ബില്ലായി കേന്ദ്ര സർക്കാരിന് അവതരിപ്പിക്കാവുന്നതേ ഉള്ളൂ.
മിനിമം താങ്ങുവിലയിൽ കുറഞ്ഞ് ഒരാൾക്കും കാർഷിക വിളകൾ വാങ്ങാനാകില്ല എന്ന വ്യവസ്ഥയാണ് പ്രധാനമായും ആ ബില്ലിൽ ഉണ്ടായിരുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ഓർഡിനൻസ് കൊണ്ടുവരുന്നതിലൂടെ സമയനഷ്ടമോ ആശങ്കകളോ ഉണ്ടാകില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. കർഷക സമരത്തിൽ പരിഹാരം ഉണ്ടാക്കണം എന്ന് നരേന്ദ്ര മോദി സർക്കാരിന് സത്യസന്ധമായി ആഗ്രഹമുണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് ഓർഡിനൻസ് കൊണ്ടു വരാവുന്നതേയുള്ളൂ എന്നും കർഷകർ വ്യക്തമാക്കി.
കുത്തകകൾ മുട്ടുകുത്തുന്നു
മണ്ണും വിളയും കോർപറേറ്റുകൾ കൊള്ളയടിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ തെരുവിലിറങ്ങിയത്. കേന്ദ്ര സർക്കാരിന്റെ മുതലാളിത്ത ചങ്ങാത്ത പ്രീണനം മാത്രമാണ് മൂന്ന് വിവാദ നിയമങ്ങളുമെന്ന് രാജ്യവ്യാപകമായി വിമർശനം ഉയരുകയും ചെയ്തു. കുത്തക ഭീമന്മാരായ റിലയൻസിനെയും അദാനിയെയും ബഹിഷ്കരിച്ചാണ് സമരത്തിന്റെ പാതി ഘട്ടത്തിൽ കർഷകർ അടവും ചുവടും മാറ്റിയത്. റിലയൻസിന്റെ ജിയോ മൊബൈൽ കണക്ഷനുകൾ ഉപേക്ഷിക്കാനും അംബാനിയുടെയും അദാനിയുടെയും ഷോപ്പിംഗ് മാളുകൾ ബഹിഷ്കരിക്കാനും കർഷകർ വ്യാപകമായി ആഹ്വാനം ചെയ്തു. പഞ്ചാബിൽ ഒരുപടി കടന്ന് പ്രതിഷേധം ജിയോ മൊബൈൽ ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിലും ടവറുകൾ തകർക്കുന്നതിലും എത്തി. ഹരിയാനയിലും മൊബൈൽ ടവറുകൾക്ക് നേരേ ആക്രമണമുണ്ടായി. ഇത്തരത്തിൽ 1500ൽ അധികം ടവറുകൾ തകർക്കപ്പെട്ടു എന്നാരോപിച്ച് റിലയൻസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. അതുമാത്രമല്ല കോർപറേറ്റ് കാർഷിക രംഗത്തേക്ക് തങ്ങൾ കാലെടുത്തു വയ്ക്കുന്നില്ല എന്ന് റിലയൻസ് ഇന്നലെ പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. കർഷകരുടെ രോഷം എവിടെയൊക്കെ ചെന്ന് തറയ്ക്കുന്നുണ്ടെന്ന് ഈ ഒരൊറ്റ പ്രഖ്യാപനത്തിൽനിന്നു തന്നെ വ്യക്തമാണ്.
സെബി മാത്യു
വിതച്ചത് കൊയ്യാനുറച്ച് കർഷകർ
12:00 AM Jan 05, 2021 | Deepika.com