പ്രതീക്ഷയ്ക്കും മരുന്നിനും ഇടയിലുള്ള ദൂരം ആശങ്കകൊണ്ട് അളന്ന് സഹജീവികള്‍ക്കിടയില്‍ ആളകലം പാലിച്ചു കഴിയുകയാണ് ലോകം. മനുഷ്യനും മരുന്നിനും ഇടയിലുള്ള പരീക്ഷണങ്ങളും പലവിധ ഘട്ടങ്ങള്‍ കടന്നിരിക്കുന്നു. കോവിഡ് -19 എന്ന മഹാമാരിക്കു മുന്നില്‍ മരുന്നില്ലാതെ പകച്ചു നില്ക്കുന്ന ലോകത്തിന് മുന്നില്‍ ഇന്ത്യയും പ്രതീക്ഷയുടെ പരീക്ഷണശാലയാണ്. അമേരിക്കയില്‍ ഫൈസര്‍ വാക്സിന് ഡിസംബറില്‍ വിതരണത്തിന് തയാറാകുമെന്നാണ് പ്രചാരണം. ഈ സാഹചര്യത്തില്‍ ലോകജനത ഇന്ത്യയിലേക്കും ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്.
വാക്സിന് ടൂറിസം
അമേരിക്കയില്‍ ഫൈസര്‍ വാക്സിന് ഡിസംബറില്‍ വിതരണത്തിന് തയാറായാല്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ആളുകളെ കൊണ്ടുപോയി വാക്സിന് എടുപ്പിക്കാമെന്ന വാഗ്ദാനവുമായി വാക്സിന് ടൂറിസത്തിനു തന്നെ പദ്ധതിയിട്ട് ആളുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. മുംബൈയിലെ ഒരു ട്രാവല്‍ കമ്പനിയാണ് വാക്സിന് ടൂറിസവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊറോണ വാക്സിന് ആദ്യം ലഭിക്കുന്നവരില്‍ ഒരാളാകുക എന്നതാണ് ഇവരുടെ പരസ്യവാചകം. വിവിഐപി ക്ലയിന്റ്സിനെ മാത്രമേ കൊണ്ടുപോകൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈ-ന്യൂയോര്‍ക്ക് വിമാന യാത്രാക്കൂലി ഉള്‍പ്പെടെ മൂന്ന് രാത്രിയും നാല് പകലും അവിടെ തങ്ങാനുള്ള ചെലവ് അടക്കമാണ് വാക്സിന് ടൂറിസത്തിന് വേണ്ടത്. തങ്ങള്‍ വാക്സിന് സംഭരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നില്ല. അമേരിക്കയിലെ നിയമം അനുസരിച്ച് മാത്രം ഇവിടെ നിന്ന് ആളുകളെ കൊണ്ടുപോയി വാക്സിന് ലഭ്യമാക്കും. ഇതിനായി പ്രത്യേക സമയക്രമം ഇതുവരെ നിശ്ചയിച്ചിട്ടില്ല. നിലവില്‍ ആരില്‍ നിന്ന് അഡ്വാന്‍സും സ്വീകരിക്കുന്നില്ല. രജിസ്ട്രേഷനും മറ്റു യാത്രാരേഖകളും വാങ്ങിവയ്ക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ട്രാവല്‍ കമ്പനി വ്യക്തമാക്കി.
എന്നാല്‍, മറ്റു രാജ്യങ്ങളുടെ വാക്സിനാണ് ആദ്യം ഇറങ്ങുന്നതെങ്കിൽ വാക്സിന് ടൂറിസം അമേരിക്കിയില്‍ നിന്നു തന്നെ ആരംഭിക്കുമെന്നാണ് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനായ ടൈലര്‍ കോവിന്‍ ചൂണ്ടിക്കാട്ടുന്നത്.
കോവിഷീല്‍ഡില്‍ പ്രതീക്ഷ
ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് ആസ്ട്രസെനേക്ക തയാറാക്കുന്ന കോവിഷീല്‍ഡ് തന്നെ ആയിരിക്കും ഇന്ത്യയില്‍ ആദ്യം തയാറാകുന്ന കോവിഡ് വാക്സിന്. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്സഫഡുമായി ചേര്‍ന്ന് തയാറാക്കുന്ന കോവിഷീല്‍ഡിന്റെ ട്രയല്‍ റിപ്പോര്‍ട്ട് ഡിസംബര്‍ അവസാനത്തോടെ ലഭ്യമാകും. മൂന്ന് ഘട്ടങ്ങളായി നടത്തിയ വാക്സിന് പരീക്ഷണത്തില്‍ 70.4 ശതമാനം സ്ഥിരത ഉണ്ടെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്. വാക്സിന് പൊതു വിപണിയില്‍ ലഭ്യമാക്കാന്‍ ആവശ്യമായ അടിയന്തര അനുമതിക്ക് 45 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കുമെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ ഡോ. സൈറസ് പൂനെവാല പറഞ്ഞത്.
കോവീഷീല്‍ഡിന്റെ പരീക്ഷണ ഘട്ടത്തില്‍ വാക്സിന് ഉപയോഗിച്ച ആരില്‍ ത്തന്നെയും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്. അതേസമയം ഓക്സ്ഫര്‍ഡ് വാക്സിന്റെ അന്താരാഷ്ട്ര ഉത്പാദകരായ ആസ്ട്രസെനേക്ക മരുന്നിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി യുകെയില്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്.
ശാസ്ത്ര പ്രസിദ്ധീകരണമായ ലാന്‍സെറ്റ് റിപ്പോര്‍ട്ട് ചെയ്തതനുസിരച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് മുതിര്‍ന്നവരില്‍ 99 ശതമാനം വിജയകരമെന്നാണ് വ്യക്തമാക്കുന്നത്. 60 വയസിന് മുകളിലുള്ളവരില്‍ നടത്തിയ പരീക്ഷണത്തിന്റെ വിശദ റിപ്പോര്‍ട്ടും ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചിരുന്നു. കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ കോവിഷീല്‍ഡ് ലഭ്യമാക്കുമെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനെവാല പറഞ്ഞത്. രണ്ട് ഡോസിന് ആയിരം രൂപയാകും എന്നാണ് ഇപ്പോഴുള്ള വിവരം.
പരിഗണനയില്‍ വിവേചനമരുത്
മുന്‍ഗണനാ ക്രമത്തില്‍ വാക്സിന് വിതരണം ചെയ്യുന്നത് സംബന്ധിച്ചു തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെയും 60 വയസിനു മുകളിലുള്ളവരെയും ആണ് മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോലീസ് ഉള്‍പ്പെടെ സുരക്ഷാ വിഭാഗങ്ങളും മുന്‍ഗണനാ ക്രമത്തിലുണ്ട്.
കോവിഷീല്ഡിലേക്ക് പ്രതീക്ഷ അര്പ്പിച്ചിരിക്കുമ്പോള്ത്തന്നെ ശുഭാപ്തി വിശ്വാസം അമിതാത്മവിശ്വാസത്തിലേക്കു നയിക്കരുതെന്ന തിരിച്ചറിവാണ് ഇന്ത്യക്കു വേണ്ടത്. വലിയ ജനസാന്ദ്രതയും ദുര്‍ബലമായ ആരോഗ്യ ശൃംഖലയുമുള്ള ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് എല്ലാവരിലേക്കും മരുന്ന് എത്തിക്കുക എന്നത് വലിയ വെല്ലുവിളി ആയിരിക്കും. ഇവിടെയാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ പുലര്‍ത്തേണ്ട ചില മേഖലകളുള്ളത്. ഏത് മരുന്ന് പൊതു വിതരണത്തിനായി തെരഞ്ഞെടുക്കണം എന്നതാണ് ആദ്യത്തേത്.
എല്ലാ മരുന്നുകളും ഒരുപോലെ പ്രതിരോധം ഫലവത്താക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. മരുന്നിന്റെ വില നിര്‍ണയമാണ് മറ്റൊരു പ്രധാന വസ്തുത. അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് യുക്തിപരമായ തീരുമാനങ്ങളെടുത്ത് മരുന്ന് എല്ലാവര്ക്കും പ്രാപ്യമായ വിലയില്‍ ലഭ്യമാക്കുകയാണ് വേണ്ടത്. കോവിഡ്-19 മരുന്ന് ആഗോള തലത്തില്‍ എല്ലാവര്ക്കും ഒരുപോലെ ലഭ്യമാക്കും എന്ന ജി-20 ഉച്ചകോടിയുടെ ഉറപ്പ് പാലിക്കാന്‍ ഇന്ത്യയും പ്രതിജ്ഞാബദ്ധമാകണം. അടുത്തതായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ മുന്‍ഗണന ക്രമത്തില്‍ മരുന്ന് വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ ഇതിനോടകം വ്യക്തമാക്കിയിരിക്കുന്നത്.
ആശാവഹം
ഭാരത് ബയോടെക് ലിമിറ്റഡും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 16 മുതല്‍ രാജ്യത്ത് 25 കേന്ദ്രങ്ങളിലായി തെരഞ്ഞെടുത്ത 26,000 സന്നദ്ധ പ്രവര്‍ത്തകരിലാണ് മരുന്ന് പരീക്ഷണം നടത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ലിനിക്കല്‍ ട്രയല്‍ ആണിതെന്നാണ് ഭാരത് ബയോടെക് അവകാശപ്പെടുന്നത്. വോളന്റിയര്‍മാര്‍ക്ക് 28 ദിവസത്തിനുളളില്‍ രണ്ടു തവണയായാണ് മരുന്ന് കുത്തിവയ്ക്കുന്നത്.
ഓക്സ്ഫഡ്-ആസ്ട്രോസെനേകയുമായി ചേര്‍ന്നുള്ള കോവിഷീല്‍ഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഐസിഎംആറും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 1,600 പേരിലാണ് കോവിഷീല്‍ഡിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. ക്ലിനിക്കല്‍ ട്രയലിനുള്ള ഫണ്ട് നല്‍കുന്നത് ഐസിഎംആര്‍ ആണ്.
അഹമ്മദാബാദ് ആസ്ഥാനമായുള്ള കാഡില ഹെല്‍ത്ത്കെയര്‍ രണ്ടാംഘട്ട മരുന്നു പരീക്ഷണം പൂര്‍ത്തിയാക്കി. ഒന്‍പത് കേന്ദ്രങ്ങളിലായി ആയിരം പേരിലാണ് പരീക്ഷണം നടത്തിയത്. റഷ്യയുമായി സഹകരിച്ചു വികസിപ്പിച്ച സ്പുട്നിക് വി വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണം ഡോ. റെഡ്ഡീസ് ലബോറട്ടറി ഉടന്‍ ആരംഭിക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബയോളജിക്കല്‍ ഇ യും ഒന്നും രണ്ടും ഘട്ട മരുന്നു പരീക്ഷണങ്ങള്‍ ആരംഭിക്കും.
ഇന്ത്യയിലെ വാക്സിന് നിര്‍മാതാക്കളൊന്നും തന്നെ വാക്സിന് വികസിപ്പിക്കുന്നത് സംബന്ധിച്ച് ഇടക്കാല റിപ്പോര്‍ട്ട് ഇറക്കിയിട്ടില്ല. ഓക്സ്ഫഡ്-ആസ്ട്രസെനേകയുടെ മൂന്നാംഘട്ട പരീക്ഷണ ഫലം ഡിസംബര്‍ അവസാനത്തേക്കാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണം വിജയമാണെങ്കില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡിനെ നിയമപരമാക്കാനുള്ള നീക്കം നേരത്തെ തുടങ്ങുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ പരീക്ഷണങ്ങള്‍
പ്രധാനമായും കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിനായി അഞ്ച് കമ്പനികളാണ് ഇന്ത്യയില്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ പലതും മരുന്നു പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്നുള്ള ആസ്ട്രസെനേക്, ഭാരത് ബയോടെക്, കാഡില, ബയോളജിക്കല്‍ ഇ - ബെയ്ലര് കോളജ് ഓഫ് മെഡിസിന് ആന്‍ഡ് ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മോസ്കോ എന്നിവരാണ് വാക്സിന് വികസിപ്പിക്കുന്നത്. ഇന്ത്യയിലെ വാക്സിന് നിര്‍മാതാക്കളും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ബയോടെക് കമ്പനികളും വിദേശ വാക്സിന് നിര്‍മാതാക്കളുമായി ചേര്‍ന്നും മരുന്നിനായുള്ള പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും റഷ്യയിലെ സ്പുട്നിക് വി വാക്സിനുമായി ചേര്‍ന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസും പ്രവര്‍ത്തിക്കുന്നുണ്ട്.
ഓക്സ്ഫഡ്-ആസ്ട്രസെനേകയുമായി ചേര്‍ന്നാണ് പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാക്സിന് വികസിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ 10 കോടി കോവിഡ് വാക്സിന് ഷോട്ടുകള്‍ ഇവര്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വാക്സിന്റെ ക്ലിനിക്കില്‍ ട്രയല്‍ നടത്തുന്നതിനുള്ള ഓക്സ്ഫഡ് - ആസ്ട്രസെനേകയുടെ ഇന്ത്യയിലെ ആഭ്യന്തര പങ്കാളിയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്.
ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ ലിമിറ്റഡ് അമേരിക്കന്‍ കമ്പനിയായ ഡൈനാവാസ്ക് ടെക്നോളജീസുമായും ബെയ്ലര് കോളജ് ഓഫ് മെഡിസിനുമായും ചേര്‍ന്ന് വാക്സിന് വികസിപ്പിക്കുന്നുണ്ട്. അതിന് പുറമേ ബയോളജിക്കില്‍ ഇ ലിമിറ്റഡ് വാക്സിന് നിര്‍മാണത്തിനായി ജാന്സന് ഫാര്‍മസ്യൂട്ടിക്കല്‍സുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
സെബി മാത്യു
വാക്സിന് കൂടുതൽ അടുത്തേക്ക്
11:35 PM Nov 24, 2020 | Deepika.com