രണ്ടു പതിറ്റാണ്ടുവരെ കുട്ടികൾക്കു നേരേയുള്ള ലൈംഗികാതിക്രമങ്ങൾ വടക്കെ ഇന്ത്യയിൽനിന്നുള്ള വാർത്തകളായിരുന്നെങ്കിൽ, ഇന്ന് കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ (എൻസിആർബി) യുടെ 2019ലെ കണക്കു പ്രകാരം 18 വയസിൽ താഴെയുള്ള പെൺകുട്ടികൾക്കു നേരേയുള്ള മാനഭംഗക്കേസുകളിൽ രാജസ്ഥാനു പിന്നിൽ രണ്ടാം സ്ഥാനത്ത് കേരളമുണ്ട്. ആറിനും 12നുമിടയിൽ പ്രായമുള്ള ഇരകളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം നമ്മുടെ സാക്ഷര കേരളത്തിനാണെന്നത്, അതിലേറെ ഗൗരവതരമായി കാണേണ്ടതാണ്. ഇതിനോടു സമാനം തന്നെയാണ്, കേരള സ്റ്റേറ്റ് ക്രൈംസ് റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ. 2010ൽ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ലൈംഗികാതിക്രമ കേസുകൾ 10,781 ആയിരുന്നെങ്കിൽ 2019ൽ അത് 14,293 ആയി ഉയർന്നിരിക്കുന്നു. 2010ൽ രജിസ്റ്റർ ചെയ്തത് 617 മാനഭംഗ കേസുകളായിരുന്നെങ്കിൽ 2019ൽ 2076 കേസുകളാണ് ഉണ്ടായിരിക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും നേരേ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ നിർബാധം തുടരുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയിലേക്ക് നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നുവെന്നു ചുരുക്കം. വാളയാർ സംഭവമൊക്കെ ഈ ലൈംഗിക അരക്ഷിതാവസ്ഥയുടെ ഞെട്ടിക്കുന്ന ഓർമപ്പെടുത്തലുകളാണ്. നിയമം പോലും നോക്കുകുത്തിയാകുന്ന കാഴ്ചയ്ക്ക് എത്രയോ തവണ നാം സാക്ഷിയായിരിക്കുന്നു. ലൈംഗികചൂഷണങ്ങളോടൊപ്പം പ്രണയ നിരാസങ്ങൾ തീർക്കുന്ന വിദ്വേഷവും അകമ്പടിയായുണ്ടാകുന്ന അതിക്രമങ്ങളും നമുക്കിപ്പോൾ അപരിചിതമല്ല.
രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്സോ കേസുകളുടെ എണ്ണത്തേക്കാൾ എത്രയോ മടങ്ങധികമാണ്, നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നവ. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ബാലാവകാശ കമ്മീഷന്റെയും കണക്കുകൾ പ്രകാരം, പരാതികളിൽ അധികമെണ്ണത്തിലും പ്രതികൾ കുടുംബാംഗങ്ങൾതന്നെയാണ്. സ്ത്രീയെ ഭൂമിയായും ദേവിയായും ഉപമിച്ച്, പൊതുസമൂഹത്തിൽ ഉയർന്ന മൂല്യംനൽകി വരുന്ന നമ്മുടെ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് അവൾ ഇരയുടെ വേദനയുമായി, വിൽപ്പനച്ചരക്കായി മാറിക്കൊണ്ടിരിക്കുന്നതെന്നത് വിരോധാഭാസം തന്നെ.
സ്വയം അറിയാൻ
അവനവന്റെ സ്വത്വമെന്തെന്നും ലൈംഗികതയെന്തെന്നും സ്വതന്ത്രമായി ചർച്ച ചെയ്യപ്പെടുന്നയിടങ്ങളിലേ, പരസ്പര ബഹുമാനവും ആദരവും വളരൂ. താനായിരിക്കുന്ന സ്വത്വം അറിയാനും തന്റെ കൂടെയുള്ളയാളുടെ സ്വത്വത്തെ അതേ വികാരങ്ങളോടെ അംഗീകരിക്കാനും സാധിക്കുമ്പോഴാണ്, യഥാർഥ സൗഹൃദങ്ങൾ ഉടലെടുക്കുക.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാഥമികലക്ഷ്യവും ഓരോരുത്തരും അവരവരെ സ്വയം അറിയുകയെന്നതുതന്നെയാണ്. അവനവനെപ്പറ്റി പൂർണബോധ്യമുള്ളയാൾക്കേ അപരന്റെ ഇഷ്ടവും അനിഷ്ടവും മനസിലാക്കാനും അതിനനുസരിച്ച് മുന്നോട്ടു പോകാനും കഴിയൂ എന്ന കാര്യത്തിൽ മറുവാദമില്ല. അത് സ്വാഭാവികമായി പാഠപുസ്തകങ്ങളിലൂടെയും ചർച്ചകൾ തീർക്കുന്ന സംശയനിവാരണങ്ങളിലൂടെയും തുറന്ന സംസാരങ്ങളിലൂടെയും ഉടലെടുക്കേണ്ടതാണ്. ഇത്തരത്തിൽ ഒരു തലമുറ, നിലവിലെ സാഹചര്യങ്ങളിൽനിന്നു വ്യത്യസ്തമായി തിരിച്ചറിവുകൾ നേടുമ്പോൾ സമൂഹത്തിൽ ഉണ്ടാക്കുന്ന നന്മയുടെ മാറ്റങ്ങൾ, നമ്മുടെ പ്രാഥമിക ചിന്തകൾക്കതീതമാണ്.
ഇന്ന് സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്, തനിക്കു നേരെ നടന്നത് ഒരു ലൈംഗികാതിക്രമമായിരുന്നുവെന്ന് അറിയാനുള്ള മാനസികാവസ്ഥ ചുരുങ്ങിയ പക്ഷം ഇരകളിലും ഇല്ലെന്നതാണ്. ലൈംഗിക വിദ്യാഭ്യാസത്തിലൂടെ, അത്തരം അതിക്രമങ്ങളെ മനസിലാക്കുന്നതിനും തടയുന്നതിനുമുള്ള മാനസിക നിലവാരം അവർ കൈവരിക്കുമെന്നു മാത്രമല്ല; അധ്യാപകരോടോ രക്ഷാകർത്താക്കളോടോ അവയെപ്പറ്റി കാര്യമാത്രപ്രസക്തമായി തന്നെ അവതരിപ്പിക്കാനുള്ള സാമാന്യബോധവും ആർജവവും അവർ കൈവരിക്കുകയും ചെയ്യും.
പരസ്പരം അറിയാൻ
ഇന്നു നാം ബയോളജി ക്ലാസിൽ പിന്തുടരുന്ന അണ്ഡവും ബീജവും ചേർന്ന് കുട്ടികളുണ്ടാകുന്നുവെന്ന സാമാന്യവത്കരണത്തിൽനിന്നുയർന്ന് ഘട്ടംഘട്ടമായി, സ്ത്രീയും പുരുഷനും എന്തെന്നും സ്ത്രീ-പുരുഷ ബന്ധങ്ങളുടെ സാമൂഹിക പ്രസക്തിയെന്തെന്നും അതിലുപരി കുടുംബമെന്ന പ്രായോഗികതയെക്കുറിച്ചും അവരെ പഠിപ്പിക്കേണ്ടതുണ്ട്. കൗമാരം അലയടിക്കുന്ന കലാലയങ്ങൾ പ്രണയമയമാണ്. പക്ഷേ അവയുടെ സാമൂഹികാന്തരീക്ഷം അണുവിട പരിശോധിച്ചാൽ ചെറു ന്യൂനപക്ഷത്തിന്റെ പ്രണയങ്ങളെങ്കിലും അവസാനിക്കുന്നത് വയലൻസുകളിലാണ്. ആസിഡും പെട്രോളും പ്രയോഗിക്കുന്നിടംവരെ അതെത്തിനിൽക്കുന്നു.
കൗമാരവും യൗവനവും വ്യക്തികളെ പരസ്പരം അടുത്തറിയാനും മനസിലാക്കാനുമുള്ള കാലയളവുകൂടിയാണെന്നും പറഞ്ഞുകൊടുക്കേണ്ടതുണ്ട്. ആ കാലയളവിൽ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അയാളുടെ പ്രാഥമികവും മൗലികവുമായ അവകാശങ്ങളെക്കുറിച്ചും അവരെ പഠിപ്പിക്കുകയും വേണം. ഒപ്പം സ്ത്രീത്വത്തിന്റെ പ്രാഥമിക പഠനങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട്.
ആർത്തവത്തക്കുറിച്ചും ആ സമയങ്ങളിൽ അവരനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചും പഠിപ്പിക്കുമ്പോൾ, ഒരു സംശയവും വേണ്ട; ആൺകുട്ടികളിൽ രൂപപ്പെടുക, ലൈംഗിക ചിന്തകൾക്കപ്പുറത്തുള്ള സഹാനുഭൂതിയും പരസ്പരാശ്രയബോധവും തന്നെയാണ്. ഒരു കുഞ്ഞിന്റെ പിറവിയുടെ ശാസ്ത്രീയതയ്ക്കൊപ്പം തന്നെ ഗർഭകാലത്തക്കുറിച്ചും ഗർഭമതികളുടെ ശാരീരികാവസ്ഥകൾ സംബന്ധിച്ചും പ്രസവത്തെ സംബന്ധിച്ചും അവരറിയണം.
കുടുംബത്തെക്കുറിച്ചറിയാൻ
ഭാര്യാ-ഭർതൃ ബന്ധങ്ങളുടെ നന്മയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അറിയാനുള്ള സാധ്യത കൂടി നമ്മുടെ ക്ലാസ് മുറികളിലുണ്ടാകണം. അക്കാദമിക വർഷത്തിൽ പത്തു മണിക്കൂറെങ്കിലും ഈ മേഖലയിൽ നമ്മുടെ കുട്ടികൾ വ്യാപരിക്കുമ്പോൾ, അതു തീർക്കുന്ന നന്മയുടെ പരിമളം നമ്മുടെ സമൂഹത്തിൽ വ്യാപരിക്കുമെന്നു തീർച്ച. ഇതു തുടരാൻ നമുക്കായാൽ ഓരോ തലമുറയിലെയും മുഴുവൻ ആളുകളും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അതേ പ്രാമുഖ്യത്തോടെ ലൈംഗിക വിദ്യാഭ്യാസവും നേടുകയും സമൂഹത്തിൽ നിന്ന് ലൈംഗിക വൈകൃതങ്ങൾ സ്വാഭാവികമായും അപ്രത്യക്ഷമാവുകയും ചെയ്യും. ഇക്കാരണങ്ങൾകൊണ്ടുതന്നെ, ലൈംഗിക വിദ്യാഭ്യാസം സ്കൂൾ - കലാലയ പാഠ്യപദ്ധതിയിൽ ചുരുങ്ങിയപക്ഷം ഒരു ഉപപാഠപുസ്തകമായെങ്കിലും ഉൾപ്പെടുത്തണം.
ഡോ. ഡെയ്സൻ പാണേങ്ങാടൻ
ലൈംഗിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത
11:59 PM Nov 27, 2020 | Deepika.com