അഭയാകേസിൽ തിരുവനന്തപുരത്തെ പ്രത്യേക സിബിഐക്കോടതി 2020 ഡിസംബർ22 ന് പുറപ്പെടുവിച്ച വിധിയെ മറയാക്കി ഏതാനും മാധ്യമങ്ങളും അവരുടെ ആസ്ഥാന വിദഗ്ധരും കേരളത്തിലെ എന്നല്ല ലോകത്താകമാനമുള്ള കത്തോലിക്കാ വൈദികരെയും സന്യാസികളെയും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇക്കാര്യത്തിൽ ഒരു ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ചാനലിലെ ക്രൈസ്തവ നാമധാരിയായ ഒരു അവതാരകന്റെ നേതൃത്വത്തിൽ നടത്തുന്ന അവഹേളനങ്ങൾ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ "വല്ലാത്ത’ ഉദാഹരണമായി മാറുന്നു. ഹാഗിയ സോഫിയാ ദേവാലയം മോസ്കാക്കി മാറ്റിയ തുർക്കിയുടെ നടപടിക്കെതിരേ കേരളത്തിലെ ക്രൈസ്തവർ സങ്കടം പറയുന്നതുപോലും ഇവർക്കു പരിഹാസവിഷയമാണ്.
സിബിഐ വിധികളും ചർച്ചക്കാരും
1992 ൽ സിസ്റ്റർ അഭയ വധിക്കപ്പെടുകയായിരുന്നു എന്നു വിധിച്ച കോടതി അതിലെ പ്രതികളായി കണ്ടെത്തിയവർക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഈ വിധി ശരിയോ തെറ്റോ എന്നൊക്കെ വിലയിരുത്താനും അഭിപ്രായം പറയാനും ഇന്നും ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. ജഡ്ജിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ദുരാരോപണം ഉന്നയിക്കാനാണ് വിലക്കുള്ളത്. ഇങ്ങനെ കോടതിയുടെ കണ്ടെത്തലിനെതിരേ വലിയ വിമർശനം മാധ്യമങ്ങൾ ഉയർത്തിയ അവസരങ്ങളുണ്ടുതാനും. ലാവ്ലിൻ കേസിൽ പിണറായി വിജയനെതിരേ സിബിഐ സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരത്തെ പ്രത്യേക കോടതിതന്നെ റദ്ദാക്കുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തപ്പോൾ എന്തായിരുന്നു ഇവരുടെയെല്ലാം സമീപനം എന്ന് ഓർക്കുക.
ഇപ്പോൾ കോടതി പറഞ്ഞത് വേദവാക്യമായി കരുതി കുറ്റക്കാരായി കണ്ടവർക്കെതിരേ വായിൽ തോന്നുന്നതെല്ലാം പറയുന്നവർ അന്ന് ആ വിധിയെ അംഗീകരിച്ചിരുന്നോ? ഈ കേസിൽ തന്നെ കോടതി മറിച്ച് ഒരു വിധി പറഞ്ഞിരുന്നു എങ്കിൽ എന്താകുമായിരുന്നു ഇവരുടെ പ്രതികരണം?
സിബിഐ കോടതിവിധിക്കെതിരേ സിബിഐ
തിരുവനന്തപുരം കോടതിയുടെ ലാവ്ലിൻ കേസിലെ വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ പോയത് സിബിഐതന്നെ ആയിരുന്നില്ലേ? അതിനർഥം പ്രത്യേക കോടതിയുടെ വിധി തെറ്റാം എന്ന് സിബിഐതന്നെ സമ്മതിക്കുന്നതു കൊണ്ടല്ലേ? പ്രത്യേക കോടതിയുടെ ലാവ്ലിൻ കേസിലെ വിധിക്കെതിരേ ഹൈക്കോടതിയിൽ കൊടുത്ത അപ്പീൽ തള്ളിപ്പോയതോടെ നാണംകെട്ട സിബിഐ സുപ്രീം കോടതിയിൽ എത്തി. അവിടെ അഞ്ചു വർഷമായി തെളിവുകൊടുക്കാനാവാതെ സിബിഐ വെള്ളം കുടിക്കുകയാണ്. നിയമപരമായി നിലനിൽക്കുന്ന തെളിവുകൾ കണ്ടെത്താതെ മാധ്യമ ചർച്ചയ്ക്കു വേണ്ട വിവരങ്ങളുമായി കോടതിയിൽ എത്തുന്ന വിശ്വാസം ചോർന്നുപോയ സ്ഥാപനമായല്ലേ ഇക്കാര്യത്തിലെങ്കിലും സിബിഐ ഇന്ന് ജനങ്ങളുടെ മുന്നിൽ നിൽക്കുക?
പിണറായിയുടെ മുന്നിൽ കളി നടക്കില്ലെന്നു മനസിലായതോടെ വാലു ചുരുട്ടുകയാണ് സിബിഐ. രണ്ടു കോടതികൾ തള്ളിയ കേസാണ് എന്ന് ഓർമിപ്പിച്ചു സുപ്രീം കോടതിയും സിബിഐയുടെ ദുർനടപടിയിൽ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത അവധിക്കു കേസ് തള്ളുമെന്ന മട്ടിലാണ് സുപ്രീം കോടതി പ്രതികരിച്ചത്. സർക്കാറിന്റെ പണവും സംവിധാനവും ഉള്ളതുകൊണ്ട് സിബിഐക്കു സുപ്രീം കോടതിയിലെ കേസ് ഏതു കാലം വരെ നീണ്ടാലും വിഷയമല്ല, പക്ഷേ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാധാരണക്കാരനോ?
ഹൈക്കോടതി കണ്ട സിബിഐ സത്യങ്ങൾ
ഇനി സിബിഐ കേരളത്തിൽ നടത്തിയ കുപ്രസിദ്ധങ്ങളായ ഏതാനും കേസന്വേഷണങ്ങൾക്കുണ്ടായ ഗതിതന്നെ എടുക്കുക. പാനൂർ എസ്ഐ ആയിരുന്ന സോമന്റെ വധക്കേസിൽ സിബിഐ അന്വേഷിച്ചു കുറ്റക്കാരെന്നു കണ്ടെത്തുകയും പ്രത്യേക സിബിഐ കോടതി ശിക്ഷിക്കുകയും ചെയ്തവർ കുറ്റക്കാരാണെന്ന് സമ്മതിക്കാൻ ഹൈക്കോടതി തയാറായില്ല. അവരെ വെറുതെവിടുക മാത്രമല്ല സിബിഐയെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തു. അഭയ കേസിൽ കണ്ണീരുമായി ചാനലിൽ വന്ന ഉദ്യോഗസ്ഥനും ആ കേസിന്റെ ചുമതലക്കാരനായിരുന്നു. കേരളത്തിൽ ആദ്യമായി ഡമ്മി നാടകം അവതരിപ്പിച്ച പോളക്കുളം കേസിലും പ്രത്യേക കോടതിയുടെ വിധി ഹൈക്കോടതി തള്ളി. അവിടെയും സിബിഐ കോടതിയുടെ വിമർശനം വാങ്ങിയില്ലേ?
നിരപരാധികൾ എന്നു പ്രതികൾ
അഭയാകേസിൽ തിരുവനന്തപുരം കോടതിയുടെ കണ്ടെത്തൽ ശരിയല്ലെന്നും താൻ നിരപരാധിയാണെന്നും രണ്ടു പ്രതികളും കോടതിയിൽ തന്നെ പറഞ്ഞിട്ടുണ്ട്. അതാണു ശരി എന്നു വിശ്വസിക്കുന്നവരും കേരളത്തിലുണ്ട്. അങ്ങനെ വിശ്വസിക്കാൻ അവർക്ക് അവകാശവുമുണ്ട്. പക്ഷേ വിധിയുടെ ന്യായാന്യായങ്ങൾ ഉന്നത കോടതി പരിശോധിച്ചു മറ്റൊരു തീർപ്പുപറയുന്നതുവരെ പ്രത്യേക കോടതി കുറ്റക്കാരായി കണ്ടെത്തിയവർ അങ്ങനെ തന്നെ കണക്കാക്കപ്പെടും. തടവറ ജീവിതം അനുഭവിക്കേണ്ടി വരികയും ചെയ്യും. നൂറ് അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യൻ ജുഡീഷറിയുടെ പ്രമാണം മാപ്പുസാക്ഷിയാവുകയും ചെയ്യും. അപ്പഴുതിലൂടെ സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും ആക്ഷേപിക്കാൻ അവസരം ഉണ്ടാവുകയും ചെയ്യും. സന്യാസ സഭ പുറത്താക്കിയ സ്ത്രീതന്നെ സന്യാസിനിയുടെ വേഷമിട്ടു ചാനലുകളിൽ വന്നിരുന്നു സഭക്കെതിരേ സംസാരിക്കുന്നു. സഭാംഗമായിരുന്ന കാലത്തു സന്യാസവസ്ത്രം ഇല്ലാതെ നടക്കണമെന്ന് ശഠിച്ചവർ ഇപ്പോൾ സന്യാസവസ്ത്രം നിർബന്ധമായി ധരിച്ച് അച്ചടക്കത്തോടെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന സന്യാസിനികളെ പരിഹസിക്കാൻ ചാനലുകളിൽ എത്തുന്നു. കോടതിവിധി വരുന്ന ദിവസം വിശുദ്ധ കുർബാനയുടെ മുന്നിൽ കൈവിരിച്ചു പിടിച്ച് പ്രാർഥിക്കാൻ സഭാംഗങ്ങളോട് അഭ്യർഥിച്ചുകൊണ്ട് സന്യാസസഭയുടെ മേലധികാരി കൊടുത്ത ഉപദേശത്തെ പോലും പരിഹസിച്ചുകൊണ്ട് പോസ്റ്റ് കണ്ടു. സഭയുടെ ശത്രുക്കൾക്കു രസിച്ചേക്കുമെങ്കിലും പ്രാർഥനയോട് ഈ വ്യക്തിയുടെ സമീപനം എന്താണെന്നു മനസിലാക്കാൻ വിശ്വാസികളെ സഹായിക്കുന്നതായി ഈ പോസ്റ്റ്.
സഭ തടസമോ?
അഭയാകേസിൽ സത്യം പുറത്തുവരാൻ സഭ തടസം നിൽക്കുന്നു എന്നാണു ചാനൽ ചർച്ചക്കാരുടെ വലിയ കണ്ടെത്തൽ. വത്തിക്കാൻ വരെ ഇടപെടുന്നതായി ചില വിദഗ്ധർ തട്ടിവിടുന്നുണ്ട്. എന്നാൽ, ഇവിടെ സത്യം കണ്ടെത്തി എന്ന് അവകാശപ്പെടുന്ന സിബിഐക്ക് ഈ കേസ് ലഭിച്ചത് എങ്ങനെയാണ്?ആക്ഷൻ കമ്മിറ്റിക്കാർ നേടിയ വിജയമല്ല അത്. ഒരു കന്യാസ്ത്രീ ആത്മഹത്യ ചെയ്യില്ല എന്ന വിശ്വാസത്തിൽ നിന്നു സഭയാണ് ഈ ആവശ്യവുമായി വന്നത്. കാരണം കേസ് അന്വേഷിച്ച ലോക്കൽ പോലീസും പിന്നീട് അന്വേഷിച്ച ക്രൈം ബ്രാഞ്ചും അഭയയുടെ മരണം ആത്മഹത്യയായി കണ്ടെത്തിയതിനെ അംഗീകരിക്കാൻ സഭയ്ക്കായിരുന്നു ബുദ്ധിമുട്ട്. തങ്ങളിലൊരാൾ കൂടി ഇടപെട്ടുണ്ടായ ദുരന്തമാണ് അതെന്നുണ്ടായിരുന്നെങ്കിൽ അത്തരം ഒരു നീക്കം സഭ നടത്തുമായിരുന്നോ?
കേസന്വേഷണം സിബിഐക്കു വിടണം എന്ന് ആവശ്യപ്പെട്ട് അഭയ അംഗമായിരുന്ന സന്യാസിനീസമൂഹത്തിലെ 67 അംഗങ്ങൾ ഒപ്പിട്ടു മുഖ്യമന്ത്രിക്കു നിവേദനം കൊടുത്തതുകൊണ്ടാണ് 1993 ൽ സിബിഐ അന്വേഷണം ഉണ്ടായത്. അങ്ങനെ വന്ന സിബിഐക്കും ആത്മഹത്യ എന്ന നിഗമനത്തിന് അപ്പുറം പോകാനായില്ല. 1999 ലായിരുന്നു സിബിഐയുടെ ആദ്യ റിപ്പോർട്ട്. കോടതി അത് അംഗീകരിച്ചില്ല. രണ്ടാമത്തെ സംഘം വരുന്നു. ഇവർ 1999 ജൂലൈയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കൊലപാതകം എന്നു സമ്മതിച്ചു പക്ഷേ പ്രതിയെ കണ്ടെത്താനാവില്ല എന്ന നിലപാട് എടുത്തു. കോടതി സമ്മതിച്ചില്ല. അങ്ങനെയാണ് 2005 ൽ മൂന്നാം സംഘം വരുന്നത്. അവർ 2008 ൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.
തോമസ് പി. വർഗീസ് മാത്രമാണ് അഭയയുടെ മരണം കൊലപാതകമാണ് എന്ന സംശയം പ്രകടിപ്പിച്ചത്. ഇക്കാര്യത്തിൽ അദ്ദേഹവും അക്കാലത്തെ സിബിഐ എസ്പി ത്യാഗരാജനും തമ്മിൽ സ്വരച്ചേർച്ച ഉണ്ടായിരുന്നില്ല. എന്നാൽ, ത്യാഗരാജൻ പറഞ്ഞതുകൊണ്ടു മാത്രമല്ല അദ്ദേഹത്തിന്റെയും മുകളിലുള്ള ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാണ് ആ നിഗമനം തള്ളിയത്. സിബിഐ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഹൈക്കോടതിയിൽ കൊടുത്ത ജാമ്യാപേക്ഷ അംഗീകരിച്ചുകൊണ്ടു ജസ്റ്റീസ് ഹേമ നടത്തിയ നിരീക്ഷണങ്ങളിൽ അന്വേഷണത്തെ സഭ തടസപ്പെടുത്തുന്നു എന്നും മറ്റുമുള്ള സിബിഐ വാദത്തെ രൂക്ഷമായി ചോദ്യം ചെയ്യുന്നുണ്ട്.
പ്രതികരിക്കാതെ സഭ
കേസിലെ പ്രതികൾ കുറ്റക്കാരാണ് എന്നു കോടതി വിധിച്ച ദിവസം ചാനലുകൾ പ്രതികരണത്തിനായി ഓടിനടന്നിട്ടും സഭയുടെ ഒൗദ്യോഗിക വക്താക്കളാരും സംസാരിച്ചില്ല എന്നതിന്റെ പേരിലും ചിലർ സഭയെ കല്ലെറിയാൻ നോക്കി. പ്രതികരിച്ച ഏക മെത്രാപ്പോലീത്ത ആയ തിരുവന്തപുരം ആർച്ച് ബിഷപ് ഡോ. സൂസപാക്യത്തിന്റെ വാക്കുകൾ ചാനലുകൾ ഉപയോഗിച്ചതു കണ്ടാൽ തന്നെ മറ്റുള്ളവർ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നു വ്യക്തമാകും. കോടതി വിധിച്ചതുപോലെ പ്രതികൾ കുറ്റക്കാരാണ് എന്നു താൻ വിശ്വസിക്കുന്നില്ല എന്നും തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ചാനലുകൾ സ്ക്രോൾ ചെയ്തതു തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം എന്ന ഭാഗം മാത്രം.
എന്നാൽ, പ്രതികരണം മുഴുവൻ കണ്ടവരിലെ സഭയുടെ ശത്രുക്കൾ, പ്രതികൾ കുറ്റക്കാരാണെന്നു തനിക്കു വിശ്വസിക്കാനാവുന്നില്ല എന്നു പറഞ്ഞതിന് അദ്ദേഹത്തിനെതിരേ സോഷ്യൽ മീഡിയയിൽ എത്ര നീചമായ വാക്കുകൾ ഉപയോഗിച്ചാണു പ്രതികരിച്ചത്! തങ്ങൾ പറയുന്നതു സമ്മതിച്ചില്ലെങ്കിൽ അവർക്കെതിരേ ഏതു ഭാഷയും ഉപയോഗിക്കാം എന്ന തരത്തിലുള്ള മാധ്യമസ്വാതന്ത്ര്യം പരിരക്ഷിക്കപ്പെടേണ്ടതുണ്ടോ എന്ന സംശയം ശക്തമാകുന്നു. പിണറായി സർക്കാർ നടപ്പാക്കാൻ ആഗ്രഹിച്ച് ഓർഡിനൻസാക്കിയതുപോലുള്ള നിയമത്തെ ഏറെപ്പേർ അനുകൂലിക്കുന്നതിലേക്കാണു കാര്യങ്ങൾ എത്തുന്നത്.
കേരള പോലീസിനെതിരേ
അഭയയുടേതുപോലുള്ള അസ്വാഭാവിക മരണം ഉണ്ടായാൽ അതുസംബന്ധിച്ചുള്ള തെളിവുകളെല്ലാം സൂക്ഷിക്കുന്നത് ഇപ്പോഴും ജുഡീഷൽ കോടതിയിലല്ല, ആർഡിഒ കോടതിയിലാണ്. ആ കോടതിയുടെമേൽ പോലീസിന് ഒരു അധികാരവുമില്ല എന്നാണ് നിയമം. അഭയയുടെ വസ്തുക്കളും അങ്ങനെ ആർഡിഒ കോടതിയിൽ സൂക്ഷിച്ചു. 1992 ൽ ഉണ്ടായ സംഭവം കൊലപാതകമാണ് എന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തുന്നത് 2008 ലാണ്- അതായത് 16 വർഷം കഴിഞ്ഞ്. ഇതിനിടെ കോട്ടയത്തെ ആർഡിഒ കോടതിയിൽ കുന്നുകൂടിയ ഇത്തരം തൊണ്ടി മുതലുകളിൽ പഴയവയെല്ലാം നശിപ്പിക്കാൻ തീരുമാനിച്ചത് ആർഡിഒ ആയിരുന്നു എന്നാണ് കേരളാ പോലീസിന്റെ വാദം.
ഇക്കാര്യത്തിലാണു കോട്ടയം എസ്പിയായിരുന്ന കെ.ടി. മൈക്കിൾ കുറ്റാരോപണ വിധേയനാകുന്നത്. അഭയാകേസിൽ അദ്ദേഹത്തെ നാലാം പ്രതിയാക്കാൻ സിബിഐ നടത്തിയ നീക്കം ഹൈക്കോടതി തടഞ്ഞു. എങ്കിലും ഇനിയും അദ്ദേഹത്തിനെതിരേ നീക്കം നടത്തിയേക്കാം. അവസാനം അദ്ദേഹം പരിക്കില്ലാതെ പുറത്തു വരും എന്നുതന്നെയാണ് അദ്ദേഹത്തോട് ഒരു ബന്ധവും ഇല്ലാത്ത തലസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്നാലും കേസുണ്ടായാൽ അതിന്റെ പിന്നാലെ നടക്കണം എന്ന തലവേദന ഉണ്ടല്ലോ. അതാണല്ലോ വലിയ ശിക്ഷയും.
കന്യകാത്വപരിശോധന
1992 ൽ നടന്ന കേസന്വേഷണത്തിന്റെ ഭാഗമായി 2008 ൽ സിബിഐ നടത്തിയ സിസ്റ്റർ സെഫിയുടെ കന്യകാത്വപരിശോധന സംബന്ധിച്ച മനുഷ്യവകാശ ലംഘന കേസ് ഇപ്പോഴും ഡൽഹി ഹൈക്കോടതിയിൽ തീർപ്പാകാതെ കിടക്കുകയാണ്. അതു സംബന്ധിച്ച വിധി വിചാരണക്കോടതിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തും എന്ന കാരണം പറഞ്ഞാണ് കേസ് തത്കാലത്തേക്കു നിർത്തിവച്ചത്. ഇനി അതു പുനരാംഭിച്ചേക്കാം. 1992 ൽ നടന്ന സംഭവത്തിലെ പ്രതിയുടെ കന്യാത്വം 2008 ൽ പരിശോധിച്ച സിബിഐക്കാരൻ കാണിച്ച കാട്ടാളത്തത്തിന് ഉത്തരം പറയേണ്ടി വരാം.
2008 ൽ പ്രതിക്കു കന്യാചർമം ഉണ്ടായിരുന്നോ എന്നത് കേസിനെ എങ്ങനെ ബാധിക്കുമെന്നു സിബിഐ പറയേണ്ടിവരും. കന്യാചർമം വച്ചുപിടിപ്പിച്ചതായി ഡോക്ടർ മൊഴി കൊടുത്തിട്ടില്ല എന്നാണ് കേസുമായി അടുപ്പമുള്ളവർ പറയുന്നത്. ഇത്തരം വിഷയങ്ങളെല്ലാം ഉന്നത കോടതികളിൽ അതിവിശദമായ പഠനത്തിനും പരിശോധനയ്ക്കും വിധേയമാകും.
അടയ്ക്കാ രാജുവും കളർകോടും
പ്രതികൾക്കെതിരേ സിബിഐ ഏറെ ആശ്രയിച്ച അടയ്ക്കാ രാജു എന്ന സാക്ഷിയുടെ വിസ്താരത്തിലൂടെ പ്രതിഭാഗം അഭിഭാഷകർ സമർഥിച്ചതും പ്രത്യേക കോടതിയെ ബോധ്യപ്പെടുത്താൻ സാധിക്കാതെ പോയതുമായ വിവരങ്ങൾ ഉന്നത കോടതികളിൽ വിശദമായ പരിശോധനയ്ക്കു വിധേയമാവും. കഞ്ചാവടിച്ചുകൊണ്ട് മോഷണത്തിനു വന്ന ഒരു പ്രതി ഇടിമിന്നലിന്റെ വെട്ടത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു എന്നാണു പറഞ്ഞിരിക്കുന്നത്. മാടത്തരുവി കേസിൽ ഹൈക്കോടതിയിലെ വാദത്തിനെത്തിയ പ്രതിഭാഗം അഭിഭാഷകൻ ചാരി കോടതിയിൽ നടത്തിയ ഒരു വിശദീകരണത്തിന്റെ ഓർമ ഇന്നും മായാതെ നിൽക്കുന്നു. സാക്ഷി ചൂട്ടുവെട്ടത്തിൽ പ്രതിയെ കണ്ടു എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ആ സംഭവം മുഴുവൻ കോടതിയിൽ നാടകീയമായി അവതരിപ്പിച്ചുകൊണ്ട് ചാരി സാക്ഷിക്കു പ്രതിയെ തിരിച്ചറിയാൻ മാനുഷികമായി സാധിക്കില്ല എന്നു സമർഥിച്ചു. കോടതി ആ വാദം അംഗീകരിക്കുകയും ചെയ്തു.
ഹീനമായ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ള രാജുവിനെ ആശ്രയിച്ചത് എന്തുകൊണ്ട് എന്നു ചോദിക്കുന്നവർ ഏറെയാണ്. 1992 ൽ നടന്ന സംഭവത്തെക്കുറിച്ച് 2007 ലാണ് രാജു മൊഴി കൊടുക്കുന്നത്.1993 മുതൽ സിബിഐ അന്വേഷിക്കുന്ന കേസാണിത് എന്ന് ഓർക്കുക. സിബിഐയോടു പറഞ്ഞ മൊഴിയിൽ, സെക്കൻഡ് ഷോയ്ക്കുശേഷം മോഷണം നടത്താൻ പോകുന്നതിനെക്കുറിച്ചാണ് രാജു പറയുന്നത്. എങ്കിൽ നാലുമണിക്കു നടന്ന സംഭവത്തിന് അദ്ദേഹം എങ്ങനെ സാക്ഷിയാകും എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് കോടതി കണ്ടെത്തുന്ന ന്യായീകരണം എല്ലാ കോടതിയും അംഗീകരിക്കുമോ? ഈ അടക്കാ രാജുവിനെ നല്ല കള്ളനും ദൈവവും വരെയാക്കി ചാനൽചർച്ചക്കാർ സഭയെ ആക്രമിക്കാൻ അവസരമാക്കി.
ഒന്നാംപ്രതി കുറ്റസമ്മതം നടത്തി എന്നു പറയുന്ന കളർകോടിന്റെ ഡിവൈൻകേസിലെ ഇടപെടൽ സുപ്രീം കോടതി രൂക്ഷമായി ചോദ്യം ചെയ്തത് കൂട്ടിവായിക്കണം. പ്രഗത്ഭരായ അഭിഭാഷകർ കേസ് വാദിക്കുന്നതു പോലും ചാനലുകാർക്കു പിടിക്കുന്നില്ല. അഭയാകേസിൽ ഇനിയും വിധികൾ ബാക്കിയുണ്ടെന്നു തീർച്ച. കേരളത്തിലാണ് വാദമെങ്കിൽ മാധ്യമവിചാരണയും. ഇവിടെ ഇരകളാകുന്നത് ആരാണ്?
അനന്തപുരി /ദ്വിജൻ
ആരാണ് ഇര? ആരാണ് വേട്ടക്കാർ?
11:38 PM Dec 26, 2020 | Deepika.com