ചരിത്രത്തിൽ സമാനതകളില്ലാത്ത അനുഭവങ്ങളുമായാണ് 2020 കടന്നുപോകുന്നത്. പുതുവർഷത്തിലേക്കു കടക്കുമ്പോഴും ആശങ്കകളും അനിശ്ചിതത്വങ്ങളും അകലുന്നില്ല. ആഹ്ലാദത്തോടെയും പ്രതീക്ഷകളോടെയുമായിരുന്നു കേരളവും 2020 നെ വരവേറ്റത്. വർഷാരംഭത്തിൽ തന്നെ അതിനു മങ്ങലേൽക്കുന്ന സൂചനകൾ കണ്ടുതുടങ്ങി. ചൈനയിൽ തുടങ്ങി ലോകമെങ്ങും വ്യാപിച്ച് എല്ലാ ഭൂഖണ്ഡങ്ങളെയും പിടിച്ചുലച്ച കൊറോണ വൈറസ് ഇന്ത്യയിലാദ്യമായി എത്തിയത് കേരളത്തിലായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നു മടങ്ങിയെത്തിയ മൂന്നു മലയാളി വിദ്യാർഥികൾക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചതോടെ കേരളവും അതീവജാഗ്രതയിലായി.
കോവിഡ് വ്യാപനത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ സമ്പൂർണ ലോക്ക് ഡൗണ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വ്യവസായസ്ഥാപനങ്ങളും കടകമ്പോളങ്ങളും സർക്കാർ ഓഫീസുകളുമെല്ലാം അടഞ്ഞു കിടന്നു. ജനജീവിതം സമ്പൂർണമായി സ്തംഭിച്ചു. അത്യാവശ്യക്കാർ മാത്രം പുറത്തിറങ്ങുകയും മറ്റുള്ളവർ വീടുകളിൽ തന്നെ കഴിഞ്ഞു കൂടുകയും ചെയ്തു. തുടക്കത്തിൽ കോവിഡിനെ പിടിച്ചു നിർത്തിയെങ്കിലും മെല്ലമെല്ലെ കേരളത്തിലും വൈറസ് പിടിമുറുക്കി. ഇതിനകം മൂവായിരത്തിലേറെ പേർ മരണമടഞ്ഞു. ഏഴരലക്ഷത്തോളം പേർക്കു രോഗബാധയുണ്ടായി. ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ രോഗം വന്നു പോയവർ ഇതിലേറെ ഉണ്ടാകും.
കേന്ദ്ര - സംസ്ഥാന തർക്കങ്ങൾ
കേന്ദ്ര സർക്കാരിനെ തുറന്നെതിർക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പലപ്പോഴും മിതത്വം പാലിക്കാറുണ്ട്. അദ്ദേഹത്തിനെതിരേ അതൊരു ആരോപണമായി പ്രതിപക്ഷവും പറയാറുണ്ട്. ഇങ്ങനെയാണെങ്കിലും കഴിഞ്ഞ ഒരു വർഷം കേന്ദ്ര - സംസ്ഥാന ബന്ധം സുഗമമായിരുന്നില്ല. സ്വർണക്കടത്തും ലൈഫ് മിഷനും വിവാദമായതോടെ ഒട്ടു മിക്ക കേന്ദ്ര അന്വേഷണ ഏജൻസികളും കേരളത്തിൽ തമ്പടിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കേന്ദ്ര അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതു പതിവാക്കിയതോടെ ഇതിൽ രാഷ്ട്രീയവും ആരോപിക്കപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്തു വന്നു. ഇതിനിടയിലും അന്വേഷണം ഉന്നതരിലേക്കു വരുന്നു എന്ന പ്രതീതിയാണു സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നത്. ഭരണപക്ഷത്ത് അങ്കലാപ്പും പരിഭ്രാന്തിയും പ്രകടവുമായിരുന്നു.
കിഫ്ബിയുമായി ബന്ധപ്പെട്ട് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടും ഇതിനിടെ വിവാദമായി. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു കൊണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക് ഒരു മുഴം മുമ്പേ എറിഞ്ഞു. നിയമസഭയുടെ അവകാശം ലംഘിച്ചതിന് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രി നിയമസഭാ എത്തിക്സ് കമ്മിറ്റി മുമ്പാകെ നിൽക്കുമ്പോഴും റിപ്പോർട്ടിന്റെ പ്രഹരശേഷി നശിപ്പിച്ചു കളഞ്ഞതായി അദ്ദേഹത്തിന് അവകാശപ്പെടാം. അതല്ലെങ്കിൽ വരാൻ പോകുന്ന ബജറ്റ് സമ്മേളനത്തിൽ സിഎജി റിപ്പോർട്ട് വലിയ കൊടുങ്കാറ്റിനു കാരണമാകുമായിരുന്നു.
ജോസ് കെ. മാണിയുടെ മുന്നണി മാറ്റം
കേരള കോണ്ഗ്രസിലെ പിളർപ്പിനു പിന്നാലെ ജോസ് കെ. മാണി പക്ഷം എൽഡിഎഫിലേക്കു ചേക്കേറിയതായിരുന്നു സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നീക്കം. മുന്നണി പ്രവേശനത്തിനു തൊട്ടുപിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തു തെളിയിക്കാൻ സാധിച്ചതോടെ ജോസ് കെ. മാണിക്കു സംസ്ഥാന രാഷ്ട്രീയത്തിൽ താരമൂല്യം ഏറി. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പാലാ ഉൾപ്പെടെ തർക്കവിഷയമാകുമെന്ന് ഉറപ്പ്. മാണി സി. കാപ്പനെ യുഡിഎഫ് സ്ഥാനാർഥിയാക്കുമെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വരാൻ പോകുന്ന പല മാറ്റങ്ങളുടെയും സൂചന തന്നെ.
തദ്ദേശ തെരഞ്ഞെടുപ്പ്
കോവിഡ് കാലഘട്ടത്തു നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടത്. കോവിഡിന്റെ പ്രതിബന്ധങ്ങൾ ജനാധിപത്യ പ്രക്രിയയ്ക്കു തടസമാകില്ലെന്നു കേരളം തെളിയിച്ചു. ആരോപണങ്ങളിലും അന്വേഷണങ്ങളിലും ആടിയുലഞ്ഞ എൽഡിഎഫിന് മികച്ച വിജയം നേടാൻ സാധിച്ചത് അവർക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്നു. പ്രതിപക്ഷത്തിനാകട്ടെ അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തതിന്റെ നിരാശയും.
വരുംവർഷം പ്രതീക്ഷകളും
ആശങ്കകളും
കോവിഡിന്റെ ആശങ്കകളോടെയാണ് പുതുവർഷത്തിലേക്ക് കേരളവും കടക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആയിരിക്കും ഈ വർഷത്തെ ഏറ്റവും പ്രധാന സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആത്മവിശ്വാസവുമായി തുടർഭരണം എന്ന സ്വപ്നം താലോലിക്കുകയാണ് ഭരണപക്ഷം. ഉയർന്നു വന്ന ആക്ഷേപങ്ങളെല്ലാം തദ്ദേശതെരഞ്ഞെടുപ്പു ഫലത്തിലൂടെ ആവിയായിപ്പോയി എന്ന നിലപാടിലാണു ഭരണപക്ഷം. എന്നാൽ പാളിച്ചകൾ തിരുത്തി ഒറ്റക്കെട്ടായി യുഡിഎഫ് രംഗത്തു വന്നാൽ അവർക്കും പ്രതീക്ഷിക്കാം കേരളത്തിന്റെ ഭരണം. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും രണ്ടു തന്നെ. ഏതായാലും ഇനിയുള്ള ദിനങ്ങൾ ചടുലമായ രാഷ്ട്രീയ നീക്കങ്ങൾ പ്രതീക്ഷിക്കാം. കൊറോണ ഇനിയും കേരളത്തെ പരീക്ഷിക്കില്ലെന്ന വിശ്വാസത്തോടെ പുതുവർഷത്തിലേക്കു കടക്കാം.
കോവിഡും കേരളവും
പതിറ്റാണ്ടുകൾകൊണ്ടു കേരളം ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ കോവിഡ് പ്രതിരോധത്തിൽ കേരളത്തെ തുണച്ചു. തദ്ദേശസ്ഥാപനങ്ങളെയും സന്നദ്ധസേനാംഗങ്ങളെയും അണിനിരത്തി സർക്കാർ സംവിധാനങ്ങളും ഒപ്പം ചേർത്ത് കോവിഡ് പ്രതിരോധത്തിൽ മികവു പുലർത്താൻ കേരളത്തിനു കഴിഞ്ഞു. ഭക്ഷ്യക്കിറ്റ് വിതരണത്തിലൂടെയും മറ്റും പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഒരു പരിധി വരെ ആശ്വാസം പകരാൻ സർക്കാരിനു സാധിച്ചു. അപ്പോഴും കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ടവരും വരുമാനമാർഗങ്ങൾ അടഞ്ഞവരും പതിനായിരങ്ങൾ വരും. സാധാരണക്കാർക്കുണ്ടായ കഷ്ടനഷ്ടങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല. വർഷാവസാനം എത്തുമ്പോഴും ഇനിയൊരു വ്യാപനം കൂടി ഉണ്ടാകുമോ എന്ന ആശങ്കയിലാണു കേരളവും.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും നല്ല മാതൃകകൾ ധാരാളം കേരളം കണ്ടു. പ്രയാസങ്ങളിൽ പെട്ടവരെ സഹായിച്ചും സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ പുതിയ സംരംഭങ്ങൾക്കു തുടക്കം കുറിച്ചും ഒരിക്കലും പരാജയപ്പെടില്ല എന്നു മലയാളി പ്രഖ്യാപിച്ച എത്രയോ മാതൃകകൾ.
കോവിഡ് കാലത്ത് സൂമിനു ബദലായി ഇന്ത്യയുടെ ഒൗദ്യോഗിക വീഡിയോ കോണ്ഫറൻസിംഗ് ആപ്പിനായുള്ള മത്സരത്തിൽ ഒന്നാമതെത്തി മലയാളിയായ ജോയി സെബാസ്റ്റ്യന്റെ ടെക്ജൻഷ്യ സോഫ്റ്റ് വെയർ ടെക്നോളജീസ് മലയാളികൾക്കാകമാനം അഭിമാനമായി.
മരട് ഫ്ളാറ്റ് പൊളിക്കൽ
മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കുന്ന കാഴ്ചയോടെയാണ് കഴിഞ്ഞ പുതുവർഷം പിറന്നത്. സുപ്രീംകോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി നാലു കൂറ്റൻ ഫ്ളാറ്റുകൾ നിലംപൊത്തിയപ്പോൾ ഫ്ളാറ്റ് ഉടമകൾക്കതു നെഞ്ചു തകരുന്ന കാഴ്ചയായിരുന്നെങ്കിൽ തടിച്ചുകൂടിയ നാട്ടുകാർക്ക് അതു കൗതുകക്കാഴ്ചയായി.
രാഷ്ട്രീയ കോളിളക്കങ്ങൾ
വിവാദങ്ങൾ നിറഞ്ഞുനിന്ന വർഷമാണു കടന്നുപോകുന്നത്. എല്ലാം സർക്കാരുമായി ബന്ധപ്പെട്ടതായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ സ്പ്രിങ്ക്ളർ വിവാദത്തിൽ തുടങ്ങി പിന്നീട് കേരളത്തെ പിടിച്ചുലച്ച സ്വർണക്കടത്ത് വിവാദം വരെ കാര്യങ്ങൾ എത്തി. ഇതിനിടെ സർക്കാരിന്റെ ലൈഫ് പദ്ധതിയും കെ റെയിൽ തുടങ്ങിയ പദ്ധതികളും വിവാദത്തിൽ കുടുങ്ങി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഇപ്പോഴും ജയിലിലാണ്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ഒന്നിലേറെ തവണ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിനു വിധേയനായി. ശിവശങ്കർ അറസ്റ്റിലായതോടെ അദ്ദേഹവുമായി ബന്ധപ്പെട്ട ഐടി പദ്ധതികളെല്ലാം സംശയനിഴലിലായി. സ്വർണക്കടത്തും സർക്കാർ പദ്ധതികളിലെ അഴിമതി ആരോപണങ്ങളും സർക്കാരിനെ തികച്ചും പ്രതിരോധത്തിലാക്കി. സർക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നായി ഉയർത്തിക്കാട്ടിയ ലൈഫ് പദ്ധതിയിലും അന്വേഷണം നടക്കുകയാണ്.
മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിയാൻ നിർബന്ധിതനാകുകയും ചെയ്തു. എൽഡിഎഫ് കണ്വീനർ എ. വിജയരാഘവൻ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു. സർക്കാരും സിപിഎമ്മും ഇതുപോലെ പ്രതിരോധത്തിലായ കാലഘട്ടം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നു പറയാം.
ഗവർണർ - സർക്കാർ തർക്കം
വർഷാരംഭത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭ പ്രമേയം പാസാക്കിയതിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി രംഗത്തെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ മടക്കിയതോടെ ഗവർണർ - സർക്കാർ പോരു കനത്തു. പൗരത്വനിയമഭേദഗതിെക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച സർക്കാർ നടപടി പ്രോട്ടോകോൾ ലംഘനമാണെന്നു പറഞ്ഞ് ഗവർണർ, സർക്കാരിനോടു വിശദീകരണം തേടി. സർക്കാർ നൽകിയ വിശദീകരണം ഗവർണർ തള്ളി. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സന്ദർശിച്ചതോടെ അനുനയത്തിന്റെ വഴി തെളിഞ്ഞു.
നയപ്രഖ്യാപനത്തിനു നിയമസഭയിലെത്തിയ ഗവർണറെ പ്രതിപക്ഷം തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിപക്ഷാംഗങ്ങളെ ബലം പ്രയോഗിച്ചു നീക്കിയ ശേഷമാണ് ഗവർണർക്ക് ഡയസിലേക്കു കയറാൻ സാധിച്ചത്. ഫലത്തിൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും എതിർപ്പു നേരിടേണ്ട സ്ഥിതിയിലായിരുന്നു ഗവർണർ. വർഷാരംഭത്തിലെ ഭിന്നതകൾ പിന്നീടങ്ങോട്ടു തലപൊക്കിയില്ല. എന്നാൽ വർഷാവസാനത്തോടെ വീണ്ടും വിയോജിപ്പുകളായി.
കാർഷിക നിയമങ്ങൾക്കെതിരേ നിലപാടെടുക്കാൻ പ്രത്യേക നിയമസഭാസമ്മേളനം വിളിക്കാനുള്ള സർക്കാർ ശിപാർശ ഗവർണർ തള്ളിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും ഗവർണർക്കെതിരേ രംഗത്തെത്തി. സാങ്കേതിക കാരണങ്ങൾ പറഞ്ഞായിരുന്നു ഗവർണർ അനുമതി നിഷേധിച്ചത്. വീണ്ടും മന്ത്രിസഭായോഗം ചേർന്ന് പ്രത്യേക സമ്മേളനത്തിനു ശിപാർശ നൽകിയപ്പോൾ ഗവർണർ അനുമതി നൽകിയതോടെ പ്രതിസന്ധി നീങ്ങി. ഏതായാലും ഗവർണർ- സർക്കാർ ബന്ധം അത്രതന്നെ ഉൗഷ്മളമായ വർഷമല്ല കടന്നു പോകുന്നത്.
സാബു ജോണ്
ആശങ്ക അകലാതെ, പ്രതീക്ഷ വിടാതെ കേരളം
12:52 AM Dec 31, 2020 | Deepika.com