ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു ഭരണപക്ഷത്തിന്റെ വിശ്വാസം. പ്രതിപക്ഷത്തിനു പക്ഷേ അതു പോരാ. ഗവർണറെയും പ്രധാനമന്ത്രിയെയും വരെ പ്രമേയത്തിൽ കൊണ്ടുവന്നു മര്യാദ പഠിപ്പിക്കണം. കേന്ദ്ര നിയമം റദ്ദാക്കാൻ നിയമസഭ നിയമം പാസാക്കുകയും വേണം. ഏതായാലും ചർച്ചയ്ക്കിടയിൽ മുനവച്ചു വർത്തമാനം പറഞ്ഞെങ്കിലും ഒടുവിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി. ഇടഞ്ഞു മാറുമെന്നു കരുതിയിരുന്ന ബിജെപിയുടെ ഒ. രാജഗോപാലും ഞെട്ടിച്ചു. അദ്ദേഹവും നിയമസഭാ പ്രമേയത്തിനൊപ്പം ചേർന്നു.
കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കാനായി ചേർന്ന പ്രത്യേക സമ്മേളനത്തിൽ ഭരണ- പ്രതിപക്ഷങ്ങൾ ഏകാഭിപ്രായക്കാരായിരുന്നെങ്കിലും ഭിന്നതകൾ പലപ്പോഴും മറനീക്കി പുറത്തു വന്നു.
പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർക്കെതിരേ സർക്കാർ വളരെ മൃദുവായാണു പ്രതികരിച്ചതെന്നായിരുന്നു കെ.സി. ജോസഫിന്റെ വിമർശനം. ശക്തമായി പ്രതികരിക്കുന്നതിനു പകരം രണ്ടു മന്ത്രിമാരെ അയച്ച് ഗവർണറുടെ കാലുപിടിച്ചെന്നും കെ.സി. ജോസഫ് ആരോപിച്ചു. ഭരണപക്ഷത്തെ പ്രകോപിപ്പിക്കുക തന്നെയായിരുന്നു ജോസഫിന്റെ ലക്ഷ്യം. പ്രമേയം അവതരിപ്പിക്കുന്നതിൽ മാത്രം കാര്യമില്ലെന്നും ജോസഫ് വാദിച്ചു. കേന്ദ്ര നിയമങ്ങൾ റദ്ദാക്കുന്ന നിയമം കൊണ്ടുവരണം. ഒറ്റദിവസം കൊണ്ടു മാധ്യമ മാരണ നിയമം കൊണ്ടുവന്നവർക്ക് ഇങ്ങനെയൊരു നിയമം കൊണ്ടുവരാൻ എന്താണു തടസമെന്നായിരുന്നു ജോസഫിന്റെ ചോദ്യം.
പ്രമേയത്തിൽ പ്രധാനമന്ത്രി എന്ന വാക്കുകൂടി കൊണ്ടുവരാൻ കെ.സി. ജോസഫ് ഭേദഗതി കൊടുത്തതും ഭരണപക്ഷത്തെ പരീക്ഷിക്കുന്നതിനായിരുന്നു. സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടാത്തതിനെ പ്രമേയത്തിൽ പരാമർശിക്കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. ഏതായാലും ആ കെണിയിലും സർക്കാർ വീണില്ല. ഭേദഗതി ശബ്ദവോട്ടോടെ തള്ളി.
ഗവർണർക്കെതിരേ ശക്തമായ പരാമർശംകൂടി പ്രമേയത്തിലുണ്ടാകണമെന്ന് ടി.എ. അഹമ്മദ് കബീറും ചർച്ചയിൽ ആവശ്യപ്പെട്ടു. കർഷകവിരുദ്ധ നിയമങ്ങൾ രാജ്യത്ത് ആദ്യം കൊണ്ടുവന്നത് കോണ്ഗ്രസ് സർക്കാരുകൾ ആയിരുന്നു എന്നു ചൂണ്ടിക്കാട്ടിയത് മാത്യു ടി. തോമസ് ആയിരുന്നു. കേരളത്തിലെ പൊതുവിതരണ സന്പ്രദായം തന്നെ തകരാൻ പോകുന്നു എന്നു മുന്നറിയിപ്പു നൽകിയ പി.ജെ. ജോസഫും കേരളം നിയമനിർമാണം നടത്തണമെന്ന ആവശ്യക്കാരനായിരുന്നു. ഗവർണറെ വിമർശിക്കുന്നതിനു ശക്തി പോരാ എന്ന പ്രതിപക്ഷ വിമർശനത്തിന് ആദ്യം മറുപടി നൽകിയത് കെ.ബി. ഗണേഷ്കുമാർ ആണ്. ചീത്ത വിളിക്കാത്തത് മുഖ്യമന്ത്രിയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് ഗണേഷ്കുമാറിന്റെ പക്ഷം. കഴിഞ്ഞ മൂന്നു നാലു മാസം സർക്കാരിനെ അധിക്ഷേപിച്ചു നടന്നവർക്കു ജനം മറുപടി കൊടുത്തതു കണ്ടില്ലേ എന്നും ഗണേഷ്കുമാർ ചോദിച്ചു. തദ്ദേശതെരഞ്ഞെടുപ്പു ഫലം ആയിരുന്നു ഗണേഷ് ഉദ്ദേശിച്ചത്.
പി.സി. ജോർജ് സഭയിലേക്കു വന്നത് ആവേശഭരിതനായിട്ടായിരുന്നു. പ്രമേയം കണ്ടപ്പോഴും പ്രസംഗങ്ങൾ കേട്ടപ്പോഴുമെല്ലാം ആവേശം കൂടിയതേയുള്ളു. പക്ഷേ ഒ. രാജഗോപാലിന്റെ പ്രസംഗം കേട്ടപ്പോൾ എല്ലാം ആവിയായി പോയത്രെ. സമരത്തെ അനുകൂലിക്കുന്നവർ കോർപറേറ്റുകളുടെ അച്ചാരം പറ്റുന്നവരാണെന്നാണ് രാജഗോപാൽ പറയുന്നത്. ഇനി താൻ എന്തെങ്കിലും പറഞ്ഞാൽ തന്നെയും ആ ഗണത്തിൽ പെടുത്തുമോ എന്നാണു ജോർജിന്റെ ഭയം.
കാർഷിക നിയമങ്ങളുടെ പരിധിവിട്ടും പോയി ജോർജ്. ലോകത്തെങ്ങും ക്രൂഡ് ഓയിൽ വില കുറഞ്ഞു വരുന്പോൾ ഇവിടെ കുത്തനെ കയറുന്നു. നിങ്ങൾക്കു കുറച്ചു നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടു മിണ്ടാതിരിക്കുന്നു. താങ്ങുവിലയെക്കുറിച്ച് വാതോരാതെ പറയുന്നവർക്ക് ഇവിടത്തെ റബർ കർഷകർക്ക് 200 രൂപ വില ഉറപ്പാക്കിയാൽ എന്താണു കുഴപ്പമെന്നാണു ജോർജിനു മനസിലാകാത്തത്. നിയമസഭാസമ്മേളനത്തിന് ആദ്യം അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ശുദ്ധമര്യാദകേട് ആണെന്ന കാര്യത്തിൽ ജോർജിനു സംശയമില്ലെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടിൽ പരാതിയില്ല. ഏറ്റുമുട്ടലില്ലാതെ പോകുന്നതല്ലേ നല്ലതെന്നാണു ജോർജും ചിന്തിക്കുന്നത്.
ഭൂരിപക്ഷമുള്ള സർക്കാർ ശിപാർശ ചെയ്താൽ ഗവർണർ നിയമസഭ വിളിച്ചേ പറ്റൂ എന്നു തറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി പക്ഷേ സഭയിലും കടുത്ത വിമർശനത്തിലേക്കു കടന്നില്ല. ഗവർണറുടെ പദവി ഇത്തരത്തിലാക്കിയതിന്റെ ചരിത്രത്തിലേക്ക് താൻ ഇപ്പോൾ പോകുന്നില്ലെന്നു പറഞ്ഞ് ആ വിഷയം അവിടെ അവസാനിപ്പിച്ചു. കാർഷികവിഷയത്തിൽ ചർച്ച ഒതുക്കി നിർത്തുന്നതിലായിരുന്നു മുഖ്യമന്ത്രിക്കും താത്പര്യം.
ഒ. രാജഗോപാൽ പ്രമേയത്തിന്റെ ചർച്ചയിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ചും കർഷക സമരത്തെ തള്ളിപ്പറഞ്ഞുമാണു സംസാരിച്ചത്. എന്നാൽ പ്രമേയം വോട്ടിനിട്ടപ്പോൾ അദ്ദേഹം എതിർത്തില്ല. പിന്നാലെ പുറത്തിറങ്ങി മാധ്യമപ്രവർത്തകരെ കണ്ടപ്പോഴും പൊതു അഭിപ്രായത്തിനു താൻ വഴങ്ങുകയായിരുന്നു എന്നു പറഞ്ഞ് നിലപാട് ന്യായീകരിച്ചു. ഇതേസമയം വിവിധ ജില്ലകളിൽ വാർത്താസമ്മേളനം നടത്തി ഭരണ- പ്രതിപക്ഷത്തെ വിമർശക്കാൻ നിന്ന ബിജെപി നേതാക്കളകാട്ടെ വല്ലാത്ത വെട്ടിലായി. കേന്ദ്ര സർക്കാരിനെതിരേ കൊണ്ടുവന്ന പ്രമേയത്തെ സംസ്ഥാനത്തെ ഏക ബിജെപി എംഎൽഎ പിന്തുണച്ചതിനെ എങ്ങനെ ന്യായീകരിക്കാനാകും. വൈകുന്നേരത്തോടെ ഒരു വിശദീകരണക്കുറിപ്പ് ഇറക്കി രാജഗോപാലും ബിജെപിയും പരിക്കിന്റെ ആഘാതം കുറയ്ക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും രാജഗോപാലിന്റെ പിന്തുണ വോട്ട് ബിജെപിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തില്ല. കോവിഡ് മുക്തനായ അദ്ദേഹം വിശ്രമത്തിലാണ്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇക്കാര്യം സഭയിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തു. കേരള കോണ്ഗ്രസ് പിളർപ്പ് ഒൗപചാരികമായതിനു ശേഷം ആദ്യ സമ്മേളനമായിരുന്നെങ്കിലും സഭയിൽ അതു പ്രതിഫലിച്ചില്ല. അംഗങ്ങളുടെ ഇരിപ്പിടത്തിലും മാറ്റമുണ്ടായില്ല. കേരള കോണ്ഗ്രസിന്റെ കാര്യത്തിൽ സ്പീക്കറുടെ തീരുമാനം വന്നാൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ.
സാബു ജോണ്
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
11:46 PM Dec 31, 2020 | Deepika.com