രാജ്യത്തിനു യുവത്വം
2011ലെ സെൻസസ് പ്രകാരം രാജ്യത്ത് 15 മുതൽ 34 വയസുവരെ പ്രായമുള്ളവർ ജനസംഖ്യയുടെ 34.8 ശതമാനമുണ്ട്. 2001ൽ ഇത് 33.8 ശതമാനമായിരുന്നു. 2021ൽ ഇത് 34.1 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്.
2021ൽ രാജ്യത്ത് 15-34 വയസ് പ്രായമുള്ളവർ 25,17,89,000 പേരുണ്ടാകും. 35-39 പ്രായക്കാർ 5,41,19,000 ആയിരിക്കും. 40-44 വയസുള്ളവർ 4,72,55,000 പേരുമുണ്ടാകും. അതായത് ഇപ്പോൾ ഏകദേശം 35.31 കോടി ജനങ്ങൾ 15 വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. ഇത്രമാത്രം യുവജനങ്ങളുള്ള രാജ്യത്ത് നിയമനിർമാണത്തിലും ഭരണത്തിലും യുവജനങ്ങളുടെ പങ്ക് തീർത്തും പരിതാപകരമാണ്.
പാർലമെന്റ് വയസൻ ക്ലബ്
കഴിഞ്ഞവർഷം നിലവിൽ വന്നപ്പോൾ ലോക്സഭയിലെ എംപിമാരുടെ ശരാശരി പ്രായം 54 ആണ്. 1999ലും 2004ലും ലോക്സഭാ എംപിമാരുടെ ശരാശരി പ്രായം 52 ആയിരുന്നു. 2009ൽ 54 ആയി ഉയർന്നു. 2014ൽ 59 ആയിരുന്നു. നിലവിലെ ലോക്സഭയിലെ മുതിർന്ന അംഗം ഉത്തർപ്രദേശിൽനിന്നുള്ള സമാജ്വാദി പാർട്ടിയിലെ ഷഫീഖ് റഹ്മാൻ ബാർക് ആണ്. ഇപ്പോൾ 90 വയസുണ്ട് ഇദ്ദേഹത്തിന്. പ്രായംകുറഞ്ഞ അംഗം ഒഡീഷയിൽനിന്നുള്ള ബിജെഡി അംഗം ചന്ദ്രാണി മുർമുവും. 27 വയസുകാരിയാണ് മുർമു. രാജ്യസഭയേക്കാൾ ലോക്സഭയിലാണ് സാധാരണയായി യുവഎംപിമാർ കൂടുതലുണ്ടാകുന്നത്. രാജ്യസഭയിൽ മിക്കവാറും മുതിർന്ന നേതാക്കളാണ് എത്തുന്നത്.
കഴിഞ്ഞവർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ അന്നത്തെ പ്രായം കണക്കാക്കിയാൽ 25-30 വയസുകാർ കേവലം 1.5 ശതമാനം മാത്രമാണ്. 75നു മുകളിൽ പ്രായമുള്ളവർ 1.8 ശതമാനം വരും. രാജ്യത്ത് 75നു മുകളിൽ പ്രായമുള്ളവർ ജനസംഖ്യയുടെ 1.3 ശതമാനവും 25-30 പ്രായക്കാർ 10.9 ശതമാനവുമാണ്. കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ ശരാശരി പ്രായം 60 ആണ്.
എല്ലാ പാർട്ടികളും മത്സരിപ്പിക്കുന്ന സ്ഥാനാർഥികളിൽ യുവത്വത്തിന് പരിഗണന നൽകാറില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിപ്പിച്ച സ്ഥാനാർഥികളിൽ എട്ടു ശതമാനം പേർ മാത്രമായിരുന്നു 40 വയസിൽ താഴെയുള്ളവർ. 1999ൽ ബിജെപി എംപിമാരുടെ ശരാശരി പ്രായം 49.7 ആയിരുന്നപ്പോൾ കോൺഗ്രസ് എംപിമാർ 54.8 പ്രായമുള്ളവരായിരുന്നു. 2004ൽ കോൺഗ്രസ് എംപിമാരുടെ ശരാശരി പ്രായം 56 ആയിരുന്നപ്പോൾ ബിജെപി എംപിമാർ ശരാശരി അമ്പത്തൊന്നുകാരായിരുന്നു. 2014 ൽ കോൺഗ്രസ് എംപിമാരുടെ ശരാശരി പ്രായം 64 ആയിരുന്നപ്പോൾ ബിജെപി എംപിമാരുടേത് ശരാശരി 60 ആയിരുന്നു. 2019ൽ കോൺഗ്രസിന്റേത് 57, ബിജെപി 55 എന്ന നിലയിലാണ്.
തടസങ്ങൾ പലവിധം
പാർട്ടി പ്രവർത്തനത്തിനും വോട്ടുപിടിക്കാനും യുവജനങ്ങളെയാണ് എല്ലാ രാഷ്ട്രീ പാർട്ടികളും ആശ്രയിക്കുന്നത്. എന്നാൽ സ്ഥാനമാനങ്ങൾ നേടുന്നതിനുള്ള അവസരം അവർക്കു നൽകാൻ മടിയാണ്. സ്ഥിരമായി ജയിക്കുന്ന മുതിർന്ന അംഗങ്ങൾ മാറിനിൽക്കാൻ തയാറാകാത്തതാണ് പുതുതലമുറയ്ക്കു വിലങ്ങുതടിയാകുന്നത്. തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വിജയിക്കാൻ തങ്ങൾക്കാണ് കൂടുതൽ ശേഷിയെന്നാണ് മുതിർന്ന നേതാക്കൾ കരുതുന്നത്. യുവജനങ്ങൾക്കുവേണ്ടി മാറ്റിനിർത്തപ്പെട്ടാൽ റിബലാകാനും മറുകണ്ടംചാടാനും അവർക്ക് പ്രയാസവുമില്ല. അതിനാൽ ഇത്തരം ഭീഷണിയാണ് പലപ്പോഴും മുതിർന്നവർ തുടർച്ചയായി മത്സരിക്കുന്നതിനു പിന്നിൽ. ചെറുപ്പക്കാർക്ക് താരതമ്യേന വിമതരായി ജയിക്കാൻ പ്രയാസമായിരിക്കും. മക്കൾ രാഷ്ട്രീയത്തിലൂടെയാണ് മിക്ക യുവനേതാക്കളും രാഷ്ട്രീയത്തിലെത്തിയത് എന്നതും ശുഭസൂചനയല്ല. ആകസ്മികമായി മരിക്കുന്ന ജനപ്രതിനിധികളുടെ മക്കൾ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവു കാഴ്ചയാണ്. അധികാരത്തിലിരിക്കുമ്പോൾത്തന്നെ മക്കളെ കൈപിടിച്ചു കയറ്റിക്കൊണ്ടുവരുന്നതും നിത്യസംഭവം. ഗോഡ്ഫാദർമാരില്ലാത്ത യുവ നേതാക്കൾക്ക് ഫൈറ്റിംഗ് സീറ്റ് നൽകുന്നതും മുതിർന്ന നേതാക്കളുടെ തന്ത്രമാണ്. ഇത്തരത്തിൽ പടപൊരുതി തോൽക്കുന്നവരിൽ വലിയൊരു വിഭാഗം പിന്നീട് അവഗണിക്കപ്പെടുകയും ചെയ്യുന്നു.
അദ്ഭുതങ്ങൾ കാട്ടുന്ന പുതുമുഖങ്ങൾ
എന്നാൽ പുതുമുഖങ്ങളായി എത്തുന്ന യുവജനങ്ങൾ പലപ്പോഴും തെരഞ്ഞെടുപ്പിൽ അദ്ഭുതങ്ങൾ കാട്ടുന്നു എന്നതാണ് യാഥാർഥ്യം. നിരവധി ഉദാഹരണങ്ങൾ എടുത്തുകാട്ടാനാകും. ഇപ്പോൾ കേരളത്തിൽ നടന്ന തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും പുതുമുഖങ്ങളായെത്തിയ യുവജനങ്ങൾ അട്ടിമറി വിജയം നേടിയിട്ടുണ്ട്. എന്നാൽ പഞ്ചായത്തു പ്രസിഡന്റോ നഗരസഭാ അധ്യക്ഷന്മാരോ മേയർമാരോ ആയി അധികംപേർ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. ആര്യയും രേഷ്മയും പോലെ കുറച്ചുപേർക്കേ ഭാഗ്യം കിട്ടിയിട്ടുള്ളൂ. സ്ഥാനമാനങ്ങൾ നൽകിയവർക്ക് എത്രമാത്രം സ്വാതന്ത്ര്യം കിട്ടുമെന്നതും കാത്തിരുന്നു കാണണം. വനിതാ അധ്യക്ഷർക്കു പിന്നിൽ അദൃശ്യരായി നിന്ന് ഭരണം നടത്തുന്ന മുതിർന്ന നേതാക്കൾ ഇവരുടെ പിന്നിലും ഉണ്ടാകാതിരിക്കുമോ. മുതിർന്ന നേതാക്കളുടെ അനുഭവജ്ഞാനം തീർച്ചയായും രാഷ്ട്രീയനേതൃത്വത്തിലും ഭരണനേതൃത്വത്തിലും ഒഴിച്ചുകൂടാനാവാത്താണ്. എന്നാൽ അധികാരകേന്ദ്രങ്ങളിലെ താക്കോൽ സ്ഥാനങ്ങൾത്തന്നെ എപ്പോഴും വേണമെന്ന് ശഠിക്കുന്ന മുതിർന്ന നേതാക്കൾ പെരുകുന്നു എന്നതാണ് ദുഃഖകരം.
പാർലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോൾ എംപിയാകണമെന്നും നിയമസഭാ തെരഞ്ഞടുപ്പ് വരുമ്പോൾ എംഎൽഎയാകണമെന്നും മോഹിക്കുന്ന പ്രവണത വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതാണ്. ഇത്തരം നേതാക്കൾക്കെതിരേ അതതു പാർട്ടികളിലെ യുവജന നേതൃത്വം ചിലപ്പോഴെങ്കിലും കലാപമുണ്ടാക്കുന്നുണ്ട്. മാതൃകയാകേണ്ടവരും വഴികാട്ടേണ്ടവരുമാണ് മുതിർന്ന നേതാക്കൾ എന്നതു മറക്കാതിരിക്കാം.
സി.കെ. കുര്യാച്ചൻ