അധികാരസ്ഥാനമാനങ്ങളിൽ നിന്ന് ബോധഃപൂർവം ഒഴിഞ്ഞുമാറി പാർട്ടിക്കുവേണ്ടിയും ജനങ്ങൾക്കുവേണ്ടിയും സ്വജീവിതം സമർപ്പിച്ച മുന്നണിപ്പോരാളിയെയാണ് കോണ്‍ഗ്രസിനു നഷ്ടപ്പെട്ടത്. അരനൂറ്റാണ്ടോളം കോണ്‍ഗ്രസിന്റെ തലപ്പത്ത്, എല്ലാവരുടെയും ഹൃദയം കവർന്ന്, എല്ലാവരേയും ഉൾക്കൊണ്ട വടവൃക്ഷം. കേന്ദ്രസർക്കാരിലെ ഏതു പദവിയും വെള്ളിത്താലത്തിൽ ലഭിക്കുമായിരുന്നിട്ടും അധികാരത്തിന്റെ ഇടനാഴികകളിൽ നിന്നും മാറിനടന്ന അപൂർവജന്മം. മതേതരത്വത്തിന്റെ കാവൽഭടൻ. അപരിഹാര്യമാണ് അഹമ്മദ് പട്ടേലിന്റെ വിടവ്.
രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പൊളിറ്റിക്കൽ സെക്രട്ടറി. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും ഉപദേശിയും. പ്രിയങ്കഗാന്ധിയുടെ വഴികാട്ടി. അഹമ്മദ് പട്ടേലിന്റെ വാക്കുകൾക്ക് കോണ്‍ഗ്രസ് അധ്യക്ഷൻമാർ കാതോർത്തു. സുചിന്തിതവും സുവ്യക്തവുമാണ് തീരുമാനങ്ങൾ.
തലനാരിഴ കീറി വരുംവരായ്കകൾ മുന്നിൽ കണ്ട് നിർഭയനായി നല്കിയ ഉപദേശങ്ങൾ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തെ എത്രയോ തവണ മുന്നോട്ടു നയിച്ചു. 2018 മുതൽ കോണ്‍ഗ്രസിന്റെ പണപ്പെട്ടിയുടെ കാവൽക്കാരനായിരുന്നു. ഓരോ ചില്ലിക്കാശും വരുന്നതിന്റെയും പോകുന്നതിന്റെയും വ്യക്തമായ കണക്കുകൾ അദ്ദേഹം സൂക്ഷിച്ചു.
രാത്രിയിൽ അദ്ദേഹം ഉറങ്ങാറില്ല. അഹമ്മദ് പട്ടേലിന്റെ ഫോണ്കോളുകളെത്തുന്നത് മിക്കവാറും പാതിരാകഴിഞ്ഞായിരിക്കും. ചർച്ചകൾ തീരുന്നത് പുലർച്ചെയും. എല്ലാവരേയും സമയമെടുത്തു കേൾക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു. കൊന്പനെപ്പോലെ ഇടഞ്ഞെത്തുന്നവരെ സുദീർഘമായ ചർച്ചകളിലൂടെ അദ്ദേഹം മെരുക്കിയെടുക്കും. പൊട്ടിത്തെറിച്ചെത്തുന്നവർ ശാന്തരായി മടങ്ങിപ്പോകും. എവിടെ പ്രശ്നമുണ്ടോ അവിടെ പട്ടേലിനെയാണ് അയയ്ക്കുക. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന ട്രബിൾ ഷൂട്ടർ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അഹമ്മദ് പട്ടേലിന്റെ അപ്രതീക്ഷിത വിയോഗം ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് കരകയാറാൻ കോണ്‍ഗ്രസിനും എനിക്കും ദീർഘനാൾ വേണ്ടിവരും.
ഉമ്മൻ ചാണ്ടി, (മുൻ മുഖ്യമന്ത്രി)
വിടവാങ്ങിയത് കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടർ; പാതിരാ കഴിഞ്ഞെത്തുന്ന കോളുകൾ ഇനിയില്ല
09:19 PM Nov 25, 2020 | Deepika.com