ചരിത്രനേട്ടത്തിലൂടെ നാലാമതും ബിഹാറിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയാലും പരാജിതന്റെ അവസ്ഥയിലാണ് നിതീഷ് കുമാർ. തന്റെ 15 വർഷത്തെ ഭരണത്തിൽ ജനങ്ങൾക്കുള്ള അതൃപ്തി അദ്ദേഹമിപ്പോൾ നേരിട്ടനുഭവിക്കുന്നു. മുഖ്യമന്ത്രിപദത്തിൽ ഹാട്രിക് തികച്ചത് തന്റെ കഴിവുകളും തന്ത്രങ്ങളും കൊണ്ടായിരുന്നെങ്കിൽ നാലാമൂഴം കൈവരുന്നത് ബിജെപിയുടെ കാരുണ്യത്തിലാണ്. നിതീഷ് വീണ്ടും മുഖ്യമന്ത്രിയായാലും അദ്ദേഹത്തിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡ് ബിഹാറിൽ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുന്നത് ശുഭസൂചനയല്ല. ഇനിയൊരങ്കത്തിനു തനിക്കു ബാല്യമില്ലെന്നു തുറന്നുപറഞ്ഞുകൊണ്ടായിരുന്നല്ലോ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചതുതന്നെ. അദ്ദേഹത്തിന്റെ വാക്കുകൾ ജെഡിയുവിനെ സംബന്ധിച്ചും അറംപറ്റുന്നതായേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
സുശാസൻ ബാബു
സുശാസൻ ബാബു എന്ന വിശേഷണത്തോടെ സദ്ഭരണത്തിന്റെ വക്താവാണ് നിതീഷ്. ലാലുഭരണത്തിലെ ജംഗിൾ രാജിൽനിന്ന് ബിഹാറിനെ രക്ഷിച്ച പ്രതിഛായയാണ് ഇതുവരെ നിതീഷിനെ തുണച്ചിരുന്നത്. എന്നാൽ ഇക്കുറി സുശാസൻ പ്രചാരണം ഏശിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. ഇതിനൊരു പ്രധാന കാരണം നവവോട്ടർമാരുടെ എതിർപ്പുതന്നെയായിരിക്കണം. ഇക്കുറി ആദ്യമായി വോട്ടർമാരായവർക്ക് ലാലുവിന്റെ ജംഗിൾ രാജ് വിഷയമല്ല. അവർ അതിന്റെ കെടുതികൾ അനുഭവിച്ചിട്ടുമില്ല. തൊഴിലില്ലായ്മയും പട്ടിണിയും പിന്നാക്കാവസ്ഥയുമൊക്കെയാണ് അവരുടെ വിഷയം. കഴിഞ്ഞ 15 വർഷമായി തങ്ങൾ കാണുന്ന മുഖ്യമന്ത്രി നിതീഷ് തന്നെയാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന് അവർ കരുതുന്നത് സ്വാഭാവികം. തേജസ്വി എന്ന യുവനേതാവിൽ അവർ പ്രതീക്ഷയർപ്പിച്ചിട്ടുണ്ടാകും. ആർജെഡിയുടെ വോട്ടുനില അതാണു സൂചിപ്പിക്കുന്നത്.
മദ്യനിരോധനം നിതീഷിനെ പിന്തുണച്ചിട്ടുണ്ടാകാം. സ്ത്രീ വോട്ടർമാർ ഇക്കുറി കൂടുതലായി വോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയശേഷം മദ്യനിരോധനത്തിൽ കാർക്കശ്യം കുറഞ്ഞുവെന്ന ആരോപണമുണ്ട്. കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കുടിയേറ്റത്തൊഴിലാളികളുടെ പലായനവുമെല്ലാം സർക്കാരിനെതിരാകും എന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു.
ബിജെപിയുടെ തന്ത്രം
ബിജെപിയുടെ തന്ത്രമാണ് ബിഹാറിൽ എൻഡിഎയുടെ നേട്ടത്തിനു വഴിയൊരുക്കിയിരിക്കുന്നത്. ഭരണവിരുദ്ധവികാരം നിതീഷിന്റെ നേർക്ക് മാത്രമായി കൃത്യമായി തിരിച്ചുവിടാൻ ബിജെപി നടത്തിയ കളികൾ ഫലം കണ്ടിരിക്കുന്നു. ചിരാഗ് പാസ്വാന്റെ എൽജെപിക്ക് കാര്യമായ നേട്ടമൊന്നുമില്ലെങ്കിലും ബിജെപിയുടെ കൈയിലെ പാവ കണക്കെ അദ്ദേഹം നിതീഷിനെതിരെ കളിച്ചു. ബിജെപിക്കു പരസ്യമായി പറയാൻ കഴിയാതിരുന്നത് ചിരാഗിനെക്കൊണ്ടു പറയിച്ചു. നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പാതയിലേക്ക് ബിഹാറും എത്തണമെന്ന സന്ദേശമാണ് ചിരാഗ് പാസ്വാൻ മുന്നോട്ടുവച്ചത്. ബിജെപിയുടെ ഈ കുടിലന്ത്രത്തെ നിതീഷിന് ചെറുക്കാൻ കരുത്തില്ലായിരുന്നു. ബിജെപിയുടെ പ്രചാരണ പോസ്റ്ററുകളിൽനിന്ന് തന്റെ ചിത്രംപോലും ഒഴിവാക്കപ്പെട്ടിട്ടും സഹിക്കേണ്ട അവസ്ഥയിലായിരുന്നു നിതീഷ്.
കഴിഞ്ഞ തവണ നിതീഷ് കൈവിട്ടതിനെത്തുടർന്ന് ഒറ്റപ്പെട്ടുപോയ ബിജെപി 24.42 ശതമാനം വോട്ടും 53 സീറ്റുമാണ് നേടിയത്. 2017ൽ നിതീഷ് തിരികെയെത്തിയതോടെ ബിജെപിക്യാമ്പുകൾ ഉണരുകയും അതിന്റെ ഫലം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുകയും ചെയ്തു. ഇക്കുറി ചരിത്രവിജയമാണ് ബിജെപി കരസ്ഥമാക്കിയിരിക്കുന്നത്.
ദുർബലനായ നേതാവ്
ഭരണവിരുദ്ധവികാരത്തിന്റെ ഇരയായി മാറിയ നിതീഷിനെ ബിജെപി എത്രനാൾ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തുമെന്ന് പ്രവചിക്കാനാവില്ല. കാലാവധി മുഴുവൻ അനുവദിച്ചുനൽകിയാൽത്തന്നെ ഭരണത്തിന്റെ കടിഞ്ഞാൺ സംഘ്പരിവാറിന്റെ കൈയിലായിരിക്കും. നേതാവ് ദുർബലനായതോടെ ജെഡിയുവിന് വിലപേശൽശക്തി ഇല്ലാതായിരിക്കുന്നു. ഇത്തരമൊരു അവസ്ഥയിൽ ജെഡിയു പിളർന്നാലും അദ്ഭുതപ്പെടാനില്ല. ഒരുപക്ഷെ മന്ത്രിസ്ഥാനം മോഹിക്കുന്നവർക്കു അതു കിട്ടാതെവന്നാൽ നിതീഷിന് എതിരായിക്കൂടെന്നുമില്ല.
എന്തായാലും നിതീഷിനെയും ജെഡിയുവിനെയും കാത്തിരിക്കുന്നത് നല്ലവാർത്തകളായിരിക്കില്ല. ജെഡിയുവിനെ വളർത്തുകയല്ലല്ലോ സംഘ്പരിവാറിന്റെ ലക്ഷ്യം. ഇക്കുറി അവർ ലക്ഷ്യത്തോട് അടുത്തിരിക്കുന്നു. ഇക്കുറി നിതീഷിനെത്തന്നെ നേതാവായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രചാരണമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും ബിജെപി മുഖ്യമന്ത്രിയായിരിക്കും നായകൻ എന്നു കരുതാൻ ന്യായമുണ്ട്.
2005ൽ 88 സീറ്റും 20.46 ശതമാനം വോട്ടുമായിരുന്നു ജെഡിയുവിനുണ്ടായിരുന്നത്. 2010ൽ 115 സീറ്റും 22.5 ശതമാനം വോട്ടുമായി വർധിച്ചു. എന്നാൽ 2015ൽ 71 സീറ്റും 16.83 ശതമാനം വോട്ടും മാത്രമേ നേടാനായുള്ളൂ. ഇക്കുറി അതിലും താഴേക്കു പോയിരിക്കുന്നു.
സോഷ്യലിസ്റ്റുകൾക്കു ക്ഷീണകാലം
ജയപ്രകാശ് നാരായണന്റെ ശിഷ്യന്മാരായ സോഷ്യലിസ്റ്റുകൾക്കു ബിഹാറിലുണ്ടായിരുന്ന അടിവേരുകൾ അറുക്കുന്നതരത്തിലേക്കാണ് രാഷ്ട്രീയ മാറ്റത്തിന്റെ സൂചന. ജെഡിയു, ആർജെഡി, എൽജെപി എന്നീ പാർട്ടികളായി വഴിപിരിഞ്ഞു നിൽക്കുന്ന ബിഹാറിലെ പ്രധാന സോഷ്യലിസ്റ്റ് പാർട്ടികളിൽ ജെഡിയുവിന്റെ ഭാവി തുലാസിലേക്കാണ്. നിതീഷിന് കരുത്തനായ പിൻഗാമിയുടെ അഭാവമുണ്ട്. ലാലുവിന്റെ പ്രതാപം അസ്തമിച്ചെങ്കിലും മകൻ തേജസ്വിയെ എഴുതിത്തള്ളാനാവില്ല. മഹാസഖ്യത്തിന്റെ പിൻബലത്തിൽ തേജസ്വി കരുത്തു തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ നയിച്ചത് നിതീഷായിരുന്നു. എന്നാൽ ഇക്കുറി തോജസ്വിയാണ് മഹാസഖ്യത്തെ മുന്നിൽനിന്നു നയിച്ചത്. മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ബിഹാറിലെ സോഷ്യലിസ്റ്റുകളുടെ പിന്മുറക്കാരനായി ഈ യുവനേതാവ് ഉദയംചെയ്തു എന്നതാണ് തെരഞ്ഞെടുപ്പ് നൽകുന്ന മറ്റൊരു ഫലം.
കരുത്തനായ നേതാവും ചലനാത്മകമായ പദ്ധതികളുമില്ലാത്ത കോൺഗ്രസ് പതിവുപോലെ അടിയറവുപറയുന്നു. എന്നാൽ ഇടതുപക്ഷത്തിന് പ്രതീക്ഷയ്ക്കു വകയുണ്ട്. മഹാസഖ്യത്തിന്റെ തണലിൽ നേട്ടമുണ്ടാക്കാമെന്ന ഇടതുപാർട്ടികളുടെ കണക്കുകൂട്ടൽ ശരിയാണെന്നു തെളിഞ്ഞു. ആസാമിലും ബംഗാളിലും കോൺഗ്രസുമായി കൂട്ടുകൂടാൻ തീരുമാനിച്ചുകഴിഞ്ഞിരിക്കുന്ന സിപിഎമ്മിന് ആത്മവിശ്വാസം കൂട്ടുന്നതാണ് ബിഹാർ ഫലം.
സി.കെ. കുര്യാച്ചൻ
ചരിത്രനേട്ടത്തിലും നിതീഷിനു കോട്ടം
02:02 AM Nov 11, 2020 | Deepika.com