അടുത്തത് നാലിൽ മൂന്ന് വിജയമാണ് ബിജെപി മോഹിക്കുന്നത്. അമിത് ഷാ അതിനുള്ള പണി തുടങ്ങിക്കഴിഞ്ഞു. ബിഹാറിലെ വിജയം പാർട്ടിക്കു സമ്മാനിച്ച ആത്മവിശ്വാസം ചില്ലറയല്ല. ആസൂത്രണംചെയ്ത പണികളൊക്കെ അവിടെ ക്ലച്ച്പിടിച്ചു. അതിനാൽത്തന്നെ ഏതാനും മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നാല് നിയമസഭാ തെരഞ്ഞടുപ്പുകളിലേക്കാണ് ഇപ്പോൾ ബിജെപിയുടെ നോട്ടം. 2024 ലക്ഷ്യമിട്ട് പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ 120 ദിവസത്തെ ഭാരതപര്യടനമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അങ്ങനെ ദീർഘകാല പദ്ധതി നദ്ദയെ ഏൽപ്പിച്ചാണ് അമിത് ഷാ കളത്തലിറങ്ങിയിരിക്കുന്നത്.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഇനി ഉടൻ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അതിൽ കേരളത്തിൽ തീരെ പ്രതീക്ഷയില്ല. അതുകൊണ്ടാണ് ഇവിടെ തമ്മിൽത്തല്ലുന്ന നേതാക്കളെ കണ്ടതായിപ്പോലും നടിക്കാത്തത്. ആസാമിൽ ഭരണത്തുടർച്ച ഉറപ്പാണെന്നാണ് പാർട്ടി വിലയിരുത്തൽ. പ്രതിപക്ഷമായ കോൺഗ്രസിന്റെ അവസ്ഥ അതീവദയനീയമായി തുടരുന്നതിനാൽ കാര്യമായ എതിരുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ. തരുൺ ഗൊഗോയി എന്ന അതികായന്റെ അസാന്നിധ്യവും കോൺഗ്രസിനെ തളർത്തുമെന്നുറപ്പ്.
എന്തു വിലകൊടുത്തും ബംഗാൾ പിടിക്കുമെന്നാണ് ബിജെപി പ്രതിജ്ഞചെയ്തിരിക്കുന്നത്. കൂടുതൽ തൃണമൂൽ നേതാക്കളെ വലയിലാക്കി മമതയെ ദുർബലപ്പെടുത്താനുള്ള പദ്ധതി നല്ലനിലയിൽ പുരോഗമിക്കുന്നുവെന്നാണ് നേതാക്കൾ പരസ്യമായിത്തന്നെ പറയുന്നത്.
ഇനി വേണ്ടത് തമിഴ്നാടാണ്. ദ്രാവിഡനാട്ടിൽ ഇതുവരെ വിരിയാത്ത താമരയ്ക്ക് ഒരുപാട് വെള്ളവും വളവും നൽകുന്നുണ്ട്. ഇക്കുറി അവസരം ഒത്തുവന്നിരിക്കുന്നു എന്നാണ് അമിത് ഷായുടെ കണക്കുകൂട്ടൽ.
പ്രതീക്ഷ ബിഹാർ മോഡൽ
പിന്നാക്ക വിഭാഗങ്ങളുടെ മേൽക്കോയ്മയും സോഷ്യലിസ്റ്റുകളുടെ വേരോട്ടവും ബിഹാറിൽ ഇതുവരെ ബിജെപിക്ക് വലിയ വെല്ലുവിളിയായിരുന്നു. ജെഡിയുവിനെ സഖ്യകക്ഷിയായി കിട്ടിയിട്ടും സ്വന്തം കാലിൽ നിൽക്കാനായത് ഇപ്പോഴാണ്. അതിനായി നിതീഷ് കുമാറിനെ വളഞ്ഞുപിടിക്കുകയായിരുന്നു. നിതീഷ് വിധേയനായിക്കഴിഞ്ഞു. എന്നാൽ, തമിഴ്നാട്ടിൽ അതുപോലൊരു മികച്ച കൂട്ടുകെട്ട് കിട്ടാതെപോയി. പലരുമായും ചങ്ങാത്തമുണ്ടായിരുന്നെങ്കിലും എല്ലാ ദ്രാവിഡ പാർട്ടികളും കാവിപ്പടയോട് അകലംപാലിച്ചു. ജയലളിതയെ ആവുന്നത്ര പ്രലോഭിപ്പിച്ചെങ്കിലും അവർ അപകടം ഭയന്നിരുന്നു.
ജയലളിത അന്തരിച്ചതോടെ ദുർബലമായ എഡിഎംകെയെ പിന്തുണയ്ക്കാൻ കിട്ടിയ അവസരം മുതലെടുക്കുകതന്നെ ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏശിയില്ലെങ്കിലും നിയമസഭയിൽ ഡിഎംകെയുടെ മുന്നേറ്റം തടയാനാകുമെന്നാണ് അമിത് ഷാ എടപ്പാടിക്കും പനീർ ശെൽവത്തിനും ധൈര്യം നൽകുന്നത്.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ഒന്നിച്ചു പ്രവർത്തിക്കുമ്പോഴും പരസ്പരം സംശയിക്കുന്ന നേതാക്കളാണ് എടപ്പാടി പളനിസ്വാമിയും ഒ. പനീർശെൽവവും. എടപ്പാടിതന്നെ അടുത്ത തെരഞ്ഞെടുപ്പിലും നായകനെന്ന് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. എന്നാൽ, ജയലളിത ഇല്ലാത്ത എഡിഎംകെയ്ക്ക് എത്രമാത്രം ജനപിന്തുണ ഉണ്ടെന്ന് കണ്ടറിയണം. ലോക്സഭാ തെരഞ്ഞടുപ്പിന്റെ ചിത്രം വ്യക്തമായിരുന്നു.
എഡിഎംകെയുടെ ഈ അവസ്ഥ മുതലാക്കാനാണ് ബിജെപിയുടെ പദ്ധതി. മത്സരിക്കാൻ കൂടുതൽ സീറ്റുകൾ നേടുന്നതടക്കം അവരെ സമ്മർദത്തിലാക്കാൻ ഇപ്പോൾ ബിജെപിക്കു കഴിയും. സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി എഡിഎംകെയ്ക്കും സർക്കാരിനുമുണ്ടായിരുന്ന അസ്വാരസ്യം മയപ്പെടുത്താനാണ് അമിത് ഷാതന്നെ നേരിട്ട് എത്തിയത്. സംസ്ഥാനത്ത് വേരുറപ്പിക്കാൻ സംസ്ഥാന അധ്യക്ഷൻ എൽ. മുരുഗന്റെ നേതൃത്വത്തിൽ ബിജെപി നടത്തിയ നീക്കങ്ങളൊക്കെ എഡിഎംകെ സർക്കാർ തടസപ്പെടുത്തുകയായിരുന്നു. ഏറ്റവും ഒടുവിലായി മുരുഗന്റെ വെട്രിവേൽ യാത്ര തടയുകവരെയുണ്ടായി. ഓഗസ്റ്റിൽ ബിജെപിയും സംഘ്പരിവാറും പദ്ധതിയിട്ട ഗണേഷ് ചതുർഥി ആഘോഷങ്ങളും സർക്കാർ വിലക്കി. എന്നിരുന്നാലും എഡിഎംകെയെ പിണക്കി മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവിലാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ.
കളംമാറി ബിജെപി
ദ്രാവിഡ മുന്നേറ്റത്തിന്റെ ആചാര്യനായി കണക്കാക്കപ്പെടുന്ന പെരിയാർ ഇ.വി. രാമസ്വാമിയോടുള്ള വിയോജിപ്പ് ബിജെപി ഉപേക്ഷിച്ചമട്ടാണ്. പെരിയാർ പ്രതിമകൾക്കുനേരെ അതിക്രമം കാട്ടിയിരുന്ന ബിജെപി ഇപ്പോൾ പെരിയാർ സൂക്തങ്ങൾ അയവിറക്കാൻ തുടങ്ങിയിരിക്കുന്നു. എന്തുകൊണ്ട് തമിഴ്നാട്ടിൽ ഹൈന്ദവത ഏശുന്നില്ലെന്ന് പാർട്ടി മനസിലാക്കിയിട്ടാണോ നയംമാറ്റമെന്ന് വ്യക്തമല്ല.
ദേശീയ വിദ്യാഭ്യാസനയത്തിലെ ഹിന്ദിവത്കരണത്തിനെതിരേ സംസ്ഥാനത്ത് വൻരോഷമുയർന്നപ്പോൾ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് ബിജെപി കൂടെയുണ്ടെന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടിയിപ്പോൾ.
അമിത് ഷായുടെ സന്ദർശനത്തിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ ഇതിനുദാഹരണമാണ്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം ഉൾപ്പെടെ 67,758 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. അടുത്ത അഞ്ചു വർഷംകൊണ്ട് സംസ്ഥാനത്ത് ഒറ്റയ്ക്ക് അധികാരത്തിലെത്തണമെന്നാണ് അമിത് ഷാ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രശസ്ത താരം ഖുശ്ബുവിനെ കോൺഗ്രസിൽനിന്ന് അടർത്തിയെടുക്കാനായത് തമിഴ്നാട്ടിൽ ബിജെപിക്കു ഗുണംചെയ്യും. രജനികാന്തിന്റെ പരസ്യ പിന്തുണ തത്കാലം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കൂടുതൽ നേതാക്കളെയും താരങ്ങളെയും അണിനിരത്തി എഡിഎംകെയുടെ തണലിൽ കരുത്തു കൂട്ടാനാണ് ഇപ്പോഴത്തെ ശ്രമം. 2016ൽ ചില ചെറു പാർട്ടികളുമായി സഖ്യമുണ്ടാക്കിയെങ്കിലും സീറ്റൊന്നും നേടാനായില്ല. കേവലം 2.8 ശതമാനം വോട്ട് മാത്രമായിരുന്നു പാർട്ടിക്കു ലഭിച്ചത്.
ആത്മവിശ്വാസത്തിൽ ഡിഎംകെ
ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയം ആവർത്തിക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ. എന്നാൽ കരുണാനിധിയുടെ അഭാവം പാർട്ടിക്ക് തിരിച്ചടിയാണ്. അഴഗിരി ഉയർത്തുന്ന എതിർപ്പുകളും ബിജെപിയുടെ തന്ത്രങ്ങളും വിനയാകുമോ എന്നും ഡിഎംകെ നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.
അതിനിടെ കറുത്തകുതിരയാകാൻ ടി.ടി.വി. ദിനകരൻ നടത്തുന്ന ശ്രമങ്ങളും തമിഴകത്തു ചർച്ചയാണ്. ശശികല ശിക്ഷ കഴിഞ്ഞിറങ്ങിയാൽ എന്തു നിലപാട് സ്വീകരിക്കുമെന്നതും പ്രസക്തമാണ്. തമിഴ് രാഷ്ട്രീയത്തെ ഏറെക്കാലം നയിച്ചിരുന്ന ജയലളിതയും കരുണാനിധിയുമില്ലാത്ത തെരഞ്ഞെടുപ്പിന് ഇരുകൂട്ടരുടെയും അനുയായികൾ എല്ലാ തന്ത്രങ്ങളും പരിശോധിക്കുമ്പോൾ അവസരം മുതലെടുക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
സി.കെ. കുര്യാച്ചൻ
തമിഴകത്തു തന്ത്രങ്ങളുമായി ബിജെപി, ആത്മവിശ്വാസത്തോടെ ഡിഎംകെ
11:29 PM Nov 24, 2020 | Deepika.com