ഇന്ത്യയുടെ പാൽക്കാരനായും ധവളവിപ്ലവത്തിന്റെ പിതാവായും ലോകാദരം നേടിയ അദ്ദേഹം, ആധുനിക ഇന്ത്യയുടെ ചരിത്രംതന്നെ മാറ്റിയെഴുതുകയായിരുന്നു. മഹാത്മാഗാന്ധിക്കുശേഷം ഇന്ത്യയിലെ ഗ്രാമീണമേഖലയുടെ അഭ്യുന്നതിക്കായി ഇത്രയേറെ സംഭാവന നല്കിയ മറ്റൊരു വ്യക്തി ഉണ്ടാവില്ല എന്ന്, വിയോഗവേളയിൽ പ്രമുഖർ അഭിപ്രായപ്പെടുവോളം വളർന്ന മലയാളിയായിരുന്നു പദ്മവിഭൂഷണ് ഡോ. വർഗീസ് കുര്യൻ.
ആനന്ദമില്ലാതെ ആനന്ദിൽ
ബിരുദാനന്തരം എൻജിനിയറിംഗ് പഠിച്ച് സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ച വർഗീസ് കുര്യനു ഡെയറി എൻജിനിയറിംഗ് വിദേശത്തു പഠിക്കാൻ ബ്രിട്ടീഷ് സർക്കാരിന്റെ സ്കോളർഷിപ് ലഭിക്കുകയായിരുന്നു. സ്കോളർഷിപ്പിന്റെ പേരിൽ മാത്രം ഡെയറി എൻജിനിയറിംഗിലെ ചില കോഴ്സുകൾ ചെയ്ത അദ്ദേഹം, അമേരിക്കയിൽ പ്രധാനമായും പഠിച്ചതു മെറ്റലർജിയും ന്യൂക്ലിയർ ഫിസിക്സും. നാട്ടിൽ തിരിച്ചെത്തിയ വർഗീസ് കുര്യനു പക്ഷേ, സ്കോളർഷിപ് വീണ്ടും കുരുക്കായി. സ്കോളർഷിപ്പോടെ പഠിച്ചയാളെന്ന നിലയിൽ കേന്ദ്ര സർക്കാർ നല്കിയ ജോലി സ്വീകരിക്കാൻ അദ്ദേഹം നിർബന്ധിതനായി. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ക്ഷീരോത്പാദക പ്രദേശമായ ആനന്ദിലേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടു.
1949 മേയിൽ ആനന്ദിലെ ഗ്രാമീണർക്കിടയിൽ എത്തിയ വർഗീസ് കുര്യൻ എത്രയും വേഗം അവിടെനിന്ന് രക്ഷപ്പെടാനാണ് ആഗ്രഹിച്ചത്. എന്നാൽ, അതു ചരിത്രനിയോഗമായിരുന്നു!
പട്ടേലുമാരും പാൽക്കാരനും
സ്വതന്ത്ര ഇന്ത്യ പിച്ചവയ്ക്കുന്ന കാലം. ആനന്ദിലെ അസംഘടിതരായ ക്ഷീരകർഷകർ കടുത്ത ചൂഷണത്തിന് ഇരയായി കഴിയുകയായിരുന്നു. പെസ്റ്റണ്ജി എഡുൽജി എന്ന വൻകിട ബിസിനസുകാരനാണ് ആനന്ദ് ഉൾപ്പെടുന്ന കെയ്റ ജില്ലയിലെ പാൽക്കച്ചവടം നിയന്ത്രിച്ചിരുന്നത്.
കർഷകദുരിതം മനസിലാക്കിയ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ, സഹകരണ പ്രസ്ഥാനത്തിലൂടെ മാത്രമേ കർഷകരെ രക്ഷിക്കാനാവൂ എന്ന നിലപാടുകാരനായിരുന്നു. മൊറാർജി ദേശായിയെ പട്ടേൽ ഇതിനായി ചുമതലപ്പെടുത്തി. ദേശായി കർഷകനേതാവായ ത്രിഭുവൻദാസ് പട്ടേലിനെ കെയ്റ ക്ഷീരകർഷകസംഘം ചെയർമാനായി നിയമിച്ചു. പ്രഗത്ഭനായ ത്രിഭുവൻദാസ് പട്ടേലിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് വർഗീസ് കുര്യൻ ആനന്ദിൽ തുടർന്നത്.
പുതിയ ഡെയറി പ്ലാന്റ് സ്ഥാപിക്കുന്നതിനു വേണ്ട സാങ്കേതിക സഹായത്തിനായി രണ്ടുമാസത്തെ കരാർജോലി സ്വീകരിച്ച കുര്യനെ സംഘത്തിന്റെ ജനറൽ മാനേജരായി തുടരാൻ പട്ടേൽ നിർബന്ധിച്ചു. വളർന്നു പടർന്നു പന്തലിച്ച കെയ്റ സംഘത്തോടൊപ്പം കുര്യനും വളരുകയായിരുന്നു.
അമുലിന്റെ പിറവി
1948ൽ വെറും 200 ലിറ്റർ പാൽ സംഭരിച്ച കെയ്റ ക്ഷീരസംഘം അഞ്ചാം വർഷം 20,000 ലിറ്ററാക്കി ഉയർത്തി. ആനന്ദ് മാതൃക പതുക്കെപ്പതുക്കെ ദേശീയശ്രദ്ധ നേടുകയായിരുന്നു. 1957ൽ കെയ്റ സംഘം അമുൽ എന്ന ബ്രാൻഡ് നാമം സ്വീകരിച്ചു. വില നിർണയിക്കാനാവാത്തത് എന്നർഥമുള്ള സംസ്കൃതവാക്കായ ‘അമൂല്യ’ത്തിൽനിന്നാണ് “അമുൽ’ രൂപംകൊണ്ടത്. ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരു കൂടിയാണിത്.
തുടക്കംമുതൽ പ്രഫഷണൽ പരസ്യകന്പനികളുടെ സഹായത്തോടെ അമുലിന്റെ വിപണനവും ബ്രാൻഡ് ബിൽഡിംഗും നടത്താൻ കുര്യനു കഴിഞ്ഞു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലയേറിയ ബ്രാൻഡുകളിലൊന്നാണ് അമുൽ. പ്രതിദിനം രണ്ടുകോടിയിലേറെ ലിറ്റർ പാൽ സംഭരിക്കുന്ന ഈ പ്രസ്ഥാനം പാക്കറ്റ് പാലിന്റെയും ചീസിന്റെയും ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡാണ്. അമുലിന് ഇന്നു പാൽ നല്കുന്നതു 36 ലക്ഷം ക്ഷീരകർഷകരാണ്! 38,550 കോടിയാണ് 2019-20ലെ വിറ്റുവരവ്.
ധവളവിപ്ലവം, കർഷക രക്ഷ
ഇന്ത്യയിലെന്പാടും ആയിരക്കണക്കിന് ആനന്ദ് മാതൃകകൾ സൃഷ്ടിക്കണമെന്ന പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയുടെ ആഗ്രഹമാണ് നാഷണൽ ഡെയറി ഡവലപ്മെന്റ് ബോർഡിന്റെയും ഓപ്പറേഷൻ ഫ്ളഡിന്റെയും ജനനത്തിനിടയാക്കിയത്. ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷീരവികസന പദ്ധതിയായി അതു വളർന്നു. ആനന്ദ് മാതൃകയിൽ രാജ്യമെന്പാടും ത്രിതല ക്ഷീരവിപണന സംവിധാനം നിലവിൽവന്നു. ലക്ഷക്കണക്കിനു ക്ഷീരകർഷകർ ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നു രക്ഷപ്പെട്ടതിനൊപ്പം, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദക രാഷ്ട്രമായി മാറുകയുമായിരുന്നു.
കേരളത്തിലെ മിൽമയും കർണാടകയിലെ നന്ദിനിയും പഞ്ചാബിലെ വെർകയും ആന്ധ്രയിലെ വിജയയുമൊക്കെ അമുൽ മാതൃകയുടെ സംസ്ഥാന പതിപ്പുകളാണ്.
ദേശീയ ക്ഷീര വികസന ബോർഡ് അധ്യക്ഷൻ, ദേശീയ സഹകരണ ക്ഷീര ഫെഡറേഷൻ ചെയർമാൻ എന്നീ നിലകളിലും ഇന്ത്യൻ ക്ഷീരമേഖലയെ പുഷ്ടിപ്പെടുത്താൻ ഡോ. വർഗീസ് കുര്യനു കഴിഞ്ഞിരുന്നു. ഗ്രാമീണമേഖലയെ സേവിക്കാൻ പ്രത്യേക പരിശീലനം നേടിയ ടെക്നോക്രാറ്റുകളെ സൃഷ്ടിക്കുന്നതിനായി ആരംഭിച്ച ഇർമയും (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് ആനന്ദ്) ഡോ. കുര്യന്റെ നേട്ടങ്ങളിലൊന്നാണ്.
കുര്യന്റെ പ്രമാണങ്ങൾ
തന്റെ പ്രവർത്തനശൈലിയെക്കുറിച്ച് ഒരിക്കൽ കുര്യൻ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ സ്വകാര്യ ലാഭത്തിനുവേണ്ടി പണിയെടുക്കുന്പോൾ അതിൽനിന്നു ലഭിക്കുന്ന സന്തോഷം കേവലം താത്കാലികമാണ്. എന്നാൽ, നിങ്ങൾ മറ്റുള്ളവർക്കുവേണ്ടി പണിയെടുക്കുന്പോഴാകട്ടെ കാര്യങ്ങൾ ശരിയായി നിർവഹിച്ചുകഴിയുന്പോൾ ശരിയായ ആത്മസംതൃപ്തി അനുഭവിക്കുന്നു. അതിൽനിന്നു നിങ്ങൾക്കു കിട്ടുന്ന സാന്പത്തിക ലാഭം ആവശ്യമുള്ളതിലും അധികമാണെന്നു നിങ്ങൾക്കു തോന്നിത്തുടങ്ങുന്നു...”
നൂറ്റൊന്നു ശതമാനവും കർഷകനെ സ്നേഹിക്കുകയും അവനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത കർഷകരുടെ മാനേജരായിരുന്നു ഡോ. കുര്യൻ. താൻ കർഷകരുടെ ശന്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥൻ മാത്രമാണെന്നും അവരാണ് തന്റെ യജമാനന്മാരെന്നും കരുതിയ ഒരാൾ. കർഷകരുടെ വലിയ കഴിവുകൾ അംഗീകരിക്കാൻ ഇവിടത്തെ നാഗരിക ബുദ്ധിജീവികൾ മടിക്കുന്നതാണ് രാജ്യത്തെ കാർഷികത്തകർച്ചയുടെ മുഖ്യകാരണമെന്നും അദ്ദേഹം തുറന്നടിച്ചു. സഹകരണ പ്രസ്ഥാനത്തിനു പല ബലഹീനതകളുമുണ്ടെങ്കിലും ക്ഷീരകർഷകനെ ശക്തിപ്പെടുത്താൻ ഇതിലും നല്ല മാർഗമില്ലെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
കർഷകരോടുള്ള ആത്മാർഥത, ഒപ്പം പ്രവർത്തനങ്ങളിലെ പ്രഫഷണലിസം, വിട്ടുവീഴ്ചയില്ലായ്മ - ഡോ. വർഗീസ് കുര്യന്റെ വിജയഘടകങ്ങൾ ഇതെല്ലാമായിരുന്നു. ഓരോ വെല്ലുവിളിയിലും ഓരോ അവസരമുണ്ടെന്നു തിരിച്ചറിഞ്ഞു നേടിയെടുത്തതാണ് അദ്ദേഹത്തിന്റെ ജീവിതവിജയം.
തന്റെ ആത്മകഥയുടെ ആദ്യതാളിൽ ആൽഫ്രഡ് ടെന്നിസണിന്റെ വരികൾ ഡോ. വർഗീസ് കുര്യൻ കുറിച്ചിട്ടു,
മൃത്യുവെല്ലാമടയ്ക്കുന്നതിൻ മുന്പ്
നിശ്ചയം പ്രിയ തോഴരേ
ചെയ്ക നാം
അത്രയുത്കൃഷ്ടമാം വേല
പോരിക...
ഈ വരികളുടെ ചൈതന്യം ഇത്രമേൽ ഉൾക്കൊണ്ട ആരുണ്ടാവും അദ്ദേഹത്തെപ്പോലെ..!
ജീവിതരേഖ... ബഹുമതികൾ
1921 നവംബർ 21നായിരുന്നു വർഗീസ് കുര്യന്റെ ജനനം. പിതാവ് പുത്തൻപാറയ്ക്കൽ കുര്യൻ ബ്രിട്ടീഷ് കൊച്ചിയിൽ സിവിൽ സർജനായിരുന്നു. നാലു മക്കളിൽ മൂന്നാമനായിരുന്നു വർഗീസ് കുര്യൻ. ഭാര്യ മോളി. മകൾ നിർമല.
പദ്മശ്രീ, പദ്മഭൂഷണ്, പദ്മവിഭൂഷണ്, രമണ് മഗ്സസേ അവാർഡ്, വേൾഡ് ഫുഡ് പ്രൈസ്, മിഷിഗണ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ്, ഇന്ത്യ ഗവണ്മെന്റിന്റെ കൃഷിരത്ന പുരസ്കാരം തുടങ്ങി നൂറ്റന്പതോളം അംഗീകാരങ്ങളും പുരസ്കാരങ്ങളുമാണ് ഡോ. വർഗീസ് കുര്യനെ തേടിയെത്തിയത്.
15 ഓണററി ബിരുദങ്ങൾ ലോകത്തെ വിവിധ സ്ഥാപനങ്ങൾ അദ്ദേഹത്തിനു നല്കി. എന്നാൽ, ഡോ. വർഗീസ് കുര്യൻ ഏറ്റവും വിലമതിച്ചതു ജനം നല്കിയ ’ഇന്ത്യയുടെ പാൽക്കാരൻ’ എന്ന ബഹുമതിയാണ്. 2012 സെപ്റ്റംബർ ഒമ്പതിന് അദ്ദേഹം അന്തരിച്ചു.
ഡേവിസ് പൈനാടത്ത്