അഞ്ച് ദശാബ്ദത്തോളം ഗുജറാത്തിന്റെ സാഹിത്യചക്രവാളത്തിൽ നിറഞ്ഞുനിന്നിരുന്ന ഫാ. കാർലോസ് ജി. വാലസ് എന്ന ഈശോസഭാ വൈദികൻ ഇക്കഴിഞ്ഞ ഒൻപതിന് തന്റെ തൊണ്ണൂറ്റിയഞ്ചാം വയസിൽ സ്പെയിനിൽ ദിവംഗതനായി. ജീവിതത്തിന്റെ നല്ലൊരു ശതമാനം ഗുജറാത്തിലാണ് ചെലവഴിച്ചതെങ്കിലും അന്തിമകാലം സ്പെയിനിലായിരുന്നതിനാൽ അദ്ദേഹത്തിന്റെ മരണം ഭാരതമണ്ണിൽ അധികം ശ്രദ്ധിക്കപ്പെട്ടതായി തോന്നുന്നില്ല. ഭാരതസംസ്കാരത്തിന്, പ്രത്യേകിച്ച്, ഗുജറാത്തി സാഹിത്യത്തിനും ഗണിതത്തിനും നിസ്തുല സംഭാവനകൾ നൽകിയ അദ്ദേഹത്തെ ഭാരതീയർക്ക് മറക്കാനാവില്ല.
1925-ൽ സ്പെയിനിലെ മാഡ്രിഡിൽ ജനനം. രോഗവും യുദ്ധവുമടക്കം കഷ്ടത നിറഞ്ഞ ബാല്യത്തെക്കുറിച്ച് ഫാ. കാർലോസ് ആത്മകഥയിൽ പറയുന്നുണ്ട്. എട്ടാം വയസിൽ ന്യുമോണിയ ബാധിച്ച് രോഗശയ്യയിലായി. മാസങ്ങളോളം സ്കൂൾ പഠനം മുടങ്ങി. കാർലോസിന്റെ പത്താം വയസിൽ രോഗബാധിതനായി പിതാവ് മരിച്ചു. ആറ് മാസത്തിനുള്ളിൽ സ്പെയിനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. രാജ്യം രണ്ടായി പിളർന്നു. വീടും നാടും നഷ്ടപ്പെട്ട് കാർലോസ് തന്റെ അമ്മയ്ക്കും സഹോദരനുമൊപ്പം മാഡ്രിഡിലുള്ള ബന്ധുഭവനത്തിൽ അഭയം തേടി. ഇക്കാലയളവിൽ ഈശോസഭക്കാർ മാഡ്രിഡിൽ ആരംഭിച്ച സ്കൂളിൽ ചേർന്ന് പഠനം തുടരാൻ കാർലോസിനും സഹോദരനും കഴിഞ്ഞു. പഠനശേഷം 15-ാം വയസിൽ അമ്മയെയും സഹോദരനെയും വിട്ട് ഈശോസഭയിൽ ചേർന്നു. രണ്ടു വർഷത്തെ നവസന്യാസപരിശീലനത്തിനുശേഷം 1949-ൽ സ്വന്തം നാടുപേക്ഷിച്ച് പ്രേഷിതവേലയ്ക്കായി ഗുജറാത്തിലെത്തി. അക്കാലത്ത് സ്പെയിൻകാരായ ഈശോസഭാ വൈദികരാണ് ഗുജറാത്തിലെ മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
ചെന്നൈയിലും മുംബൈയിലും കോൽക്കത്തയിലുമുള്ള പ്രശസ്തമായ ജസ്വിറ്റ് കലാലയങ്ങൾപോലെ ഒരു കോളജ് അഹമ്മദാബാദിൽ ആരംഭിക്കുന്നതിന് ഈശോസഭ തീരുമാനിച്ചു. അതിനൊരുക്കെമെന്നോണം ഇന്ത്യയിലെത്തിയ ഉടനെതന്നെ അധികാരികൾ ഗണിതപഠനത്തിനായി കാർലോസിനെ മദ്രാസ് യൂണിവേഴ്സിറ്റിയിലേക്ക് അയച്ചു. 1953-ൽ അവിടെനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. അക്കാദമിക് ഭാഷ ഇംഗ്ലീഷാണെങ്കിലും വിദ്യാർഥികൾ ഗണിതം ഹൃദിസ്ഥമാക്കുന്നതിന് പ്രാദേശിക ഭാഷയിൽതന്നെ വിനിമയം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഏറെ പ്രതിസന്ധികൾക്കു നടുവിലും വിദ്യാനഗർ യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഗുജറാത്തി ഭാഷയിൽ പ്രാവീണ്യം നേടി. ഭാഷയിലും ഗണിതത്തിലും അജപാലനരംഗങ്ങളിലും നൂറുശതമാനം നീതിപുലർത്താൻ കാർലോസിനു കഴിഞ്ഞു. അതിന്റെ കാരണമായി കാർലോസ് പറയുന്നത് എൻജിനിയറായ തന്റെ പിതാവിൽനിന്ന് ആർജിച്ച കൃത്യതയും കണിശതയുമാണ്. ഒരു കാര്യവും പാതിമനസോടെ ചെയ്യരുതെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. അതേക്കുറിച്ച് പിന്നീട് ‘വിവേചനകല’ എന്ന തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. പിതാവ് മരിച്ച് അൻപത് വർഷങ്ങൾക്കുശേഷം അദ്ദേഹം നിർമിച്ച ഒരു ഡാം സന്ദർശിച്ചപ്പോൾ അന്നവിടെയുണ്ടായിരുന്ന എൻജിനിയർ പറഞ്ഞത് ഇത്രയും വർഷങ്ങൾക്കുശേഷവും പൊട്ടലും ചോർച്ചയുമില്ലാതെ നിലനിൽക്കുന്ന വേറൊരു ഡാമും സ്പെയിനിലില്ലെന്നാണ്. സ്വന്തം പിതാവിൽനിന്ന് ഉൾക്കൊണ്ട സമർപ്പണബോധത്തോടൊപ്പം ഈശോസഭാ സ്ഥാപകനായ വി. ഇഗ്നേഷ്യസ് ലൊയോളയുടെ ആദ്ധ്യാത്മികതയിൽ ഇതൾവിരിഞ്ഞ ‘മാജിസ്’ എന്ന വാക്കിന്റെ ചൈതന്യവും ഫാ. കാർലോസിൽ സമന്വയിച്ചിരുന്നതായി കാണാം. ആദ്യകാല ഈശോസഭക്കാർക്ക് പ്രചോദനം നൽകിയ വാക്കാണത്. ‘ഇനിയും കൂടുതൽ’ എന്ന ആവേശമാണ് മാജിസ്. തുച്ഛമായതിൽ തൃപ്തിയടയുന്നില്ല. സാധ്യതകളെ പരിമിതപ്പെടുത്തുന്നുമില്ല.
ഗണിതം
പൗരോഹിത്യപരിശീലനത്തിനുശേഷം 1960ൽ ഫാ. കാർലോസ് അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ ഗണിതശാസ്ത്ര അധ്യാപകനായി സേവനം ആരംഭിച്ചു. ആധുനിക ഗണിതത്തിന്റെ ഗഹനമായ സംജ്ഞകളെ ഗുജറാത്തിയിലേക്ക് പരിഭാഷ ചെയ്ത് ഗണിതപഠനത്തിന് നൂതനമാനം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. ജോമെട്രിയും കാൽക്കുലസും ആൾജിബ്രയും അടക്കമുള്ള ഗണിതവ്യവഹാരങ്ങൾ ഒരു വിദേശ മിഷനറിയിൽനിന്ന് പ്രാദേശിക ഭാഷയിൽ ശ്രവിച്ചപ്പോൾ അത് അധ്യാപകരും വിദ്യാർഥികളുമടക്കം അനേകരെ അതിശയിപ്പിച്ചു. അധ്യാപനത്തോടൊപ്പം ഭാരതീയ ഗണിതശാസ്ത്രത്തിന് അദ്ദേഹം തനതായ സംഭാവനകൾ നൽകുകയും ചെയ്തു. ‘സുഗണിതം’ എന്ന പേരിൽ ഭാരതീയ ഭാഷയിൽ ഏറ്റവും ആദ്യത്തെ ഗണിത നിരൂപണ ജേർണൽ ആരംഭിച്ചത് കാർലോസാണ്. ഒപ്പം ‘ഗാൻഗംഗ’ എന്ന ഗുജറാത്തി നിഘണ്ടുവിൽ ഗണിതവിഭാഗത്തിൽ നിരവധി അധ്യായങ്ങൾ രചിച്ചു. ഗുജറാത്ത് സംസ്ഥാനത്തിലെ സ്കൂൾ, കോളജ് അധ്യാപകർക്ക് നൂറുകണക്കിന് സെമിനാറുകളും ഗണിത ശില്പശാലകളും സംഘടിപ്പിച്ചു. ലോകഗണിതശാസ്ത്ര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പല വിദേശരാജ്യങ്ങളിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോളജിലെ തന്റെ സഹപ്രവർത്തകരോടൊപ്പം ഗുജറാത്തി ഭാഷയിൽ നിരവധി ഗണിതശാസ്ത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കാർലോസിന്റെ ഗണിതസങ്കേതങ്ങളുടെ പരിഭാഷയെ ഗുജറാത്ത് യൂണിവേഴ്സിറ്റി ഔദ്യോഗികമായി അംഗീകരിക്കുകയുണ്ടായി.
സാഹിത്യം
ഗണിതത്തിലെന്നപോലെ സാഹിത്യത്തിലും തന്റേതായ ഇടം കണ്ടെത്താൻ ഫാ. കാർലോസിന് കഴിഞ്ഞു. 1960-ൽ കോളജ് വിദ്യാർഥികളുടെ മൂല്യബോധനത്തിനായി അദ്ദേഹം പ്രസിദ്ധീകരിച്ച ‘സമാചാർ’ എന്ന ഗുജറാത്തി ഗ്രന്ഥം ഇതിനോടകം മൂന്നു ഭാഷകളിലായി 20 പതിപ്പുകൾ പ്രസിദ്ധീകരിച്ചു. ആ കാലം മുതൽ “കുമാർ’’എന്ന പ്രസിദ്ധമായ ഗുജറാത്തി കുടുംബമാസികയിലെ സ്ഥിരം പംക്തികളിലൊന്ന് കാർലോസിന്റേതായിരുന്നു. ആദ്യവർഷംതന്നെ ഏറ്റവും മികച്ച എഴുത്തുകാരനുള്ള ‘കുമാർ’ പുരസ്കാരം കാർലോസിനെ തേടിയെത്തി. തുടർന്ന് ‘ഗുജറാത്ത് സമാചാർ’ എന്ന ദിനപത്രത്തിൽനിന്നു ലഭിച്ച ക്ഷണമനുസരിച്ച് അതിന്റെ വാരാന്തപതിപ്പിൽ ‘ന്യൂ ജനറേഷൻ’ എന്ന തലക്കെട്ടിൽ പംക്തിയാരംഭിച്ചു. ഗുജറാത്തിലെ പഴയതും പുതിയതുമായ തലമുറകളോട് സംവദിക്കാൻ ലഭിച്ച വലിയൊരു അവസരമായിരുന്നു അതെന്ന് ഫാ. കാർലോസ് പിന്നീട് പറയുകയുണ്ടായി. അഞ്ച് ദശാബ്ദങ്ങൾക്കുള്ളിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച 24 പുസ്തകങ്ങൾക്കു പുറമേ ഗുജറാത്തി ഭാഷയിൽ മാത്രമായി അദ്ദേഹം എഴുപതിലേറെ പുസ്തകങ്ങൾ രചിച്ചു. അദ്ദേഹത്തിന്റെ സാഹിത്യരംഗത്തെ സ്തുത്യർഹമായ സംഭാവനകൾ പരിഗണിച്ച് 1978-ൽ ഗുജറാത്ത് ഗവണ്മെന്റിന്റെ പരമോന്നത സാംസ്കാരിക ബഹുമതിയായ “രഞ്ജിത്രം’’ സുവർണഫലകം കാർലോസിന് നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് കൃതികൾ സ്പാനിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതോടെ സ്പെയിനിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കാർലോസിന്റെ രചനകൾക്ക് പ്രചാരം ലഭിച്ചു.
മതമൈത്രി
ഗണിതത്തിലും സാഹിത്യത്തിലും മുഴുനേരം വ്യാപൃതനായിരുന്നിട്ടും താൻ ജനങ്ങളിൽനിന്ന് അകലെയാണെന്ന ബോധ്യം കാർലോസിനെ വേട്ടയാടി. ഒരു ബാഗിൽ അത്യാവശ്യ സാധനങ്ങൾ മാത്രമെടുത്ത് വീടുകൾ തേടി സൈക്കിളിൽ യാത്ര ആരംഭിച്ചു. ഹൈന്ദവരും മുസ്ലിംകളും പാഴ്സികളും ജൈനരുമടക്കം എല്ലാ കുടുംബങ്ങളും അദ്ദേഹത്തിന് ആതിഥ്യമരുളി; ഒപ്പം രണ്ടുനേരത്തെ സസ്യാഹാരവും. രാത്രിയിൽ തറയിൽ പായ വിരിച്ച് ഉറക്കം. നേരം വെളുത്താൽ സൈക്കിൾ ചവിട്ടി കോളജിലേക്ക്. ഇങ്ങനെ പത്തുവർഷം ജനങ്ങളോടൊപ്പം അവരിലൊരുവനായി കാർലോസ് ജീവിച്ചു. ഈ കാലയളവിൽ വിവിധ മതസ്ഥരുമായി ഇടപെടാനും അവരുടെ ആചാരങ്ങൾ അറിയാനും പഠിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 1995-ൽ ഡൽഹി ഗവണ്മെന്റ് മതമൈത്രിക്കുള്ള ‘ആചാര്യ കാകാസാഹിബ് കലേൽക്കർ’ അവാർഡ് നൽകി ആദരിച്ചു. 1997-ൽ മതസൗഹാർദത്തിനുള്ള ‘രാമകൃഷ്ണ ജയ്ദലാൽ’ അവാർഡും കരസ്ഥമാക്കി.
അഞ്ച് ദശാബ്ദം നീണ്ട ഭാരതീയ ദൗത്യത്തിനുശേഷം രോഗിണിയായ തന്റെ അമ്മയെ ശുശ്രൂഷിക്കാൻ 1990-ൽ ഫാ. കാർലോസ് സ്പെയിനിലേക്ക് തിരികെപ്പോയി. 101 വയസുവരെ ജീവിച്ച അമ്മയോടൊപ്പം അവരുടെ അവസാന നാളുകളിൽ ചെലവഴിക്കാൻ കഴിഞ്ഞത് വലിയൊരനുഗ്രഹമായി അദ്ദേഹം കരുതി. സ്പെയിനിൽ തിരിച്ചെത്തിയശേഷം വായനയിലൂടെയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും തന്റെ ഭാരതീയ - സ്പാനിഷ് അനുഭവങ്ങളെ യൂറോപ്യൻ വേരുകളിലൂന്നി സമന്വയിപ്പിക്കാനാണ് ഫാ. കാർലോസ് ശ്രമിച്ചത്.
ഒരു തുടർക്കണ്ണി
ഗുജറാത്തി സാഹിത്യത്തിന് നിസ്തുല സംഭാവനകൾ നൽകിയ ഫാ. കാർലോസ് ജി. വാലസ് ഒറ്റപ്പെട്ട ഒരു വ്യക്തിയല്ല. ഭാരതീയ സംസ്കാരത്തിന് ഗണ്യമായ സംഭാവനകൾ നല്കിയ മിഷനറിമാരുടെ പരന്പരയിലെ ഒരാൾ മാത്രമാണ് അദ്ദേഹം. മലയാളത്തിൽ ജർമൻകാരനായ അർണോസ് പാതിരിയെപ്പോലെ, ഹിന്ദി സാഹിത്യത്തിൽ ബൽജിയം മിഷനറിയായ കമിൽ ബുൽക്കെയെപ്പോലെ, തമിഴിൽ ഇറ്റലിക്കാരനായ കോണ്സ്റ്റന്റയിൻ ബസ്കിയെപ്പോലെ ഭാരതീയ സാഹിത്യത്തിനും സംസ്കാരത്തിനും അതുല്യമായ സംഭാവനകൾ നൽകിയ അനേകം ജസ്വിറ്റ് മഹാരഥന്മാരുടെ നിരയിലെ ഒരു തുടർക്കണ്ണിയാണ് ഫാ. കാർലോസ്. ഭാരതസംസ്കാരത്തെപ്പറ്റി നാം ഊറ്റം കൊള്ളുന്പോഴും ഭാരതീയരല്ലാത്തവർ ഈ സംസ്കാരത്തിനു നൽകിയ ഈടുറ്റ സംഭാവനകൾ അർഹമായ വിധത്തിൽ അംഗീകരിക്കാൻ വിസമ്മതിക്കപ്പെടുന്ന സമകാലിക സമസ്യകളുടെ മുൻപിൽ ഫാ. കാർലോസ് ജി. വാലസിന്റെ ജീവിതം നിഷേധിക്കപ്പെടാനാവാത്ത ഒരു യാഥാർത്ഥ്യമായി നിലകൊള്ളുന്നു.
ഡോ. ബിനോയ് പിച്ചളക്കാട്ട് എസ്ജെ
കാർലോസ് ജി. വാലസ് എസ്ജെ ഗണിതവും സാഹിത്യവും സമന്വയിപ്പിച്ച നിസ്തുല പ്രതിഭ
11:48 PM Nov 11, 2020 | Deepika.com