‘പുതിയൊരുതരം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സാര്‍സ് (സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രം) എന്ന രോഗത്തോട് സാമ്യമുള്ളതാണിത്. കൂടുതല്‍ ആളുകളിലേക്ക് ഇതു പടരാന്‍ സാധ്യതയുള്ളതിനാൽ നിങ്ങളെല്ലാം ഉടന്‍തന്നെ ആവശ്യമായ പ്രതിരോധനടപടികള്‍ ആരംഭിക്കണം’ ചൈനയിലെ വുഹാൻ സെൻട്രൽ ആശുപത്രിയിലെ നേത്രരോഗവിദഗ്ധനായ ഡോ.ലി വെൻലിയാംഗ് കഴിഞ്ഞ ഡിസംബർ 30ന് നവമാധ്യമമായ വി ചാറ്റിലെ തന്റെ മെഡിക്കൽ സഹപാഠികളുടെ ഗ്രൂപ്പിൽ എഴുതി. താൻ ജോലിചെയ്യുന്ന ആശുപത്രിയിൽ കടുത്ത ചുമയും പനിയും ബാധിച്ച് രോഗികൾ കൂട്ടമായി എത്തിത്തുടങ്ങിയതോടെയാണ് മുപ്പത്തിനാലുകാരനായ ഡോ.ലി സഹപാഠികളുടെ ഗ്രൂപ്പിൽ തികച്ചും സ്വകാര്യമായി ഈ ആശങ്കയും മുന്നറിയിപ്പും പങ്കുവച്ചത്. വൈകാതെ ഡോ.ലിയുടെ സന്ദേശം ചൈനയിലെങ്ങും പ്രചരിച്ചു.
വൈറസിനെതിരേയുള്ള ഡോ.ലിയുടെ മുന്നറിയിപ്പ് ജനങ്ങളിൽനിന്നും ജനങ്ങളിലേക്ക് പ്രചരിച്ചുകൊണ്ടിരിക്കുന്പോൾ ഈ വൈറസ് ബാധിതനായി അദ്ദേഹം അതീവഗുരുതരാവസ്ഥയിൽ കഴിയുന്ന വിവരം അധികമാരും അറിഞ്ഞില്ല. കടുത്ത ചുമയും പനിയും ബാധിച്ച് ജനുവരി 12നാണ് ഡോ.ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതോടെ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. ഫെബ്രുവരി ഒന്നിന് തന്റെ പരിശോധനാഫലം ഡോ.ലി നവമാധ്യമമായ വെയ്ബോയിലൂടെ പുറത്തുവിട്ടു. ’ഇന്ന് എന്റെ പരിശോധനാഫലം പോസിറ്റീവായി, സംശയം തീർന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാനസന്ദേശം. പിന്നീട് ഫെബ്രുവരി ഏഴിന് അദ്ദേഹത്തിന്റെ മരണവാർത്തയാണ് പുറത്തുവന്നത്.
ഡോ. ലിയുടെ മുന്നറിയിപ്പ് മറച്ചുവയ്ക്കാനാണ് ചൈനീസ് സർക്കാരും അദ്ദേഹം ജോലിചെയ്തിരുന്ന വുഹാൻ സെൻട്രൽ ആശുപത്രി അധികൃതരും ആദ്യംമുതൽ ശ്രമിച്ചത്. സത്യം വിളിച്ചുപറഞ്ഞ ഡോ.ലിയെ രാജ്യവിരുദ്ധനായി ചിത്രീകരിച്ചു. സന്ദേശം അയച്ച് നാലുദിവസത്തിനുശേഷം ഡോ.ലീയെ വുഹാനിലെ ഷൊംഗ്നാൻലു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ശാസന കത്ത് നൽകുകയും ചെയ്തു. അസത്യപ്രചാരണം നടത്തിയതിനും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി സാമൂഹ്യക്രമം ഗുരുതരമായി തെറ്റിച്ചുവെന്നും ചൂണ്ടിക്കാട്ടി അധികൃതർ അദ്ദേഹത്തെ താക്കീത് ചെയ്തു. രോഗികളെക്കൊണ്ട് വുഹാനിലെ ആശുപത്രികൾ നിറയുന്പോഴും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നുവെന്നതിന് യാതൊരു തെളിവുമില്ലെന്ന് വുഹാൻ ആരോഗ്യ ബ്യൂറോ അറിയിച്ചുകൊണ്ടേയിരുന്നു. എങ്കിലും ഡോ.ലി അടങ്ങിയിരുന്നില്ല. താൻ മുന്നിൽക്കണ്ടുകൊണ്ടിരിക്കുന്ന മാരകരോഗത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് തുടർന്നുകൊണ്ടിരുന്നു. തന്റെ അനുഭവങ്ങൾ ഓൺലൈനിലും മാധ്യമപ്രവർത്തകർക്ക് ടെക്സ്റ്റ് മെസേജായി അഭിമുഖങ്ങളും അദ്ദേഹം നൽകി. ഒരു മാരക വൈറസ് പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിൽ പ്രാരംഭദിശയിൽ അധികൃതർ പുലർത്തിയ നിസംഗതയും കാര്യശേഷിക്കുറവും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊറോണ വൈറസ് ബാധിതനായ ഒരു നേത്രരോഗിയെ ചികിത്സിക്കുന്നതിനെ ആ രോഗിയിൽനിന്നും വൈറസ് ബാധയേറ്റ് ഒരു മാസത്തോളം ചികിത്സയിൽ കഴിയവെ ഫെബ്രുവരി ഏഴിന് ഡോ. ലി മരിക്കുന്പോൾ മാരകവൈറസ് ലോകത്തെ മുഴുവൻ മുൾമുനയിലാക്കി തുടങ്ങിയിരുന്നു. കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തിലെ ആദ്യ രക്തസാക്ഷിയാണ് ഡോ. ലി വെൻലിയാംഗ്. ഡോ.ലിയുടെ മുന്നറിയിപ്പിനെത്തുടർന്ന് മാസ്ക് ധരിക്കുകയും മറ്റു പ്രതിരോധമാർഗങ്ങൾ അവലംബിക്കുകയും ചെയ്തതോടെ നിരവധിപേരുടെ ജീവൻ രക്ഷപ്പെട്ടതായി ഡോ.ലിയുടെ ചാറ്റ്ഗ്രൂപ്പിലുള്ള ഒരു ഡോക്ടർ കുറിച്ചിരുന്നു.
ഡോ.ലിയുടെ മരണശേഷം അദ്ദേഹത്തോട് ക്ഷമാപണം നടത്തുന്ന ചൈനീസ് നേതാക്കളെയാണ് പിന്നീട് ലോകത്തിനു കാണാനായത്. പ്രതിസന്ധിയെ നേരിടുന്നതിൽ പരാജയപ്പെട്ടെന്നും വിവരങ്ങൾ യഥാസമയം അറിയിക്കാഞ്ഞത് തെറ്റായിപ്പോയെന്നും വുഹാൻ മേയർ ഷൂ സിയാൻവാംഗ് കുറ്റസമ്മതം നടത്തി. ആദ്യം മൗനം പുലർത്തിയ നീതിപീഠവും വൈകാതെ രംഗത്തെത്തി.
ഡോ.ലിയുടെ മുന്നറിയിപ്പ് പൊതുനന്മ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്ന് അവസാനം സർക്കാരും സമ്മതിച്ചു.
ടി.എ. ജോർജ്
ഡോ. ലി വെൻലിയാംഗ്: പോരാട്ടത്തിലെ ആദ്യ രക്തസാക്ഷി
10:50 PM Nov 16, 2020 | Deepika.com