എങ്ങനെയെങ്കിലും ഈ നാട്ടിൽനിന്നൊന്നു രക്ഷപ്പെട്ടാൽ മതിയെന്ന ഭാവത്തിലായിരുന്നു പാവം 2020. നാട്ടുകാരുടെ ഇത്രയധികം പഴിയും പരിഭവവും കേട്ട ഒരു വർഷം വേറെയുണ്ടെന്നു തോന്നുന്നില്ല. പതിവില്ലാത്ത പവറിലും ഗമയിലുമായിരുന്നു 2020ന്റെ വരവ്. പ്രാസമൊപ്പിച്ചുള്ള പേര് ആയതിനാൽ പറയാനൊരു സുഖം, ക്രിക്കറ്റിൽ ആണെങ്കിൽ ട്വന്റി ട്വന്റിയുടെ പത്രാസ് പറയേണ്ടതില്ലല്ലോ, രാഷ്ട്രീയത്തിലും ട്വന്റി ട്വന്റി ചരിതം കേൾക്കേണ്ടതു തന്നെ. അപ്പോൾ ഇത്തിരി കളറിലും ഗ്ലാമറിലും വന്നതിൽ തെറ്റു പറയാനും പറ്റില്ല.
ആവേശം കയറിയ നാട്ടുകാരും 2020യെ അല്പം കാര്യമായിത്തന്നെ സ്വീകരിച്ചിരുത്തുകയും ചെയ്തു. പക്ഷേ, ആഘോഷത്തിനും ആരവത്തിനും ആഴ്ചകളുടെ ആയുസ് പോലുമുണ്ടായില്ല എന്നതായിരുന്നു പിന്നത്തെ കാഴ്ച. കോവിഡ്-19 എന്ന ‘മനുഷ്യസ്നേഹി’യുടെ വലിഞ്ഞു കയറിയുള്ള വരവാണ് 2020നെ പെരുവഴിയിലാക്കിയത്. കോവിഡിന്റെ പേരിലുള്ളത് 2019ന്റെ ലേബൽ ആണെങ്കിലും ചീത്തവിളി മുഴുവൻ ഏറ്റുവാങ്ങേണ്ടി വന്നതു പാവം ട്വന്റിട്വന്റി ആയിരുന്നു.
കണ്ണുപൊട്ടുന്ന ചീത്തവിളി, ബെല്ലും ബ്രേക്കുമില്ലാത്ത കുറ്റപ്പെടുത്തൽ, കുത്തിയിരുന്നുള്ള പ്രാക്ക്, ട്രോളുണ്ടാക്കി പരിഹാസം, മേലിൽ ഇതുവഴി കണ്ടുപോകരുതെന്ന മുന്നറിയിപ്പ്... അങ്ങനെ പലതും ഏറ്റുവാങ്ങിയാണ് 2020 നിറകണ്ണുകളോടെ വിടവാങ്ങിയത്. എല്ലാവരും കലിച്ചും പഴിച്ചും പടിയിറക്കിവിട്ടെങ്കിലും 2020നെ ഇഷ്ടപ്പെടാൻ കാരണങ്ങൾ പലതുണ്ടെന്നതാണ് സത്യം.
ചരിത്രത്തിൽ ഏറെ പുതുമകൾ സമ്മാനിച്ച വർഷമായിരുന്നില്ലേ 2020 എന്നു ചോദിച്ചാൽ പലരും ചൂലെടുക്കും. പക്ഷേ, അതൊരു സത്യം തന്നെയാണ്. ലോക്ക്ഡൗണ്, ക്വാറന്റൈൻ, സാമൂഹിക അകലം, ചെല്ലുന്നിടത്തെല്ലാം സാനിറ്റൈസർ, പിപിഇ കിറ്റ് ഇട്ട ശാന്തിക്കാരൻ... എന്നിങ്ങനെ പുതുമകളുടെ ഘോഷയാത്ര തന്നെയായിരുന്നു തന്റെയൊപ്പം വന്നതെന്ന് 2020 പറയുന്നു.
കൈകഴുകാതെ ഭക്ഷണം കഴിക്കാൻ മടിയില്ലാത്തവരുണ്ടായിരുന്ന നാട്ടിൽ എല്ലാവരെയും കൈകഴുകാൻ പഠിപ്പിച്ചതിന്റെ ക്രഡിറ്റ് 2020ന് നൽകണം. കൈയിലുള്ളതുകൊണ്ടു ജീവിക്കാൻ പഠിപ്പിച്ച വർഷം, ഏതു ജോലിയും അന്തസുള്ളതാണെന്നു ചിന്തിക്കാൻ തുടങ്ങിയ വർഷം, ശ്വസിക്കാൻ ശുദ്ധവായു കിട്ടിയ വർഷം, ജാഥകളും ശക്തിപ്രകടനങ്ങളും യാത്രക്കാരെ വലയ്ക്കാതിരുന്ന വർഷം, ഓഫീസിൽ പോകാൻ മടിയുള്ളവർ പോലും ജോലി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച വർഷം, ലീവ് എടുത്തോളൂയെന്നു മാനേജർ പറയുന്പോൾ ചങ്കിടിപ്പ് തോന്നിയ വർഷം.
സ്വന്തം വീട്ടിൽ ഇത്രയും മുറികളും ഇടങ്ങളും ഉണ്ടായിരുന്നോയെന്ന് അദ്ഭുതപ്പെട്ട വർഷം, ഒരു വീട്ടിൽ ഇത്രയധികം ജോലികൾ ചെയ്യാനുണ്ടെന്നു തിരിച്ചറിഞ്ഞ വർഷം, വീട്ടുകാരത്തിയെ കേക്കും വൈനും ബിരിയാണിയും മുതൽ കുഴിമന്തി വരെ വയ്ക്കാൻ പഠിപ്പിച്ച വർഷം, പറന്പിലിറങ്ങി പണിയെടുത്തേക്കാം എന്നു തോന്നിപ്പിച്ച വർഷം, കണ്ണുപിടിക്കാത്ത അപ്പാപ്പനും അമ്മാമ്മയും വരെ മൊബൈൽ ഫോണിൽ തോണ്ടാൻ തുടങ്ങിയ വർഷം, കല്യാണസാരിയും ഇന്നോവ കാറും ഇല്ലെങ്കിലും കുഴപ്പമില്ല കല്യാണമൊന്നു നടന്നുകിട്ടിയാൽ മതിയെന്നു പറയിച്ച വർഷം, കല്യാണ പെണ്ണിനെയും ചെറുക്കനെയും വിരൽതുന്പിൽ കറക്കിയിരുന്ന ഫോട്ടോഗ്രഫർമാർ വീട്ടുകാർ പറയുന്നിടത്തുനിന്നു ഫോട്ടോയെടുത്ത വർഷം, പിരിവുകാരുടെ പിരിവും വരവും കുറഞ്ഞ വർഷം, പലരും അനിഷ്ടത്തോടെ മുഖം കറുപ്പിച്ചതു കാണാൻ ഇടവരാതിരുന്ന വർഷം, കല്യാണവും ശവസംസ്കാരവും ഷോപ്പിംഗ് ഫെസ്റ്റിൽ അല്ല എന്നു കാണിച്ചുതന്ന വർഷം... അങ്ങനെ പറഞ്ഞാൽ തീരില്ല ഈ ട്വന്റി ട്വന്റി വിശേഷങ്ങൾ!
മിസ്ഡ് കോൾ
* കാർഷികനിയമ വിരുദ്ധ പ്രമേയത്തെ രാജഗോപാൽ എംഎൽഎ പിന്തുണച്ചതിൽ ബിജെപിക്കു ഞെട്ടൽ.
- വാർത്ത
പാത്രം കൊട്ടിയില്ലല്ലോ, പിടിച്ചുനിൽക്കാം!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
20നെ ഇഷ്ടപ്പെടാൻ 20 കാര്യങ്ങൾ!
11:27 PM Dec 31, 2020 | Deepika.com