ഇന്ത്യൻ ഭരണഘടനാ നിർമാണസഭ ഡോ. ബി. ആർ. അംബേദ്കർ അധ്യക്ഷനും മുഹമ്മദ് സാദുള്ള, ബി.എൽ. മിട്ടർ, എൻ. ഗോപാലസ്വാമി അയ്യങ്കാർ, അല്ലാടി കൃഷ്ണസ്വാമി അയ്യർ, കെ.എം. മുൻഷി, എൻ. മാധവറാവു, ഡി.പി. ഖെയ്ത്താൻ, ടി.ടി. കൃഷ്ണമാചാരി എന്നിവർ അംഗങ്ങളുമായ ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ ഭാരതത്തിന്റെ ഭരണഘടനയുടെ ഒരു കരട് തയാറാക്കാൻ നിയോഗിച്ചു. ഇവർ തയാറാക്കിയ കരട്, ഭരണഘടനാ നിർമാണ സഭ സമ്മേളിച്ച 165 ദിവസങ്ങളിൽ 114 ദിവസം ചർച്ച ചെയ്ത് അംഗീകരിച്ച് 1949 നവംബർ 26 ന് അംഗങ്ങൾ ഒപ്പുവച്ചതോടെ ഭാരതത്തിന്റെ ഭരണഘടനയായി.
രേഖാമൂലമുള്ളത്, ഏറ്റവും ദൈർഘ്യമേറിയത്, ഫെഡറൽ-പാർലമെന്ററി വ്യവസ്ഥിതികൾ അംഗീകരിക്കുന്നത്, സ്ഥിരതയും ഉത്തരവാദിത്തവുമുള്ള ഭരണനിർവഹണക്രമമുള്ളത്, പൗരജനങ്ങളുടെ അവകാശങ്ങളും അവരുടെ മൗലികകർത്തവ്യങ്ങളും രാഷ്ട്രം പിന്തുടരേണ്ടുന്ന നയങ്ങളും അനുശാസിക്കൽ, പ്രായപൂർത്തിയായവർക്കെല്ലാം ഒരേമൂല്യമുള്ള സമ്മതിദാനാവകാശം, ഭരണഘടനാഭേദഗതിക്കുവേണ്ടുന്ന നിശ്ചിത നടപടിക്രമം, സ്വതന്ത്രമായ നീതിന്യായവ്യവസ്ഥ, കോടതികൾക്കുള്ള പരമോന്നത സ്ഥാനം, സുപ്രീംകോടതിവരെ ഉൾക്കൊള്ളുന്ന കോടതികളുടെ അധികാരാധിപത്യം തുടങ്ങിയവയാണ് ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ.
ഇന്ത്യൻ ഭരണഘടനയിൽ ഇപ്പോൾ 448 അനുച്ഛേദങ്ങളും 22 ഭാഗങ്ങളും 12 പട്ടികകളും ഉണ്ട്. ഭരണഘടനയുടെ സവിശേഷത ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ, എൻ.എം. തോമസും കേരളസംസ്ഥാനവും തമ്മിലുള്ള കേസിന്റെ (1975) വിധിന്യായത്തിൽ ഇങ്ങനെ സംഗ്രഹിച്ചു:
സാമൂഹികരേഖ
പാരന്പര്യാധിഷ്ഠിത അധികാരങ്ങളുടെ അധീനതയിലായിരുന്ന ഒരു മധ്യകാല സമൂഹത്തെ ആധുനിക സമത്വാധിഷ്ഠിത ജനാധിപത്യവ്യവസ്ഥിതിയിലേക്ക് മാറ്റുകയെന്ന ലക്ഷ്യമുള്ള പ്രായേണ മഹത്തും വിപ്ലവകരവുമായ ഒരു സാമൂഹികരേഖയാണ് ഇന്ത്യൻ ഭരണഘടന. ആ നിയമവ്യവസ്ഥ പരന്പരാഗത നിയമ വ്യാഖ്യാന വൈഭവപ്രകടനത്താലല്ല, വിശാലമായ സാമൂഹിക - ശാസ്ത്രീയസമീപനം കൊണ്ടേ മനസിലാക്കാനാകൂ.
ഇന്ത്യൻ ഭരണഘടന ആരംഭിക്കുന്നത് ഒരു ആമുഖത്തോടെയാണ്. ഭരണഘടനയ്ക്ക് ആധാരമായ മുഖ്യതത്ത്വങ്ങളുടെയും തത്ത്വശാസ്ത്രത്തിന്റെയും മൂർത്തീഭാവമാണ് ആമുഖം. ഇത് ഭരണഘടനാ സ്രഷ്ടാക്കളുടെ മനസുതുറക്കാൻ സഹായിക്കുന്നു. ഭരണഘടനയുടെ ഏതെങ്കിലും വാക്ക് അസ്പഷ്ടമെന്നോ അർഥശങ്കയുളവാക്കുന്നുവെന്നോ വന്നാൽ അതിന്റെ ഉദ്ദേശ്യം മനസിലാക്കാനും അസ്പഷ്ടത ഒഴിവാക്കാനും ആമുഖം ആധാരമാക്കാമെന്ന് ബെറുബാറി യൂണിയൻ കേസിൽ (1960) സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആമുഖം അതിന്റെ അനശ്വര ചൈതന്യമാണെും മാറ്റം വരുത്താനാകാത്തതാണെും ഗോലക്നാഥും പഞ്ചാബ് സംസ്ഥാനവും തമ്മിലുള്ള കേസിൽ (1967) സുപ്രീംകോടതി പ്രഖ്യാപിച്ചു.
ഭരണഘടനയുടെ ആമുഖത്തിൽ കേവലം 81 വാക്കുകളിൽ (ഇപ്പോൾ 85 വാക്കുകളുണ്ട്. നാലുവാക്കുകൾ 42-ാം ഭരണഘടനാഭേദഗതിയിലൂടെ 1976-ൽ കൂട്ടിച്ചേർത്തു) ചുരുക്കി പ്രതിപാദിച്ചിട്ടുള്ള അടിസ്ഥാനഘടകങ്ങളെ ആധാരമാക്കി നിലനിൽക്കുന്ന ഒരു മഹാസൗധമാണ് ഇന്ത്യൻ ഭരണഘടന. ആധാരത്തിലെ ഏതെങ്കിലും ഒരു ഘടകം നീക്കംചെയ്താൽ, മൂലഘടന നിലനിൽക്കുകയില്ലെന്നും അങ്ങനെ ചെയ്താലുണ്ടാകുന്നത് വ്യത്യസ്തമായൊരു ഭരണഘടനയായിരിക്കുമെന്നും അതിന് സ്ഥാപകസ്വത്വം നിലനിറുത്താൻ കഴിയുകയില്ലെന്നും കേശവനാനന്ദഭാരതിയുംകേരള സംസ്ഥാനവും തമ്മിലുള്ള കേസിന്റെ വിധിന്യായത്തിൽ (1973) സുപ്രീംകോടതിയുടെ 13 അംഗ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ഭരണഘടനയുടെ അടിസ്ഥാനഘടന എന്നൊരു സിദ്ധാന്തം നിയമശാസ്ത്രത്തിൽ രൂപംകൊണ്ടു. തുടർന്ന് ഭരണഘടനാസംബന്ധമായ തർക്കങ്ങളുടെ നിലനിൽപ്പ് പരിശോധിക്കുന്നത് അടിസ്ഥാനഘടനാസിദ്ധാന്തം ആധാരമാക്കിയാണ്.
ഭാരതത്തിൽ ജനിക്കുന്നതുകൊണ്ട് സ്വയംലഭിക്കുന്നതാണ് ഭാരതീയ പൗരജനങ്ങളുടെ മൗലികാവകാശങ്ങൾ അല്ലെങ്കിൽ മൗലികാധികാരങ്ങൾ. ഇവ ഭാരതഭരണഘടന അസന്ദിഗ്ധമായി ഉറപ്പുനൽകുന്നു.
പൗരജനങ്ങളുടെ മൗലികാവകാശങ്ങളുമായി പൊരുത്തപ്പെടാത്തതോ അവയ്ക്കു ഭംഗംവരുത്തുന്നതോ ആയ നിയമങ്ങൾ അസാധുവായിത്തീരുമെന്ന് നിസംശയം പ്രഖ്യാപിച്ചുകൊണ്ടാണ് ഭരണഘടന മൗലികാവകാശങ്ങൾ വിശദീകരിക്കുന്നത്.
ജനങ്ങളുടെ ക്ഷേമത്തിനായി ഒരു സാമൂഹികവ്യവസ്ഥിതി രാഷ്ട്രം സമാർജിക്കണമെന്ന് ഭരണഘടന നിർദേശിക്കുന്നു. ഇതിനായി രാജ്യം പിന്തുടരേണ്ട ചില നയങ്ങളെപ്പറ്റി ഭരണഘടന ദിശാസൂചന നൽകുന്നുണ്ട്. അവ രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങൾ എന്നറിയപ്പെടുന്നു.
പരിസ്ഥിതി സംരക്ഷണവും അതിന്റെ അഭിവൃദ്ധിപ്പെടുത്തലും മരങ്ങളുടെയും വന്യജീവികളുടെയും പരിരക്ഷണവും രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങളിൽ 1976-ൽ ഉൾപ്പെടുത്തി. ഇന്ത്യൻ പൗരൻമാരുടെ മൗലിക കർത്തവ്യങ്ങളും ഭരണഘടന നിർദേശിക്കുന്നു. വനങ്ങളും തടാകങ്ങളും നദികളും വന്യജീവികളും ഉൾപ്പെടുന്ന സ്വാഭാവികപരിസ്ഥിതി സംരക്ഷിക്കുന്നതും അഭിവൃദ്ധിപ്പെടുത്തുന്നതും ജീവികളോട് കാരുണ്യം പ്രകടിപ്പിക്കുന്നതും പൗരജനങ്ങളുടെ മൗലികകർത്തവ്യങ്ങളായി 1976-ൽ കൂട്ടിച്ചേർത്തതിലൂടെ ‘ക്ലബ്ബ് ഓഫ് റോം’ ന്റെ ശിപാർശകൾ ഇന്ത്യയുടെ ഭരണഘടനാലക്ഷ്യങ്ങളായി.
സുപ്രീംകോടതി
ഭരണഘടനയിൽ പ്രതിഷ്ഠിതമായിരിക്കുന്ന ആദർശങ്ങൾ പൗരജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സുപ്രീംകോടതിയാണ്. സുപ്രീംകോടതിക്ക് വിപുലമായ അധികാരങ്ങളാണ് ഭരണഘടന നൽകുന്നത്. ഇന്ത്യൻ യൂണിയന്റെയും സംസ്ഥാനങ്ങളുടെയും മറ്റേതെങ്കിലും അധികാരസ്ഥാനത്തിന്റെയും നിയമാനുസൃത അസ്തിത്വമുള്ള സ്ഥാപനങ്ങളുടെയും കണക്കുകൾ പരിശോധിക്കാനും പാർലമെന്റ് ഉണ്ടാക്കുന്ന നിയമത്താലോ ഏതെങ്കിലും നിയമപ്രകാരമോ നിർണയിച്ചിട്ടുള്ള കർത്തവ്യങ്ങൾ അനുഷ്ഠിക്കാനും അധികാരങ്ങൾ പ്രയോഗിക്കാനും ഒരു കംപ്ട്രോളർ ആന്ഡ് ഓഡിറ്റർ ജനറൽ (സിഎജി) സ്ഥാനം ഭരണഘടന അനുശാസിക്കുന്നു. സിഎജിയുടെ ഉപദേശത്തിന്മേൽ രാഷ്ട്രപതി നിശ്ചയിക്കുന്ന രൂപത്തിൽ സൂക്ഷിക്കേണ്ടതാണ്. ഇന്ത്യൻ യൂണിയന്റെ കണക്കുകൾ രാഷ്ട്രപതി ലോക്സഭയുടെയും രാജ്യസഭയുടെയും മുന്പാകെ വയ്പിക്കേണ്ടതും സംസ്ഥാനത്തിന്റെ കണക്കുകൾ സംബന്ധിച്ച സിഎജി റിപ്പോർട്ട് സംസ്ഥാന ഗവർണർക്ക് സമർപ്പിക്കേണ്ടതും ഗവർണർ അവ സംസ്ഥാന നിയമസഭയിൽ വയ്പിക്കേണ്ടതുമാണെന്ന് ഭരണഘടന അനുശാസിക്കുന്നു.
ഡോ. സിന്ധു തുളസീധരൻ
(കേരള സർവകലാശാല നിയമപഠന വകുപ്പ് അസോസിയേറ്റ് പ്രഫസറാണു ലേഖിക)
ഇന്ത്യൻ ഭരണഘടന: വിപ്ലവകരമായ ഒരു സാമൂഹിക രേഖ
09:20 PM Nov 25, 2020 | Deepika.com