കോവിഡ് രോഗികളുടെ ശ്വസനനാളിയിൽ അടിഞ്ഞുകൂടുന്ന സ്രവങ്ങൾ അതതു സമയം നീക്കംചെയ്യണം. സ്രവം കൈകാര്യം ചെയ്യുന്നത് രോഗവ്യാപനസാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷിതമായി സ്രവം എടുക്കാനുള്ള സാങ്കേതികവിദ്യ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വികസിപ്പിച്ചത്.
സക്ഷൻ ഉപകരണങ്ങളിൽ ഘടിപ്പിക്കാനുള്ള അണുനാശിനി അടങ്ങിയിട്ടുള്ള ദ്രവ ആഗിരണശേഷിയോടുകൂടിയ ബാഗുകളാണ് ശ്രീചിത്ര നിർമിച്ചിരിക്കുന്നത്. അക്രിലോസോർബ് എന്നു പേരുനൽകിയ ഈ ബാഗിലേക്ക് വലിച്ചെടുക്കപ്പെടുന്ന സ്രവങ്ങൾ ഖരാവസ്ഥയിൽ സുരക്ഷിതമായി സാധാരണ ജൈവമാലിന്യ നിർമാർജന രീതിവഴി നശിപ്പിക്കാം. സ്രവം ശേഖരിക്കുന്പോൾ രോഗികൾക്കുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാനും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുമാകും. 500 മില്ലിലിറ്റർ സ്രവം ആഗിരണം ചെയ്യാൻ കഴിയുന്ന ബാഗിന് 100 രൂപയിൽ താഴെയാണ് വില.
കോവിഡ് വേഗത്തിലും കുറഞ്ഞ ചെലവിലും സ്ഥിരീകരിക്കുന്നതിനുളള പരിശോധനാ കിറ്റ് വികസിപ്പിച്ചും ശ്രീചിത്രാ ഇൻസ്റ്റിററ്യൂട്ട് വൻനേട്ടം സമ്മാനിച്ചിരിക്കുന്നു. രോഗകാരണമായ വൈറസിലെ എൻ ജീനിനെ കണ്ടെത്തുന്ന ലോകത്തിലെ തന്നെ ആദ്യ പരിശോധനാ കിറ്റുകളിലൊന്നാണ് ചിത്ര ജീൻലാംപ് എന്ന കിറ്റ്.
പരിശോധനാ സമയം രണ്ട് മണിക്കൂർ മാത്രം മതിയാകും. ചെലവ് ആയിരം രൂപയിൽ താഴെയും. ഒരു യന്ത്രത്തിൽ ഒരു ബാച്ചിൽ 30 സാന്പിളുകൾ പരിശോധിക്കാൻ കഴിയും. ലളിതമായ സാങ്കേതിക വിദ്യയായതിനാൽ സാധാരണ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ സെന്ററുകളിലും വരെ പരിശോധനാ ലാബുകൾ സജ്ജമാക്കാം. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ കിറ്റിന് നൂറ് ശതമാനം കൃത്യതയുണ്ടെന്നു സ്ഥിരീകരിച്ചു.
ഒന്നരമണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയാൻ കഴിയുന്ന ആർടിപിസിആർ ടെസ്റ്റ് കിറ്റ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിനു കീഴിൽ മലയാളികൾ ഉൾപ്പെടുന്ന ഇക്വയ്ൻ ബയോടെക് സ്റ്റാർട്ടപ്പ് വികസിപ്പിച്ചു. ഗ്ലോബൽ ഡയഗ്നോസ്റ്റിക് എന്ന പരിശോധനാ കിറ്റിന് ഇന്ത്യൻ കൗണ്സിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.
ആയുർ മാസ്ക്
ആകൃതിയിലും നിറത്തിലും ആകർഷകമായ വിവിധ ഇനം മാസ്കുകളാണ് ഓരോ മുഖങ്ങളിലും ഇക്കാലത്ത് കാണാനാകുക. ഉടയാടകളുടെ അതേ നിറത്തിൽ മാസ്ക് ധരിക്കുന്നതും ഫാഷനായിരിക്കുന്നു.
എന്നാൽ കോവിഡ് രോഗപ്രതിരോധ ശേഷി പകരുന്ന ആയുർ മാസ്കാണ് ഇക്കാലത്തെ വിശേഷാൽ താരം. തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജിലെ ഡോ. എസ്. ആനന്ദ് വികസിപ്പിച്ച് പേറ്റന്റ് നേടിയ ആയുർ മാസ്ക് വൻതോതിലാണ് കേരളത്തിലും പുറത്തും വിറ്റഴിയുന്നത്. തുളസി, മഞ്ഞൾ, ഞവരയില തുടങ്ങിയവയിൽ സംസ്കരിച്ചെടുത്ത കൈത്തറി തുണിയിലാണ് ആയുർ മാസ്ക് തയാറാക്കുന്നത്. ആയുർ മാസ്കിനെ ജനകീയമാക്കാനും ആയുർവേദത്തിന് പ്രചാരം നൽകാനുമാണ് ഡോ. ആനന്ദ് ഇതിന്റെ നിർമാണം സർക്കാരിനു സൗജന്യമായി നല്കിയത്.
ശ്വസനത്തെ സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്ന ഒൗഷധാംശങ്ങൾ നിശ്ചിത അളവിൽ വെള്ളത്തിൽ ലയിപ്പിച്ച് കുറുക്കിയ ശേഷം ഇത് ബാഷ്പരൂപത്തിൽ കൈത്തറി തുണിയിൽ പതിപ്പിക്കും. മാസ്കിലെ ഒൗഷധഗുണങ്ങൾ ശ്വസനം ആരോഗ്യകരമാക്കും. കഴുകി ഉപയോഗിക്കുന്പോഴും ഒൗഷധഗുണങ്ങൾ നഷ്ടപ്പെടുകയില്ല. മാർച്ച് മുതൽ കുടുംബശ്രീയുടെ വിവിധ യൂണിറ്റുകൾ 60 ലക്ഷത്തിലേറെ ആയുർ മാസ്കുകൾ സർക്കാരിനുൾപ്പെടെ തയാറാക്കി വിതരണം ചെയ്തു.
പ്രതിരോധിക്കാൻ സംരംഭങ്ങൾ
കോവിഡ് മാന്ദ്യത്തിലും സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ കുതിപ്പ് തുടരുകയാണ്. മാർച്ച് മുതൽ ഒക്ടോബർ വരെ 1,200 കോടി രൂപയുടെ നിക്ഷേപം കോവിഡ് പ്രതിരോധ ആശയങ്ങൾ ആവിഷ്കരിച്ച സ്റ്റാർട്ടപ്പുകൾ സ്വന്തമാക്കിയിരിക്കുന്നു. പതിനഞ്ചിലധികം സ്റ്റാർട്ടപ്പുകൾ പ്രതിരോധ ഉത്പന്നങ്ങൾ അവതരിപ്പിച്ചതും നാടിന് അഭിമാനം പകർന്നു. ടെലിമെഡിസിൻ രംഗത്തും പുതിയ സംരംഭങ്ങൾ നിലവിൽവന്നു. വീട്ടിലിരുന്ന് ഡോക്ടറുടെ സേവനം തേടാൻ സഹായകരമായ ക്വിക് ഡോക്ടർ ആപ്ലിക്കേഷൻ ഏറെ സഹായകരമായി. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ കഴിയുന്ന ലക്ഷക്കണക്കിന് പേർക്ക് ഓണ്ലൈനിൽ ഡോക്ടറെ കാണാനും ചികിത്സ തേടാനും ഇതു പ്രയോജനപ്പെട്ടു.
കോവിഡ് പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്ന ലോകത്തെ മികച്ച കംപ്യൂട്ടർ ആപ്പുകളിലൊന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ക്യുകോപ്പി ഓണ്ലൈൻ സർവീസസ് വികസിപ്പിച്ച ജി.ഒ.കെ ഡയറക്ട്- കേരള. ആപ് സമുറായി ഇൻകോർപറേറ്റഡ് എന്ന അമേരിക്കൻ കന്പനി ആഗോളതലത്തിൽ 12 ആപ്പുകളെ തെരഞ്ഞെടുത്ത് ഇവയ്ക്ക് രണ്ടു കോടി രൂപ ഗ്രാന്റ് അനുവദിച്ചതിൽ 3.75 ലക്ഷം രൂപ ക്യുകോപ്പിക്കു ലഭിച്ചു. ഈ ലിസ്റ്റിൽ ഇന്ത്യയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക ആപ്പാണ് ജി.ഒ.കെ ഡയറക്ട് .
(തുടരും)
കരുതലായി കുടുംബശ്രീ
തൃശൂരിലെ തീരദേശ ഗ്രാമമായ എറിയാട്ടെ വനിതകൾ തുന്നിയ പതിനായിരം പിപിഇ കിറ്റുകളാണ് യുഎഇയിലേക്ക് അയച്ചത്. കോവിഡും ലോക്ഡൗണും തിരിച്ചടിയായപ്പോൾ തീരമേഖലയിൽ ഇതര ജോലി നഷ്ടമായവർ വെല്ലുവിളിയെ അവസരമാക്കിമാറ്റി.
കോവിഡ് കാലത്ത് സൗജന്യ കിറ്റ് വിതരണത്തിനായി സിവിൽ സപ്ലൈസ് കോർപറേഷന് ആവശ്യമായ എട്ടു കോടി സഞ്ചികളാണ് സാധനങ്ങൾ നിറയ്ക്കാൻ കുടുംബശ്രീ തുന്നി നൽകിയത്. 14 ജില്ലകളിലുമായി 100 കോടിയിലേറെ രൂപയുടെ വരുമാനം സഞ്ചി തുന്നി കുടുംബശ്രീ വനിതകൾ നേടി. ആറായിരം വനിതകളാണ് വീടുകളിലും തയ്യൽ യൂണിറ്റുകളിലുമായി സഞ്ചി തുന്നി വരുമാനമുണ്ടാക്കിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥികൾ കുടുംബശ്രീയെ ഫേസ് ഷീൽഡ് നിർമാണവിദ്യ പഠിപ്പിച്ചതും നാടിനു കരുതലായി. പോളിഫോം ഷീറ്റ്, ഒ.എച്ച്.പി. ഷീറ്റ്, ഫെവിക്കോൾ, സിന്തറ്റിക് തുണി എന്നിവയിൽ നിർമിക്കുന്ന ഒരു ഫേസ് ഷീൽഡിന്റെ ചെലവ് 15 രൂപ മാത്രം. ആയിരക്കണത്തിന് ഷീൽഡുകൾ മെഡിക്കൽ കോളജുകൾക്കും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും കൈമാറി. ആരോഗ്യപ്രവർത്തകർക്കും ആംബുലൻസ് ജീവനക്കാർക്കും കരുതലും നേട്ടവുമായി ഈ മുഖകവചം.