നവതിയാഘോഷിച്ച് കാലംചെയ്ത ജോസഫ് മെത്രാപ്പോലീത്തയുടെ പിൻഗാമിയായി സപ്തതിയാഘോഷിച്ച ഗീവർഗീസ് മെത്രാപ്പോലീത്ത നാളെ സ്ഥാനമേൽക്കുന്പോൾ അതു തലമുറകളുടെയും ശൈലിയുടെയും ഒരു കുടമാറ്റംകൂടിയാണ്. വിഖ്യാതമായ രവീന്ദ്രനാഥടാഗോറിന്റെ വിശ്വഭാരതി സർവകലാശാലയിൽ പഠിച്ച് കാനഡയിലെ മക്മാസ്റ്റർ സർവകലാശാലയിൽനിന്നു നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ സാമൂഹ്യ വിപ്ലവപരിഷ്കാരങ്ങളെപ്പറ്റി ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദികനായും എപ്പിസ്കോപ്പയായും സേവനംചെയ്ത് നേതൃത്വത്തിലേക്ക് കടന്നുവരുന്നത് സൗമ്യതയുടെയും സംയമനത്തിന്റെയും മുഖമുദ്രയുമായാണ്. ഹൃദയത്തിൽ കണ്ണുള്ള ഈ സഭാസാരഥി ഒരേസമയം അലിവിന്റെയും ദൃഢതയുടെയും പര്യായവുമാണ്. അഹങ്കാരത്തിന്റെയും താൻപോരിമയുടെയും ജീവിതശൈലി അദ്ദേഹത്തിനു പൂർണമായും അന്യമാണ്.
കഴിവുതെളിയിച്ച യുവത്വം
മിലിട്ടറി ഡോക്ടറായ അഷ്ടമുടി കിഴക്കേ ചക്കാലയിൽ ഡോ. കെ.ജെ. ചാക്കോയുടെയും മറിയാമ്മയുടെയും ഏഴു മക്കളിൽ അഞ്ചാമനായി ജനിച്ച ജോർജ് ജേക്കബ് എം.ടി. സെമിനാരി സ്കൂളിലാണ് വിദ്യാഭ്യാസം തുടങ്ങിയത്. തുടർന്ന് മാർത്തോമ്മാ കോളജിലെ പഠനത്തിനുശേഷം ജബൽപൂരിലെ ലെയോനാർഡ് തിയോളജിക്കൽ കോളജിൽ ദൈവശാസ്ത്ര പഠനത്തിനു ചേരുകയായിരുന്നു. 23-ാം വയസിൽ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി. എന്നാൽ വൈദികാഭിഷ്കിതനാകാൻ 24 വയസ് ആവശ്യമായിരുന്നതിനാൽ പ്രത്യേക അനുവാദപ്രകാരം അഭിഷിക്തനായി സേവനത്തിനായി മുംബൈയിലേക്ക് നിയുക്തനായി. സാന്താക്രൂസ് ഇടവകയിൽ എം.പി. തോമസ് അച്ചന്റെ സഹായിയായി കൊളാബാ മുതൽ ബെസീൻ വരെയുള്ള വിപുലമായ പ്രദേശത്ത് സ്തുത്യർഹമായ സേവനംചെയ്തു.
മാർത്തോമ്മാ സഭ, അല്മായ പ്രേഷിത പ്രദാനമായ സഭയാണെന്നുള്ള ഉൾക്കാഴ്ച ലഭിക്കാൻ ഈ ജീവിത സാഹചര്യങ്ങൾ സഹായകമായി എന്നു മെത്രാപ്പോലീത്തതന്നെ സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് കോൽക്കത്തയിലെ ഇടവകയിൽ സേവനംചെയ്തപ്പോൾ മദർ തെരേസയുടെ സേവനലാളിത്യവും രവീന്ദ്രനാഥടാഗോറിന്റെ വിശ്വമാനവിക സമീപനവും നെഞ്ചിലേറ്റി ഹൃദയത്തുടിപ്പുകളാക്കാൻ അവസരമായി. തുടർന്നു കാനഡയിലെ പ്രശസ്തമായ മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് നേടി. എന്നും മുൻപേ പറക്കുന്ന പക്ഷിയായി മാറിയ ജോർജ് ജേക്കബ് അച്ചൻ 1989 ഡിസംബർ ഒന്പതിന് എപ്പിസ്കോപ്പയായും 2020 ജൂലൈ 12-ന് സഫ്രഗൻ മെത്രാപ്പോലീത്തയായും സ്ഥാനമേറ്റു.
ഉൾക്കാഴ്ചയുള്ള അഭിഷ്ക്തൻ
എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്ററിന്റെ ചെയർമാനായി 2017-ൽ ഗീവർഗീസ് മാർ തിയഡോഷ്യസ് പിതാവ് നിയുക്തനായപ്പോൾ കാലംചെയ്ത ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയോട് ഞാൻ അന്വേഷിച്ചു എന്തിനാണ് മാർത്തോമ്മ സഭയുടെ പ്രതിനിധിയായി മുംബൈയിൽ എപ്പിസ്കോപ്പയായി ജോലിചെയ്യുന്ന ഗീവർഗീസ് മെത്രാപ്പോലീത്തയെ നിയോഗിച്ചതെന്ന്? ഒരു പുഞ്ചിരിയോടെ മെത്രാപ്പോലീത്ത എന്നോടു പറഞ്ഞു.’സീനിയറായ എപ്പിസ്കോപ്പയാകുന്പോൾ കൃത്യമായ തീരുമാനങ്ങളുണ്ടാവും, ജോസഫ് മെത്രാപ്പോലീത്തയുടെ നിഗമനം കൃത്യമായിരുന്നു.
തുറന്ന മനസോടെ ശക്തി പകരുന്ന ഗീവർഗീസ് മെത്രാപ്പോലീത്തയുടെ സമീപനരീതികൾ രൂപാന്തരനേതൃത്വ ശൈലിയുടേതാണ്. ഇഷ്ടമില്ലാത്തത് തുറന്നു പറയാൻ അദ്ദേഹം രണ്ടാമതൊന്ന് ആലോചിക്കാറില്ല. വ്യക്തികളെ ഉൾക്കാഴ്ചയോടെ മുന്നോട്ടു നയിക്കാൻ സവിശേഷമായൊരു കഴിവ് പിതാവിന് സ്വന്തമാണ്. ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഇടപെടാനും അനാവശ്യമായ കൈകടത്തലുകൾ ഒഴിവാക്കാനും ധിഷണാശാലിയായ ഈ സഭാശ്രേഷ്ഠനു കഴിയും. കുട്ടികളെ ഓമനിക്കാനും ഔപചാരികതകളില്ലാതെ ആരുടെയും ആതിഥ്യം സ്വീകരിക്കാനും ഏവരുടെയും ഹൃദയത്തിലേക്കിറങ്ങി പ്രശ്നങ്ങൾ മനസിലാക്കാനുമുള്ള മാനസിക പക്വത വ്യത്യസ്തമായ ജീവിതപ്രയാണ സാഹചര്യങ്ങളിലൂടെ ഗീവർഗീസ് മെത്രാപ്പോലീത്ത സ്വായത്തമാക്കിയിട്ടുണ്ട്. അശരണരുടെയും ആലംബഹീനരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സമുദ്ധാരണത്തിന് പ്രത്യേകമായ താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
പത്തുലക്ഷത്തിലേറെ അംഗങ്ങളും പതിമൂന്നു രൂപതകളും ആയിരത്തിലേറെ വൈദികരും ഉൾപ്പെടുന്ന മാർത്തോമ്മാ സഭയുടെ ഇരുപത്തിരണ്ടാമത്തെ മെത്രാപ്പോലീത്തയായാണ് ഗീവർഗീസ് മെത്രാപ്പോലീത്ത സ്ഥാനമേൽക്കുന്നത്. സൗമ്യം, ദീപ്തം, ശാന്തം എന്നീ വാക്കുകളിൽ അർഥവത്താക്കാവുന്ന വ്യക്തിത്വ ശൈലിക്കുടമയായ ഗീവർഗീസ് മെത്രാപ്പോലീത്ത യേശു വിവക്ഷിച്ച ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി സാമൂഹ്യ ഉത്കർഷത്തിലേക്കും സമഗ്രവികസനത്തിലേക്കും ആത്മീയ മുന്നേറ്റത്തിലേക്കും മാർത്തോമ്മാ സഭയെയും മാനവരാശിയെയും നയിക്കാൻ കെല്പുള്ളവനാണ്.
ഡോ. മാത്യു ചന്ദ്രൻകുന്നേൽ സിഎംഐ
ഗീവർഗീസ് മെത്രാപ്പോലീത്ത മാർത്തോമ്മാ സഭയുടെ അമരത്തേക്ക്
11:24 PM Nov 12, 2020 | Deepika.com