അനന്തപുരി / ദ്വിജൻ
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഉൾക്കൊള്ളുന്ന ജനാധിപത്യമുന്നണി വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കുന്നതു കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തിൽ വിശ്വസിച്ചിരുന്ന മുസ്ലിം ഇതര സമുദായങ്ങളെ ആശങ്കപ്പെടുത്തുകയാണ്. കേരളത്തിലെ മുസ്ലിം സമൂഹത്തിലെ പോലും പ്രബലരായ പല വിഭാഗങ്ങളും അംഗീകരിക്കാത്ത ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയുമായി കോണ്‍ഗ്രസ് തുറന്ന സൗഹൃദത്തിനു പോകുന്പോൾ പകച്ചുപോകുന്ന സാധാരണക്കാർ അറിയാതെ ചോദിച്ചുപോകുന്നു, കോണ്‍ഗ്രസ് എന്തു ഭാവിച്ചാണ്?
നേതാക്കളുടെ വ്യക്തിബന്ധങ്ങളും അതുപോലുള്ള തന്ത്രങ്ങളും ഉപയോഗിച്ചു ഇതര സമുദായങ്ങളുടെ വോട്ടുകൾ സ്വന്തമാക്കാമെന്നും ജാതീയമായി ചെയ്യുന്ന മുസ്ലിം വോട്ടുകൾകൂടി സ്വന്തമാക്കി അധികാരം പിടിക്കാമെന്നുമാകണം ജനാധിപത്യമുന്നണിയുടെ നോട്ടം. പണ്ടു കമ്യൂണിസ്റ്റുകാരുടെ നിരീശ്വരത്വം പറഞ്ഞു ദൈവവിശ്വാസികളുടെ വോട്ട് നേടിയിരുന്നെങ്കിൽ ഇപ്പോൾ കേരളത്തിനു വെളിയിലെല്ലാം കമ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്ന കോണ്‍ഗ്രസിന് ഇവിടെ ആ കാർഡ് ഇറക്കാനാവില്ലല്ലോ.
നേട്ടം ശത്രുക്കൾക്ക്
കോണ്‍ഗ്രസിന്റെ ഈ സമീപനം ഇടതുമുന്നണിക്കും ബിജെപിക്കും വലിയ സഹായമാവും ചെയ്യുക. കോണ്‍ഗ്രസിനൊപ്പം നിൽക്കുന്നവരെന്നു കരുതുന്ന സമുദായങ്ങളിലെ സംശയം അവർ മുതലാക്കും. അഴിമതി, തട്ടിപ്പ് തുടങ്ങി ഉയർത്തുന്ന വിഷയങ്ങളെല്ലാം എല്ലാക്കാലത്തും ഉള്ളതല്ലേ എന്ന ചിന്തയാണ് ശക്തമാകുന്നത്. അക്കാരണം പറഞ്ഞ് ഇവരെ ഇറക്കി അവരെ കൊണ്ടുവന്നാൽ എന്താവും വ്യത്യാസം? അന്ന് ആക്ഷേപം വരുന്പോൾ ചോദിക്കും നിങ്ങൾ പണ്ടു ചെയ്തതല്ലേ എന്ന്. സ്വപ്നയുടെ കാര്യം പറയുന്പോൾ സരിത പോലെ. കശുവണ്ടി കോർപറേഷനിലെ അഴിമതിപോലെ കോണ്ഗ്രസുകാരൻ നടത്തുന്ന പല അഴിമതികളും ഇടതുകാർ അന്വേഷിക്കേണ്ട എന്നുപോലും തീരുമാനിക്കും. ഇത്തരം സഹായങ്ങൾ വലതു ഭരണകാലത്ത് ഇടതിനും കിട്ടിയിരിക്കുമല്ലോ?
ഇക്കാര്യത്തിൽ ഏറെ ധീരനാണു പിണറായി. ട്രഷറിയിലെ പണം കട്ടവനെക്കുറിച്ചുപോലും വിജിലൻസ് അന്വേഷിക്കേണ്ടെന്നാണ് സർക്കാർ തീരുമാനം! ബിജെപിക്ക് അധികാരമുള്ളിടത്തെല്ലാം നടത്തുന്ന സദ്ഭരണം ആർക്കാണറിയാത്തത്! പിണറായിയുടെ ലാവ്ലിൻ കേസ് നീട്ടിക്കൊടുക്കുന്നതുപോലെ അവിടെനിന്നുമുണ്ട് ശത്രുസഹായങ്ങൾ. അതിനു വിലയും മേടിക്കുന്നുണ്ടാവാം.
അവസരവാദ രാഷ്ട്രീയമോ?
ഭാരതത്തിന്റെ വിഭജനത്തിൽ കലാശിച്ച സ്വാതന്ത്ര്യസമരത്തെ തുടർന്നു ഭാരതത്തിൽ തീരെ ദുർബലമായ മുസ്ലിം രാഷ്ട്രീയത്തെ ശക്തമാക്കിയതു കേരളത്തിൽ തുടക്കം കുറിച്ച ചില തെരഞ്ഞെടുപ്പു വിജയതന്ത്രങ്ങളായിരുന്നു എന്നു ചരിത്രം പഠിപ്പിക്കുന്നു. 1960ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ലീഗുമായി സഹകരിച്ചു. ഈ സഹകരണത്തെ മുസ്ലിം രാഷ്ട്രീയത്തിന്റെ സ്വഭാവം നേരിട്ട് അനുഭവിച്ചിട്ടുള്ള വടക്കൻ ജില്ലകളിലെ കോണ്‍ഗ്രസുകാർ പാടേ എതിർത്തതു കോണ്‍ഗ്രസിലെ ഗ്രൂപ്പുകളികൊണ്ടു മാത്രമാണെന്നു കരുതിയ നിരീക്ഷകർക്ക് ഇപ്പോൾ അബദ്ധം മനസിലാകുന്നുണ്ട്.
കോണ്‍ഗ്രസ് മുന്നണിയിൽ തങ്ങൾ ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്നില്ലെന്നു കണ്ട ലീഗ് ആ മുന്നണി വിട്ടു. 1967 ൽ ഇ.എം.എസ് ഉണ്ടാക്കിയ സപ്തകക്ഷി മുന്നണിയിൽ അവർ കുറേക്കൂടി ശക്തമായ സാന്നിധ്യമായി.
സപ്തകക്ഷി മുന്നണിയിൽ 1968ൽ വളർന്നുവന്ന വഴക്കിൽ, മലപ്പുറം ജില്ലയുടെ രൂപീകരണം വരെ സിപിഎമ്മിന് ഒപ്പം നിന്ന ലീഗ് മലപ്പുറം ജില്ല കിട്ടിക്കഴിഞ്ഞതോടെ കുറുമുന്നണിയിൽ സജീവമായി. ഇ.എം.എസിനെ വലിച്ചിടാനും അതിലൂടെ ആഭ്യന്തരവകുപ്പ് സ്വന്തമാക്കാനും വഴിയുണ്ടാക്കി. ആ വളർച്ചയാണ് 1979 ൽ ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ മുഖ്യമന്ത്രിപദം വരെ എത്തിയത്. തിരൂർ ജില്ലയ്ക്കുവേണ്ടിയും മറ്റും ഉയരുന്ന പുത്തൻ മുദ്രാവാക്യങ്ങൾക്കു വെൽഫയർ പാർട്ടിയെ കൂടെക്കൂട്ടി കോണ്‍ഗ്രസ് കരുത്തുപകരുകയാണ്.
ജില്ലാ പഞ്ചായത്തുകളിലെ സീറ്റ് വിഭജനത്തിൽ കോട്ടയത്ത് കോണ്‍ഗ്രസ് വലിയ സാമർഥ്യം കാണിച്ചു. ജനാധിപത്യമുന്നണിയിൽ മാണി ഗ്രൂപ്പ് മത്സരിച്ച 11 സീറ്റിൽ ഒന്‍പതും ജോസഫിനു കൊടുത്തു. സീറ്റ് മോഹിച്ചിരുന്ന കോണ്‍ഗ്രസുകാർക്ക് അത് വല്ലാത്ത അടിയായെങ്കിലും ജോസ് കെ. മാണിക്കെതിരെ നടത്താവുന്ന ഏറ്റവും നല്ല നീക്കമാണത്. ആ സീറ്റുകൾ തങ്ങൾക്കു ബാലികേറാമല ആണെന്നു കോണ്‍ഗ്രസിനറിയാം. എന്നാൽ, അവ ജോസഫിന് കൊടുക്കുന്നതിലൂടെ ജോസിന്റെകൂടെ നിൽക്കുന്ന കുറെപ്പേരെക്കൂടി ജോസഫിനോടൊപ്പം ആകർഷിക്കാൻ സാധിച്ചേക്കും എന്നതാണ് ചിന്ത. അതു യുക്തിസഹവുമാണ്.
ബിഹാർ നല്കുന്ന പാഠം
കോണ്‍ഗ്രസിനു ജനവികാരം അനുകൂലമാക്കാൻ പറ്റുന്ന നേതാക്കളോ മുദ്രാവാക്യങ്ങളോ ഇല്ലെന്നു ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും തെളിയിച്ചു. അവിടെ യാദവ പാർട്ടിയുടെ വാലായി 70 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസിനു കിട്ടിയത് 19 സീറ്റ്. കോണ്‍ഗ്രസിന്റെ താരം പ്രിയങ്ക ഗാന്ധി നേരിട്ടു നയിക്കുന്ന യുപിയിലും ഹത്രാസ് പീഡനം പോലുള്ള വിഷയങ്ങൾ ഉണ്ടായിട്ടും ബിജെപി വൻ വിജയം നേടി. ജോതിരാദിത്യ സിന്ധ്യ പോയതോടെ മധ്യപ്രദേശിലും തോറ്റു. കർണാടകത്തിൽ കൈയിലുണ്ടായിരുന്നു രണ്ടു സീറ്റ് പോയി.
ബിജെപിയുടെ ദേശീയ ജനാധിപത്യമുന്നണി ബിഹാറിൽ അധികാരം നിലനിർത്തുന്പോൾ അടിവരയിടപ്പെടുന്നത് ഇന്ത്യയിൽ ബിജെപി കളിക്കുന്ന ജാതിരാഷ്ട്രീയം ശക്തമാകുന്നു എന്നു മാത്രമല്ല, കോണ്‍ഗ്രസ് അപ്രസക്തമാകുന്നു എന്നുകൂടിയാണ്. മുസ്ലിം പ്രീണനമാണു കോണ്‍ഗ്രസിന്റെ മതേതരത്വം എന്ന് മറ്റു സമുദായങ്ങൾ കരുതിപ്പോകുന്നു. ആസാമിലും കോണ്‍ഗ്രസ് കളിക്കുന്നത് ഈ കാർഡ് തന്നെയാണ്. അവിടെ ബദറുദ്ദീൻ അജ്മലിന്റെ ഓൾ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന മുസ്ലിം സംവിധാനവുമായി ചേർന്നാണു പ്രയാണം. ഈ ചിന്ത വളർത്തുന്ന സവർണ ഹിന്ദുവികാരം അനുകൂലമാക്കി ബിജെപി മുന്നോട്ടുതന്നെ.
ഇതിനിടയിൽ ഒരു പ്രകാശധാര ഉയരുന്നുണ്ട്. അത് ഇടതുമുന്നണി ബിഹാറിൽ കാഴ്ചവച്ച മികച്ച പ്രകടനമാണ്. അവർ മത്സരിച്ച 29ൽ 17 സീറ്റിലും വിജയിച്ചതിലൂടെ ലഭിക്കുന്നതു വേറിട്ട സൂചനകളാണ്. സാധാരണഗതിയിൽ ബിജെപി മുന്നണി ജയിക്കുന്ന ഭോജ്പുർ - മധ്യബിഹാർ മേഖലയിൽ ഇക്കുറി ജയിച്ചതു മഹാസഖ്യമാണ്. അവിടെയുള്ള 68 സീറ്റിൽ 48 ഉം അവർ നേടി. അതിനുകാരണം ദീപാങ്കർ ഭട്ടാചാര്യയുടെ സിപിഎം എംഎൽ ആണെന്നു നിരീക്ഷകർ വിലയിരുത്തുന്നു. യെച്ചൂരിയുടെ രാഷ്ട്രീയ ലൈനാണ് സിപിഎമ്മിനും രക്ഷാകരം എന്നും തെളിയുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലമാണു മാറിയത്.
എന്നാൽ, കോണ്‍ഗ്രസ് മുന്നണിയെയും ആർജെഡിയെയും പരന്പരാഗതമായി സഹായിച്ചിരുന്ന മുസ്ലിം പ്രദേശമായ സീമാഞ്ചലിൽ ഒവൈസിയുടെ പാർട്ടി വിള്ളൽ വീഴ്ത്തിയതു കൊണ്ടാണു ബിജെപി മുന്നണി വിജയം കൊയ്യുന്നത്. കോണ്‍ഗ്രസ് ചെയ്ത സഹായമൊന്നും തങ്ങളുടെ വിഷയം വരുന്പോൾ അവർ ഓർക്കാറില്ല. യുപിയിലും മധ്യപ്രദേശിലും കർണാടകത്തിലും എല്ലാം അങ്ങനെ തന്നെ സംഭവിക്കുന്നു. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന മതേതരത്വം ആർക്കും പിടിക്കാത്തതാവുകയാണ്.
കോണ്‍ഗസ് സ്വയം വിചാരിക്കണം
മതേതരത്വം എന്ന പേരു പറഞ്ഞു ചില സമുദായങ്ങൾക്കു വാരിക്കോരി കൊടുക്കുന്നു എന്നാരോപിച്ച് ബിജെപി വളർത്തിയ ഹിന്ദുവികാരം കോണ്‍ഗ്രസിനു വിനയാവുകയാണ്. ഭാരതത്തിലെ ഏറ്റവും വലിയ സമൂഹമായ ഹൈന്ദവരുടെ പിന്തുണ ഇല്ലാതെ, അല്ലെങ്കിൽ ഹൈന്ദവ വിരുദ്ധർ എന്ന ലേബലുള്ള, ആർക്കാണ് ഇന്ത്യ ഭരിക്കാനാവുക! അതു മനസിലാക്കി ഇടക്കാലത്ത് ചില നീക്കങ്ങൾ നടത്തിയന്പോൾ കോണ്‍ഗ്രസിന്റെ ശത്രുക്കൾ അതിനെ മൃദുഹിന്ദുത്വം എന്നു വിളിച്ചു. കോണ്‍ഗ്രസിലെ വിപ്ലവകാരികൾക്കു നാണമായി. അതോടെ അത് ഉപേക്ഷിച്ചു.
അബദ്ധം മനസിലായപ്പോൾ അയോധ്യയിലെ രാമക്ഷേത്രത്തിനു ശിലാസ്ഥാപനം നടന്ന ദിവസം മധ്യപ്രദേശിലെ കമൽനാഥ് തന്നെ പ്രത്യേക പൂജകളെല്ലാം നടത്തി ഹൈന്ദവ വികാരത്തിനൊപ്പം എന്നു തെളിയിക്കാൻ നോക്കി. പക്ഷേ ജനം വിശ്വസിച്ച മട്ടില്ല. നോണ്‍ വെജിറ്റേറിയൻ കസ്റ്റമർമാരെ ആകർഷിക്കാൻ സാന്പാറിൽ ഇറച്ചിക്കഷണം ഇട്ട വെജിറ്റേറിയൻ ഹോട്ടലുകാരനെപ്പോലെയായി കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് ഒരു പുനരാലോചനയ്ക്കു തയാറാകണം. ദീപാങ്കർ ഭട്ടാചാര്യ പോലെയുള്ള അടയാളങ്ങൾ മനസിലാക്കണം. കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടാകണം. അത് എന്താകണമെന്ന് കോണ്‍ഗ്രസുകാർ തീരുമാനിക്കണം.
കോണ്‍ഗ്രസുകാർ തന്നെ കണ്ടുപിടിക്കണം എന്താണു പിശകെന്ന്. മികച്ച നേതാക്കളെ എങ്ങനെ ഉയർത്തിക്കൊണ്ടുവരാമെന്നു നോക്കണം. ജ്യോതിരാദിത്യ സിന്ധ്യയും ജഗൻമോഹൻ റെഡ്ഡിയും മമത ബാനർജിയുമെല്ലാം ഇന്നലെ വരെ കോണ്ഗ്രസുകാരായിരുന്നില്ലേ? എത്ര വളർന്നാലും നെഹ്റുകുടുംബത്തിനു താഴെ എന്ന ബന്ധനം മാറണ്ടേ? ജനങ്ങളെ സഹായിച്ച് അവരുടെ ഹൃദയങ്ങളിൽ കൂടുകൂട്ടിത്തുടങ്ങണം. കോണ്‍ഗ്രസ് ശക്തമാകേണ്ടതും ബാധ്യതയായി മാറിയ ദുർമേദസുകൾ പൊഴിച്ചുകളയേണ്ടതും നാടിന്റെ ആവശ്യമാണ്. നാനാത്വത്തിൽ ഏകത്വം നെയ്യുന്ന ഭാരതത്തിൽ മതേതര ചിന്തകളുടെ സ്ഥാനത്തു വർഗീയചിന്തകൾ ഇതുപോലെ വളർന്നാൽ നാടിന്റെ അഖണ്ഡതപോലും അപകടത്തിലാകാനാണ് സാധ്യത.
കോടതിയുടെ ചോദ്യം
അർണാബ് ഗോസ്വാമിയുടെ കേസ് പരിഗണിച്ച സുപ്രീംകോടതിയുടെ ചോദ്യം ചങ്കിൽ തറച്ചു. ഇവിടെ കോടതി ഇല്ലെന്നാണോ സർക്കാർ കരുതുന്നത്? ബാർ അസോസിയേഷൻ ചോദിച്ചതുപോലെ, എത്രയോ കേസുകൾക്കിടയിൽനിന്ന് എന്നിട്ടെങ്ങനെ അർണാബിന്റെ കേസു മാത്രം കോടതി എടുത്തു? എൺപത്തിമൂന്നുകാരനായ ഒരു സ്റ്റാൻ സ്വാമി ജയിലിൽ തന്നെ കിടക്കുന്നു. പത്രക്കാർ വേറെയും. ജനങ്ങൾക്ക് ഒന്നും മനസിലാകുന്നില്ലെന്നു കരുതല്ലേ!
മനസിലാകാത്ത മതേതരത്വം
12:29 AM Nov 15, 2020 | Deepika.com