അനന്തപുരി / ദ്വിജൻ
പോലീസ് നിയമഭേദഗതിയിൽ മുഖ്യമന്ത്രി പിണറായി വിജയനു പറ്റിയ പിഴവും അതിലുണ്ടായ പശ്ചാത്താപവും സവിശേഷ സംഭവമായി മാറുകയാണ്. സൈബർ ക്രൈമുകളും സൈബർ ഇടങ്ങളിലൂടെ സ്ത്രീകളടക്കമുള്ളവർക്കുനേരെ നടക്കുന്ന ആക്രമണങ്ങളും തടയാൻ നിലവിലുള്ള നിയമം മതിയാവുമോ എന്ന സംശയം പിണറായി വിജയനു മാത്രം ഉണ്ടായതല്ല. സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അപമാനകരമായ പോസ്റ്റിട്ട ഒരു വ്ളോഗറെ ഏതാനും സ്ത്രീകൾ അയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചതടക്കം എത്രയോ സംഭവങ്ങളിൽ പോലീസ് നടപടികൾ പോരാ എന്ന ആക്ഷേപം ഉണ്ടായി. സൈബർ ആക്രമണങ്ങൾക്കുനേരെ കൂടുതൽ കർശനമായ നടപടികൾ വേണമെന്ന വാദം സമൂഹത്തിലെ പല തലങ്ങളിലുള്ളവരിൽ നിന്നും ഉയർന്നു.
ഒരു ചാനലിൽ വാർത്താചർച്ചയെന്ന ചാനൽവിചാരണ നടത്തുന്ന ഒരു മാധ്യമപ്രവർത്തക താൻ കൊടുത്ത പരാതിയിൽ കാര്യമായ നടപടിയൊന്നും ഉണ്ടായില്ലെന്നു ചാനൽ വിചാരണയ്ക്കിടെത്തന്നെ വെളിപ്പെടുത്തി സർക്കാരിന്റെ ന്യായീകരണക്കാരെ നിന്ദിക്കുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയുടെ പ്രവർത്തനങ്ങൾ കൂടുതൽ നിയന്ത്രിക്കപ്പെടേണ്ടതുണ്ട് എന്നു കരുതുന്നവർ ഏറെയുണ്ട്. എന്നാൽ, അക്കാരണം പറഞ്ഞു കേരളത്തിലെ പോലീസ് നിയമത്തിന്റെ 118-ാം വകുപ്പിന് കേരള സർക്കാർ കൊണ്ടുവന്ന ഭേദഗതി കേരളത്തിന് അപമാനകരമായിരുന്നു. സ്വതന്ത്ര പത്രപ്രവർത്തനത്തെ ബാധിക്കുന്ന ഒരു ഭേദഗതി.
കേന്ദ്ര ഐടി ആക്ടിന്റെ 66 -ാം വകുപ്പിനു കേന്ദ്രസർക്കാർ കൊണ്ടുവന്നതും സുപ്രീംകോടതി അഭിപ്രായസ്വാതന്ത്ര്യത്തിനു നിരക്കാത്തത് എന്നു പറഞ്ഞു റദ്ദാക്കിയതുമായ വകുപ്പുകൾ ഉൾക്കൊള്ളിച്ചാണ് ആക്ടിനു ഭേദഗതി വരുത്തിയത്. കേരളത്തിലെ മാധ്യമപ്രവർത്തകർ മാത്രമല്ല ഭാരതത്തിലെ മനുഷ്യാവകാശ പ്രവർത്തകരും അന്പരന്നു. നാടിന്റെ വികാരം നിയമത്തിന് എതിരാണെന്നു തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഓർഡിനൻസ് പിൻവലിക്കാൻ തയാറായി.
ദുരുപയോഗിക്കപ്പെടാവുന്നതായിരുന്നു ഓർഡിൻസിലെ വ്യവസ്ഥകൾ. തീരുമാനം പാളിയെന്നു വ്യക്തമായതോടെ ഓർഡിനൻസ് അനുസരിച്ച് കേസ് എടുക്കരുതെന്നു പോലീസിനു നിർദേശം കൊടുത്തു. സർക്കാരിന് അപമാനം ഒഴിവാക്കാൻ വേണമെങ്കിൽ ആറുമാസം കാക്കാമായിരുന്നു. ആറുമാസത്തിനകം ഓർഡിനൻസിനു പകരം പുതിയ ബിൽ കൊണ്ടുവന്നില്ലെങ്കിൽ നിയമം ലാപ്സാകുമായിരുന്നു. ആ തന്ത്രം ഉപയോഗിച്ച അവസരങ്ങൾ മുന്പ് എത്രയോ വട്ടം ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ സർക്കാർ ഓർഡിനൻസ് പിൻവലിക്കുകതന്നെ ചെയ്തു.
കെ. കരുണാകരൻ മുഖ്യമന്ത്രിയും കെ.എം. മാണി നിയമമന്ത്രിയും ആയിരുന്ന കാലത്തെ ഒരു സംഭവം ഓർക്കുന്നു. പഞ്ചായത്ത് ഭരണസമിതികളുടെ കാലാവധി കഴിഞ്ഞു. സർക്കാർ പുതിയ തെരഞ്ഞെടുപ്പിലേക്കു പോകുന്നില്ല. മുന്നണിയിലെ വിഷയങ്ങളടക്കം പല കാരണങ്ങളുണ്ടായിരുന്നു അതിന്. അതുകൊണ്ട് പഞ്ചായത്തു ഭരണസമിതികൾ കാലാവധി പൂർത്തിയാക്കി പിരിയേണ്ടി വന്നു. ഇതിൽ ഒരു പഞ്ചായത്ത് പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചു. കാലാവധി കഴിയുന്ന സമിതികൾക്ക് അടുത്ത തെരഞ്ഞെടുപ്പു വരെ തുടരുന്നതിനു സർക്കാരിനു നിർദേശം കൊടുക്കണം എന്നായിരുന്നു അപേക്ഷ.
സർക്കാർ അപേക്ഷയെ എതിർത്തു. എങ്കിലും ഹൈക്കോടതി അനുവദിച്ചു. സർക്കാർ വെട്ടിലായി. സമിതികളുടെ കാലാവധി തീരുന്ന അന്നു വൈകുന്നേരം സർക്കാർ ഒരു ഓർഡിനൻസ് ഇറക്കി. സമിതിയുടെ കാലാവധി ദീർഘിപ്പിക്കാൻ സർക്കാരിനുള്ള അധികാരം റദ്ദാക്കുന്നതായിരുന്നു ആ ഓർഡിനൻസ്. അതോടെ കാലാവധി നീട്ടാൻ സർക്കാരിന് അധികാരം ഇല്ലാതായി. കോടതി വിധി നടപ്പാക്കാനാവില്ലെന്നു വന്നു. കോടതിക്ക് ഇടപെടാൻ അവസരം കിട്ടുന്നതിനു മുന്പേ സമിതികൾ പിരിയുകയായി.
പുതിയ സർക്കാർ സംവിധാനം വന്നു. ആറുമാസം കഴിഞ്ഞപ്പോൾ ഓർഡിനൻസ് റദ്ദായി. പകരം നിയമം വന്നില്ല. സർക്കാരിന് അധികാരം തിരിച്ചും കിട്ടി. ഇത്തരം കഥകൾ വേറെയും കാണാം.
ഇപ്പോൾ കേരളചരിത്രത്തിൽ ആദ്യമായി സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് റദ്ദാക്കാൻ മന്ത്രിസഭ പുതിയ ഓർഡിനൻസ് തന്നെ പുറപ്പെടുവിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയൊക്കെ ശക്തമായി വാദിക്കുന്ന സിപിഎമ്മിന്റെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിലെ അംഗമായ പിണറായി വിജയൻ നയിക്കുന്ന സർക്കാരാണല്ലോ ഇത്തരം നിയമം കൊണ്ടുവന്നതെന്ന് അത്ഭുതപ്പെടുന്നവരുണ്ട്. കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് അറിയാത്തവരാകും അവർ.
തന്റെ പോലീസ് ഉപദേഷ്ടാവിന് സംഭവിച്ച അബദ്ധം മൂലം കൂടി ഉണ്ടായതാണ് ഈ അപകടമെന്നു സൂചിപ്പിക്കാൻ മുഖ്യമന്ത്രി തയാറായതു വെറുതെയാവില്ല. കാരണം എന്തായാലും പിണറായി കാണിച്ചത് നല്ല മാതൃകയാണ്. ബില്ലിനെതിരെ സമരവുമായി വന്നവരിൽ പ്രശസ്ത നിയമജ്ഞനായ പ്രശാന്ത് ഭൂഷൻ പറഞ്ഞതും ഇതാണ്. എന്നാൽ, കേരളത്തിലെ പല ചർച്ചത്തൊഴിലാളികളും മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നില്ലെന്നു മാത്രമല്ല നിന്ദിക്കുകയും ചെയ്യുന്നു. അതാണ് മാധ്യമങ്ങളുടെ തനിനിറം. മാധ്യമങ്ങൾക്ക് ആരെയും എന്തും പറയാം, എന്ത് അപവാദവും പ്രചരിപ്പിക്കാം എന്ന മനോഭാവത്തോടു സാധാരണക്കാരിൽ ഉണ്ടാകുന്ന എതിർപ്പ് മനസിലാക്കി ആത്മനിയന്ത്രണത്തിനു തയാറായില്ലെങ്കിൽ മാധ്യമസ്വാതന്ത്ര്യത്തിൽ ഇനിയും ഇടപെടലുകൾ നടക്കും.
ബിജു രമേശിന്റെ ആരോപണങ്ങൾ
ബാർകോഴക്കേസിലൂടെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അന്തകനായി മാറിയ ബിജു രമേശ് വീണ്ടും കളത്തിലിറങ്ങിയിരിക്കുകയാണ്. 2014ലെ ബാർ കോഴക്കേസുമായാണു പുനരവതാരം. അന്നു മാണിയെ നിഗ്രഹിക്കാൻ പ്രതിപക്ഷത്തിനു ഭരണകക്ഷിക്കാർ ഒരുക്കിക്കൊടുത്ത വടി ഇന്ന് അന്നത്തെ സഹായികളെതന്നെ തിരിച്ചടിക്കുന്നു. അന്നും ബിജു രമേശ് പറഞ്ഞതു ബാർ മുതലാളിമാർ പിരിച്ച 10 കോടിയിൽ ഒരു കോടി മാണിക്കു കൊടുത്തു എന്നായിരുന്നു. മൂന്നു കോണ്ഗ്രസ് നേതാക്കൾക്കും കൊടുത്തതായി അദ്ദേഹം അന്നു പറഞ്ഞു. ആ മൂന്നു പേരെ വിട്ടു മാണിയുടെ ചോരയ്ക്കുവേണ്ടി മാത്രം നടന്ന കൊലവിളികളാണ് ആ വിവാദത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയത്തിലാക്കിയത്.
അന്നും ബിജു രമേശ് പറഞ്ഞതു മുഖവിലയ്ക്കെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ കൂട്ടാക്കിയിരുന്നില്ല. മാണിക്കെതിരേ മാത്രം കേസെടുത്തതിനെ അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും എക്സൈസ് മന്ത്രി കെ. ബാബുവിനെയും എങ്കിലും പ്രതികളാക്കണം എന്നായിരുന്നു വിജയന്റെ വാദം. എന്നാൽ, അക്കാലത്തെ പ്രതിപക്ഷ താരങ്ങളായിരുന്ന വി.എസ്. അച്യുതാനന്ദനും സിപിഐയിലെ വി.എസ്. സുനിൽ കുമാറും ചാനൽചർച്ചക്കാരുമെല്ലാം കുറ്റം മാണിയിൽ മാത്രം ഒതുക്കി.
ബാർ മുതലാളിയും സമുദായ നേതാവുമായ വെള്ളാപ്പള്ളി നടേശൻ, മാണി മാത്രമല്ല വേറെയും എത്രയോ പേർ ബാർ മുതലാളിമാരിൽ നിന്നു പണം പറ്റിയിരിക്കുന്നു എന്ന് അക്കാലത്ത് തുറന്നടിച്ചിരുന്നു. ഈ സത്യം അറിയാത്ത ആരും കേരളത്തിൽ ഉണ്ടാവില്ല. കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി ഒരു അഭിഭാഷകൻ മുഖേന തന്നെ സ്വാധീനിക്കാൻ ബാർ മുതലാളിമാർ ശ്രമിച്ചു എന്നു പറഞ്ഞ് അവരുടെ കേസിൽ വിധി പറയുന്നതിൽനിന്നു പിന്മാറി. ആ അഭിഭാഷകനെതിരേ ഒരു നടപടിയും കോടതി എടുത്തതായായി പിന്നീടു കേട്ടില്ല.
2014ൽ ബാർ മുതലാളിമാരുടെ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്ന ബിജുവും അവർ സമാഹരിച്ച തുകയിൽ ചെറിയ പങ്കു മാത്രമാണ് മാണിക്കു കൊടുത്തത് എന്നാണ് ആരോപിച്ചത്. അതു പലർക്കു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരിൽ രമേശിന്റെയും ശിവകുമാറിന്റെയും ബാബുവിന്റെയും പേരും കൊടുത്ത തുകയുടെ കണക്കും ബിജു പറയുന്നു.
ആകെ രണ്ടേമുക്കാൽ കോടിയുടെ കണക്കാണ് ഇതുവരെ പറഞ്ഞിട്ടുള്ളത്. 10 കോടി പിരിച്ചെന്നും അല്ല 20 കോടി പിരിച്ചെന്നുമെല്ലാം അക്കാലത്തു കണക്കുകളുണ്ടായിരുന്നു. പണം കൊടുത്തവരിൽ പലരുടെയും പേരുകൾ ഇനിയും വന്നേക്കാമെന്നും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആരോപണം ഉന്നയിക്കുന്നയാളാണ് ബിജു രമേശ് എന്നും വ്യക്തം.
താത്പര്യമുള്ളവരെ പ്രതിപ്പട്ടികയിലാക്കുന്നു. അല്ലാത്തവരെ വിടുന്നു. നാളെ ഇടതു നേതാക്കളുടെ പേരുകളും പറയാം. ബിജു രമേശും കൃത്യമായ അജൻഡയുള്ള ചില ചാനലുകാരും ചേർന്ന് ജനത്തെ ശരിക്കും വഞ്ചിക്കുകയാണ്. ബിജെപി നേതാവ് നടത്തുന്ന ചാനലിൽനിന്ന് ഇതിലപ്പുറം എന്തു പ്രതീക്ഷിക്കാനെന്നു ചാനൽ വിചാരണക്കാരനോടു സിപിഎം നേതാവ് സ്വരാജ് ചാനലിൽ ഇരുന്നുതന്നെ ചോദിച്ചു.
ബിജു രമേശ് ഇപ്പോൾ രമേശിന്റെ പേരുപറഞ്ഞത് അപ്പഴുതിലൂടെ തന്റെ ബന്ധുക്കാരനായ അടൂർ പ്രകാശിനെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കാനാണോ എന്നു സംശയിക്കാം. മാണിക്ക് എതിരായ വിവാദങ്ങൾ കത്തിനിൽക്കുന്ന കാലത്താണു കോണ്ഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ മകനുമായി ബിജു രമേശിന്റെ മകളുടെ വിവാഹം നടക്കുന്നത്. ഉമ്മൻ ചാണ്ടിയും രമേശും അടക്കമുള്ള നേതാക്കളെല്ലാം പങ്കെടുത്ത വൻ ആഘോഷമായിരുന്നു അത്.
രമേശും ഭാര്യയും തന്നെ വിളിച്ചു കരഞ്ഞതുകൊണ്ടാണ് 164 -ാം വകുപ്പനുസരിച്ച് കോടതിയിൽ കൊടുത്ത മൊഴിയിൽനിന്നു രമേശിന്റെ പേര് ഒഴിവാക്കിയതെന്നു ബിജു പറയുന്നു. രമേശിനെതിരേ കേസെടുക്കാൻ അനുമതി സർക്കാർ തേടി എന്നാണു വാർത്ത. അന്നു മാണിക്കെതിരേ കേസെടുക്കാൻ താൻ ആശ്രയിച്ച ലളിതകുമാരി കേസ് ഇന്നും സുപ്രീംകോടതി വിധിയായി അവശേഷിക്കുന്നുണ്ടെന്ന് രമേശിനറിയാം. അങ്ങനെ മാണിയെ പ്രതിപക്ഷ ആക്രമണത്തിന് വിട്ടുകൊടുത്തു. അതിലൂടെ മാണിയുടെ മുഖ്യമന്ത്രി സാധ്യതയും നശിപ്പിച്ചു.
മാണിയെ വേട്ടയാടിയതുപോലെ തന്നെയും പോലീസ് വേട്ടയാടുകയും അന്നു ചെയ്തതുപോലെ അന്വേഷണ വിവരങ്ങൾ ചോർത്തിക്കൊടുത്ത് അപമാനിക്കുകയും ചെയ്യുമോ എന്ന ഭീതി ഉണ്ടാവുക സ്വാഭാവികം. മാണിയെ അറസ്റ്റ് ചെയ്യാൻ വരെ പോലീസ് അക്കാലത്ത് നീക്കങ്ങൾ നടത്തിയിരുന്നു. പരാതി പിൻവലിച്ചാൽ തനിക്കു പത്തുകോടി തരാമെന്ന് ജോസ് കെ. മാണി അന്ന് വാഗ്ദാനം ചെയ്തെന്നും ബിജു പറഞ്ഞിട്ടുണ്ട്. ഇതു കേസാക്കാമോ എന്നാണു പഴയ മാണി ശത്രുക്കളുടെ നോട്ടം. ജോസ് പറഞ്ഞെന്നേ ബിജു പറയുന്നുള്ളു. ബിജു കൊടുത്തെന്നു സമ്മതിക്കുന്നുണ്ടെങ്കിൽ എന്തേ ബിജുവിനെതിരേ കേസെടുക്കുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
മുഖംമൂടികൾ അഴിയുന്നു
കേരള ഹൈക്കോടതിയിൽ ഏതാനും കാലം ജഡ്ജിയായിരുന്ന കമാൽപാഷ ലാവണം വിട്ടശേഷം മൈക്കു കിട്ടുന്നിടത്തെല്ലാം വായിൽ തോന്നുന്നതു വിളിച്ചുപറഞ്ഞു പലപ്പോഴും വിവാദങ്ങളുണ്ടാക്കുന്നു. ഇത്തരം പ്രതികരണങ്ങൾ ഒരു മുൻ ന്യായാധിപനിൽനിന്നു വരുന്നത് അപമാനകരമായി കരുതുന്നവർ ഏറെയുണ്ട്. അദ്ദേഹം ചിലർക്കു വേണ്ടിയാണു സംസാരിക്കുന്നതെന്നു സർക്കാരിന്റെ ഉത്തരവാദപ്പെട്ടവർതന്നെ പ്രതികരിച്ചിട്ടുണ്ടല്ലോ. അവസാനമായി പ്രതികരിച്ചതു നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടത്തുന്ന കോടതിക്കെതിരേ ഹൈക്കോടതിയിൽ വന്ന കേസിനെക്കുറിച്ചാണ്. ഒരു മുൻ ജഡ്ജിയിൽനിന്ന് ഉണ്ടാകുമെന്നു കരുതാത്തവിധം പക്ഷപാതപരമായ പ്രതികരണം.
നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് അറസ്റ്റിലായി. ഗണേഷിനു വേണ്ടി പ്രദീപ് പണ്ടു സോളാർ കേസ് നായികയെ ജയിലിൽ പോയി കണ്ടിരുന്നു എന്നും അതിനെ തുടർന്നാണു അവരുടെ കത്തിൽ പലരുടെയും പേരുകൾ കൂട്ടിച്ചേർക്കപ്പെട്ടതെന്നുമെല്ലാം കഥകൾ വരുന്നുണ്ട്. സോളാർ കഥാപാത്രം പഴയ പരാതികളെല്ലാം വീണ്ടും സജീവമാക്കി രംഗത്തുവരുന്നതിന്റെ അടയാളങ്ങളുമായി.
ഇത്തരം കഥാപാത്രങ്ങളെ തെരഞ്ഞെടുപ്പു കാലത്ത് അവതരിപ്പിച്ച് വോട്ടു നേടാൻ നടത്തുന്ന ശ്രമങ്ങൾ ഇനി ജനം സമ്മതിക്കുമോ എന്നു കണ്ടറിയണം. അവർ ആദ്യമായി ആക്ഷേപം ഉന്നയിച്ചതു കൊട്ടാരക്കരയിലെ സിപിഎം എംഎൽഎ ഐഷാ പോറ്റിക്ക് എതിരായിട്ടായിരുന്നു എന്നതു മറക്കരുത്. വലതിനെതിരെ ഇപ്പോൾ ഗോളടിച്ചു കൊടുക്കുന്ന അവർക്കു പുതിയ പേരുകൾ പറയാൻ വൈമനസ്യം ഉണ്ടാവുമെന്നു കരുതാനാവില്ല.
ഓർഡിനൻസ് പൊല്ലാപ്പും തെറ്റുതിരുത്തലും
04:41 AM Nov 29, 2020 | Deepika.com