അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പു കഴിഞ്ഞു. ജോ ബൈഡൻ ജയിച്ചു. എന്നാൽ ബൈഡന്റെ ജയം നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകരിച്ചിട്ടില്ല. നാളെ യുഎസ് കോണ്‍ഗ്രസിൽ ഇലക്ടറൽ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്നതിനെ ചോദ്യംചെയ്യുമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാർ പറയുന്നത്. ജനുവരി 20 നാണ് പുതിയ പ്രസിഡന്റ് അധികാരമേൽക്കേണ്ടത്.
1933ൽ പാസാക്കിയ ഇരുപതാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് പഴയ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്ന സമയം ജനുവരി 20 ഉച്ചയ്ക്ക് എന്നു നിശ്ചയിച്ചത്. അതുവരെ മാർച്ച് നാലിനായിരുന്നു അധികാരക്കൈമാറ്റം. ഇക്കുറി അധികാരക്കൈമാറ്റം സുഗമമാകുമെന്ന സൂചനയല്ല ഇതുവരെ ട്രംപ് നൽകുന്നത്. ട്രംപ് അധികാരം കൈമാറാൻ വിസമ്മതിച്ചാൽ എന്തു സംഭവിക്കും?
220 വർഷങ്ങൾക്കു മുന്‍പ് ജോണ്‍ ആഡംസ്
സമാനമായ അനുഭവം 220 വർഷങ്ങൾക്കു മുന്‍പ് ഇതേ അമേരിക്കയിൽ സംഭവിച്ചിരുന്നു. അധികാരകൈമാറ്റം നടക്കേണ്ടിയിരുന്ന 1801 മാർച്ച് നാലിന് അമേരിക്കൻ ഐക്യനാടുകളുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ജോണ്‍ ആഡംസ് തന്റെ മുഖ്യ എതിരാളിയായിരുന്ന തോമസ് ജഫേഴ്സണ്‍ അധികാരം കൈമാറാൻ വിസമ്മതിച്ചു. ആഡംസിന്റെ പിടിവാശിക്കു വഴങ്ങാതെ അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരെല്ലാം അദ്ദേഹത്തെ വിട്ടുപോയി. നിലവിലെ പ്രസിഡന്റ് എന്ന നിലയിൽ ജോണ്‍ ആഡംസ് പങ്കെടുക്കാൻ വിസമ്മതിച്ച ചടങ്ങിൽ വച്ച് ജഫേഴ്സണ്‍ അധികാരമേറ്റു. ഉടൻ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ ആഡംസിന്റെ ജംഗമ വസ്തുക്കൾ അവിടെ നിന്നു മാറ്റാൻ ആരംഭിച്ചു. പ്രസിഡന്റിന്റെ പുതിയ ഒൗദ്യോഗിക വസതിയിൽ ആദ്യമായി താമസിക്കാൻ ആരംഭിച്ചത് ആഡംസായിരുന്നു. സുരക്ഷാ വിഭാഗം എല്ലാ ഒൗദ്യോഗിക വിനിമയ സംവിധാനങ്ങളും വിച്ഛേദിച്ചു. പ്രസിഡന്റിന്റെ ഉദ്യോഗസ്ഥവൃന്ദം ആഡംസിൽ നിന്നുളള നിർദേശങ്ങൾ സ്വീകരിക്കുന്നത് നിർത്തിവച്ചു. പ്രസിഡന്റിന്റെ ഓഫീസ് നിശ്ചലമായി.
അക്കാലം മുതൽ വൈറ്റ് ഹൗസ് നിവാസികൾ അധികാരക്കൈമാറ്റത്തിനുള്ള അവസാന സമയംവരെ കാത്തുനിൽക്കാറില്ല. നിലവിലെ പ്രസിഡന്റ് മത്സരിക്കുന്നുണ്ടെങ്കിൽ തെരഞ്ഞെടുപ്പു ഫലം വിപരീതമാണെന്ന സൂചനകൾ പുറത്തു വരുന്പോൾത്തന്നെ ഒൗദ്യോഗിക വസതി ഒഴിയാനുളള തയാറെടുപ്പുകൾ ആരംഭിക്കും. സൈന്യം, രഹസ്യാന്വേഷണ വിഭാഗം, സിഐഎ, എഫ്ബിഐ, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ എന്നീ രാജ്യത്തിന്റെ സ്വതന്ത്ര ഏജൻസികളിൽനിന്നുമുണ്ടാകാൻ സാധ്യതയുളള അപമാനം ഒഴിവാക്കാനാണിത്. ഈ വിഭാഗങ്ങളെല്ലാം ഒരു പ്രത്യേക ധർമസംഹിതയിൻ കീഴിലാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ അംഗീകാരം ലഭിക്കുന്ന വ്യക്തിയെ സേവിക്കുക എന്ന ധർമസംഹിത.
സംസ്ഥാനങ്ങളിലെ വരണാധികാരികൾ വിജയം പ്രഖ്യാപിക്കുകയും ബൈഡൻ 270 എന്ന മാന്ത്രിക സംഖ്യയിൽ തൊടുകയും ചെയ്തപ്പോൾത്തന്നെ താഴെപ്പറയുന്ന കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങിക്കഴിഞ്ഞു.
1. രഹസ്യ സേനാ വിഭാഗത്തിന്റെ ശ്രദ്ധ നിലവിലെ പ്രസിഡന്റിനും വരാൻപോകുന്ന പ്രസിഡന്റിനുമിടയിൽ വിഭജിക്കപ്പെടുന്നു.
2. സിഐഎ രണ്ടുപേരോടും വിവരങ്ങൾ പങ്കു വയ്ക്കുന്നു.അമേരിക്കയുടെ സർവസൈന്യാധിപൻ എന്ന നിലയിൽ പ്രസിഡന്റിനോടു മാത്രം പറയാൻ കഴിയുന്ന രഹസ്യങ്ങൾ വരെ ഇത്തരത്തിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്.
3. സിഐഎയെ രഹസ്യനിരീക്ഷണം ചെയ്യുന്ന കൗണ്ടർ ഇന്റലിജൻസ് സംഘം രണ്ടു പേരോടും വിവരങ്ങൾ പങ്കുവയ്ക്കുന്നു.
4. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് വൈറ്റ്ഹൗസിൽ മാറ്റങ്ങൾ വരുത്തുന്നു.
5. ജനുവരി 20 ന് മധ്യാഹ്നത്തിൽ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പഴയ പ്രസിഡന്റിന്റെ ജംഗമങ്ങൾ നീക്കം ചെയ്യുകയും പുതിയ പ്രസിഡന്റിന്റേത് കൊണ്ടുവരികയും ചെയ്യുന്നു. ഇതിന് ആരുടെയും നിർദേശങ്ങൾക്കായി അവർ കാത്തു നിൽക്കുന്നില്ല.
6. വൈറ്റ് ഹൗസിന്റെ വാടക നിലവിലെ പ്രസിഡന്റിന്റെ ശന്പളത്തിൽനിന്ന് കുറവു വരുത്തുന്നത് നിർത്തൽ ചെയ്യുന്നു.
7. പുതിയ പ്രസിഡന്റിന്റെ ജനുവരിയിലെ ശന്പളത്തിൽനിന്ന് വൈറ്റ് ഹൗസ് വാടക കുറവു ചെയ്യാൻ ആരംഭിക്കുന്നു.
8. ജനുവരി 20 മധ്യാഹ്നത്തിൽ പ്രസിഡന്റിന്റെ ഭാര്യ വൈറ്റ് ഹൗസിന്റെ യജമാനത്തി അല്ലാതാകുന്നു.
9. ജനുവരി 20 മധ്യാഹ്നത്തിൽ പുതിയ പ്രസിഡന്റിന്റെ ഭാര്യ വൈറ്റ് ഹൗസിന്റെ യജമാനത്തിയായി മാറുന്നു.
10. ജനുവരി 20 മധ്യാഹ്നത്തിൽ പെന്റഗണ്‍, സിഐഎ, എഫ് ബി, അറ്റോർണി ജനറൽ തുടങ്ങിയ അമേരിക്കൻ ഐക്യനാടുകളുടെ എല്ലാ ശക്തി സംവിധാനങ്ങളും നിലവിലുണ്ടായിരുന്ന പ്രസിന്റുമായുള്ള എല്ലാ ഒൗദ്യോഗിക വിനിമയങ്ങളും നിർത്തുന്നു. മുൻപ്രസിഡന്റിനെ ആജീവനാന്തം സേവിക്കേണ്ടതിനാൽ, രഹസ്യ സേവനാ വിഭാഗം മാത്രം അദ്ദേഹവുമായുളള അത്യാവശ്യ വിനിമയം നിലനിർത്തുന്നു.
11. പ്രസിഡന്റിന്റെ ബീസ്റ്റ് എന്ന ഒൗദ്യോഗിക കാറും എയർഫോഴ്സ് 1 വിമാനവും സ്ഥാനമൊഴിയുന്ന പ്രസിഡന്റിനെ സല്യൂട്ട് ചെയ്യുന്നു. അതിനുശേഷം അവരുടെ ശ്രദ്ധ പുതിയ പ്രസിഡന്റിലേക്കു തിരിയുന്നു. ബീസ്റ്റ് പുതിയ പ്രസിന്റിന്റെ രക്തസാന്പിളുകൾ ഒപ്പം കരുതുന്നു.
ആരുടെയും നിർദേശങ്ങൾ ഇല്ലാതെ അമേരിക്കയിൽ കഴിഞ്ഞ 220 വർഷങ്ങളായി ഇതു തുടരുന്നു. ഇക്കുറിയും ഇത്തരം ചിട്ടവട്ടങ്ങൾക്കു മാറ്റമുണ്ടാകുമെന്ന് കരുതാൻതക്ക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിനോടകം നടക്കേണ്ട കാര്യങ്ങളെല്ലാം മുറപോലെ നടന്നുവരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
ടി.എസ്. ബേബി
ജനുവരി 20ന് അമേരിക്കയിൽ എന്തു സംഭവിക്കും?
11:57 PM Jan 04, 2021 | Deepika.com