ഒരു റോഡ് നിർമാണത്തിനായി ഇത്രയധികം ജീവനുകൾ ബലിയർപ്പിക്കേണ്ടിവന്ന ചരിത്രം സംസ്ഥാനത്തു മാത്രമല്ല രാജ്യത്തുതന്നെ ഉണ്ടാകാനിടയില്ല. 28.5 കിലോമീറ്ററുള്ള ആറുവരിപ്പാത മണ്ണുത്തിയിൽനിന്ന് പുറപ്പെട്ടിട്ട് 11 വർഷമായിട്ടും ഇതുവരെ വടക്കഞ്ചേരിയിലെത്തിയിട്ടില്ല. അന്നും ഇന്നും തടസമായി നിൽക്കുന്നതു കുതിരാനാണ്.
ഇരട്ട തുരങ്കങ്ങളുടെ നിർമാണം ഏതാണ്ട് പൂർത്തിയായെങ്കിലും നിസാര തടസങ്ങൾ ചൂണ്ടിക്കാട്ടി ഗതാഗതത്തിനുള്ള അനുമതി തടഞ്ഞിരിക്കയാണ്. പ്രളയകാലത്ത് അടിയന്തരമായി തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടുകയും ചെയ്തിരുന്നു.
രണ്ടര വർഷം കൊണ്ട് പണി പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തിൽ ആശ്വാസം കൊണ്ടവർക്ക് ഇപ്പോൾ ഒറ്റ ആഗ്രഹമേയുള്ളൂ; സ്വന്തം ജീവൻ നഷ്ടപ്പെടാതെ ഈ ദുരിതപാത കടന്നുപോകാൻ കഴിയണേ എന്ന പ്രാർഥന മാത്രം.
ദുരന്തങ്ങൾ ആവർത്തിക്കുന്ന കുതിരാൻ യാത്രക്കാർക്കു പേടിസ്വപ്നമാണിന്ന്. വർഷങ്ങൾക്കു മുന്പ് കാടു നിറഞ്ഞ കുതിരാനിൽ രാത്രി മോഷ്ടാക്കളെയായിരുന്നു യാത്രക്കാർ പേടിച്ചിരുന്നതെങ്കിൽ ഇപ്പോൾ അപകടങ്ങളും മരണങ്ങളുമാണ് ഭീതിപ്പെടുത്തുന്നത്. ദുരന്തങ്ങൾ ഒന്നിനു പിറകേ ഒന്നായി സംഭവിച്ചിട്ടും അധികാരികൾക്ക് ഒരു കുലുക്കവുമില്ല. ആരൊക്കെ കുലുങ്ങിയാലും ദേശീയപാത അഥോറിറ്റിയോ കരാർ കന്പനിയോ അനങ്ങില്ലെന്ന നയമാണുള്ളത്. ഇവരെ കുലുക്കേണ്ട കേന്ദ്ര-സംസ്ഥാന സർക്കാരുകളാകട്ടെ എല്ലാം ലാഘവത്തോടെ കണ്ടിരിക്കുകയാണ്.
ഏറ്റവും അവസാനം പുതുവർഷത്തലേന്നുണ്ടായ അപകടപരന്പരയിൽ മൂന്നു പേരുടെ ജീവനാണ് പൊലിഞ്ഞത്. പരിക്കേറ്റ 15 പേർ ഇപ്പോഴും ചികിത്സയിലാണ്.
കരാർ ഒപ്പുവച്ചതു 2009ൽ
കെഎംസി കന്പനിയുമായി ദേശീയ പാത അഥോറിറ്റി 2009 ഓഗസ്റ്റ് 24നാണ് റോഡ് നിർമാണ കരാർ ഒപ്പുവച്ചത്. രണ്ടര വർഷം കൊണ്ട് പണി തീർക്കണമെന്നായിരുന്നു കരാർ. നാലു ഘട്ടങ്ങളിലായി പണി പൂർത്തിയാക്കാനായിരുന്നു വ്യവസ്ഥ. 253 ദിവസത്തിനുള്ളിൽ മൊത്തം പദ്ധതിവിഹിതത്തിന്റെ പത്തു ശതമാനവും 513 ദിവസത്തിനുള്ളിൽ 35 ശതമാനവും 773 ദിവസത്തിനുള്ളിൽ 70 ശതമാനവും 913 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തീകരണവുമെന്നതായിരുന്നു വ്യവസ്ഥ. എന്നാൽ, എല്ലാം ലംഘിക്കപ്പെട്ടു. രണ്ടര വർഷം കൊണ്ട് പൂർത്തിയാക്കേണ്ട റോഡ് നിർമാണം 11 വർഷമായിട്ടും പൂർത്തിയായില്ല.
617 കോടി രൂപയ്ക്കാണ് നിർമാണ കന്പനി ടെൻഡർ സമർപ്പിച്ചത്. ഇതിൽ 243.99 കോടി രൂപ കേന്ദ്ര സർക്കാർ ഗ്രാന്റ് നൽകി. കരാർ കന്പനി 2017ൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ പദ്ധതിക്കായി 1020 കോടി രൂപ ചെലവാക്കിയെന്നാണ് പറഞ്ഞിരിക്കുന്നത്. 236 കോടി രൂപ കേന്ദ്ര സർക്കാർ സഹായവും ലഭിച്ചിട്ടുണ്ട്.
11 വർഷം, 245 ജീവനുകൾ
ആറുവരിപ്പാത കടന്നുപോകുന്ന മണ്ണുത്തി, പീച്ചി പോലീസ് സ്റ്റേഷനുകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടാകുക. 28.5 കിലോമീറ്റർ ആറുവരിപ്പാതയിൽ പതിനൊന്നുവർഷങ്ങൾക്കുള്ളിൽ 245 ജീവനുകളാണ് അപകടങ്ങളിൽ നഷ്ടമായത്. കുതിരാൻ ഉൾപ്പെടുന്ന പീച്ചി സ്റ്റേഷൻ പരിധിയിൽ മാത്രം 108 അപകട മരണങ്ങളാണുണ്ടായത്. 2018 ജനുവരി ഒന്നു മുതൽ സെപ്റ്റംബർ എട്ടുവരെ പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിലും 2019 ജനുവരി ഒന്നുമുതൽ 2020 സെപ്റ്റംബർ 19 വരെ മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലും ഉൾപ്പെടുന്ന മണ്ണുത്തി മുതൽ വാണിയന്പാറ വരെയുള്ള 17 കിലോമീറ്ററിനുള്ളിൽ 220 അപകടങ്ങളിലായി 31 പേർ മരിച്ചു. 244 പേർക്കു പരിക്കേറ്റു. ഭൂരിപക്ഷം അപകടങ്ങളും കുതിരാനിലും സമീപപ്രദേശങ്ങളിലുമായിരുന്നു.
തുരങ്കം, ഉടക്കുകൾ അനവധി
ഒരു കിലോമീറ്ററോളം നീളമുള്ള രണ്ടു തുരങ്കങ്ങളിൽ ഒരെണ്ണം പൂർത്തിയാക്കി തുറന്നുകൊടുക്കാൻ ഒരുങ്ങുന്പോഴാണ് ടോമിൻ തച്ചങ്കരി ഫയർഫോഴ്സ് മേധാവിയായി ചുമതലയേറ്റത്. തുടർന്ന് അദ്ദേഹം നടത്തിയ പരിശോധനയിൽ ഫയർഫോഴ്സിന്റെ അനുമതിയില്ലാതെ തുരങ്കം തുറക്കാനാകില്ലെന്ന നിലപാടെടുത്തു. സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി പിന്നീട് ലൈസൻസിനായി പിന്നാലെ നടന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ അടുത്ത ഉടക്ക് വന്നു. തുരങ്കത്തിന്റെ ഇരുഭാഗങ്ങളിലും മുകളിലുള്ള വനഭൂമി ഏറ്റെടുത്തു നൽകണം. അതിനുള്ള അപേക്ഷ നൽകിയിട്ടും സംസ്ഥാന സർക്കാർ അനങ്ങിയില്ല. 2017ൽ നൽകിയ അപേക്ഷ ഒടുവിൽ മൂന്നുവർഷം കഴിഞ്ഞപ്പോഴാണ് തീരുമാനമായത്. അതോടെ തുരങ്കം തുറക്കാനുള്ള നടപടികൾക്കായി തുരങ്ക മുഖത്തെ മണ്ണും പാറകളും നീക്കാനുമായില്ല. ഇതും ജോലികൾ വൈകിച്ചു.
കേന്ദ്രമന്ത്രി നേരിട്ടെത്തിയിട്ടും
ഇഴഞ്ഞുനീങ്ങുന്ന തുരങ്ക നിർമാണത്തിന്റെ നിജസ്ഥിതി വിലയിരുത്താൻ കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി കുതിരാനിൽ നേരിട്ടെത്തി. തിരിച്ചു പോകുന്പോൾ പ്രഖ്യാപനവും നടത്തി. ജനുവരിയിൽ തുരങ്കങ്ങളിലൊന്നു ഗതാഗതത്തിനായി തുറന്നുകൊടുക്കും. പക്ഷേ ജനുവരിയെത്തിയിട്ടും തുരങ്കം മാത്രം തുറന്നില്ല. ഗഡ്കരിയുടെ പ്രഖ്യാപനം കേട്ട് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു തുരങ്കം തുറന്നുകൊടുക്കുമെന്ന്. നിർമാണം പൂർത്തിയാവണ്ടേ?
കരാർ നീട്ടിനൽകിയതു നാലുവട്ടം
തുടർച്ചയായി നിർമാണ കന്പനി കരാർ ലംഘനം നടത്തിയിട്ടും ദേശീയപാത അഥോറിറ്റി പദ്ധതി പൂർത്തീകരണത്തിനായി നാലു തവണയാണ് സമയം നീട്ടി നൽകിയത്. എന്നാൽ കരാർ ലംഘനം തുടർക്കഥയായതോടെ 2014 ഏപ്രിലിൽ കരാർ റദ്ദുചെയ്യാൻ ദേശീയപാത അഥോറിറ്റി നടപടികൾ സ്വീകരിച്ചിരുന്നു. പക്ഷേ സ്ഥലം ഏറ്റെടുക്കാൻ വന്ന കാലതാമസവും സാന്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി കന്പനിയുടെ വാദം അംഗീകരിച്ച് കരാർ നീട്ടിക്കൊടുക്കുകയായിരുന്നു. 2015, 2016, 2017 വർഷങ്ങളിൽ സപ്ലിമെന്ററി കരാർപ്രകാരം കാലാവധി നീട്ടിക്കൊടുത്തു.
വടിയെടുത്ത് കളക്ടർ
കരാർപ്രകാരം പണി നടക്കുന്പോൾ ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ കരാർകന്പനി നടത്തണമെന്നാണ് കരാർ. പക്ഷേ, അറ്റകുറ്റപ്പണികൾ നടത്താൻ കന്പനി തയാറായില്ല. ആറുവർഷം മുന്പ് എം.എസ്. ജയ തൃശൂരിൽ കളക്ടറായിരിക്കുന്പോഴാണ് കുതിരാനിലെ റോഡുകൾ തകർന്ന് ഗതാഗതംതന്നെ താറുമാറാകുകയും അപകടങ്ങൾ പെരുകുകയും ചെയ്തത്. ദേശീയപാത അഥോറിറ്റിയിലെ ഉദ്യോഗസ്ഥരെയും കരാർ കന്പനിക്കാരെയുമൊക്കെ വിളിച്ചുവരുത്തി അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശം നൽകിയെങ്കിലും വഴങ്ങിയില്ല. ഒടുവിൽ ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരെ അറസ്റ്റ്ചെയ്യാൻ മജിസ്റ്റീരിയൽ ഉത്തരവുമായി രംഗത്തുവന്നതോടെയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. അന്ന് അറസ്റ്റിൽനിന്നു രക്ഷപ്പെടാൻ ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും വീണ്ടും അതേ സ്ഥിതിതന്നെ.
കൈയൊഴിഞ്ഞ് സംസ്ഥാന സർക്കാർ
ദേശീയപാതയുടെ നിർമാണച്ചുമതല കേന്ദ്രസർക്കാരിനായതിനാൽ വിഷയത്തിൽ ഇടപെടാതെ എല്ലാം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവച്ച് കൈയൊഴിയാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. എന്നാൽ, നിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ദേശീയപാത അഥോറിറ്റിയുടെ സ്റ്റേറ്റ് സപ്പോർട്ടിംഗ് കരാർ നിലനിൽക്കുന്നുണ്ട്. റോഡുപണി പൂർത്തീകരിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും സംസ്ഥാന സർക്കാരിനും ആവശ്യമായ ഇടപെടലുകൾ നടത്താൻ ഉത്തരവാദിത്വമുണ്ട്. ഇതു മറച്ചുവച്ചാണ് സംസ്ഥാന സർക്കാർ എല്ലാ ഉത്തരവാദിത്വവും കേന്ദ്ര സർക്കാരിന്റെ തലയിൽ കെട്ടിവച്ച് ജനങ്ങളെ പെരുവഴിയിലാക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
വഴിമുടക്കി സമരങ്ങളും
ജനുവരിയിൽ ഒരു തുരങ്കം തുറക്കുമെന്നു മുഖ്യമന്ത്രി ആവർത്തിച്ചെങ്കിലും തൊഴിലാളികൾ സമരത്തിലായതോടെ പണികൾ വീണ്ടും മുടങ്ങിയിരിക്കുകയാണ്. ഒന്നര വർഷത്തിലേറെയുള്ള ശന്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളിസമരം. ഡിസംബർ 11ന് തൊഴിലാളികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും പത്തു ദിവസത്തിനുള്ളിൽ കുടിശിക തുകയുടെ 70 ശതമാനവും നൽകാമെന്ന ഉറപ്പിലാണ് നിർമാണം പുനരാരംഭിച്ചത്. എന്നാൽ ഒരു മാസത്തെ ശന്പളം മാത്രമാണ് ലഭിച്ചത്. കോവിഡ് മൂലം എട്ടു മാസം തുടർച്ചയായി മുടങ്ങിക്കിടന്ന ദേശീയപാത നിർമാണം നവംബർ 21നാണ് പുനരാരംഭിച്ചത്.
ശ്രമിച്ചാൽ തുരങ്കം തുറക്കാം
കാര്യമായ പണികളൊന്നും ഇനി തുരങ്കത്തിൽ ബാക്കിയില്ല. അഗ്നിസുരക്ഷാ പൈപ്പ് സ്ഥാപിക്കണം, സുരക്ഷാ കാമറ, എക്സോസ്റ്റ് ഫാനുകൾ, ഉരുക്കുപാളി ഘടിപ്പിച്ചു കോണ്ക്രീറ്റിടൽ, ട്രാഫിക് ലൈൻ വരയ്ക്കൽ, അടിയന്തര സാഹചര്യങ്ങളിലെ ആശയവിനിമയങ്ങൾക്കു സൗകര്യമൊരുക്കൽ, തീയണയ്ക്കാൻ കുഴൽ കിണറും പൈപ്പും, കണ്ട്രോൾ സ്റ്റേഷൻ നിർമാണം, ഉരുക്കുവല സ്ഥാപിക്കൽ, തുരങ്ക കവാടത്തിന്റെ മുകളിലുള്ള കല്ലും മണ്ണും നീക്കൽ എന്നിവയാണ് ഇനി ബാക്കിയുള്ളത്. അത്യാധുനിക ഉപകരണങ്ങളുള്ള കന്പനിക്ക് ഇവ പൂർത്തിയാക്കാൻ അധികം ദിവസങ്ങൾ വേണ്ടിവരില്ലെന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷേ, മനസു വേണം, സാന്പത്തികവും. ഇതു രണ്ടുമില്ലെങ്കിൽ ആറുവരിപ്പാതയും കുതിരാനുമൊക്കെ ആളുകളുടെ ജീവനെടുക്കുന്ന പെരുവഴിയായിത്തന്നെ തുടരും.
ഏറ്റവുമൊടുവിൽ മേയ് 31ന് എല്ലാ പണികളും തീർക്കുമെന്നാണ് കരാർ കന്പനി നൽകിയിരിക്കുന്ന ഉറപ്പ്. കാത്തിരിക്കാം ആ ദിവസംവരെ. അത്രമാത്രമേ പറയാനാകൂ.
പോൾ മാത്യു
പണിതീരാതെ, ജീവനെടുത്ത് കുതിരാൻ
11:05 PM Jan 03, 2021 | Deepika.com